Monday, August 22, 2011

ആളറിഞ്ഞ് വീടൊരുക്കി അതിരൂപത


രണ്ടൂന്നാഴ്ച്ച മുന്പ് ഞാറാഴ്ച്ച പള്ളീല്‍ കുര്‍ബാനേടെടെയ്ക്ക് ഒരു അറിയിപ്പ്-
ചങ്ങനാശേരി അതിരൂപതേടെ ശതോത്തര രജത ജൂബിലി ആഘോഷത്തോടനുബന്ധിച്ച് പാവപ്പെട്ടോര്‍ക്ക് വീടുവച്ചു നല്‍കുന്നു. സന്‍മനസുള്ളോര്‍ക്കെല്ലാം സംഭാവന നല്‍കാം. ഇതിനു പുറമെ എല്ലാരും വീടുകളിലുള്ള പഴയ പത്രക്കടലാസുകള്‍ പള്ളിയില്‍ എത്തിക്കണം. പത്രം വിറ്റു കിട്ടുന്ന പണം പദ്ധതിക്കായി ഉപയോഗിക്കും.

ഞങ്ങടെ എടവകേല്‍ രണ്ടു വീടുകള്‍ നിര്‍മിക്കുമെന്നും സംഭാവന നല്‍കാന്‍ ഉദ്ദേശിക്കുന്നവര്‍ എത്രയും പെട്ടെന്ന് കൈമാറണമെന്നും ഇന്നലെ അച്ചന്‍ പറഞ്ഞു. പിന്നാലെ മറ്റൊരു അറിയിപ്പുവന്നു- തിരുവനന്തപുരം ലൂര്‍ദ്ദ് പള്ളിയുടെ ഉടമസ്ഥതയില്‍ ടെക്നോ പാര്‍ക്കിന് സമീപമുള്ള നൂറേക്കര്‍ സ്ഥലത്ത് വില്ലകള്‍ നിര്‍മ്മിക്കുന്നു. പദ്ധതി പ്രദേശവും അനുബന്ധ സൗകര്യങ്ങളും ഏറെ മികച്ചത്.
ജോലി ആവശ്യത്തിനും മറ്റും തിരുവനന്തപുരത്ത് താമസിക്കേണ്ടിവരുന്ന വിശ്വാസികള്‍ക്ക് വില്ല വാങ്ങാം. താല്‍പര്യമുള്ളവര്‍ ലൂര്‍ദ്ദ് പള്ളീമായി ബന്ധപ്പെടണം.

അതിരൂപതയുടെ മറ്റ് സ്ഥാവര, ജംഗമ ആസ്തികളുടെ കണക്ക് തല്‍ക്കാലം അവിടെ നില്‍ക്കട്ടെ. ടെക്നോ പാര്‍ക്കിനടുത്തുള്ള നൂറേക്കര്‍ സ്ഥലത്തിന്‍റെ മൂല്യം വെറുതേ ഒന്ന് ആലോചിച്ചു നോക്കിക്കേ. സെന്‍റിന്‍റെ വിലവച്ച് കണക്കുകൂട്ടാന്‍ പോയാല്‍ പൂജ്യം എണ്ണി വട്ടാകും. ലൂര്‍ദ്ദ് പള്ളിയുടെ സ്ഥലം എന്നു പറയുന്പോള്‍ ആത്യന്തികമായി അത് അതിരൂപതയുടെ സ്വത്താണ്. അഥവാ വില്ല പദ്ധതിയുടെ നടത്തിപ്പുചുമതല പൂര്‍ണമായും ഇടവകയ്ക്കാണെങ്കിലും വിശ്വാസികള്‍ക്ക് അഞ്ചു പൈസേടെ ഗുണമില്ല.

ആകെ മൊത്തം ടോട്ടല് നോക്കുന്പോള്‍ അതിരൂപതയുടെ, സഭയുടെ ഒരു ഭീമന്‍ റിയല്‍ എസ്റ്റേറ്റ് ബിസിനസ്. വിവിധ ഇടവകകളിലുള്ള പാവപ്പെട്ടവര്‍ക്ക് ഈ പറഞ്ഞ വില്ലകള്‍ വീതിച്ചു കൊടുത്താല്‍ പോരെ എന്നു ചോദിക്കുന്നത് ന്യായമാണെന്നു തോന്നുന്നില്ല. കാരണം വില്ലയെന്നല്ല, മാളിക കൊടുക്കാമെന്നു പറഞ്ഞാലും പിറന്ന മണ്ണുവിട്ടുപോകാന്‍ ഭൂരിഭാഗം പേരും തയാറാവില്ല. കണ്ണായ സ്ഥലത്തെ നൂറേക്കറില്‍ കുറച്ച് വിറ്റ് പാവങ്ങള്‍ക്ക് വീടു വച്ചുകൊടുക്കാനും പറയുന്നില്ല. പക്ഷെ, ഈ റിയല്‍ എസ്റ്റേറ്റ് ബിസിനസിന്‍റെ ലാഭത്തിന്‍റെ ചെറിയൊരു അശം മാറ്റിവച്ചാല്‍ എത്ര പാവങ്ങള്‍ക്ക് വീടുവച്ചു നല്‍കാം?

പക്ഷെ, അതിരൂപതേടെ മൊത്തത്തിലുള്ള ഒരു പോളിസി വച്ചു നോക്കിയാല്‍ ഈ ചോദ്യവും വിഢിത്തമാണ്. അതിരൂപതയ്ക്കു കീഴിലുള്ള ഏറ്റവും വലിയ ആശുപത്രികളിലൊന്നായ ചെത്തിപ്പുഴ സെന്‍റ് തോമസ് ആശുപത്രിയില്‍ പാവപ്പെട്ടവര്‍ക്ക് സൗജന്യ ചികിത്സ നല്‍കാന്‍ പ്രത്യേക വിഭാഗമുണ്ട്. പക്ഷെ, അവിടെ വിതരണം ചെയ്യാനുള്ള മരുന്നുകള്‍ വിശ്വാസികളില്‍നിന്ന് ശേഖരിക്കുകയാണ്. ഉപയോഗിച്ച് മിച്ചം വന്ന മരുന്നുകള്‍ ശേഖരിക്കാന്‍ എല്ലാ പള്ളികളിലും പാത്രങ്ങള്‍ വച്ചിരിക്കുന്നു. ഇങ്ങനെ ശേഖരിക്കുന്നതില്‍ കാലാവധി കഴിയാത്ത മരുന്നുകളാണ് പാവങ്ങള്‍ക്ക് നല്‍കുന്നതെന്ന് കരുതാം. ഇത് ആശുപത്രിയുടെ പ്രധാന ഫാര്‍മസിയിലേക്ക് പോകുന്നില്ലെന്നും. വിശ്വാസം അതല്ലേ എല്ലാം.

Thursday, June 30, 2011

ബോംബെ 1993 മാര്‍ച്ച് 12-തിരക്കഥാകൃത്ത് സംവിധായകനായാല്‍ ഇങ്ങനിരിക്കും!


ഞങ്ങടെ ചുറ്റുവട്ടത്തുള്ള ചങ്ങനാശേരിക്കാരന്‍ ബാബു ജനാര്‍ദ്ദനന്‍ തിരക്കഥയെഴുത്തിലെ കൊന്പമ്മാരിലൊരാളാ. വര്‍ണപ്പകിട്ട്, തച്ചിലേടത്തു ചുണ്ടന്‍, ചതുരംഗം, വാസ്തവം, തലപ്പാവ് തുടങ്ങി കൊറേ കിടിലന്‍ പടങ്ങളെഴുതിതിയയാള്‍. അതോണ്ടുതന്നെയാണ് നേരവില്ലേലും അദ്ദേഹം ആദ്യമായി സംവിധായകനാകുന്ന ചിത്രം റിലീസ് ദിവസംതന്നെ കണ്ടേക്കാമെന്നുവച്ചത്.

