Wednesday, October 14, 2009

പെരുന്തോട്ടം മെത്രാന്‍റെ മഹത്തായ മാതൃക!

പള്ളിക്കാര്യം ഇവിടെ ബ്ലോഗില്‍ പറയുന്നതും ചര്‍ച്ച ചെയ്യുന്നതുമൊന്നും അത്ര സുഖവൊള്ള സംഗതിയല്ലെന്നറിയാം. എന്നാലും ഒരു വൈദികശ്രേഷ്‌ഠനെക്കുറിച്ച്‌ നല്ലതു പറയുന്നതില്‍ തെറ്റില്ലല്ലോ. ഭൂലോകത്ത്‌ സഭേടെ പോരാളികളായി കണ്ണിലെണ്ണയൊഴിച്ചിരിക്കുന്നോര്‌ ഇതുവായിച്ച്‌ എന്നെ വാനോളം പുകഴ്‌ത്തിയേക്കാം. പുകഴ്‌ത്തല്‍ എനിക്കിഷ്‌ടവല്ല, എന്നാലും പറയണമെന്നു തോന്നുന്നത്‌ പറയാതിരിക്കാമ്പറ്റുവോ?

അപ്പം കാര്യം പറയാം.
കഴിഞ്ഞ ഞായറാഴ്‌ച്ച കുര്‍ബാനക്കിടെ ചങ്ങനാശ്ശേരി അതിരൂപതാ ആര്‍ച്ച്‌ ബിഷപ്പ്‌ മാര്‍ ജോസഫ്‌ പെരുന്തോട്ടത്തിന്റെ വക ഇടയലേഖനം വായിക്കുന്നത്‌ കേള്‍ക്കാനിടയായി. കത്തോലിക്കര്‍ പ്രത്യേകിച്ച്‌ തന്റെ അജപാലനപരിധിയില്‍വരുന്നവര്‍ ജീവിതത്തില്‍ പുലര്‍ത്തേണ്ട ലാളിത്യത്തെക്കുറിച്ചാണ്‌ അദ്ദേഹം അതില്‍ വിശദമായി പ്രതിപാദിക്കുന്നത്‌.
വിവാഹത്തിനും മാമ്മോദീസക്കും തിരുപ്പട്ടസ്വീകരണത്തിനുമൊക്കെ ലക്ഷങ്ങള്‍ ചെലവിട്ട്‌ ആര്‍ഭാട മാമാങ്കങ്ങള്‍ നടത്തുന്നതും മദ്യമൊഴുക്കുന്നതുമൊക്കെ അവസാനിപ്പിക്കണം, ലോകത്തിലെ ഏറ്റവും വലിയ നിലവിളക്ക്‌, ഏറ്റവും വലിയ കുരിശ്‌, ഗ്രോട്ടോ തുടങ്ങി മത്സമനോഭാവത്തോടെ പലതും കെട്ടിപ്പടുക്കുന്നത്‌ നിരുത്സാഹപ്പെടുത്തണം. വിശ്വാസികള്‍ മദ്യപാനവും മദ്യവില്‍പ്പനയും ഒഴിവാക്കണം, സമ്പന്നര്‍ ആര്‍ഭാടങ്ങള്‍ നടത്തുമ്പോള്‍ നിര്‍ധനരായ അനേകംപേര്‍ നമുക്കിടയിലുണ്ടെന്ന്‌ ഓര്‍ക്കുക.? അങ്ങനെ പോകുന്നു പെരുന്തോട്ടം പിതാവിന്റെ ഉപദേശങ്ങള്‍.

അച്ചായന്‍മാര്‍ പണമെറിഞ്ഞു മത്സരിക്കുകേം കാശില്ലാത്തവന്‍ കള്ളക്കടം മേടിച്ച്‌ കല്യാണോം മാമ്മോദീസേമൊക്കെ വന്‍ സംഭവമാക്കി മാറ്റുകേം പിതാവിന്റെ അജപാലന മേഖല കേരളത്തില്‍ ഏറ്റവുമധികം മദ്യം വില്‍ക്കുന്ന കേന്ദ്രങ്ങളിലൊന്നായി പുരോഗമിക്കുകേം ചെയ്‌ത സാഹചര്യത്തില്‍ ഇടയലേഖനം പ്രസക്തമാണെന്ന്‌ ആര്‍ക്കും തോന്നും.

