Tuesday, July 31, 2007

ഒരു സീറോ മലബാറുകാരിക്ക്‌ പറയാനുള്ളത്‌

കേരളത്തില്‍ രണ്ടാം വിമോചന സമരം നടക്കുമോ?. ബിഷപ്പുമാരുടെയും അച്ചന്‍മാരുടെയും താളത്തിനൊപ്പിച്ച്‌ തുള്ളാന്‍ ആളെ കിട്ടില്ലെന്നാണ്‌ എന്‍റെ അപ്പന്‍ ഇപ്പഴും പറയുന്നത്‌.

ഭൂരിഭാഗം പേരും ഇതേ അഭിപ്രായക്കാരാണ്‌. പോരാത്തതിന്‌ ആദ്യ വിമോചന സമരത്തിന്‍റെതുപോലെ അനുകൂല സാഹചര്യങ്ങളുമില്ലത്രെ. ഞാനും അങ്ങനൊക്കത്തന്നെയാ കരുതിയത്‌. പക്ഷെ കാര്യങ്ങളുടെ കെടപ്പ്‌ ശരിക്കൊന്ന്‌ പരിശോധിച്ചപ്പം ഒറപ്പായി -ബിഷപ്പുമാര്‍ രണ്ടും കല്‍പ്പിച്ച്‌ ഇറങ്ങിയാല്‍ സമരം നടന്നിരിക്കും!

മൂന്നാലു കൊല്ലം ഒരു കത്തോലിക്കാ യുവജന പ്രസ്ഥാനത്തിന്‍റെ ഭാരവാഹിയായിരുന്നിട്ടും സഭേടെ ചുറ്റുപാടുകളെക്കുറിച്ച്‌ ചിന്തിക്കാതെ അപ്പനും മറ്റുള്ളോരും പറയുന്നത്‌ വിശ്വസിച്ച എന്നെ പുളങ്കമ്പു വെട്ടി അടിക്കണം!.

അടിയുറച്ച സഭാവിശ്വാസിയെന്ന നിലക്ക്‌ ബ്ലോഗര്‍മാരുടെ സംശയങ്ങള്‍ നീക്കാനുള്ള ബാധ്യത എനിക്കുണ്ടെന്ന വിശ്വാസത്തിലാണ്‌ മണിക്കൂറുകള്‍ മെനക്കെട്ട്‌ ഇതൊക്കെ വാരിവലിച്ച്‌ അടിക്കുന്നത്‌. വായിക്കാന്‍ ക്ഷമയുള്ളവന്‍ വായിക്കട്ടെ!

അവിടേം ഇവിടേം അടക്കംപറയുന്നതും സഭാ വിരുദ്ധ പ്രസിദ്ധീകരണങ്ങളില്‍ ദുര്‍നടപ്പുകാര്‍ എഴുതുന്നതുമല്ലാതെ ഏതെങ്കിലും നല്ല നസ്രാണി(എന്നുവെച്ചാല്‍ കമ്യൂണിസ്റ്റുകാരന്‍ അല്ലാത്തയാള്‍) നെഞ്ചു നിവര്‍ത്തി നിന്ന്‌ ബിഷപ്പുമാര് ആഹ്വാനം ചെയ്യുന്ന കേട്ട് തെരുവിലെറങ്ങാന്‍ എന്നെ കിട്ടില്ല എന്ന് ഇതുവരെ പറഞ്ഞിട്ടൊണ്ടോ? എന്തിന്‌, ചാനലുകാര്‌ ക്യാമറേംകൊണ്ടുവന്നല്‍ എന്‍റെ അപ്പന്‍ പോലും കതകടച്ച്‌ അകത്തിരിക്കും.

കാര്യമെന്നാന്നു മനസിലായോ? ബിഷപ്പുമാര്‍ക്കെതിരെ തിരിയുന്നവര്‍ അനുഭവിക്കും. സൊര്‍ഗത്തീ ചെല്ലുമ്പോഴല്ല. ഇവിടെവെച്ചുതന്നെ. ബിഷപ്പുമാരേം അച്ചമ്മാരേം എതിര്‍ക്കുന്നത്‌ സഭയെ എതിര്‍ക്കുന്നതിന്‌ തുല്യമാ. സഭയെ എതിര്‍ക്കുന്നതും കര്‍ത്താവിനെ എതിര്‍ക്കുന്നതും തമ്മില്‍ എന്തു വ്യത്യാസം?.

ദൈവദോഷിയെ സഭേല്‌ വെച്ചുപൊറിപ്പിക്കുമോ? ഇത്തരക്കാരുടെ കുടുംബത്തീന്നുള്ള പിള്ളാരെ പള്ളീല്‌ മാമ്മോദീസ മുക്കാന്‍ ഇത്തിരി പുളിക്കും. വല്ല പാറമടേലും കൊണ്ടുപോയി മുക്കേണ്ടിവരും. കല്യാണം നടത്താന്‍ രജിസ്റ്ററ്‌ കച്ചേരീ പൊക്കോണം. ചത്താല്‍ ശവോടക്ക്‌ ചുടുകാട്ടീ നടത്തണം.

പള്ളി വെലക്കിയാ പിന്നെ പള്ളിക്കാരും നാട്ടുകാരും ഒക്കെ വെലക്കും. ചുരുക്കം പറഞ്ഞാ പാമ്പാടീലെ എച്ച്‌.ഐ.വി ബാധിച്ച പിള്ളാരുടെ അവസ്ഥേലാകും ഇത്തരക്കാര്‌.

വിമോചന സമരം നടത്തണേങ്കി മുന്നില്‍ നില്‍ക്കാനും പണ്ടത്തേതുപോലെ വെടിവെപ്പുണ്ടായാല്‍ ദാ ഇങ്ങോട്ട്‌ വെക്ക്‌ എന്നു പറഞ്ഞ്‌ നെഞ്ചു കാട്ടിക്കൊടുക്കാനുമൊക്കെ അല്‍മായര്‌(എന്നുപറഞ്ഞാ സാദാ വിശ്വാസികള്‍) തന്നെ വേണം. അവരു ചത്താ കരയാന്‍ വീട്ടുകാരുണ്ടേ. ആരോരുമില്ലാത്ത അച്ചന്‍മാര്‍ക്കും ബിഷപ്പുമാര്‍ക്കും വേണ്ടി ആരു കരയും?. കളം ഉഷാറായിക്കഴിഞ്ഞ അച്ചന്‍മാരു മുന്നില്‍ നില്‍ക്കുന്നതു മോശവല്ലേ? അതോണ്ട്‌ അല്‍മായരുടെ കരുത്തിലായിരിക്കും സമരം മുന്നോട്ടു പോകുക.

കേരളത്തിലെ സീറോ മലബാറുകാരില്‍ ഭൂരിഭാഗം പേരും സാമ്പത്തികമയി ഇടത്തരക്കാരും മേല്‍ത്തട്ടുകാരുമാണെന്നാണ്‌ എനിക്കു തോന്നുന്നത്‌. തെരുവിലെറങ്ങി മുദ്രാവാക്യം വിളിക്കാന്‍ ഇവരില്‍ പലര്‍ക്കും താല്‍പര്യമില്ലെന്നും കേള്‍ക്കുന്നു.

പലരും വീട്ടു വര്‍ത്തമാനമങ്ങളിലും കവലക്കൂട്ടായ്മകളിലും മറ്റും ഇക്കാര്യം പറയുന്നൊണ്ട്. പക്ഷെ പള്ളിവെലക്കിന്‍റെ കാര്യം ഓര്‍ക്കുമ്പോള്‍ എറങ്ങാതെ എന്തോ ചെയ്യും?. ചുമ്മാതാണോ ഇരിങ്ങാലക്കൊടേലും തൃശൂരുമൊക്കം ബിഷപ്പു‍മാരു പറയുന്നതിനു മുമ്പ്‌ ചെറുപ്പക്കാരു പന്തോം കത്തിച്ച്‌ പെരുവഴീ ചാടിയത്‌.

അപ്പം ഇതു വായിക്കുന്ന കത്തോലിക്കരല്ലാത്തവരു ചോദിക്കും ഇതെന്നാ വെള്ളരിക്കാപ്പട്ടണമാണോന്ന്‌. ഈ ജനാധിപത്യ രാജ്യത്ത്‌ ഒരു അച്ചനോ ബിഷപ്പോ ശ്രമിച്ചാല്‍ പള്ളിവെലക്ക്‌ ഏര്‍പ്പെടുത്താന്‍ പറ്റുവോന്നും സംശയം തോന്നിയേക്കാം. ഇത്‌ വെള്ളരിക്കാപട്ടണം തന്നെയാ. മാറ്റമില്ലാത്തയായി ഈ ഭൂമിലൊള്ളത്‌ മാറ്റവും കത്തോലിക്കാ സഭേം മാത്രമാണെന്ന്‌ അറിയാമ്പാടില്ലാത്തകൊണ്ടാ നിങ്ങക്ക്‌ സംശയം.