ഞാന്‍ വല്യ ഫിലിം റിവ്യൂക്കാരിയൊന്നുവന്നുവല്ല. പക്ഷെ, ബാബുച്ചേട്ടാന്‍ നിരാശപ്പെടുത്തിയപ്പം അരിശം വന്നു. അതുകൊണ്ട് എനിക്കു തോന്നിയത് ഇവിടെ എഴുതിയേക്കാവെന്നുവച്ചു.
വെറുതേ കൊറേ സമയം കളഞ്ഞത് മിച്ചം. 1993ലെ ബോംബെ സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തിലാണ് കഥ പറയുന്നതെങ്കിലും എടവേളയായപ്പോള്‍ ഇത്രേം നേരം എന്താ കണ്ടതെന്നറിയാതെ ഞാന്‍ അന്തം വിട്ടിരിക്കുവാരുന്നു. അടുത്തിരുന്ന ഒരു കോളേജു സ്റ്റുഡന്റും ഇതുതന്നെ പറഞ്ഞപ്പോള്‍ എന്റെ കൊഴപ്പവല്ലെന്ന് ഒറപ്പായി.

രണ്ടാം പകുതിയില്‍ ഏന്തേലും കാണാതിരിക്കുവോ? കാത്തിരുന്നു. രണ്ടാം പകുതീല് ഒന്നുമില്ലെന്ന് പറയാന്പറ്റില്ല. തീവ്രവാദത്തിന്റെ പേരില്‍ നിയമത്തിന്റെ ഊരാക്കുടുക്കില്‍ പെടുന്ന നിരപരാധികളെക്കുറിച്ചാണ് ബാബുച്ചേട്ടന്‍ പറയുന്നത്. കാര്യങ്ങടെ പോക്കെങ്ങോട്ടാണെന്ന് മനസ്സിലാക്കാന്‍ പിന്നേം കൊറേ നേരം നോക്കിയിരിക്കണം. അപ്പം പിടികിട്ടും രണ്ടാം പകുതീല് ഫ്‌ളാഷ് ബാക്കായി വീണ്ടും കാണിക്കാനുള്ള രംഗങ്ങളാണ് ആദ്യ പകുതീക്കാണിച്ചതെന്ന്.

ചങ്ങനാശേരിക്കടുത്ത വെളിയനാട്ടൂന്ന് ബോംബേല് ജോലിക്കു പോയ ഷാജഹാന്‍ എന്ന ചെറുപ്പക്കാരനെ മുസ്ലിം തീവ്രവാദികള്‍ കെണിയില്‍ പെടുത്തുന്നു. തീവ്രവാദത്തോട് യോജിക്കാന്‍ അയാള്‍ക്കായില്ലേലും മാര്‍ച്ച് 12ന് ബോംബേല്‍ പൊട്ടിയ ബോംബുകളിലൊന്ന് തീവ്രവാദികള് വച്ചിരുന്നത് ഷാജഹാന്റെ സ്‌കൂട്ടറിന്റെ ബോക്‌സിലാരുന്നു. അതോടെ അയാള്‍ പിടികിട്ടാപ്പുള്ളികളുടെ പട്ടികയിലായി.

പിന്നെ ഷാജഹാന്‍ എത്തുന്നത് ആന്ധ്രാപ്രദേശിലെ പോച്ചംപള്ളീല്‍. അവിടെ ഹിന്ദുവെന്ന വ്യാജേന കൈത്തറിശാലയില്‍ ജോലി ചെയ്യുന്‌പോള്‍ സ്ഥലത്ത് പൂജാരിയായെത്തുന്ന സനാഥന ഭട്ട് ബൈ ചാന്‍സില്‍ ഷാജഹാന്‍ മുസ് ലിമാണെന്ന് തിരിച്ചറിയുന്നു. അതോടെ സനാഥന്‍ ഭട്ടിനോട് ഷാജഹാന്‍ തന്റെ കഥ വ്യക്തമാക്കുന്നു.

ഷാജഹാന്റെ വീട്ടുകാരുമായി സംസാരിക്കാമെന്നു വാഗ്ദാനം ചെയ്ത് ഭട്ട് കേരളത്തിലേക്കു വരുംവഴി സുരക്ഷാ സേന അയാളുടെ ബാഗില്‍നിന്ന് ഷാജഹാന്റെ പടം പിടിച്ചെടുക്കുന്നു. അയാളെ കാണിച്ചുകൊടുത്താല്‍ നിരപരാധിയാണെന്ന് സ്ഥിരീകരിച്ച് മോചിപ്പിക്കാമെന്ന സൈന്യത്തിന്റെ വാഗ്ദാനം വിശ്വസിച്ച് ഭട്ട് ഷാജഹന്റെ താവളം കാണിച്ചുകൊടുക്കുന്നു. പക്ഷെ, ഷാജഹാനെ സേന വെടിവച്ചുകൊന്നു.

താന്‍ ചെയ്ത തെറ്റിന് പ്രായശ്ചിത്തമായി ഇസ്ലാം സ്വീകരിച്ച് നാട്ടിലെത്തുന്ന ഭട്ട് ഷാജഹാന്റെ പെങ്ങളെ കെട്ടുന്നു. പിന്നീട് അയാളെയും തീവ്രവാദിയെന്ന സംശയത്തില്‍ സുരക്ഷാസേന പിടിക്കുന്നു. അയാള്‍ കോയന്പത്തൂര്‍ ജയിലില്‍ വിചാരണപോലുമില്ലാതെ കഴിഞ്ഞ് ഒന്പതു വര്‍ഷത്തിനുശേഷം മടങ്ങിയെത്തുന്‌പോള്‍ അയാടെ ഭാര്യയെ വേറൊരുത്തന്‍ കെട്ടിക്കഴിഞ്ഞു. സ്വന്തം മോളെ ഭട്ട് ദൂരെനിന്ന് നോക്കിക്കാണുന്നു. അത്രേയൊള്ളു. തീര്‍ന്നു.

അത്രേയൊള്ളെങ്കിലും ഞാന്പറഞ്ഞപ്പംതന്നെ ആകെ അളിച്ചുവാരിയപോലെ തോന്നിയില്ലേ. അതാണ് പ്രശ്‌നം. തിരക്കഥയെഴുതിക്കഴിഞ്ഞപ്പം ഒരക്ഷരം പോലും വെട്ടാന്‍ ചേട്ടനു തോന്നിട്ടൊണ്ടാകത്തില്ല. വെട്ടാനോ ഒതുക്കാനോ പറയാന്‍ വേറെയാരുവില്ലതാനും. സംവിധാനോം തന്നേയല്ലേ? വേറേതെങ്കിലും സംവിധായകനുവേണ്ടി എഴുതിയതാരുന്നെങ്കില്‍ ചെലപ്പം എഴച്ചിലു കൊറയുവാരുന്നു. അപ്പം പിന്നെ എല്ലാംകൂടി ഒരു മണിക്കൂറില്‍ പറയാനൊള്ള കഥേ കാണത്തൊള്ളൂ.

മമ്മൂട്ടിയേക്കാള്‍ ചിത്രത്തില്‍ നിറഞ്ഞു നില്‍ക്കുന്നത് ഷാജഹാനെ അവതരിപ്പിക്കുന്ന ഉണ്ണിയാണെന്ന് എനിക്കു തോന്നുന്നു. ഇനി ശരിക്കും റിവ്യൂ എഴുതാനറിയുന്നോര് കാണുന്പം അറിയാം.

ഇനി കൂടുതലൊന്നും പറയുന്നില്ല. നേരോം കാശുവൊണ്ടേല്‍ നിങ്ങളു പോയി കണ്ടുനോക്ക്.


ചില്ലറ
ദുബായ് ആണെന്നു പറഞ്ഞ് കൊച്ചി കാണിച്ചാല്‍ സഹിക്കാം. അറബിക്കടലാണെന്നുപറഞ്ഞ് മീനച്ചിലാറു കാണിച്ചാലും പോട്ടെ. പക്ഷെ ജനത്തിരക്കും സെറ്റപ്പ് കെട്ടിടവും കടകളുമുള്ള ഏതോ സ്‌റ്റേഷന്‍ കാണിച്ചിട്ട് അവിടെ ചങ്ങനാശേരീന്ന് എഴുതിവച്ചാല്‍ ചങ്ങനാശേരി റെയില്‍വേ സ്‌റ്റേഷനില്‍ ഒരിക്കലേലും വന്നിട്ടൊള്ളോര് ക്ഷമിക്കുവോ?