പക്ഷെ, കൊക്കെത്ര കൊളം കണ്ടതാ? ചങ്ങനാശേരിലെ വിശ്വാസികള്‌ ഇതുപോലെ എത്ര ഇടയലേഖനം കേട്ടതാണ്‌? എന്നിട്ട്‌ ഇവിടെ എന്തെങ്കിലും നടന്നോ?.ആര്‍ഭാടങ്ങള്‍ക്ക്‌ വല്ലകൊറവുമൊണ്ടോ, ഏതവനെങ്കിലും കള്ളുകുടി നിര്‍ത്തിയോ? കള്ളുകച്ചോടക്കാരു കൊടുക്കുന്ന സംഭവാന പള്ളി മേടിക്കാതിരിക്കുന്നുണ്ടോ? എവിടെ? എന്നാലും പിതാവിന്റെ ലേഖനം ആരെയെങ്കിലുമൊക്കെ സ്വാധീനിച്ചാല്‍ അത്രേമായില്ലേ?

അതിപ്രബുദ്ധമായ ഇടയലേഖനംകൊണ്ട്‌ പിതാവ്‌ കാര്യങ്ങള്‍ അവസാനിപ്പിച്ചില്ല. എളിമയും വിനയവും ചെലവു ചുരുക്കലും അദ്ദേഹം മുന്‍പെന്നപോലെ ഇപ്പോഴും സ്വന്തം ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കി വിശ്വാസികള്‍ക്ക്‌ മാതൃകയേകുന്നു.വിലയേറിയ അംബാസഡറും മാരുതിം ഇന്‍ഡിക്കേമൊക്കെ കിട്ടാഞ്ഞിട്ടല്ല, കുഞ്ഞാടുകള്‍ക്ക്‌ മാതൃക കാട്ടാന്‍ വേണ്ടി മാത്രം ഈ വലിയ ഇടയന്‍ പാവങ്ങളുടെ വാഹനമായ ലാന്‍സറിലാണ്‌ സഞ്ചരിക്കുന്നത്‌. എന്റെ അറിവ്‌ ശരിയാണെങ്കില്‍ ആ വണ്ടിക്ക്‌ വെറും ഒമ്പതു ലക്ഷം രൂപയേ വില വരൂ. കാളവണ്ടിയില്‍ സഞ്ചരിക്കാനുള്ള സാധ്യത അന്വേഷിച്ചാരുന്നു. കാളവണ്ടി കിട്ടാനില്ലാത്തതുകൊണ്ടാണ്‌ എളിമയില്‍ അതിന്റെ ചുറ്റുവട്ടത്തുതന്നെയുള്ള ലാന്‍സര്‍ അദ്ദേഹം തെരഞ്ഞെടുത്തത്‌.

മറ്റു പിതാക്കന്‍മാരുടെ കാര്യം പറയാനുമില്ല. അവരെല്ലാം ഇതുപോലെ വളരെ തരംതാഴ്‌ന്ന വിലകുറഞ്ഞ വണ്ടികളിലാണ്‌ യാത്ര. ഇനി പല പിതാക്കന്മാര്‍ക്ക്‌ വേണ്ടപ്പെട്ട ഒരാളുടെ വീട്ടിലെ കല്യാണമോ അല്ലെങ്കില്‍ മറ്റെന്തെങ്കിലും പൊതു പരിപാടിയോ നടക്കുന്നു എന്നിരിക്കട്ടെ. ഒരേ അരമനയില്‍ താമസിക്കുന്ന രണ്ടു പിതാക്കന്മാര്‍ക്ക്‌ വേണമെങ്കില്‍ ഒരു കാറില്‍ പോകാം. പക്ഷെ, ഒരേ സമയം എളിമയുടെയും വിനയത്തിന്റെയും രണ്ടു മാതൃകകളെ കണ്ട്‌ കുറെ കുഞ്ഞാടുകളെങ്കിലും മനസ്സുമാറ്റിയാലോ? അതുകൊണ്ട്‌ അവര്‍ ലാന്‍സര്‍പോലെ വിലകുറഞ്ഞ രണ്ടു വണ്ടികളിലേ പോകൂ.