എന്‍റെ എടവകേലെ കാര്യമെടുക്കാം. മറ്റ്‌ എടവകകളിലേതുപോലെ ഇവിടെയും വികാരിയച്ചനാണ്‌ പരാമധികാരി. എന്നു കരുതി അച്ചന്‍ ഒരു ഹിറ്റ്ലറൊന്നുമല്ല കേട്ടോ. ജനാധിപത്യപരമായി കാര്യങ്ങള്‌ തീരുമാനിക്കാന്‍ പാരിഷ്‌ കൗണ്‍സില്‍(പഴയ പള്ളിയോഗത്തിന്‍റെ പുതിയ പതിപ്പാണേ)എന്നൊരു സെറ്റപ്പുണ്ട്‌. അംഗങ്ങളില്‍ ഭൂരിഭാഗവം 60 വയസു കഴിഞ്ഞവര്‍. തറവാടിത്തവും അറിവും പ്രവര്‍ത്തന പാരമ്പര്യവും നിറഞ്ഞു തുളുമ്പുന്ന ഇവരില്‍ ഏറിയ കൂറും സര്‍വീസില്‍നിന്ന്‌ വിരമിക്കുകയും മനസുകൊണ്ട്‌ വിരമിക്കല്‍ സമ്മതിക്കാത്തവരുമായ അധ്യാപകര്‍. പാരിഷ്‌ കൌണ്‍സിലില്‍ ഇടംകിട്ടാത്ത ചില വിപ്ളവകാരികളായ ചെറുപ്പക്കാര്‍(ഇവര്‌ കമ്യൂണിസ്റ്റാണെന്നും സംസാരമുണ്ട്‌-എന്‍റാങ്ങള ഔസേപ്പച്ചന്‍ എന്ന് ഞങ്ങളു വിളിക്കുന്ന എബിയുംഇക്കൂട്ടത്തിലൊണ്ട്) ഈ കരപ്രമാണിമാരെ കടുംവെട്ടുകള്‍ (കലാവധി കഴിഞ്ഞ റബര്‍ മരത്തില്‍നിന്ന്‌ പരമാവധി പാലു കിട്ടാന്‍വേണ്ടി നടത്തുന്ന ആക്രാന്ത ടാപ്പിംഗിനാണ്‌ കടുംവെട്ട്‌ എന്ന്‌ പറയുന്നത്‌. ചുവടോടെ വെട്ടാറായ റബര്‍ മരങ്ങളുടെ ചുരുക്കപ്പേരും ഇതുതന്നെ)എന്നാണ്‌ വിശേഷിപ്പിക്കുന്നത്‌.

മുതിര്‍ന്നവര്‍ മാത്രമല്ല, ചെറുപ്പക്കാരുമുണ്ട്‌ പാരിഷ്‌ കൌണ്‍സിലില്‍. ഇവരില്‍ അധികം പേരും ഭക്ത സംഘടനാ ഭാരവാഹികളും സണ്‍ഡേ സ്കൂള്‍ അധ്യാപകരും പഴയ അള്‍ത്താര ബാലന്‍മാരുമൊക്കയാണ്‌. ഇവരെയും കമ്യൂണിസ്റ്റുകാര്‍ വെറുതെ വിടത്തില്ല. കോര്‍പ്പറേറ്റ്‌ മാനേജ്മെന്‍റില്‍‍ പ്യൂണ്‍ മുതല്‍ പ്ളസ്‌ ടൂ ടീച്ചര്‍ വരെയുള്ള ജോലികളില്‍ കണ്ണുവെച്ച്‌ അച്ചമ്മാരെയും ബിഷപ്പുമാരെയും സുഖിപ്പിക്കുകയാണ്‌ ഭക്ത സംഘനടനാ ഭാരവാഹികളുടെയും സണ്‍ഡേ സ്കൂള്‍ അധ്യാപകരുടെയും ഉദ്ദേശമെന്നാണ് ആരോപണം.

ആത്മീയ കാര്യങ്ങളില്‍ സംശയനിവാരണത്തിനായി ഇവര്‍ അച്ചന്‍മാരെ കാണാന്‍ പള്ളിമേടേല്‍ പോകുന്പോള്‍ അ‍ ഔസേപ്പച്ചനും കൂട്ടരും പറയും കുശിനി(പള്ളിമേടേലെ അടുക്കള)യില്‍ ചട്ടിനക്കാന്‍ പോകുവാന്ന്‌. എന്തിനധികം ഇരിങ്ങാലക്കുടേലും മറ്റും വിമോചന സമരത്തിനായി ആദ്യം തെരുവിലിറങ്ങിയ ചെറുപ്പക്കാര്‍ ഈ വിഭാഗത്തില്‍പെട്ടവരാന്നുപോലും ഈ ദുഷ്ടന്‍മാര്‍ ആരോപിക്കുന്നുണ്ട്.

വിപ്ളവകാരികളില്‍ ചിലരും അവരോട്‌ അടുപ്പും പുലര്‍ത്തുന്നവരുമായി രണ്ടോ മൂന്നോ പേരും എങ്ങനെയെങ്കിലും പാരിഷ്‌ കൗണ്‍സിലില്‍ കയറിക്കൂടും. പാരിഷ്‌ കൗണ്‍ിസിലിനു പുറമെ പള്ളിപ്പെരുന്നാള്‍ ഉള്‍പ്പെടെയുള്ള പ്രധാന കാര്യങ്ങളെക്കുറിച്ച്‌ തീരുമാനമെടുക്കാന്‍ എല്ലാ ഗൃഹനാഥന്‍മാര്‍ക്കും പ്രാതിനിധ്യമുള്ള ഇടവക പൊതുയോഗോം വിളിക്കാറുണ്ട്‌. പള്ളിപ്പെരുനന്നാളിന്‌ കലാപരിപാടി ഏതു വേണം, പള്ളിപ്പറമ്പിലെ തേങ്ങാ എന്തു ചെയ്യണം തുടങ്ങിയ കാര്യങ്ങള്‍ മുതല്‍ കുര്‍ബാനയുടെ സമയംവരെയുള്ള കാര്യങ്ങളെക്കുറിച്ച്‌ പാരിഷ്‌ കൗണ്‍സിലും പൊതുയോഗോം ഒക്കെ ആലോചിക്കുമ്പോ സഭേക്കുറിച്ച്‌ യാതൊരു വിവരോം ഇല്ലാത്ത ഔസേപ്പച്ചനും കൂട്ടരും ഓരോ അഭിപ്രായം പറേം. മാറ്റമില്ലാത്തത്‌ മാറ്റത്തിനും കത്തോലിക്കാ സഭക്കും മാത്രമാണെന്ന്‌ അവര്‍ക്ക്‌ അറിയത്തില്ലല്ലോ. അവര്‍ എന്നാ ഭൂകമ്പം ഉണ്ടാക്കിയാലും വികാരിയച്ചനും പരിചയ സമ്പന്നരായ അച്ചായന്‍മാരും പിന്നെ സല്‍സ്വഭാവികളായ സണ്‍ഡേ സ്കൂള്‍ അധ്യാപകരും സംഘടനാ ഭാരവാഹികളും നേരത്തെ ഉണ്ടാക്കിയ ധാരണയനുസരിച്ചേ അന്തിമ തീരുമാനം ഉണ്ടാകു. കമ്യൂണിസ്റ്റുകാരുടെ കളി പള്ളീല്‌ ചെലവാകുന്ന പ്രശ്നമില്ല.

ഞങ്ങളെ എടവകേലു മാത്രമല്ല, എല്ലാടത്തും ഇതു തന്നെയാ സ്ഥിതി. പാരിഷ്‌ കൗണ്‍സിലിന്‍റെ അതിരൂപതാ (പല ഇടവകകള്‍ ചേര്‍ന്നതാണ്‌ ഫൊറോന. പല ഫൊറോനകള്‍ ചേര്‍ന്നാല്‍ രൂപത. ഇടവകയെ ലോക്കല്‍ കമ്മിറ്റിയായി കരുതിയാല്‍ ഫൊറോന ബ്രാഞ്ച്‌ കമ്മിറ്റിയും രൂപത ഏരിയാ കമ്മിറ്റിയും അതിരൂപത ജില്ലാ കമ്മിറ്റിയുമാണെന്ന്‌ ഔസേപ്പച്ചന്‍റെ തമാശ.) പതിപ്പായ പാസ്റ്ററല്‍ കൗണ്‍സിലില്‍ വിപ്ളവക്കാര്‌ ഇല്ലാത്തതുകൊണ്ട്‌ അവിടെ എതിര്‍പ്പിന്‍റെ സ്വരം ഉയരാറേയില്ല. ഇനി ഏതെങ്കിലും ഒരാള്‍ തലതിരിഞ്ഞു വന്ന്‌ വിപ്ളവമൊണ്ടാക്കാന്‍ ശ്രമിച്ചാല്‍ എപ്പം അടിച്ചിരുത്തിയെന്ന്‌ ചോദിച്ചാപ്പോരേ?