Saturday, September 4, 2010

ചോദ്യപ്പേപ്പര്‍ വിവാദം;സീറോ മലബാര്‍ സഭയുടെ ഉദാത്ത മാതൃക!

കേരളത്തിലെ മതസൗഹാര്‍ദ്ദത്തിന് സീറോമലബാര്‍ സഭയുടെ മഹത്തായ സംഭാവന എന്ത്? ഇനി ഏതേലും പരീക്ഷയ്ക്ക് ഇങ്ങനെയൊരു ചോദ്യവൊണ്ടായാല്‍ ഉത്തരത്തിനായി അധികം ആലോചിക്കണ്ട. ഇങ്ങനെയൊരു ചോദ്യവൊണ്ടാകുവോ എന്ന കാര്യത്തില്‍ സംശയിക്കുന്നോരുകാണും. പക്ഷെ, നാടിന്റെ ക്ഷേമത്തില് സഭ കാണിക്കുന്ന ശുഷ്‌കാന്തി തൂക്കിനോക്കിയാല്‍ ഒറപ്പായിട്ടും അടുത്ത പി.എസ്‌സി പരീക്ഷക്ക് ഈ ചോദ്യവൊണ്ടാകും.
അപ്പം ഉത്തരത്തിന്റെ കാര്യം. ചോദ്യപ്പേപ്പര്‍ വിവാദത്തെത്തുടര്‍ന്ന് സസ്‌പെന്‍ഷനും അറസ്റ്റും ജയില്‍വാസോം കഴിഞ്ഞ് തീവ്രാദികളുടെ കോടാലിക്കിരയാവുകയുംചെയ്ത പ്രഫ. ടി.ജെ. ജോസഫ് വീണ്ടും ജോലിക്കു കേറുന്നതിനെക്കുറിച്ച് ആലോചിച്ചിരിക്കുമ്പോള്‍ അദ്ദേഹത്തെ സര്‍വീസില്‍നിന്നും നീക്കം ചെയ്തതാണ് മതസൗഹാര്‍ദ്ദമേഖലയില്‍ സഭയുടെ കനപ്പെട്ട സംഭാവന. സെപ്റ്റംബര്‍ ഒന്നുമുതല്‍ സര്‍വീസില്‍നിന്ന് നീക്കിയതായി കാണിച്ചുകൊണ്ടാണ് തൊടുപുഴ ന്യൂമാന്‍ കോളേജ് മാനേജര്‍ തോമസ് മലേക്കുടി ജോസഫിന് കത്തു നല്‍കിയിരിക്കുന്നത്.
അധ്യാപകനെതിരെ എം.ജി.സര്‍വകലാശാല സ്വീകരിച്ച അച്ചടക്ക നടപടി കൈവെട്ടു സംഭവത്തിനുശേഷം പിന്‍വലിച്ചാരുന്നെങ്കിലും മതസൗഹാര്‍ദ്ദത്തെ കണ്ണിലെ കൃഷ്ണമണിപോലെ കാത്തുസൂക്ഷിക്കുന്ന ന്യൂമാന്‍ കോളേജുകാര്‍ക്ക്, സീറോ മലബാര്‍ സഭയ്ക്ക് വിട്ടുവീഴ്ച്ചയെക്കുറിച്ച് ആലോചിക്കമ്പറ്റുവോ? യൂണിവേഴ്‌സിറ്റി അതിരമ്പുഴേലാരിക്കും പക്ഷെ, കോളേജ് തൊടുപുഴേലാ, അതിന്റെ പിതാക്കമ്മാര് കോതമംഗലത്തും വത്തിക്കാനിലും. ങ്ഹാ!
ഇനി അഥാവാ ജോസഫിനെ തിരിച്ചെടുക്കണേല്‍ കോടതിയോ മുസ്‌ലിം സമൂദായമോ ആവശ്യപ്പെടണം. അല്ലാതെ ഒരു കളീം നടക്കുകേല മക്കളേ!
പ്രവാചകനെ നിന്ദിക്കാന്‍ താന്‍ ഉദ്ദേശിച്ചിരുന്നില്ലെന്ന് പ്രഫ. ജോസഫ് ഇതിനോടകം എത്രവട്ടം പറഞ്ഞിട്ടുണ്ടെന്ന് അങ്ങേര്‍ക്കുപോലും അയിയാമ്മേല. കൈവട്ടിയതുകൊണ്ട് തന്റെ പേരുദോഷം മാറിയെന്നും അല്ലാരുന്നെങ്കില്‍ ജീവിതം കരിപുരണ്ടതായി അവസാനിക്കുമാരുന്നെന്നും വ്യക്തമാക്കുകേം ചെയ്തു. കൈവെട്ടു ശിക്ഷ നീതികരിക്കാനാവുന്നതിപ്പുറമാണെന്ന് മുസ്‌ലിം സമൂദായ നേതാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ അഭിപ്രായപ്പെട്ടിരുന്നു.
പക്ഷെ, അയാള്‍ക്ക് ഇതൊന്നും പോരെന്നാണ് കോളേജുകാരുടെ നിലപാട്.(ഇതിന് വേറേ വല്ല കാരണോമൊണ്ടോന്ന് കോളേജുകാരും പ്രഫ. ജോസഫുമായുള്ള മുന്‍ ബന്ധം എങ്ങനാരുന്നെന്ന് പരിശോധിച്ചാലറിയാം) കൈവെട്ടെന്നൊക്കെ പറഞ്ഞാ വളരെ ചെറിയ ശിക്ഷയല്ലേ. സംശയമൊണ്ടെങ്കില്‍ ഇന്നത്തെ വാര്‍ത്ത മാധ്യം പത്രത്തിന്റെ വെബ് സൈറ്റില്‍ ആദ്യം കൊടുത്തിരുന്നത് കാണണവാരുന്നു.പ്രവാചകനിന്ദയുടെയും അധ്യാപകനെതിരായ നടപടികളുടെയുമെല്ലാം ചരിത്രം വിശദീകരിച്ചശേഷം അവസാനം ഒരു വാചകം. ''ഇതിനിടെ അധ്യാപകനു നേരെ ജൂലൈ നാലിന് മൂവാറ്റുപുഴയില്‍വച്ച് ആക്രമണം നടക്കുകയുണ്ടായി''. ആക്രമണം എന്നുവച്ചാല്‍ അധ്യാപകന്റെ വലത്തേ അണിവിരലിന്റെ നഖം വെട്ടിക്കളഞ്ഞതുപോലെ. അത്രേയൊള്ളൂ. ഏതാനും മിനിറ്റുകള്‍ കഴിഞ്ഞപ്പം വാര്‍ത്തയുടെ കെട്ടും മട്ടും മാറി.
മുസ്ലിം സമൂഹത്തില്‍നിന്ന് ആരെങ്കിലും മുന്നോട്ടുവരൂ പ്ലീസ്, തിരിച്ചെടുക്കൂ എന്നു പറയൂ. എന്നിട്ടു വേണം ജോസഫിനെ വീണ്ടും വെട്ടിയ ന്യൂമാന്‍ കോളേജിനും കത്തോലിക്കാ സഭയ്ക്കും ആത്മാര്‍ത്ഥതയ്ക്കുള്ള ഓസ്‌കാറു മേടിക്കാന്‍.
അപ്പം സിസ്റ്റര്‍ അഭയേടെ കാര്യത്തില്‍ ഈ ആത്മാര്‍ത്ഥത എവിടാരുന്നു എന്നു ചോദിക്കരുത്. അഭയ ക്രിസ്ത്യാനിയല്ലാരുന്നോ? കന്യാസ്ത്രി അല്ലാരുന്നോ. അതു ഞങ്ങടെ ആഭ്യന്തര പ്രശ്‌നവല്ലേ. അവിടെ ആത്മാര്‍ത്ഥത കാണിച്ചിട്ട് എന്നാ ചെയ്യാനാ?....ഞങ്ങളോടു തെറ്റു ചെയ്യുന്നവരോട് ഞങ്ങള്‍ ക്ഷമിച്ചിരിക്കുന്നതുപോലെ ഞങ്ങളുടെ തെറ്റുകള്‍ ഞങ്ങളോടും ക്ഷമിക്കേണമേ...തിന്മയില്‍നിന്ന് ഞങ്ങളേ രക്ഷിക്കേണമേ...ആമ്മേന്‍!!!!!!!