ഇനി തിരുപ്പട്ടത്തോടനുബന്ധിച്ചുള്ള ആഘോഷങ്ങളുടെ കാര്യം. പെരുന്തോട്ടം പിതാവിന്റെ സ്ഥാനാരോഹണം നടന്നപ്പോള്‍ വേണമെങ്കില്‍ ആയിരക്കണക്കിന്‌ കമാനങ്ങള്‍ ചേര്‍ച്ചുചേര്‍ത്തുവെച്ച്‌ ചങ്ങനാശേരി പട്ടണം മുഴുവന്‍ ഒരു കമാന ഗുഹയാക്കി മാറ്റമായിരുന്നു. പക്ഷെ, ആരെങ്കിലും അങ്ങനെ ചെയ്‌തോ? ഇല്ലേയില്ല. നഗരത്തിന്റെ എല്ലാ ഭാഗത്തും ഒരുപാട്‌ അകലത്തില്‍ ഏതാണ്‌ പത്തുമീറ്ററോളം ദൂരത്തിലാണ് കമാനങ്ങള്‍വെച്ചത്‌. അവിടെ പണക്കാരുടെ ആര്‍ഭാടപ്രകടനത്തിന്‌ അവസരമേയുണ്ടായിരുന്നില്ല. നഗരത്തിലും പുറത്തുമുള്ള ദരിദ്രരായ ബിസിനസുകാരും മറ്റുമാണ്‌ പിതാവിന്‌ ആശംസയോതി കമാനം വെച്ചത്‌.ആഘോഷങ്ങളുടെ ചെലവുചുരുക്കലിനെക്കുറിച്ച് പറയുകേം വേണ്ട. അങ്ങനെ പിതാവിന്റെ മാതൃകയെക്കുറിച്ച്‌ വിവരിച്ചാല്‍ ഈ കുറിമാനം നീണ്ടുപോകും.


ഏളിയ ജീവിതം നയിക്കണമെന്ന് എനിക്ക് ആഗ്രഹമില്ലാഞ്ഞിട്ടല്ല. കെട്ടിച്ചു വിടുന്നതിനു മുന്പ് അപ്പനോ കല്യാണത്തിനുശേഷം കെട്ടിയവനോ പാവങ്ങളുടെ വാഹനമായ ലാന്‍സറോ ഫോര്‍ഡോ ബി.എം.ഡബ്ല്യൂവോ ഒരെണ്ണം എനിക്ക് വാങ്ങിത്തരാന്‍ തോന്നീട്ടില്ല. അതോണ്ട് അംബാനീം വിജയ് മല്യേമൊക്കെ ഉപയോഗിക്കുന്ന ഹോണ്ട ആക്ടിവ മാത്രമാണ് എനിക്കുള്ളത്. പിതാവിന്റെ പാത പിന്തുടരാന്‍, അവിടുത്തെ വാക്കുകള്‍ അനുസരിച്ച് ജീവിക്കാന്‍ എനിക്ക് കൊതിയാകുന്നു. എന്തു ചെയ്യാം നിവൃത്തിയില്ലല്ലോ!


Sunday, October 11, 2009

മനോരമേ...നമിച്ചൂ!


ഒള്ളതു പറഞ്ഞാ ഇന്നു രാവിലെ പത്രം വായിച്ചപ്പം തോന്നിയതാ ഒരു പോസ്റ്റിടണമെന്ന്. പക്ഷെ, അടുക്കളയിലെ യുദ്ധം കഴിഞ്ഞ് ഇപ്പം അതായത് രാത്രി പത്തരയ്ക്കാണ് ഒന്ന് ഇരിക്കാന്‍ നേരം കിട്ടിയത്.

സംഗതി വേറെ ഒന്നുമല്ല, മലയാള മനോരമ പത്രത്തില്‍ ഒന്നാം പേജില്‍ ആദ്യത്തെ കോളത്തില്‍ പത്രംവക ഒരു പരസ്യം. 'ഹാപ്പി ബര്‍ത്ത്ഡേ ബിഗ്ബി- ബച്ചന് പ്രണയലേഖനങ്ങള്‍ അയക്കാം' മനോരമക്കാരുടെ മനോനില തെറ്റിയോ എന്നാണ് ആദ്യം ചിന്തിച്ചത്.