വെടികൊണ്ട്‌ ചാകേണ്ടത്‌ വിശ്വാസികളായതുകൊണ്ട്‌ വിമോചന സമരത്തെക്കുറിച്ച്‌ പറയുമ്പോ അവരുടെ അഭിപ്രായം ചോദിക്കണമെന്നാണ്‌ ജോസഫ്‌ പുലിക്കുന്നേലിനെപ്പോലെയുള്ള പിന്തിരിപ്പന്‍മാരു പറയുന്നത്‌. വിവരമില്ലാത്ത പുലിക്കുന്നേല്‌ സഭേ തകര്‍ക്കാന്‍ തുനിഞ്ഞിറങ്ങിയിരിക്കുവാന്നാ അച്ചന്‍മാരു പറയുന്നേ (പുലിക്കുന്നേലിന്‍റെ ഓശാനേന്നു പറയുന്ന പ്രസിദ്ധീകരണം വായിച്ചതിന്‌ വടക്കേപ്പറമ്പിലെ തോമാച്ചായനെ വികാരിയച്ചന്‍ വിരട്ടിയ കാര്യം അപ്പന്‍ ഇപ്പഴും പറേം. ഓശാനേം ദേശാഭിമാനീം ഒന്നുപോലാന്നാ വികാരിയച്ചന്‍റെ അഭിപ്രായം)

ആടുകളുടെ മനസറിയുന്നോരാ ഇടയന്‍മാര്‌. അതുകൊണ്ടുതന്നെ ബിഷപ്പുമാര്‍ ഒരു തീരുമാനമെടുക്കുമ്പോ അത്‌ വിശ്വാസികളുടെ തീരുമാനംതന്നെയാണെന്ന്‌ പുലിക്കുന്നേലിനും കൂട്ടര്‍ക്കും മനസിലാക്കിക്കൂടെ. വിമോചന സമരം നടത്താന്‍ തീരുമാനിച്ചെന്നിരിക്കട്ടെ (ഇതുവരെ അന്തിമ തീരുമാനമായില്ലെന്നാ ഞങ്ങടെ സിനഡിന്‍റെ വക്താവ്‌ തേലക്കാട്ടച്ചന്‍ ഏഷ്യാനെറ്റില്‌ നേര്‍ക്കു നേര്‍ പരിപാടിയില്‍ പറഞ്ഞത്‌) അതില്‍നിന്ന്‌ വിട്ടു നില്‍ക്കുകയോ അതിനെതിരെ പ്രവര്‍ത്തിക്കുകയോ ചെയ്യാന്‍ ഒരുമാതിരിപ്പെട്ടവരൊന്നും ധൈര്യപ്പെടുകേലന്ന്‌ ഇപ്പം മനസിലായില്ലേ?.

ചങ്ങനാശേരി അതിരൂപതേലെ ഒരു ഫൊറോനാപ്പള്ളീലെ കല്യാണങ്ങളുടെ സദ്യ നടത്തി സമീപത്തെ സ്വാകാര്യ ഓഡിറ്റോറിയങ്ങള്‍ കാശ്‌ കുറെ ഒണ്ടാക്കി. പള്ളിക്ക്‌ ഒരു ഓഡിറ്റോയിമുണ്ടേല്‍ ഈ കാശ്‌ എവിടേലും പോകുവോ?. ഈ ചിന്തയാണ്‌ ഒരു ഓഡിറ്റോറിയം നിര്‍മിക്കാനുള്ള തീരുമാനത്തിലെത്തിയത്‌. വികാരിയും അദ്ദേഹത്തിന്‍റെ ഉപദേശകരും ചേര്‍ന്ന്‌ ഓരോ ഇടവകാംഗത്തിന്‍റെയും വിഹതം നിശ്ചയിച്ചു. ആദ്യം കിട്ടിയ കൊറെ കാശുകൊണ്ട്‌ നിര്‍മാണം തൊടങ്ങി. പക്ഷെ ഇടവകക്കാര്‍ വേണ്ടവിധം സഹകരിച്ചില്ല. പണി പാതിവഴിയില്‍ നിന്നുപോയി.

വികാരിയച്ചനോടാ വിശ്വാസികളുടെ കളി?. കുട്ടിയുടെ മാമ്മോദിസാ നടത്താനും കല്യാണക്കുറി വാങ്ങാനുമൊക്കെ എത്തിയവരോട്‌ ഓഡിറ്റോയിത്തിന്‍റെ കാശുവെക്കാതെ കാര്യം നടക്കില്ലെന്ന്‌ അദ്ദേഹം വ്യക്തമാക്കി. കല്യാണത്തിന്‍റെ തലേന്ന്‌ നെട്ടോട്ടമോടുന്നവന്‍ കാശടക്കാതെ എന്തോ ചെയ്യും?. കൂലിപ്പണിക്കാരന്‍ പോലും കാശുവെച്ചു. ഇതാ പറഞ്ഞെ പള്ളിയോടു കളിച്ച്‌ കൈ പൊള്ളിക്കരുതെന്ന്‌.

അധികാരത്തിന്‍റെ കടിഞ്ഞാണ്‍ കയ്യിലുള്ളതുകൊണ്ട്‌ അച്ചന്‍മാരും ബിഷപ്പുമാരും ധാര്‍ഷ്ട്യം(ഈ സാധനം എന്താണാവോ) കാണിക്കുകയാണെന്നാ കമ്യൂണിസ്റ്റു ക്രിസ്താനികള്‍ പറയുന്നത്‌. ഈ വിപ്ളവം പറയുന്നോര്‌ പള്ളിക്കെതിരെ കോടതീ പോട്ടെ. അതിന്‌ ധര്യമില്ല. കാരണമെന്നാ? - പള്ളിവെലക്കേ..

അച്ചമ്മാരും വിശ്വാസികളും തെരുവിലെറങ്ങുന്നത് സീറോ മലബാര്‍ സഭക്ക്‌ മാനക്കേടാണെന്നാണ്‌ ചെലരുടെ വാദം. കാര്യം കാണാന്‍ തെരുവില്‍ എറങ്ങാതെ എന്തോ ചെയ്യും?. പണ്ട്‌ പടിയറപ്പിതാവ് കാലം ചെയ്തപ്പോള്‍ ഞങ്ങടെ പൌവ്വത്തിപ്പിതാവിനെ കൊണ്ടുപോയി മേജര്‍ ആര്‍ച്ച്‌ ബിഷപ്പാക്കാന്‍ ശ്രമിച്ചപ്പോ എറണാകുളത്ത്‌ അച്ചമ്മാര്‌ മുദ്രാവാക്യം മൊഴക്കി തെരുവിലിറങ്ങിയത്‌ ഇവര്‍ ഓര്‍ക്കുന്നില്ലായിരിക്കും. ഞങ്ങടെ നാട്ടില്‍ എല്ലാ അള്‍ത്താരേലും വെച്ചിരിക്കുന്ന മാര്‍തോമാ കുരിശ്‌ അംഗീകരിക്കാന്‍ പറ്റുകേലെന്നു പറഞ്ഞ്‌ എറണാകുളത്ത്‌ നടത്തിയ സമരമെങ്കിലും ഇക്കൂട്ടര്‍ക്ക്‌ ഓര്‍ത്തൂടെ?.

ഓര്‍ത്തഡോക്സുകാരു തമ്മില്‍ തല്ലുമ്പോഴും ലാറ്റിന്‍ കാത്തലിക്‌ അസോസിയേഷന്‍ ആര്‍ച്ച്‌ ബിഷപ്പിനെതിരെ രംഗത്തുവന്നപ്പോഴുമൊക്കെ സീറോ മലബാര്‍ സഭേലുള്ളോര്‍ക്കു മാത്രം പൌരുഷമില്ലേന്ന്‌ ഒരു തോന്നലുണ്ടായി. പക്ഷെ ആന്‍ഡ്രൂസ്‌ താഴത്തു പിതാവിന്‍റെ വെല്ലുവളി കേട്ടപ്പം കുളിരു കോരി. എന്തിന്‌ എല്ലാം കഴിഞ്ഞ്‌ കഴിഞ്ഞ ദിവസം വര്‍ക്കിപ്പിതാവ്‌ നോക്കി വായിച്ച പ്രസംഗം കേട്ടപ്പം അറിയാതെ മുഷ്ഠി ചുരുട്ടി വായുവില്‍ എറിഞ്ഞുപോയി. ഈ വിപ്ളവ വീര്യമത്രയും അദ്ദേഹം ഇത്രയുംകാലം എവിടെ ഒളിപ്പിച്ചിരിക്കുകയായിരുന്നു എന്‍റെ മലാറ്റൂ മൂത്തപ്പാ?