Saturday, July 3, 2010

പ്രകടനം നിരോധിച്ചാല്‍ ആകാശം ഇടിഞ്ഞുവീഴുമോ?

ഈ ഭൂമിമലയാളത്തില്‍ ഒരു ദിവസം എത്ര പ്രകടനങ്ങളും പെരുവഴിപ്പൊതുയോഗങ്ങളും നടക്കുന്നുണ്ട്‌? കൃത്യമായി ഉത്തരം പറയാന്‍ ആര്‍ക്കെങ്കിലും കഴിയുമോ? കോട്ടയം കലക്‌ടറേറ്റിനു മുന്നില്‍ മാത്രം നടന്നിട്ടുള്ള ഇത്തരം കയ്യാങ്കളികളു കാണുമ്പോള്‍ എന്നാ കാര്യത്തിനാണെന്ന്‌ പലപ്പോഴും തോന്നിയിട്ടുണ്ട്‌?

അമേരിക്കയുടെ ഇറാഖ്‌ നയത്തിനെതിരെപോലും നമ്മുടെ നാട്ടില്‍ പ്രകടനങ്ങള്‍ നടക്കുന്നു. സദാം ഹുസൈനെ തൂക്കിക്കൊന്നതിന്റെ പേരില്‍ കേരളം സ്‌തംഭിപ്പിച്ചു. എന്തിനധികം, പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വിലവര്‍ധനവിന്റെ പേരില്‍ രണ്ടു ഹര്‍ത്താലുകളാണ്‌ ഭരണമുന്നണി ഇപ്പോള്‍ കേരളത്തിന്‌ സമ്മാനിക്കുന്നത്‌. ഒരു ഹര്‍ത്താല്‍ നടത്തിയതുകൊണ്ട് മറ്റൊന്നുകൂടി വേണ്ട എന്നാണ് ത്രിപുരയിലെ ഇടതു സര്‍ക്കാരിന്‍റെ തീരുമാനം. ജനത്തിന് പരമാവധി ദുരിതം സമ്മാനിക്കാന്‍ പ്രതിജ്ഞാബദ്ധമാണ് ഇവിടുത്തെ ഇടതു സര്‍ക്കാര്‍. കേരളത്തില്‍നിന്ന്‌ ഇവര്‍ മസിലുപിടിക്കുന്നതു കണ്ട്‌ ഭയന്ന്‌ കേന്ദ്രം ഉറപ്പായും വില കുറക്കുമെന്ന്‌ പ്രതീക്ഷിക്കാം.

എന്തിനും ഏതിനും പൊതുനിരത്തില്‍ പ്രകടനം. അതിനിടയില്‍ പൊതുമുതലുകള്‍ക്കും സ്വകാര്യ മുതലുകള്‍ക്കും നേരെ ആക്രമണം. ഏതെങ്കിലും ഒരു പാവപ്പെട്ടവന്‍ പ്രകടനത്തിനിടയിലൂടെ മറുവശത്തേക്ക്‌ മുറിച്ചുകടക്കാന്‍ ശ്രമിച്ചാല്‍ ഇടി പാഴ്‌സല്‍...

ചുരുക്കിപ്പറഞ്ഞാല്‍ മാറിമാറി ഭരിക്കുന്നവരുടെയും ഭാവിയിലെ ഭരണം സ്വപ്‌നം കാണുന്നവരുടെയും ഇതിനൊന്നും സാധ്യതിയില്ലെങ്കിലും കരുത്തുകാട്ടാന്‍ ആഗ്രഹിക്കുന്നവരുടെയും സ്വാര്‍ത്ഥതാല്‍പര്യം മാത്രം മുന്‍നിര്‍ത്തിയുള്ള റിയാലിറ്റി ഷോയാണ്‌ പൊതുനിരത്തിലെ പ്രകടനങ്ങള്‍. കഴിഞ്ഞ ഒരു വര്‍ഷക്കാലം നടന്ന ഇത്തരം റിയാലിറ്റി ഷോകളില്‍ ജനങ്ങളുടെ അടിസ്ഥാന പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ടവ എത്രയെണ്ണമുണ്ടായിരുന്നു എന്ന്‌ പരിശോധിച്ചാലറിയാം കാര്യങ്ങടെ കെടപ്പുവശം.

പൊതുനിരത്തിലെ പ്രകടനങ്ങള്‍ നിരോധിച്ചുകൊണ്ടുള്ള വിധിയെക്കുറിച്ചു കേട്ടപ്പോള്‍ എങ്ങനെ സന്തോഷം പ്രകടിപ്പിക്കണമെന്നറിയില്ലാരുന്നു. സാധാരണ ജനത്തിന്‌ അഞ്ചു പൈസേടെ പ്രയോജനം ഇല്ലെന്നു മാത്രമല്ല, ജനങ്ങളെ നരകിപ്പിക്കുന്ന പൊതുനിരത്തിലെ എല്ലാ കയ്യാങ്കളികളും നിരോധിക്കേണ്ടതുതന്നെയാണ്‌.

ഇത്‌ ജനാധിപത്യത്തിനെതിരായ കടന്നുകയറ്റമാണെന്നാണ്‌ ചെലരു വാദിക്കുന്നത്‌. ജനങ്ങള്‍തന്നെ ജനങ്ങളെ ഭരിക്കുന്ന എടപാടാണ്‌ ജനാധിപത്യമെന്നാണ്‌ പണ്ട്‌ പള്ളിക്കൂടത്തില്‍ ഞാന്‍ പഠിച്ചിട്ടുള്ളത്‌. ഇവിടെ ഇപ്പോള്‍ എന്താണ്‌ നടക്കുന്നത്‌? ജനങ്ങള്‍ തെരഞ്ഞെടുത്തവര്‍ ജനങ്ങളുടെ മേക്കിട്ടു കേറുവല്ലേ. മാത്രമല്ല, തെരുവു കയ്യടക്കി പ്രകടനവും പ്രതിഷേധവും യോഗവും ധര്‍ണയുമൊക്കെ നടത്തുന്നതില്‍ മുന്നില്‍ നില്‍ക്കുന്നത്‌ ഭരിക്കുന്നവരും അവരുടെ സില്‍ബന്ദികളുമാണ്‌.

ജഡ്‌ജിമാര്‍ വിമര്‍ശനങ്ങള്‍ക്ക്‌ അതീതരല്ല. അവര്‍ക്കെതിരെ പല ആരോപണങ്ങളും ഉയര്‍ന്നിട്ടുമുണ്ട്‌. പക്ഷെ, നല്ലകാര്യം ചെയ്യുമ്പോള്‍ അത്‌ അംഗീകരിക്കുന്നതിനു പകരം ജഡ്‌ജിമാരെ തെറിവിളിക്കുന്നതാണ്‌ ജനാധിപത്യത്തിനെതിരായ കടന്നുകയറ്റം.

അങ്ങനെയെങ്കില്‍ ക്ഷേത്രോത്സവങ്ങളോടും പള്ളിപ്പെരുന്നാളുകളോടും അനുബന്ധിച്ച്‌ പൊതുനിരത്തില്‍ നടക്കുന്ന പ്രദക്ഷിണങ്ങളും എഴുന്നള്ളിപ്പുകളും കുരിശിന്റെ വഴിയും പൊങ്കാലയും നബിദിനറാലിയുമൊക്കെ നിരോധിക്കേണ്ടിവരില്ലേ എന്നാണ്‌ ഒരു വിഭാഗം ഉയര്‍ത്തുന്ന ചോദ്യം. ഇത്തരം പരിപാടികളൊക്കെ വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രമാണ്‌ നടക്കുന്നത്‌. ഒരു പരിധിവരെ അതതു മേഖലകളിലെ ആളുകള്‍ ഇത്തരം പരിപാടികളുമായി പൊരുത്തപ്പെട്ടിട്ടുമുണ്ട്‌. മാത്രമല്ല, ഇതൊക്കെ ജാതിമത ഭേദമെന്യേ കച്ചവടക്കാര്‍ക്കും മറ്റും പ്രയോജനം ചെയ്യുന്നുമുണ്ട്‌. സാധാരണ ജനജീവിതത്തിന്‌ ബുദ്ധിമുട്ട്‌ സൃഷ്‌ടിക്കുന്നു എന്നു കണ്ടാല്‍ സംഘാടകരുമായി ചര്‍ച്ച ചെയ്‌ത്‌ ഇത്തരം പരിപാടികള്‍ക്കും പടിപടിയായി നിയന്ത്രണം ഏര്‍പ്പെടുത്തുന്നതില്‍ എന്താണ്‌ തെറ്റ്‌?