ബച്ചന്‍റെ അറുപത്തിയേഴാം ജന്മദിനമായിരുന്നു ഇന്നലെ. അതായത് കഥാനായകന്‍ എഴുപതിന്‍റെ അയലത്തെത്തിയിരിക്കുന്നു. പ്രായവും കാലവും നോക്കാതെ താരങ്ങളെ പ്രണയിക്കുന്ന ഒരുപാടു പേരൊണ്ട്. സ്ലോട്ടര്‍ പരുവമായിട്ടും(സപ്തതി പരുമായ റബര്‍ മരങ്ങള്‍ക്കാണ് സാധാരണ ഈ വിശേഷണം ഉപയോഗിക്കുന്നത്) ദേവാനന്ദിനെ ഒരുപാട് പെണ്ണുങ്ങള് പ്രേമിക്കുന്നു. എന്തിന് ദേവാനന്ദിനെക്കുറിച്ച് പറയണം? നമ്മുടെ മമ്മുക്കേടെ സ്ഥിതിയെന്താ? അന്പത്താറു വയസ്സു കഴിഞ്ഞെങ്കിലും ആരാധകര്‍ക്കോ പ്രേമിക്കുന്ന പെണ്ണുങ്ങക്കോ വല്ല പഞ്ഞോമൊണ്ടോ?

താരാരാധനേം പ്രേമത്തേമൊന്നും ഞാങ്കുറ്റപ്പെടുത്തുന്നില്ല. അതൊക്കെ ഓരോരുത്തരുടെ സൗന്ദര്യബോധോം സൗകര്യോമൊക്കെയായിട്ടു ബന്ധപ്പെട്ടു കിടക്കുന്നു. പക്ഷെ, കേരളത്തിന്‍റെ കാവല്‍മാലാഖയെന്ന് സ്വയം വിശേഷിപ്പിക്കുന്ന അനീതികള്‍ക്കെതിരെ സന്ധിയില്ലാത്ത സമരം ചെയ്യുന്ന അധര്‍മത്തില്‍നിന്നും മൂല്യച്യുതികളില്‍നിന്നും ജനങ്ങളെ കാത്തു പരിപാലിക്കുന്ന മനോരമ സിനിമാനടനല്ലെങ്കില്‍ വെറും കെളവന്‍, മൂപ്പില്‍സ് ഗണത്തില്‍ മാത്രം പെടുത്താവുന്ന ബച്ചന് പ്രണയലേഖനം അയക്കാന്‍ സൗകര്യം ഒരുക്കിക്കൊടുക്കുന്നതിന് എന്ത് ന്യായീകരണമാണാവോ പറയുക?

ജനങ്ങളിലേക്ക് ഇറങ്ങിച്ചെല്ലാന്‍ ബിസിനസ് ഊര്‍ജിതമാക്കി നിലനിര്‍ത്താന്‍ ഒക്കെ ലക്ഷ്യമിട്ടുള്ള പലവിധ തരികിടകളില്‍ ഒന്ന്‍, അല്ലേ? എന്നാലും ഇത് ഇത്തരി കടന്നുപോയി.

പക്ഷെ ആരാധന മൂത്ത് വട്ടായ കുറെപ്പേര്‍ പ്രണയലേഖനം അയക്കാനും തിക്കിത്തിരക്കുന്നുണ്ട്.
Wall of my heart is decorated with your pictures. The only sentence is to write. I love you
എന്നാണ് കുവൈത്തില്‍നിന്ന് ഒരു മറിയാമ്മ തോമസ് തട്ടിവിട്ടിരിക്കുന്നത്. മറിയാമ്മ ഒറിജിനലാണെങ്കില്‍ പേരിലെ തോമസ് ഭര്‍ത്താവായാലും അപ്പനായാലും ആ ആത്മാവിനുവേണ്ടി ഞാന്‍ പ്രാര്‍ത്ഥിക്കുന്നു.


ജവഹര്‍ലാല്‍ നെഹ്റുവിന്‍റെ ജന്മദിനമായ നവംബര്‍ പതിനാലിനും ഇതുപോലെ എന്തെങ്കിലും വലിയ ഇടനിലപ്പരിപാടി മനോരമ നടത്തുമെന്ന് പ്രതീക്ഷിക്കുന്നു.