ഇതുകൊണ്ടൊന്നും തീര്‍ന്നില്ല. കാഞ്ഞിരപ്പള്ളീലെ അറക്കപ്പിതാവിനെപ്പോലെ ഒരുപാടു കരുത്തര് വര്‍ക്കിപ്പിതാവിനു പിന്നിലുണ്ടെന്നാ അപ്പന്‍ പറയുന്നേ. സീറോ മലബാറുകാരുടെ പത്രമായിരുന്ന ദീപിക പൊളിച്ചടുക്കാന്‍ വര്‍ക്കിപ്പിതാവ്‌ ഏല്‍പ്പിച്ചത്‌ അറക്കപ്പിതാവിനയല്ലാരുന്നോ? പണി ഏല്‍പ്പിക്കുന്നതിനു മുമ്പേ വര്‍ക്കി പിതാവു പറഞ്ഞു-പൊളിക്കുന്നതു കൊള്ളാം അവശിഷ്ടങ്ങളൊന്നും സഭേല്‌ കെടക്കരുതെന്ന്‌. അറക്കപ്പിതാവ്‌ അത്‌ നിക്ഷ്പ്രയാസം സാധിച്ചു. പൊളിക്കാന്‍ കൂട്ടിനു വിളിച്ച ഒരു മാപ്പിള ഖലാസിക്ക്‌ തുരുമ്പുവിലക്ക്‌ വിറ്റു!. അടുത്ത ദൌത്യം ഏറ്റെടുക്കാന്‍ അറക്കപ്പിതാവ്‌ കാത്തിരിക്കുവാന്നാ കേട്ടത്‌. ശക്തമായ ഭാഷയില്‍ സംസാരിക്കാനും പ്രസംഗിക്കാനും അറക്കപ്പിതാവിനെക്കഴിഞ്ഞേ ആളുള്ളൂ എന്നും പറയുന്നു.

അപ്പം ചോദിക്കും പിതാക്കന്‍മാര്‍ ഈ വേണ്ടാത്തതിനൊക്കെ ഇറങ്ങീട്ടല്ലെ നാട്ടുകാരുടെ വിമര്‍ശനം കേള്‍ക്കേണ്ടിവരുന്നതെന്ന്‌. സഭക്ക്‌ മുന്നോട്ടു പോകണ്ടെ?. പിതാക്കന്‍മാര്‍ക്കും അച്ചന്‍മാര്‍ക്കും കന്യാസ്ത്രിമാര്‍ക്കും വിശ്വാസികള്‍ക്കും ജീവിക്കേണ്ടെ?.

അതു പറഞ്ഞപ്പഴാ മറ്റൊരു കാര്യമോര്‍ത്തത്‌. വിമോചന സമരത്തെ പിന്തുണക്കില്ലെന്നും കത്തോലിക്കാ സഭകളും സര്‍ക്കാരും ഒത്തു തീര്‍പ്പിന്‌ ശ്രമിക്കണമെന്നും യാക്കോബായ സഭാ പ്രതിനിധി ഒരു കല്ലാപ്പാറ അച്ചന്‍ ഇന്നലെ ടീവീല്‌ പറയുന്ന കേട്ടു. സത്യത്തില്‍ അതു കേട്ടപ്പഴാ ആശ്വാസം തോന്നിയത്‌. യാക്കോബായക്കാരും ഓര്‍ത്തഡോക്സുകാരും സമരത്തിന്‌ പിന്തുണ പ്രഖ്യാപിക്കുമെന്നും അങ്ങനെ വന്നാല്‍ അവര്‍ തമ്മിലുള്ള അടി തീര്‍ത്തിട്ട്‌ സമരം നടത്താന്‍ നേരം കിട്ടത്തില്ലെന്നുമായിരുന്നു ഔസേപ്പച്ചനും കൂട്ടരും പറഞ്ഞിരുന്നത്. ഏതായാലും ആ പേടി മാറിക്കിട്ടി.

കേരളത്തിലെ വിദ്യാഭ്യാസ, സാമൂഹ്യ പുരോഗതികളില്‍ ക്രൈസ്തവര്‍ പ്രത്യേകിച്ച്‌ കത്തോലിക്കര്‍ നല്‍കിയ വലിയ സംഭാവനകളെക്കുറിച്ച്‌ ആര്‍ക്കും സംശയമില്ലല്ലോ. മാറ്റമില്ലാത്തത്‌ മാറ്റത്തിനും കത്തോലിക്കാ സഭക്കും മാത്രമാണെങ്കിലും വിദ്യാഭ്യാസ രംഗത്ത്‌ നാടോടുമ്പോള്‍ നടുവിലൂടെയല്ലെങ്കിലും വശത്തൂടെയെങ്കിലും സഭക്കും ഓടെണ്ടായോ. ഞങ്ങള്‍ക്ക്‌ പഴ പള്ളിക്കൂടങ്ങളു മാത്രം മതിയേ എന്നു പറഞ്ഞ്‌ ഒതുങ്ങിയാ മതിയോ? അത്‌ അങ്ങ്‌ നിയമസഭേല്‍ പറഞ്ഞാ മതി(പഴേ പോലെ ഇപ്പം പള്ളീല്‌ പറയാന്‍ സമ്മതിക്കുന്നില്ല).

ഇക്കാര്യത്തി ഞങ്ങള്‌ പക്ഷപാതം കാണിക്കുന്നുണ്ടോന്ന്‌ നോക്കിയാ മതി. സീറോ മലബാറുകാരനാല്ല അതിനേക്കാള്‍ കൊടികെട്ടിയോരു വന്നാലും ഞങ്ങള്‌ അഡ്മിഷനും ജോലിക്കുമൊക്കെ മേല്‍പറഞ്ഞ ചെലവുകാശു മേടിക്കും. ആര്‍ക്കും ഓസ്‌ ഇല്ലെന്ന്‌ സാരം. മധ്യ തിരുവിതാംകൂറിലെ ചില രൂപതകളില്‍ പ്ളസ്‌ ടൂവിനും മറ്റും അഡ്മിഷന്‍ തരപ്പെടുത്താന്‍ ചില അധ്യാപകര്‌ ഇത്തിരി ചില്ലറ മേടിച്ചതിന്‍റെ പേരില്‍പോലും വിപ്ളവകാരികള്‌ മുറുമുറുക്കന്നുണ്ട്‌. പ്ളസ്‌ ടൂ അത്ര നിസാര ഡിഗ്രിയൊന്നുമല്ല. അപ്പം അതിന്‌ അഡ്മിഷന്‍ കിട്ടാന്‍ പാവം സാറന്‍മാര്‍ക്ക്‌ ഇത്തിരി കാശുകൊടത്തതുകൊണ്ട്‌ ആരും പാപ്പരായിപ്പോകത്തൊന്നുമില്ല.

കാശു വാങ്ങുന്നതില്‍ പക്ഷപാതം കാണിക്കാത്തതുകൊണ്ടാണ്‌ ന്യൂനപക്ഷാവകാശംകൊണ്ട്‌ സമൂദായത്തിന്‌ കൊണമില്ലെന്ന്‌ പുലിക്കുന്നേലും കൂട്ടരും പറയുന്നേ. വിശ്വാസികള്‍ക്ക്‌ കൊണമില്ലേലും കാശെല്ലാം സഭക്കല്ലേ കിട്ടുന്നേ. സഭക്കു കിട്ടുകാന്നുവെച്ചാല്‍ കര്‍ത്താവിനു കിട്ടുന്നതിനു തുല്യമല്ലേ?. ഇതു മനസിലാക്കാനുള്ള ബുദ്ധിയില്ലാത്തവര്‍ വെറുതെ ഒച്ചവെച്ച്‌ ആരോഗ്യം കളയും. പണ്ടൊക്കെ സഭ സ്വന്തം സമൂദായത്തിന് സൌജന്യം കൊടുത്തിരുന്നതുകൊണ്ടാ സീറോ മലബാറുകാര് ഇത്രയും പുരോഗതി നേടിയത്‌. പക്ഷെ മധ്യ തിരുവിതാം കൂറിലെ നഴ്സിംഗ്‌ വിപ്ളവം ഉണ്ടായിരുന്നില്ലെങ്കില്‍ പല സീറോ മലബാര്‍ കുടുംബങ്ങളും ഇപ്പം പെരുവഴിയിലായിരുന്നേനെ എന്നാണ്‌ വിപ്ളവക്കാരുടെ വാദം.