തിരുന്നാളുകളോടനുബന്ധിച്ച്‌ മത്സരപൂര്‍വം ആഘോഷങ്ങള്‍ നടത്തുന്നതിന്‌ കേരള കത്തോലിക്കാ മെത്രാന്‍ സമിതി അടുത്തയിടെ നിരോധനം ഏര്‍പ്പെടുത്തിയത്‌ ഈ അവസരത്തില്‍ ശ്രദ്ധേയമാണ്‌. ഈ നിരോധനം നടപ്പില്‍ വരുത്തിയാല്‍ തന്നെ പള്ളികളുമായി ബന്ധപ്പെട്ട്‌ പൊതുസ്ഥലങ്ങളിലുണ്ടാകുന്ന അസൗകര്യങ്ങള്‍ കുറയാനിടയാകും.

രാഷ്‌ട്രീയ സാറന്മാര്‍ മതങ്ങളുടെ പേരില്‍ മുതലക്കണ്ണീരൊഴുക്കേണ്ടതില്ല. ഇവിടുത്തെ സാധാരണക്കാര്‍ക്ക്‌ ഒരു ദിവസത്തേക്കെങ്കിലും ഗുണകരമാകുന്നതെന്തെങ്കിലും ചെയ്യുന്നതിനെക്കുറിച്ച്‌ ആലോചിക്കു. ഇഷ്‌ടമില്ലാത്തവരെയും തങ്ങള്‍ക്കെതിരെ നില്‍ക്കുന്നവരെയും തെറികൊണ്ട്‌ അഭിഷേകം ചെയ്യാനായിരുന്നെങ്കില്‍ ഇവര്‍ക്കുപകരം വല്ല ക്വട്ടേഷന്‍ ടീമുകളെ നിയമസഭയിലേക്ക്‌ അയച്ചാല്‍ പോരായിരുന്നോ?

Thursday, June 24, 2010

പെരുന്തോട്ടം പിതാവേ...മധുരക്കള്ള് കൊഴപ്പവില്ല, അല്ലേ?