Sunday, August 30, 2009

മുഖ്യമന്ത്രിക്ക് ഒരു ഓണക്കത്ത്

ബഹുമാനപ്പെട്ട കേരളാ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍ സമക്ഷം കോട്ടയം ജില്ലയിലെ അങ്ങയുടെ വനിതാ പ്രജകളില്‍ ഒരാള്‍(എന്നെക്കുറിച്ച് അത്രയേ വെളിപ്പെടുത്തുന്നുള്ളു, പേടികൊണ്ടാ) എഴുതുന്നത്.

തിരുവോണം അടിച്ചുപൊളിക്കേണ്ട നേരത്ത് ഇതുപോലെ ഒരു അപേക്ഷേമായിട്ട് നടക്കുന്നത് എന്നാത്തിന്‍റെ കേടുകൊണ്ടാണെന്ന് അങ്ങേയ്ക്ക് തോന്നുവാരിക്കും. മാനുഷ്യരെ എല്ലാരേം ഒന്നുപോലെ കാണുകേം കള്ളവും ചതിയുമില്ലാത്ത ഭരണം കാഴ്ച്ചവെക്കുകേം ചെയ്ത മാവേലിത്തന്പുരാനെ ഓര്‍ക്കുന്ന ഈ ഓണക്കാലത്ത് ഭീതിയുടെ മുള്‍മുനയില്‍ കഴിയേണ്ട ഗതികേടിലായതുകൊണ്ടാണ് ഇതെഴുതുന്നത്.

ഓര്‍മവെച്ച കാലം മുതല്‍ മാവേലിയെക്കുറിച്ച് ഒരുപാട് കേട്ടിട്ടൊണ്ട്. പക്ഷെ തിരിച്ചറിയവായപ്പം മനസ്സിലായി മാവേലീം വാമനനുമൊക്കെ സങ്കല്‍പ്പം മാത്രവാണെന്ന്. നമ്മുടെ നാടിന്‍റെ ഒരു കെടപ്പുവെച്ച് ഏതെങ്കിലും കാലത്ത് മനുഷ്യരെല്ലാരും ഒന്നുപോലെ കഴിഞ്ഞിരിക്കാന്‍ ഇടയില്ലെന്ന് ഏതു പൊട്ടനുമറിയാം. എങ്കിലും അതുപോലെ ഒരു കാലം സ്വപ്നം കണ്ട ഏതെങ്കിലും ഒരു പാവത്താനായിരിക്കും ഈ ഐതിഹ്യം ഒണ്ടാക്കിയത്.

ഐതിഹ്യം അവിടെ കെടക്കട്ടെ. കാര്യത്തിലേക്കു കടക്കാം. മുഖ്യമന്ത്രിമാരു മാറിമാറി വന്നപ്പോഴെല്ലാം പാര്‍ട്ടിക്കാര്‍ ഒഴികെയുള്ള നാട്ടുകാര് (കഴുതകളുടെ വിഭാഗത്തില്‍ പെടുന്ന പൊതുജനം) പതിവായി പറഞ്ഞിരുന്ന ഒരു വാചകമൊണ്ട്-ഏതവന്‍ വന്നാലും ഈ നാടു നന്നാവില്ലെന്ന്. പക്ഷെ, അങ്ങ് പ്രതിപക്ഷ നേതാവായി കത്തിക്കേറിയപ്പം കടുത്ത കോണ്‍ഗ്രസുകാരനായ എന്‍റെ അപ്പന്‍ പോലും പറയുവാരുന്നു-അങ്ങേര് മുഖ്യമന്ത്രിയായാല്‍ ഇവിടെ വല്ലോം നടക്കവെന്ന്.ഒള്ളതു പറഞ്ഞാ ഞാനും അതു വിശ്വസിച്ചു. പക്ഷെ, അങ്ങ് മുഖ്യമന്ത്രിക്കസേരേല് കേറിക്കഴിഞ്ഞപ്പം എന്തായി? - മലപോലെ വന്ന് എലിയായി. പെണ്ണുപിടിയമ്മാരും ആഭാസമ്മാരും കൈവിലങ്ങുമായി തെരുവിലൂടെ നടക്കുന്നത് കാണാന്‍ കണ്ണിലെണ്ണയൊഴിച്ച് കാത്തിരുന്ന ഞങ്ങള് വിഢികളായി. കിളിരൂരിലെ പെണ്‍കുട്ടീടെ കുടുംബത്തിന് നീതികിട്ടിയോ? വിതുരയിലെ പെണ്ണിന്‍റെ സ്ഥിതിയെന്താണ്? ഭൂമി കയ്യേറ്റം നിന്നോ?