നഴ്സിംഗ്‌ വിപ്ളവത്തില്‍ സഭയുടെ പങ്ക്‌ ചൂണ്ടിക്കാണിക്കാമെന്നു കരുതിയാല്‍ അവരു പറയും ഇന്ത്യയിലും വിദേശത്തും ജോലി ചെയ്യുന്ന കത്തോലിക്കാ നഴ്സുമാരില്‍ ഭൂരിഭാഗവും പഠിച്ചത്‌ ആന്ധ്രയിലും കര്‍ണാടകത്തിലും തമിഴ്നാട്ടിലുമാണെന്ന്‌.

പിന്നെ തേലക്കാട്ടച്ചന്‍ കഴിഞ്ഞ ദിവസം പറഞ്ഞത്‌ കേട്ടാരുന്നോ? "സഭേം സഭാ സ്ഥാപനങ്ങളുമൊക്കെ കാനോന്‍ നിയമത്തിണ്റ്റെ അടിസ്ഥാനത്തിലാ പ്രവര്‍ത്തിക്കുന്നത്‌. ലോകത്തിലെമ്പാടുമുള്ള കോടിക്കണക്കിന്‌ കത്തോലിക്കര്‍ ഇതിന്‌ വിധേയരാണ്‌" എന്ന്.ഇന്ത്യാ മഹാരാജ്യത്തിന്‍റെ മൂലക്ക്‌ കൊച്ചു പാവക്കയോളം പോന്ന കേരളത്തിലെ വിപ്ളവകാരികളുടെ വെരട്ടല്‌ പള്ളീല്‌ ചെലവാകില്ലെന്ന്‌ സാരം.

അഭയക്കേസും പൊക്കിക്കോണ്ടു വന്നിട്ട്‌ എവിടം വരെയായി? പാവം കോട്ടൂരച്ചനെ നുണ പരിശോധനയെന്നൊക്കെപ്പറഞ്ഞ്‌ വെറുതെ പിഡിപ്പിക്കുവല്ലേ. എല്ലാം ദൈവം കാണുന്നുണ്ട്‌. അപ്പം അഭയേടെ അപ്പന്‍റേം അമ്മേടേം കണ്ണീര്‌ ദൈവം കാണുന്നില്ലേ എന്നാണ് ഔസേപ്പച്ചന്‍റെ ചോദ്യം.സഭക്കെതിരെ കേസിനു നടക്കുന്നോരോട്‌ ദൈവം പൊറുക്കുവോ?

വിമോചന സമര നീക്കം പൊളിക്കാന്‍ ഇപ്പം കുറെപ്പേര്‌ വേരെയൊരു അടവുമായി എറങ്ങീട്ടൊണ്ട്‌. കത്തോലിക്കാ സഭാ വിശ്വാസികള്‍ പെന്തക്കോസ്തുകാരാകുന്നത്‌ ഏറിയതായാണ്‌ ഇവര്‍ പ്രചരിപ്പിക്കുന്നത്‌. കാലം മാറുന്നതിനൊപ്പം വിശ്വാസികള്‍ നേരിടുന്ന ആത്മീയ പ്രശ്നങ്ങള്‍ പരിഹരിക്കാനുള്ള സംവിധാനവും വ്യക്തിയില്‍ കേന്ദ്രീകരിച്ചുള്ള ആത്മീയ പ്രവര്‍ത്തനങ്ങളും ഇല്ലാത്തതാണ്‌ ഈ ഒഴിക്കിനു കാരണമെന്ന്‌ അവരു പറയുന്നു.

രാപകല്‍ വ്യത്യാസമില്ലാതെ കൊട്ടിപ്പാടി നടക്കുകയും കവലപ്രസംഗം നടത്തുകേം ചെയ്യുന്ന പെന്തക്കോസ്തിലേക്ക്‌ നല്ല നസ്രാണികളു വെല്ലോം പോകുവോ?. ആഭരണം ഉപേക്ഷിച്ച്‌ വെള്ളേം വെള്ളേം ഇട്ട്‌ വീടുതോറും നടക്കാന്‍ നമ്മടെ ആളുകളെ കിട്ടുവോ?. വിശ്വാസികളുടെ ആത്മീയ പരിപോഷണത്തിനായി നമ്മടെ പള്ളികളില്‍ എന്നും കുര്‍ബാനയില്ലേ?. ക്രിസ്മസിനും ഈസ്റ്ററിനുമൊക്കെ പ്രത്യേക പ്രാര്‍ത്ഥനയില്ലേ?. വര്‍ഷത്തിലൊരിക്കല്‍ ധ്യാനമില്ലേ?. ഇതൊന്നും പോരാത്തവര്‍ക്ക്‌ മുരിങ്ങൂര്‍ ധ്യാനകേന്ദ്രമില്ലേ?

ഇപ്പറഞ്ഞതൊന്നും മതിയാകാതെ പെന്തിക്കോസ്തിലും മറ്റും പോകുന്നോര്‌ അങ്ങ്‌ പൊക്കോട്ടെ. ഇത്‌ മുന്‍കൂട്ടി കണ്ടാ സന്താന നിയന്ത്രണം പരമാവധി ഒഴിവാക്കാന്‍ സഭ വിശ്വാസികളോട്‌ നേരത്തെ ആഹ്വാനം ചെയ്തത്‌. അപ്പം വിപ്ളവകാരികളു ചോദിച്ചതെന്താ- പിള്ളാരെ പെറ്റു കൂട്ടിയാല്‍ സഭ പോറ്റുവോന്ന്‌? ഇതാ പറഞ്ഞത്‌ സഭക്ക്‌ നീര്‍ക്കും വയ്യ, കരക്കും വയ്യാന്ന്‌.

സഭയും ബിഷപ്പുമാരും വൈദികരും കന്യാസ്ത്രീക ളും സമൂഹത്തിന്‌ ചെയ്തിട്ടുള്ള, ചെയ്തുകൊണ്ടിരിക്കുന്ന സേവനങ്ങളെ എല്ലാവരും കയ്യടിച്ച് അംഗീകരിക്കുന്നുണ്ട്‌. പള്ളിയുമായും കോണ്‍വെന്‍റ് സ്കൂളുകളുമായും ബന്ധപ്പെട്ട ഊഷ്മളമായ ഓര്‍മകളില്ലാത്ത എതെങ്കിലും നസ്രാണിയുണ്ടോ എന്നറിയില്ല. എന്തിന്‌ കേരളത്തില്‍ ഉള്‍പ്പെടെ ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിലുള്ള മറ്റു മത വിശ്വാസികളും കത്തോലിക്കാ വൈദികരുടെയും കന്യാസ്ത്രീകളുടെയും അധ്യാപരുടെയും ഡോക്ടര്‍മാരുടെയും നഴ്സുമാരുടെയുമൊക്കെ മാഹാത്മ്യത്തെക്കുറിച്ച് പറയുന്നു. പക്ഷെ ഇവിടെ... ഈ കേരളത്തില്‍ സഭ ഒരു സമരം ചെയ്യാനൊരുങ്ങുമ്പോ എന്താണ്‌ ഇത്ര എതിര്‍പ്പ്‌?. അതിന്‌ ഉത്തരം കണ്ടെത്താനുള്ള ആലോചനയിലാണ്‌ ഞാന്‍.

20 comments:

മുക്കുവന്‍ said...

സഭാ നേതാക്കന്മാരെ കണ്ണുമടച്ച് വിശ്വസിക്കുന്നവനല്ലാ ഈ മുക്കുവന്‍. എന്നിരുന്നാലും, നല്ലത് കണ്ടാല്‍ പറയാന്‍ മടികാണിക്കാറുമില്ലാ..

ഇത്തവണ എന്തോ ചെറിയ ടോണ്‍ മാറ്റം? ഇഷ്ടായി.

ഓ.ടോ.

കഴിഞ്ഞ ലേഖനത്തിന്റെ മറുപടിക്ക് നമ്മളെ മനുഷ്യരെ പിടിപ്പിക്കാന്‍ പഠിപ്പിക്കണം എന്നെഴുതി. ലോകം കുറെ കണ്ടവനാ മുക്കുവന്‍. ഇനി അതിന്റെ ആവശ്യമുണ്ടെന്ന് തോന്നണില്ലാ...

അന്ന ഫിലിപ്പ് said...

കേരളത്തില്‍ രണ്ടാം വിമോചന സമരം നടക്കുമോ?. ബിഷപ്പുമാരുടെയും അച്ചന്‍മാരുടെയും താളത്തിനൊപ്പിച്ച്‌ തുള്ളാന്‍ ആളെ കിട്ടില്ലെന്നാണ്‌ എന്‍റെ അപ്പന്‍ ഇപ്പഴും പറയുന്നത്‌.