അച്ചമ്മാരെ തെറിവിളിക്കാന്‍ വേണ്ടി മാത്രമാണോ ഇവളെ ഇങ്ങോട്ട് കെട്ടിയെടുക്കുന്നത് എന്ന് സത്യക്രിസ്ത്യാനികള്‍ക്കു തോന്നുവാരിക്കും. നേരവില്ലാത്തോണ്ടാ. അല്ലേല്‍ എന്നും വന്ന് ഓരോന്നൊക്കെ കുത്തിക്കുറിച്ചേച്ചു പോയേനേ. നമ്മളു വിചാരിച്ചാല്‍ അച്ചന്‍മാരെ അറിയാമ്മേലാഞ്ഞിട്ടല്ല. എന്നാലും ചെലപ്പം ചൊറിഞ്ഞു കേറും.
തലേക്കെട്ടിലെ ചോദ്യം നമ്മടെ ചങ്ങനാശേരി പിതാവ് ജോസഫ് പെരുന്തോട്ടത്തോടാണ്. അടുത്തയിടയ്ക്കും ഒരു ഞായറാഴ്ച്ച പിതാവിന്‍റെ മദ്യത്തിനെതിരായ ഇടയലേഖനം കേട്ട് എനിക്കു കലി കേറിയതാണ്. നാട്ടിലൊള്ള കള്ളുമൊതാലാളിമാരെ മുഴുവനും കയ്യീന്ന് പള്ളീം കുരിശടീമൊക്കെ പണിയാന്‍ കാശുമേടിക്കും. അവരെക്കോണ്ട് ജോറായി പെരുന്നാളും കഴിപ്പിക്കും. എന്നിട്ട് മദ്യം വിഷമാണ്. മദ്യവിപത്തിനെതിരെ അണിനിരക്കൂ എന്നൊക്കെ ഇടയലേഖനം വച്ചുകാച്ചും.
എന്തിനേറെ പറയുന്നു? ജനുവരി 31ന് മദ്യവിരുദ്ധ ഞായര്‍ ആചരണത്തോടനുബന്ധിച്ച് പെരുന്തോട്ടം പിതാവ് പുറത്തിറക്കിയ ഇടയലേഖനത്തെക്കുറിച്ച് കെ.സി.ബി.സി ജാഗ്രതാ സമിതീടെ ബ്ലോഗില്‍ വന്ന പോസ്റ്റ് ദേ താഴെ.
"
ജനുവരി 31 മദ്യവിരുദ്ധ ഞായര്‍; മദ്യം ഉപേക്ഷിക്കണമെന്ന്‌ സര്‍ക്കുലര്‍
ജനുവരി 31 മദ്യവിരുദ്ധ ഞായറായി കേരള കത്തോലിക്കാ സഭ ആചരിക്കും. ആരോഗ്യവും സമ്പത്തും സമാധാനവും നശിപ്പിക്കുകയും രോഗങ്ങള്‍ക്ക്‌ അടിമപ്പെടുത്തുകയും കുടുംബങ്ങളെ തകര്‍ത്ത്‌ ജീവിതം നരകതുല്യമാക്കുകയും ചെയ്യുന്ന മഹാവിപത്തായ മദ്യത്തെ ഉപേക്ഷിക്കണമെന്ന്‌ ചങ്ങനാശേരി ആര്‍ച്ച്ബിഷപ്‌ മാര്‍ ജോസഫ്‌ പെരുന്തോട്ടം സര്‍ക്കുലറില്‍ ഉദ്ബോധിപ്പിച്ചു. നമ്മുടെ വിശ്വാസത്തിനും ധാര്‍മികതയ്ക്കും നിരക്കാത്തതും ബൈബിളും മതഗ്രന്ഥങ്ങളും നിഷിദ്ധമെന്നു പഠിപ്പിക്കുന്നതുമായ മദ്യപാനം പൂര്‍ണമായും ഉപേക്ഷിക്കണം. മദ്യവിരുദ്ധ ഞായറോടനുബന്ധിച്ച്‌ പള്ളികളില്‍ വായിക്കുന്നതിനായി പുറപ്പെടുവിച്ച സര്‍ക്കുലറിലാണ്‌ ആര്‍ച്ച്ബിഷപ്‌ ഇക്കാര്യം വ്യക്തമാക്കിയത്‌. അതിരൂപതയുടെ ശതോത്തര രജതജൂബിലി ആഘോഷത്തിനൊരുങ്ങുമ്പോള്‍ മദ്യവിമുക്ത സമൂഹമായി അതിരൂപതയെ നവീകരിക്കാന്‍ കഴിയണമെന്ന്‌ ആശിക്കുന്നു. മദ്യപാനശീലമുള്ളവര്‍ അതുപേക്ഷിച്ച്‌ ഈ പണം നല്ല ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കണം. ആഘോഷ ചടങ്ങുകളില്‍നിന്നും മദ്യത്തെ അകറ്റിനിര്‍ത്തണം. മദ്യവിമുക്ത സമൂഹത്തിനായുള്ള ധര്‍മസമരത്തില്‍ എല്ലാവരും അണിചേരണമെന്നും ആര്‍ച്ച്ബിഷപ്‌ കൂട്ടിച്ചേര്‍ത്തു."
പക്ഷെ, പിതാവ് പ്രിന്‍ററും പബ്ലിഷറുമായിട്ടുള്ള അതിരൂപതാ പ്രസിദ്ധീകരണമായ സത്യദര്‍ശനമാലയുടെ ജൂണ്‍ ലക്കം കണ്ടാല്‍ നമ്മള് 'കണ്‍ഫ്യൂഷന്‍ തീര്‍ക്കണമേ' എന്ന പാട്ടുപാടും. അതില്‍ പ്രഫ. തോമസ് കണയംപ്ലാവന്‍ എഴുതിയിരിക്കുന്ന 'മദ്യനിരോധനമോ മദ്യവര്‍ജനമോ വേണ്ടത് ' എന്ന ലേഖനം വായിച്ചാല്‍ മദ്യത്തിന്‍റെ കാര്യത്തില്‍ സീറോ മലബാര്‍ സഭേടെ, പ്രത്യേകിച്ച് ചങ്ങനാശേരി അതിരൂപതേടെ നെലപാട് എന്നാന്ന് ന്യായമായും സംശയം തോന്നും. ശരിക്കും പറഞ്ഞാല്‍ ഈ സത്യദര്‍ശനമാലേന്നു പറയുന്ന സാധനം ഞാന്‍ വായിക്കാറില്ല. പക്ഷെ, വേറെ പണിയൊന്നുമില്ലാതിരുന്നപ്പം ഇതു വായിച്ച അപ്പന്‍ വട്ടു പിടിച്ചപോലെ പൊച്ചിരിച്ചപ്പഴാണ് സാറിന്‍റെ സാരോപദേശം വായിച്ചത്.
സന്പൂര്‍ണ മദ്യനിരോധനം വിജയകരമായി നടപ്പാക്കാനാവില്ലെന്നാണ് സാറു വിശദീകരിക്കുന്നത്. അതിന്‍റെ കാരണങ്ങള്‍ വായിച്ചപ്പോള്‍ ശരിക്കും പെരുന്തോട്ടം പിതാവിനെ ഓര്‍ത്തോത്ത് ഞാനും ചിരിച്ചുപോയി. കാരണം പിതാവു പറഞ്ഞതെല്ലാം ഈ പുത്രന്‍, അല്ല ഈ കുഞ്ഞാട് പൊളിച്ചടുക്കിയേക്കുവാണ് ഈ ലേഖനത്തില്‍. അത് ഇങ്ങനെ
''തങ്ങളുടെ ഉത്സവാവസരങ്ങളിലോ സന്തോഷാവസരങ്ങളിലോ അല്‍പ്പം വീഞ്ഞോ മദ്യമോ ഉപയോഗിക്കുന്നതു തെറ്റല്ലെന്ന് പഴയനിയമത്തില്‍ ഒരിടത്ത് പറയുന്നുണ്ട്. പുതിയ നിയമത്തില്‍ കാനായിലെ കല്യാണവിരുന്നില്‍വെച്ച് ദൈവപുത്രന്‍ പച്ചവെള്ളത്തെ വീഞ്ഞാക്കി മാറ്റിയ സംഭവം നാം വായിക്കുന്നു. അഷ്ടാംഗഹൃദയത്തിന്‍റെ കര്‍ത്താവായ വാഗ്ഭടന്‍ ആരോഗ്യത്തിന് ഹാനികരമാകാത്ത മദ്യത്തിന്‍റെ ഉപയോഗത്തെപ്പറ്റി പറയുന്നു.സോമപാനത്തെയും സുരപാനത്തെയും പറ്റിയുള്ള പരാമര്‍ശങ്ങള്‍ വേദങ്ങളില്‍ കാണാം''
അവിടംകൊണ്ട് തീര്‍ന്നില്ല സാറിന്‍റെ വെളിപ്പെടുത്തല്‍
''മഹാവിശുദ്ധനും പഞ്ചക്ഷതധാരിയുമായിരുന്ന പാദ്രേപിയോയ്ക്ക് ആശ്രമത്തില്‍നിന്ന് ബിയര്‍ കൊടുക്കാറുണ്ടായിരുന്നു. അദ്ദേഹം അത് ഉപയോഗിച്ചിരുന്നുവോ എന്ന കാര്യം വ്യക്തമല്ല. പുണ്യചരിതനായ ജോണ്‍പോള്‍ രണ്ടാമന്‍ മാര്‍പ്പാപ്പ ക്രോക്കോയിലെ മെത്രാപ്പോലീത്തയായിരിക്കുന്പോള്‍ പ്രാര്‍ത്ഥനാസമ്മേളനങ്ങളില്‍ യുവജനങ്ങളെ ഒരുമിച്ചു കൂട്ടുന്നതിന് അവര്‍ക്ക് വീഞ്ഞുസമ്മാനിക്കാറുണ്ടായിരുന്നു. ഇക്കാര്യങ്ങളെല്ലാം കണക്കിലെടെക്കുന്പോള്‍ നിയന്ത്രിതമായ തോതില്‍ വല്ലപ്പോഴും അല്‍പ്പം വീഞ്ഞോ ബിയറോ മധുരക്കള്ളോ ഉപയോഗിക്കുന്നത് തെറ്റാണെന്ന് പറയാനാവില്ലെന്ന് വാദിക്കുന്നവരുണ്ട്. എത്രയായാലും ആല്‍ക്കഹോള്‍ കണ്ടന്‍റ് കൂടുതലുള്ള വിസ്കി, ബ്രാണ്ടി, തുടങ്ങിയ രൂഷമായ മദ്യങ്ങള്‍ ഒരിക്കലും ഉപയോഗിക്കാന്‍ പറ്റിയതല്ല.
മദ്യവിപത്തില്‍നിന്ന് സമൂഹത്തെ വ്യക്തികളെ രക്ഷിക്കാന്‍ നാം പ്രതിജ്ഞാബദ്ധരാകണം. അതിനെന്താണ് മാര്‍ഗം? സന്പൂര്‍ണ മദ്യനിരോധനമാണോ? ഇത് എവിടെയെല്ലാം പരീക്ഷിച്ചോ അവിടെയെല്ലാം(ഉദാഹരണത്തിന് യൂറോപ്പിലും തമിഴ്നാട്ടിലും) പരാജയപ്പെടുകയാണുണ്ടായത്. വ്യാജവാറ്റും വിഷമദ്യവും വര്‍ധിക്കാനും ഇത് കാരണമായിത്തിരും. ഇക്കാരണത്താല്‍ മദ്യപാനത്തെപ്പറ്റിയുള്ള സമഗ്രബോധവത്കരണണത്തിലൂടെ മദ്യവര്‍ജ്ജനത്തിന് ജനങ്ങളെ തയ്യാറാക്കുകയാണ് കൂടുതല്‍ പ്രായോഗികവും സ്വീകാര്യവും''
സര്‍ക്കാര്‍ സന്പൂര്‍ണ മദ്യനിരോധനം നടപ്പാക്കിയാല്‍ ദിവ്യബലിയര്‍പ്പണത്തിനുള്ള വീഞ്ഞിന്‍റെ ലഭ്യതതന്നെ പ്രയാസകരമായിത്തീരാമെന്നും സാര്‍ മുന്നറിയിപ്പു നല്‍കുന്നുണ്ട്.
ഇതൊന്നും അറിയാതെയാണോ പെരുന്തോട്ടം മെത്രാന്‍ ഇടയലേഖനങ്ങള്‍ പടച്ചുവിടുന്നത് എന്നാണ് അപ്പന്‍റെ ചോദ്യം. പക്ഷെ, എനിക്ക് രണ്ടു ചോദ്യങ്ങളുണ്ട്.

1.സത്യദര്‍ശനമാല അച്ചടിച്ചത് കേരള കൗമുദിയുടെ പ്രസിലാണോ?
2. പിതാവേ.. മധുരക്കള്ള് കൊഴപ്പവില്ല അല്ലേ?

Wednesday, October 14, 2009

പെരുന്തോട്ടം മെത്രാന്‍റെ മഹത്തായ മാതൃക!

പള്ളിക്കാര്യം ഇവിടെ ബ്ലോഗില്‍ പറയുന്നതും ചര്‍ച്ച ചെയ്യുന്നതുമൊന്നും അത്ര സുഖവൊള്ള സംഗതിയല്ലെന്നറിയാം. എന്നാലും ഒരു വൈദികശ്രേഷ്‌ഠനെക്കുറിച്ച്‌ നല്ലതു പറയുന്നതില്‍ തെറ്റില്ലല്ലോ. ഭൂലോകത്ത്‌ സഭേടെ പോരാളികളായി കണ്ണിലെണ്ണയൊഴിച്ചിരിക്കുന്നോര്‌ ഇതുവായിച്ച്‌ എന്നെ വാനോളം പുകഴ്‌ത്തിയേക്കാം. പുകഴ്‌ത്തല്‍ എനിക്കിഷ്‌ടവല്ല, എന്നാലും പറയണമെന്നു തോന്നുന്നത്‌ പറയാതിരിക്കാമ്പറ്റുവോ?

അപ്പം കാര്യം പറയാം.
കഴിഞ്ഞ ഞായറാഴ്‌ച്ച കുര്‍ബാനക്കിടെ ചങ്ങനാശ്ശേരി അതിരൂപതാ ആര്‍ച്ച്‌ ബിഷപ്പ്‌ മാര്‍ ജോസഫ്‌ പെരുന്തോട്ടത്തിന്റെ വക ഇടയലേഖനം വായിക്കുന്നത്‌ കേള്‍ക്കാനിടയായി. കത്തോലിക്കര്‍ പ്രത്യേകിച്ച്‌ തന്റെ അജപാലനപരിധിയില്‍വരുന്നവര്‍ ജീവിതത്തില്‍ പുലര്‍ത്തേണ്ട ലാളിത്യത്തെക്കുറിച്ചാണ്‌ അദ്ദേഹം അതില്‍ വിശദമായി പ്രതിപാദിക്കുന്നത്‌.
വിവാഹത്തിനും മാമ്മോദീസക്കും തിരുപ്പട്ടസ്വീകരണത്തിനുമൊക്കെ ലക്ഷങ്ങള്‍ ചെലവിട്ട്‌ ആര്‍ഭാട മാമാങ്കങ്ങള്‍ നടത്തുന്നതും മദ്യമൊഴുക്കുന്നതുമൊക്കെ അവസാനിപ്പിക്കണം, ലോകത്തിലെ ഏറ്റവും വലിയ നിലവിളക്ക്‌, ഏറ്റവും വലിയ കുരിശ്‌, ഗ്രോട്ടോ തുടങ്ങി മത്സമനോഭാവത്തോടെ പലതും കെട്ടിപ്പടുക്കുന്നത്‌ നിരുത്സാഹപ്പെടുത്തണം. വിശ്വാസികള്‍ മദ്യപാനവും മദ്യവില്‍പ്പനയും ഒഴിവാക്കണം, സമ്പന്നര്‍ ആര്‍ഭാടങ്ങള്‍ നടത്തുമ്പോള്‍ നിര്‍ധനരായ അനേകംപേര്‍ നമുക്കിടയിലുണ്ടെന്ന്‌ ഓര്‍ക്കുക.? അങ്ങനെ പോകുന്നു പെരുന്തോട്ടം പിതാവിന്റെ ഉപദേശങ്ങള്‍.

അച്ചായന്‍മാര്‍ പണമെറിഞ്ഞു മത്സരിക്കുകേം കാശില്ലാത്തവന്‍ കള്ളക്കടം മേടിച്ച്‌ കല്യാണോം മാമ്മോദീസേമൊക്കെ വന്‍ സംഭവമാക്കി മാറ്റുകേം പിതാവിന്റെ അജപാലന മേഖല കേരളത്തില്‍ ഏറ്റവുമധികം മദ്യം വില്‍ക്കുന്ന കേന്ദ്രങ്ങളിലൊന്നായി പുരോഗമിക്കുകേം ചെയ്‌ത സാഹചര്യത്തില്‍ ഇടയലേഖനം പ്രസക്തമാണെന്ന്‌ ആര്‍ക്കും തോന്നും.

പക്ഷെ, കൊക്കെത്ര കൊളം കണ്ടതാ? ചങ്ങനാശേരിലെ വിശ്വാസികള്‌ ഇതുപോലെ എത്ര ഇടയലേഖനം കേട്ടതാണ്‌? എന്നിട്ട്‌ ഇവിടെ എന്തെങ്കിലും നടന്നോ?.ആര്‍ഭാടങ്ങള്‍ക്ക്‌ വല്ലകൊറവുമൊണ്ടോ, ഏതവനെങ്കിലും കള്ളുകുടി നിര്‍ത്തിയോ? കള്ളുകച്ചോടക്കാരു കൊടുക്കുന്ന സംഭവാന പള്ളി മേടിക്കാതിരിക്കുന്നുണ്ടോ? എവിടെ? എന്നാലും പിതാവിന്റെ ലേഖനം ആരെയെങ്കിലുമൊക്കെ സ്വാധീനിച്ചാല്‍ അത്രേമായില്ലേ?

അതിപ്രബുദ്ധമായ ഇടയലേഖനംകൊണ്ട്‌ പിതാവ്‌ കാര്യങ്ങള്‍ അവസാനിപ്പിച്ചില്ല. എളിമയും വിനയവും ചെലവു ചുരുക്കലും അദ്ദേഹം മുന്‍പെന്നപോലെ ഇപ്പോഴും സ്വന്തം ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കി വിശ്വാസികള്‍ക്ക്‌ മാതൃകയേകുന്നു.വിലയേറിയ അംബാസഡറും മാരുതിം ഇന്‍ഡിക്കേമൊക്കെ കിട്ടാഞ്ഞിട്ടല്ല, കുഞ്ഞാടുകള്‍ക്ക്‌ മാതൃക കാട്ടാന്‍ വേണ്ടി മാത്രം ഈ വലിയ ഇടയന്‍ പാവങ്ങളുടെ വാഹനമായ ലാന്‍സറിലാണ്‌ സഞ്ചരിക്കുന്നത്‌. എന്റെ അറിവ്‌ ശരിയാണെങ്കില്‍ ആ വണ്ടിക്ക്‌ വെറും ഒമ്പതു ലക്ഷം രൂപയേ വില വരൂ. കാളവണ്ടിയില്‍ സഞ്ചരിക്കാനുള്ള സാധ്യത അന്വേഷിച്ചാരുന്നു. കാളവണ്ടി കിട്ടാനില്ലാത്തതുകൊണ്ടാണ്‌ എളിമയില്‍ അതിന്റെ ചുറ്റുവട്ടത്തുതന്നെയുള്ള ലാന്‍സര്‍ അദ്ദേഹം തെരഞ്ഞെടുത്തത്‌.

മറ്റു പിതാക്കന്‍മാരുടെ കാര്യം പറയാനുമില്ല. അവരെല്ലാം ഇതുപോലെ വളരെ തരംതാഴ്‌ന്ന വിലകുറഞ്ഞ വണ്ടികളിലാണ്‌ യാത്ര. ഇനി പല പിതാക്കന്മാര്‍ക്ക്‌ വേണ്ടപ്പെട്ട ഒരാളുടെ വീട്ടിലെ കല്യാണമോ അല്ലെങ്കില്‍ മറ്റെന്തെങ്കിലും പൊതു പരിപാടിയോ നടക്കുന്നു എന്നിരിക്കട്ടെ. ഒരേ അരമനയില്‍ താമസിക്കുന്ന രണ്ടു പിതാക്കന്മാര്‍ക്ക്‌ വേണമെങ്കില്‍ ഒരു കാറില്‍ പോകാം. പക്ഷെ, ഒരേ സമയം എളിമയുടെയും വിനയത്തിന്റെയും രണ്ടു മാതൃകകളെ കണ്ട്‌ കുറെ കുഞ്ഞാടുകളെങ്കിലും മനസ്സുമാറ്റിയാലോ? അതുകൊണ്ട്‌ അവര്‍ ലാന്‍സര്‍പോലെ വിലകുറഞ്ഞ രണ്ടു വണ്ടികളിലേ പോകൂ.