ഭൂരിഭാഗം പേരും ഇതേ അഭിപ്രായക്കാരാണ്‌. പോരാത്തതിന്‌ ആദ്യ വിമോചന സമരത്തിന്‍റെതുപോലെ അനുകൂല സാഹചര്യങ്ങളുമില്ലത്രെ. ഞാനും അങ്ങനൊക്കത്തന്നെയാ കരുതിയത്‌. പക്ഷെ കാര്യങ്ങളുടെ കെടപ്പ്‌ ശരിക്കൊന്ന്‌ പരിശോധിച്ചപ്പം ഒറപ്പായി -ബിഷപ്പുമാര്‍ രണ്ടും കല്‍പ്പിച്ച്‌ ഇറങ്ങിയാല്‍ സമരം നടന്നിരിക്കും!

Kaithamullu said...

ഈ അല്‍മായ ലേഖനം എല്ലാ വിശ്വാസികള്‍ക്കും വേണ്ടി സമര്‍പ്പിക്കുന്നു.
-വരുവിന്‍, വായിപ്പിന്‍, ചിന്തിക്കുവിന്‍( എന്നിട്ടൊരു കുരിശും വരച്ച് സ്വന്തം പണി തുടരാം)

-നല്ല ചിന്ത, നല്ല എഴുത്ത്.
അന്ന ഫിലിപ്പിന് അഭിനന്ദനങ്ങള്‍!!

Unknown said...

തിരുമേനികള്‍ ഈ തിരിനാളം ഊതിക്കെടുത്താതിരിക്കട്ടെ! ആശംസകള്‍!!

ശാലിനി said...

അന്നകൊച്ചേ ഇതെനിക്കിഷ്ടപ്പെട്ടു.

പള്ളിവിലക്കേ..

മറ്റൊരാള്‍ | GG said...

അന്നക്കൊച്ചേ!, കിരണ്‍ തോമസ്സിന്റെ ലേഖനവും ഇതുംകൂടി വായിച്ചപ്പോള്‍ ഏതാണ്ടൊക്കെ എനിയ്ക്കും വിളിച്ച്‌ പറയണമെന്ന് തോന്നി. പക്ഷെ എല്ലാം കെട്ടടങ്ങി.

മുക്കുവന്‍ പറഞ്ഞതിന്‌ ആമേന്‍!

പിന്നെ ഒരു സംശയം: നല്ല നസ്രാണി/ കെട്ട നസ്രാണി എന്നൊന്നുണ്ടൊ?

SUNISH THOMAS said...

അന്നച്ചേട്ടന്‍, അല്ല ചേട്ടത്തി പറഞ്ഞതൊക്കെ ശരിയാ. വിലക്കു ഭയന്ന് നേരില്‍ പറയാത്തതു ബ്ളോഗില്‍ പറയുന്നതും കലക്കി. ഇതില്‍ പക്ഷേ പുതിയതായിട്ടെന്നതാ ഉള്ളത്?
രണ്ടാം വിമോചന സമരമാണോ? ആദ്യ വിമോചന സമരം അബദ്ധമായിപ്പോയീന്ന് അടുത്തകാലത്തും ഏതോ ചേട്ടത്തിമാര് അടുക്കളയിലിരുന്നു കുശുകുശുക്കുന്നതു കേട്ടു.

അന്ന ഫിലിപ്പ് said...

മുക്കുവന്‍, കൈതമുള്ള്, ശാലിനി,
മറ്റൊരാള്‍, സുനീഷ്

നന്ദി,

ഞങ്ങടെ സഭേലെ സ്ഥിതിഗതികള് എവിടേലും പറയ എന്നു വിചാരിച്ചു പറഞ്ഞതാണ്.

പള്ളിവെലക്കിന്റെ കാര്യം. നമ്മളെ ഏറെക്കുറെ
വെലക്കിയ മട്ടാ. ഔസേപ്പച്ചന്റെ വിപ്ളവം തന്നെ കാരണം.

നല്ല നസ്രാണി, മോശം നസ്രാണി എന്നിങ്ങനെ
വ്യത്യാസം ഒണ്ടോന്ന്
മറ്റൊരാള്‍ ചോദിച്ചു.തീര്‍ച്ചയായും ഒണ്ട്. ഇടയന്‍മാരെ അനുസരിക്കുന്ന
നല്ല ആടുകളാണ് നല്ല നസ്രാണികള്‍.

സഭയില്‍ വിപ്ളവത്തീനു ശ്രമിക്കുന്നോര്
മോശക്കാരും.

സുനീഷിന്റെ സംശയത്തിന് മറുപടി-
ബിഷപ്പുമാര്‍ തീരുമാനിച്ചാല്‍ രാണ്ടാം വിമോചന സമരം നടക്കുമ്ന്ന് വ്യക്തമാക്കുക
മാത്രമാണ് ഞാന്‍ ചെയ്തത്.

ഉറുമ്പ്‌ /ANT said...

excellent.!

കിരണ്‍ തോമസ് തോമ്പില്‍ said...

അന്ന എന്റെ പോസ്റ്റില്‍ ശ്രീ ജോജു എഴുതിയ കമന്റുകള്‍ കൂടി വായിക്കണം. കുറച്ചേറെയുണ്ട്‌. ഒരു എതിര്‍ വാദമില്ലാതെ ഈ പോസ്റ്റ്‌ നീണ്ട്‌ പോകുന്നല്ലോ എന്നോര്‍ത്ത്‌ പറഞ്ഞതാണ്‌

കുടുംബംകലക്കി said...

സത്യത്തിന്റെ നേരെ പിടിച്ച കണ്ണാടി!

കെ said...

തന്നെത്താന്‍ ഉയര്‍ത്തുന്നവന്‍ എല്ലാം താഴ്ത്തപ്പെടും; തന്നെത്താന്‍ താഴ്ത്തുന്നവന്‍ എല്ലാം ഉയര്‍ത്തപ്പെടും എന്നു ഞാന്‍ നിങ്ങളോടു പറയുന്നു. ലൂക്കോസിന്റെ സുവിശേഷം അധ്യായം 18. വാക്യം 14...

പുതിയ ലോകത്തിലും പരീശന്മാരും ചുങ്കക്കാരുമുണ്ട്. കര്‍ത്താവ് ആരുടെ കൂടെയാവും? രണ്ടും കല്‍പിച്ചിറങ്ങുമോ ബിഷപ്പുമാര്‍? സംശയമാണ്. സമ്മര്‍ദ്ദ തന്ത്രത്തിന്റെ പരീശവേഷങ്ങള്‍....

എം പി പോളും സി ജെ തോമസും എം സി ജോസഫും ജോസഫ് ഇടമറുകും തൊട്ട് എണ്ണിയെടുത്താല്‍ ഇന്നത്തെ ജോസഫ് പുലിക്കുന്നേല്‍ വരെയില്ലേ അന്നേ... മാര്‍ ആന്‍ഡ്രൂസ് താഴത്തു തിരുമേനിയോ തെമ്മാടിക്കുഴിയില്‍ കിടക്കുന്ന എം പി പോളോ കാലത്തെ അതിജീവിക്കുന്നത്..?

പളളിക്കമ്മറ്റികളില്‍ ഇടിച്ചു കയറി വിപ്ലവം പറയുന്ന അന്നയുടെ പ്രിയപ്പെട്ട ഔസേപ്പച്ചനിരിക്കട്ടെ മാരീചന്റെ ആദ്യതൂവല്‍.

എഴുത്തു കൊളളാം. എതിരഭിപ്രായം ഒന്നു മാത്രം. ഇങ്ങനെയും ഒരുത്തി.. എന്താവുമോ എന്തോ എന്ന ആശങ്കയിലൊക്കെ ഒരപകര്‍ഷതാബോധം നിഴലിക്കുന്നതു പോലെ... ബോധപൂര്‍വമല്ലെങ്കില്‍ അതിന്റെ ആവശ്യമുണ്ടോ.... സുനീഷ് പറഞ്ഞതുപോലെ ചേട്ടനോ ചേട്ടത്തിയോ? ചേട്ടത്തിയാണെങ്കില്‍ സംഗതി കുറേക്കൂടി ബോള്‍ഡായിക്കോട്ടെ.. ഇനി ചേട്ടനാണെങ്കില്‍ കാരി ഓണ്‍....

വിന്‍സ് said...

Super..... palliley achanmareyum bishopumareyum vazhiyil ittu janam oodichadikkunna oru kaalam varum enna viswasakkaran aanu njaan.

njan oru communist aaya xtani allennu koodi paranju kollattey.

അന്ന ഫിലിപ്പ് said...