ഇനി തിരുപ്പട്ടത്തോടനുബന്ധിച്ചുള്ള ആഘോഷങ്ങളുടെ കാര്യം. പെരുന്തോട്ടം പിതാവിന്റെ സ്ഥാനാരോഹണം നടന്നപ്പോള്‍ വേണമെങ്കില്‍ ആയിരക്കണക്കിന്‌ കമാനങ്ങള്‍ ചേര്‍ച്ചുചേര്‍ത്തുവെച്ച്‌ ചങ്ങനാശേരി പട്ടണം മുഴുവന്‍ ഒരു കമാന ഗുഹയാക്കി മാറ്റമായിരുന്നു. പക്ഷെ, ആരെങ്കിലും അങ്ങനെ ചെയ്‌തോ? ഇല്ലേയില്ല. നഗരത്തിന്റെ എല്ലാ ഭാഗത്തും ഒരുപാട്‌ അകലത്തില്‍ ഏതാണ്‌ പത്തുമീറ്ററോളം ദൂരത്തിലാണ് കമാനങ്ങള്‍വെച്ചത്‌. അവിടെ പണക്കാരുടെ ആര്‍ഭാടപ്രകടനത്തിന്‌ അവസരമേയുണ്ടായിരുന്നില്ല. നഗരത്തിലും പുറത്തുമുള്ള ദരിദ്രരായ ബിസിനസുകാരും മറ്റുമാണ്‌ പിതാവിന്‌ ആശംസയോതി കമാനം വെച്ചത്‌.ആഘോഷങ്ങളുടെ ചെലവുചുരുക്കലിനെക്കുറിച്ച് പറയുകേം വേണ്ട. അങ്ങനെ പിതാവിന്റെ മാതൃകയെക്കുറിച്ച്‌ വിവരിച്ചാല്‍ ഈ കുറിമാനം നീണ്ടുപോകും.


ഏളിയ ജീവിതം നയിക്കണമെന്ന് എനിക്ക് ആഗ്രഹമില്ലാഞ്ഞിട്ടല്ല. കെട്ടിച്ചു വിടുന്നതിനു മുന്പ് അപ്പനോ കല്യാണത്തിനുശേഷം കെട്ടിയവനോ പാവങ്ങളുടെ വാഹനമായ ലാന്‍സറോ ഫോര്‍ഡോ ബി.എം.ഡബ്ല്യൂവോ ഒരെണ്ണം എനിക്ക് വാങ്ങിത്തരാന്‍ തോന്നീട്ടില്ല. അതോണ്ട് അംബാനീം വിജയ് മല്യേമൊക്കെ ഉപയോഗിക്കുന്ന ഹോണ്ട ആക്ടിവ മാത്രമാണ് എനിക്കുള്ളത്. പിതാവിന്റെ പാത പിന്തുടരാന്‍, അവിടുത്തെ വാക്കുകള്‍ അനുസരിച്ച് ജീവിക്കാന്‍ എനിക്ക് കൊതിയാകുന്നു. എന്തു ചെയ്യാം നിവൃത്തിയില്ലല്ലോ!


Sunday, October 11, 2009

മനോരമേ...നമിച്ചൂ!


ഒള്ളതു പറഞ്ഞാ ഇന്നു രാവിലെ പത്രം വായിച്ചപ്പം തോന്നിയതാ ഒരു പോസ്റ്റിടണമെന്ന്. പക്ഷെ, അടുക്കളയിലെ യുദ്ധം കഴിഞ്ഞ് ഇപ്പം അതായത് രാത്രി പത്തരയ്ക്കാണ് ഒന്ന് ഇരിക്കാന്‍ നേരം കിട്ടിയത്.

സംഗതി വേറെ ഒന്നുമല്ല, മലയാള മനോരമ പത്രത്തില്‍ ഒന്നാം പേജില്‍ ആദ്യത്തെ കോളത്തില്‍ പത്രംവക ഒരു പരസ്യം. 'ഹാപ്പി ബര്‍ത്ത്ഡേ ബിഗ്ബി- ബച്ചന് പ്രണയലേഖനങ്ങള്‍ അയക്കാം' മനോരമക്കാരുടെ മനോനില തെറ്റിയോ എന്നാണ് ആദ്യം ചിന്തിച്ചത്.

ബച്ചന്‍റെ അറുപത്തിയേഴാം ജന്മദിനമായിരുന്നു ഇന്നലെ. അതായത് കഥാനായകന്‍ എഴുപതിന്‍റെ അയലത്തെത്തിയിരിക്കുന്നു. പ്രായവും കാലവും നോക്കാതെ താരങ്ങളെ പ്രണയിക്കുന്ന ഒരുപാടു പേരൊണ്ട്. സ്ലോട്ടര്‍ പരുവമായിട്ടും(സപ്തതി പരുമായ റബര്‍ മരങ്ങള്‍ക്കാണ് സാധാരണ ഈ വിശേഷണം ഉപയോഗിക്കുന്നത്) ദേവാനന്ദിനെ ഒരുപാട് പെണ്ണുങ്ങള് പ്രേമിക്കുന്നു. എന്തിന് ദേവാനന്ദിനെക്കുറിച്ച് പറയണം? നമ്മുടെ മമ്മുക്കേടെ സ്ഥിതിയെന്താ? അന്പത്താറു വയസ്സു കഴിഞ്ഞെങ്കിലും ആരാധകര്‍ക്കോ പ്രേമിക്കുന്ന പെണ്ണുങ്ങക്കോ വല്ല പഞ്ഞോമൊണ്ടോ?

താരാരാധനേം പ്രേമത്തേമൊന്നും ഞാങ്കുറ്റപ്പെടുത്തുന്നില്ല. അതൊക്കെ ഓരോരുത്തരുടെ സൗന്ദര്യബോധോം സൗകര്യോമൊക്കെയായിട്ടു ബന്ധപ്പെട്ടു കിടക്കുന്നു. പക്ഷെ, കേരളത്തിന്‍റെ കാവല്‍മാലാഖയെന്ന് സ്വയം വിശേഷിപ്പിക്കുന്ന അനീതികള്‍ക്കെതിരെ സന്ധിയില്ലാത്ത സമരം ചെയ്യുന്ന അധര്‍മത്തില്‍നിന്നും മൂല്യച്യുതികളില്‍നിന്നും ജനങ്ങളെ കാത്തു പരിപാലിക്കുന്ന മനോരമ സിനിമാനടനല്ലെങ്കില്‍ വെറും കെളവന്‍, മൂപ്പില്‍സ് ഗണത്തില്‍ മാത്രം പെടുത്താവുന്ന ബച്ചന് പ്രണയലേഖനം അയക്കാന്‍ സൗകര്യം ഒരുക്കിക്കൊടുക്കുന്നതിന് എന്ത് ന്യായീകരണമാണാവോ പറയുക?

ജനങ്ങളിലേക്ക് ഇറങ്ങിച്ചെല്ലാന്‍ ബിസിനസ് ഊര്‍ജിതമാക്കി നിലനിര്‍ത്താന്‍ ഒക്കെ ലക്ഷ്യമിട്ടുള്ള പലവിധ തരികിടകളില്‍ ഒന്ന്‍, അല്ലേ? എന്നാലും ഇത് ഇത്തരി കടന്നുപോയി.

പക്ഷെ ആരാധന മൂത്ത് വട്ടായ കുറെപ്പേര്‍ പ്രണയലേഖനം അയക്കാനും തിക്കിത്തിരക്കുന്നുണ്ട്.
Wall of my heart is decorated with your pictures. The only sentence is to write. I love you
എന്നാണ് കുവൈത്തില്‍നിന്ന് ഒരു മറിയാമ്മ തോമസ് തട്ടിവിട്ടിരിക്കുന്നത്. മറിയാമ്മ ഒറിജിനലാണെങ്കില്‍ പേരിലെ തോമസ് ഭര്‍ത്താവായാലും അപ്പനായാലും ആ ആത്മാവിനുവേണ്ടി ഞാന്‍ പ്രാര്‍ത്ഥിക്കുന്നു.


ജവഹര്‍ലാല്‍ നെഹ്റുവിന്‍റെ ജന്മദിനമായ നവംബര്‍ പതിനാലിനും ഇതുപോലെ എന്തെങ്കിലും വലിയ ഇടനിലപ്പരിപാടി മനോരമ നടത്തുമെന്ന് പ്രതീക്ഷിക്കുന്നു.