ഉറുന്പേ,കുടുംബംകലക്കി
- നന്ദി

കിരണ്‍-താങ്കളുടെ പോസ്റ്റിലെ സുദീര്‍ഘമായ ചര്‍ച്ച വായിച്ചു. ഈ ചര്‍ച്ചയില്‍ സജീവമായി പൊരുതിത്തളര്‍ന്ന ജോജു എന്‍റെ പോസ്റ്റ് കണ്ട് പിരാകി മടങ്ങിപ്പോയതായിരിക്കും. അല്ലാതെന്താ പറയുക?

മരിചാ-എം.പി പോളും പോളിന്‍റെയും പുലിക്കുന്നേലിന്‍റെയും കൂടെ ഇടമറുകിനെ കൂട്ടുന്നതില്‍ എന്തോ ഒരു പന്തികേടില്ലേ എന്നൊരു തോന്നല്‍. കക്ഷിയെക്കുറിച്ച് കാര്യമായ അറിവില്ലെങ്കിലും ഒരു സുഹൃത്തിനോടു ചര്‍ച്ച ചെയ്തപ്പോഴും ഇതുതന്നെ പറഞ്ഞു.

അതുപോട്ടെ, കാലത്തെ അതിജീവിക്കുന്ന കാര്യം.
ഒരു കാര്യം ഉറപ്പാ ഭൂമീലാരിക്കുന്പോള്‍ ആയിരിക്കുന്പോള്‍ വിജയം എപ്പോഴും താഴത്തു തിരുമേനിയെപ്പോലുള്ളവരുടേതായിരിക്കും. സംശയം വേണ്ട. കാര്യങ്ങളുടെ കെടപ്പ് അങ്ങനാണേ.

ഔസേപ്പച്ചന് തൂവല് കൈമാറാന്‍ ചെന്നാല്‍ കക്ഷിയെക്കുറിച്ച് ബൂലോകരെ അറിയിച്ചതിന് എനിക്ക് ഇടി വേറെ കിട്ടും.

അപകര്‍ഷതാ ബോധമൊന്നുമില്ല, പക്ഷെ എന്‍റെ പോസ്റ്റുകള്‍ കണ്ട് പലരും ഒരുത്തനാണോ എന്ന സംശയം പ്രകടിപ്പിക്കുന്നത് ശ്രദ്ധയില്‍ പെട്ടിട്ടുണ്ടാവുമല്ലോ. അതുകൊണ്ടുതന്നെ ഈ പേര് വളരെ ഉചിതമല്ലേ. എന്നുവെച്ചാല്‍ ആണെന്ന് സംശയിക്കപ്പെടുന്ന ഒരുത്തീന്നോ. വേണ്ടാത്തതൊക്കെ എഴുതന്ന ഒരുത്തീന്നോ എങ്ങനെ വേണമെങ്കിലും വിചാരിച്ചോട്ടേന്നെ.

ഔസേപ്പച്ചന്‍റെ പതിവു സിനിമാ ഡയലോഗുകളിലൊന്നു കടമെടുത്ത് ഭേദഗതി വരുത്തിയാല്‍ ആരോപപണങ്ങള്‍ ഏറ്റുവാങ്ങാന്‍ ഈ കോട്ടയംകാരിയുടെ ജീവിതം ഇനിയും ബാക്കി.

Anonymous said...

vimochansamrathe njanum anukoolikkunnilla..enkilum itu yatarthyathil ninnum valre akale nikkunna oru lekhanam. anganeya enikku tonnetu.vimarsikkan vendi matrame kottayamkaree vayi turakkarullo ennoru samsayam.....njan kanda palli bharanam ayi othiri mattam.

vayichittu kurachu karyangal prayatte.

Parish counsil teerumanikkunnatu achan alla njan kanda pallikalilonnum. atum potuyogathinte teerumanam anu. Pinne itrayum kazhivulla ouseppachane ente arum nominate cheyyyathatu? ato aa itavakayil kazhivulla oral ouseppachan matram ano? bakki ellam kazhutakalum ouseppachan virodhikalum ano?

കോര്‍പ്പറേറ്റ്‌ മാനേജ്മെന്‍റില്‍‍ പ്യൂണ്‍ മുതല്‍ പ്ളസ്‌ ടൂ ടീച്ചര്‍ വരെയുള്ള ജോലികളില്‍ കണ്ണുവെച്ച്‌ അച്ചമ്മാരെയും ബിഷപ്പുമാരെയും സുഖിപ്പിക്കുകയാണ്‌ ഭക്ത സംഘനടനാ ഭാരവാഹികളുടെയും സണ്‍ഡേ സ്കൂള്‍ അധ്യാപകരുടെയും ഉദ്ദേശമെന്നാണ് ആരോപണം.

itokke inna njan arinjatu. vayichittu chirikkan tonnunnu.

parayan anel othiri undu parayan. Pinne itinte uddesham aarem nannakkanam ennallallo..vimarsichu vimarsichu kurachu kaiydi vanganam, atil satyam undelum illelum. atae ingane ullata nammude alukalkkishtam.

Blog vayikkare ullooo..ezhutarilla

Rijin

അന്ന ഫിലിപ്പ് said...

Rijin

ബ്ലോഗ് വായിക്കുക മാത്രംചെയ്യുന്ന, എഴുതാത്ത അജ്ഞാതരുടെ കമന്‍റിനോട് പ്രതികരിക്കുന്നത് ചെലപ്പോ വിനയായേക്കാമെങ്കിലും ആദ്യമായി വിയോജിപ്പ് പ്രകടിപ്പിച്ചയാളെന്ന നിലക്ക് മറുപടി പറയണമെന്നു തോന്നി.

എന്‍റെ പോസ്റ്റ് യാഥാര്‍ത്ഥ്യത്തില്‍നിന്ന് വളരെ അകലെയാണെന്ന് പറഞ്ഞതിനൊപ്പം യാഥാര്‍ത്ഥ്യത്തിന്‍റെ നല്ലൊരു ഉദാഹണംകൂടി (ഏതെങ്കിലും ഇടവകയിലെ സ്ഥിതി) ചൂണ്ടിക്കാട്ടീരുന്നെങ്കി നന്നായിരുന്നു.

വികാരിയച്ചനാണ് കാര്യങ്ങള്‍ തീരുമാനിക്കുന്നതെന്ന് ഞാന്‍ ഒരിടത്തും പറഞ്ഞിട്ടില്ല. പാരിഷ് കൗണ്‍സില്‍ തന്നെയാണ് തീരുമാനമെടുക്കുന്നതെന്ന് എന്‍റെ പോസ്റ്റ് ഒന്നൂടെ വായിച്ചാ മനസിലാകും. പക്ഷെ ആ പാരീഷ് കൗണ്‍സിലിന്‍റെ സംവിധാനമാണ് പ്രശ്നം.

ഔസേപ്പച്ചനെ വിട്ടുകള, പുള്ളിയല്ലല്ലോ ഇവിടുത്തെ ചര്‍ച്ചാവിഷയം. പിന്നെ സണ്‍ഡേ സ്കൂള്‍ അധ്യാപകരുടെയും അള്‍ത്താര ബാലന്‍മാരുടെയുമൊക്കെ രീതികളെക്കുറിച്ച് ആദ്യമായി അറിഞ്ഞതും ഇപ്പഴാണെന്ന് പറഞ്ഞതില്‍നിന്നും നിങ്ങള്‍ നാട്ടിലുള്ള ആളല്ല എന്ന് കരുതേണ്ടിയിരിക്കുന്നു.

പിന്നെ ഒള്ളതു പറഞ്ഞാല്‍ വിമര്‍ശനമായിപ്പോകുമെങ്കില്‍ അതങ്ങ് നിര്‍ത്തിയേക്കാം. പക്ഷെ, ബൂലോകത്തെ ഒരു ഭൂരിപക്ഷാഭിപ്രായം മാനിക്കണമെന്ന് എനിക്കു തോന്നുന്നു. കയ്യടി നേടാനാണെങ്കി വേറെ എന്തെല്ലാം മാര്‍ഗങ്ങളുണ്ട്?. മിനക്കെട്ടിരുന്ന് ഇത് അടിച്ചുകൂട്ടണോ?

കെ said...

ഇടമറുകിനെക്കുറിച്ച് സുഹൃത്ത് പറഞ്ഞതിലപ്പുറം വായിച്ചറിയാന്‍ ശ്രമിക്കൂ. അനുകൂലിക്കാനൊന്നുമല്ല. എങ്കിലും സഭയോടു പൊരുതി പുറത്തായ ഒരാള്‍, അതും പ്രശസ്തനായ പത്രപ്രവര്‍ത്തകന്‍. ശബരിമലയിലെ ദിവ്യജ്യോതിയുടെ സത്യമറിയാന്‍ പോയി ഭീകരമായ പൊലീസ് മര്‍ദ്ദനമേറ്റയാള്‍ എന്ന വിശേഷണമൊക്കെ ഇടമറുകിന് ചേരും. ഒന്നു വായിക്കാന്‍ ശ്രമിക്കൂ....

പിന്നെ ഭൂരിപക്ഷാഭിപ്രായം മാനിച്ച് എഴുതാനാണെങ്കില്‍ മലയാള മനോരമയില്‍ ജോലിക്കു ചേര്‍ന്നാല്‍ പോരെ. ഇവിടെ സ്വന്തം അഭിപ്രായങ്ങള്‍ എഴുതൂ. വിമര്‍ശനങ്ങളും അഭിനന്ദനങ്ങളും അതിന്റെ വഴിയേ വരും. ആര്‍ജവത്തോടെ സ്വന്തം അഭിപ്രായങ്ങള്‍ ഇനിയും പോരട്ടെ..

മതിയാക്കുന്നതിനെക്കുറിച്ചൊക്കെ പിന്നീട് ആലോചിക്കാം.

Anonymous said...

പിന്നെ സണ്‍ഡേ സ്കൂള്‍ അധ്യാപകരുടെയും അള്‍ത്താര ബാലന്‍മാരുടെയുമൊക്കെ രീതികളെക്കുറിച്ച് ആദ്യമായി അറിഞ്ഞതും ഇപ്പഴാണെന്ന് പറഞ്ഞതില്‍നിന്നും നിങ്ങള്‍ നാട്ടിലുള്ള ആളല്ല എന്ന് കരുതേണ്ടിയിരിക്കുന്നു.

Itum njan ippozhum parayunnu... karanam Altara balan marayi nikkuka sadarana 5-10 classil padikkunnavaranu(njanum ninnittundu). avarkkokke palliyude bharanathil pankundu ennu parayunnatu yatharthyam ariyathatu kondu tanne anu. pinne sunday school teachers. avarkkum bharanathil pankundu ennu enikku tonnunnilla, sunday school teachers il ninnum oru pratinidhi undavarundu chila idavakakalil allate avarkkkum karayamaya panku bharanthil illa. matravumalla sunday schoolil padippikkan povunnatu moshamanennum avarellam chila svartha talpyarangalkku vendi anennum parayunnatum sudha mandatharamanenne njan parayu....(allathavarum undavum..angane ullavar valare kuravu anennanu ente viswasam).

Sabha onnum cheytittilla,sabhayil valare arajakatham anennulla reetiyilulla lekahanam ayatukondanau nja itrayum paranju. Sabha cheyta nallatu kanate, valare kurachaluklude mosham pravarthy kondu sabhaye vimarsikkunnatu nallatalla enne njan paranjuloo. Annayude Vimochana samarathe kurichulla abhiprayathodu ippozhum yojikkunnu. atukondu mattupalatum kanate kannumadachu vimarsikkunnatinodu ippozhum njan yojikkunnilla...

അന്ന ഫിലിപ്പ് said...

ഇപ്പോഴും അജ്ഞാതനയായി തുടരുന്ന Rijin ...
താങ്കളുടെ കമന്‍റ് വൈകിയാണ് കണ്ടത്.
ഞാന്പറഞ്ഞ കാര്യങ്ങളിലൊന്നും വസ്തുതാപരമായി യാതൊരു തെറ്റുമില്ലെന്ന് ഒന്നൂടെപ്പറയട്ടെ.
അള്‍ത്താര ബാലന്‍മാര്‍ എന്ന പൊതുവായ വാക്ക് ഉപയോഗിച്ചെന്നു മാത്രം.

ഞങ്ങടെ പള്ളീലും എനിക്കറിയാവുന്ന പല പള്ളികളിലും മുപ്പതു മുതല്‍ എണ്‍പതു വയസുവരെ പ്രയാമുള്ള അള്‍ത്താര ശുശ്രൂഷികളുണ്ട്.
ഞങ്ങളെ പള്ളീല് പ്രധാനമായും ഞായറാഴ്ച്ച നാലു കുര്‍ബാനകള്‍ ഉള്ളതില്‍ രാവിലെ ആറിനുള്ള ഒന്നാങ്കുര്‍ബാനക്കാണ് ഈ മുതിര്‍ന്ന ബാലന്‍മാര്‍ ശുശ്രൂഷികളാകുന്നത്. ഇപ്പറഞ്ഞവരില്‍ ചിലരെത്തന്നെയാണ് പാരിഷ് കൗണ്‍സിലുമായി ബന്ധപ്പെട്ട വിവരണത്തില്‍ പരാമര്‍ശിച്ചത്.

സണ്‍ഡേ സ്കൂള്‍ അധ്യാപകര്‍ക്ക് ഭരണത്തില്‍ പങ്കില്ലെന്ന് തീര്‍ത്ത് പറയുന്നതിനു മുന്പ് അത്യാവശ്യം ചങ്ങനാശേരി അതിരൂപതേലെ മൂന്നാല് ഇടവകകളിലെങ്കിലും കാര്യമായി അന്വേഷിക്കുക. വദാടം(വേദപാഠം എന്ന് മുഴുവന്‍ വാക്ക്) പഠിപ്പിക്കാന്‍ പോകുന്നത് മോശം കാര്യമാണെന്ന് ഞാന്പറഞ്ഞിട്ടില്ല. അവരില്‍ പലര്‍ക്കും വ്യക്തമായ ഉദ്ദേശ്യങ്ങളുണ്ടെന്ന് സൂചിപ്പിച്ചെന്നു മാത്രം. അതിന് ഒരുപാട് ഉദാഹരണങ്ങള്‍ ചൂണ്ടിക്കാട്ടാനാകും.
ചങ്ങനാശേരി അതിരൂപതാ കോര്‍പ്പറേറ്റ് മാനേജ്മെന്‍റ് സ്കൂളുകളില്‍ പഠിപ്പിക്കുന്ന 10 ടീച്ചര്‍മാരെ എടുത്താല്‍ അതില്‍ ഏഴു പേരും സണ്‍ഡേ സ്കൂള്‍ അധ്യാപകരായിരുന്നു എന്ന് കാണാം. ഇക്കൂട്ടരില്‍ പലരും ഇപ്പോള്‍ വേദാടം പടിപ്പിക്കാന്‍ പോകുന്നുമില്ല എന്നതാണ് മറ്റൊരു കാര്യ. ഇതുതന്നെയല്ലെ സ്വാര്‍ത്ഥ താല്‍പര്യം,വ്യക്തിതാല്‍പര്യം എന്നൊക്കെ പറേണത്?.

സഭയില്‍ നടക്കുന്ന കൊള്ളരുതായ്മകള്‍ പറഞ്ഞാല്‍ താങ്കളെപ്പോലെപലരും അസഹിഷ്ണുക്കളാകും. അപ്പോള്‍ ബിഷപ്പുമാരുടെ കാര്യം പറയാനുണ്ടോ?. പ്രതിഷേധ സ്വരം ഉയര്‍ത്താന്‍ അഗ്രഹിക്കുന്നവര്‍ പോലും മൗനംപാലിക്കുന്നത് ഇതുകൊണ്ടാണെന്നാണ് ഞാന്പറഞ്ഞത്.

Anonymous said...

അന്ന എഴുതിയതു മുഴുവന്‍ വായിച്ചു. എഴുത്തു കൊള്ളാം. പക്ഷേ, കാലം മാറി കുട്ടി. മാമോദീസാ മുക്കിയില്ലെങ്കില്഼ എന്നാ കോപ്പ് എന്നു പറയുന്നവരുടെ എണ്ണം കൂടി വരികയല്ലേ. പള്ളിയില്഼ അടക്കിയില്ലെങ്കിലെന്താ വൈദ്യുതി ശ്മശാനമല്ലേ കിടക്കുന്നതെന്ന് പറയാനും ചങ്കൂറ്റമുള്ളവര്഼ കൂടി വരുന്നു.
പള്ളിയില്഼ പോക്കു കുറയുന്നു. കുര്഼ബാന സ്വീകരണം ഇല്ലേ ഇല്ല. ഇതിനൊക്കെ എവിടെ സമയം എന്ന ചിന്തയാണ് പലര്഼ക്കും.
പാതിരാത്രിയില്഼ ഊഴം വച്ചു കന്യാസ്ത്രീമഠത്തില്഼ കയറുന്ന അച്ചന്഼മാരുടെയും അവരെ കാത്തിരിക്കുന്ന കന്യാസ്ത്രീകളുടെയും കഥകള്഼ പുറത്തുവരാന്഼ ഇനി ദിവസങ്ങള്഼ മാത്രം. മരണം ഏറ്റുവാങ്ങാന്഼ അഭയ ചെയ്ത തെറ്റ് എന്തായിരുന്നു എന്നു അപ്പോളറിയാം. ഇതൊക്കെ കാണുന്പോള്഼ കത്തോലിക്കനായി പോയതില്഼ അഭിമാനമല്ല, അപമാനമാണു തോന്നുന്നത്.