എനിക്കറിയാം ഇതുപോലെ എത്ര ചോദ്യം ചോദിച്ചാലും അങ്ങ് കൈമലര്‍ത്തത്തേയൊള്ളൂ. ലാവ് ലിന്‍ കേസിനെക്കുറിച്ചൊക്കെ എന്നെപ്പോലൊരുത്തി സാറിനെപ്പോലൊരാളോട് പറേന്നത് ശരിയാണോന്നറിയാമ്മേല. എന്തായാലും അതിലെങ്കിലും ഒരു നിലപാടെടുത്തല്ലോന്ന് വിചാരിച്ചതാ. അപ്പം ദേ കെടക്കുന്നു. കേന്ദ്ര നേതൃത്വം ഒച്ചയെടുത്തപ്പം അങ്ങ് മുട്ടടിച്ച് വാട്ടര്‍ സപ്ലെ ചെയ്തു.

വീണ്ടും കാടുകേറിപ്പോയതിന് ക്ഷമീര്. പറയാന്‍ വന്ന വിഷയം അതല്ല. മാലോകരെല്ലാരും അമോദത്തോടെ വസിച്ചിരുന്ന കാലത്തിന്‍റെ ഓര്‍മകളുമായി ഓണം ആഘോഷിക്കേണ്ട ഈ കാലത്ത് കേരളത്തിലെ മനുഷ്യര്‍ (സി.പി.എം നേതാക്കള്‍ ഒഴിച്ച്) എല്ലാരും ഭയത്തിലാണ്. കേരളം ഭരിക്കുന്നത് അച്യുതാനന്ദന്‍സാറാണെന്നാണ് കടലാസിലുള്ളതെങ്കിലും യഥാര്‍ത്ഥത്തില്‍ കാര്യങ്ങള് നടത്തുന്ന് ആരാന്ന് അങ്ങേക്ക് അറിയാമ്മേലെങ്കിലും ഞങ്ങടെ വീടിനടുത്തുള്ള ഡേ കെയറിലെ ഊപ്പിരി പിള്ളാര്‍ക്കു പോലും അറിയാം.

അങ്ങയുടെ ഭരണത്തിന്‍ കീഴില്‍ ഇപ്പോള്‍ നമ്മടെ നാട്ടില്‍ ഏറ്റവും നല്ല രീതിയില്‍ നടക്കുന്ന ഒരേയൊരു കാര്യം ഗുണ്ടാ വിളയാട്ടമാണ്. ക്വട്ടേഷന്‍ വാര്‍ത്തയില്ലാത്ത ഏതെങ്കിലും ദിവസവൊണ്ടോ? കയ്യില്‍ കാശൊണ്ടെങ്കി ആര്‍ക്കും ആരെയും വകവരുത്താം. ഒരു പട്ടീം ചോദിക്കത്തില്ലെന്ന അവസ്ഥ. ഗുണ്ടകളും അധോലോക സംഘങ്ങളുമൊക്കെ പരസ്പരം നടത്തുന്ന കയ്യാങ്കളികള്‍ വേറെ. അതിനിടെ ആളുമാറി പിച്ചാത്തിക്ക് ഇരകളാകുന്നവരും കുറവല്ല.. ഒള്ളതു പറഞ്ഞാ രാവിലെ വീട്ടീന്ന് യാത്രപറഞ്ഞ് ഇറങ്ങുന്ന ആണുങ്ങള് വൈകുന്നേരം തിരിച്ചുവരുമെന്ന് യാതൊരു ഒറപ്പുമില്ലാത്ത സ്ഥിതിയില്‍ എന്നേപ്പോലുള്ള പെണ്ണുങ്ങള്‍ എങ്ങനെ ആശ്വസിക്കും?

അടുത്ത ദിവസം എറണാകുളം നോര്‍ത്ത് റെയില്‍വേ സ്റ്റേഷനില്‍ ഞാന്‍ കണ്ട ഒരു സംഭവം പറയാം. ടിക്കറ്റിനുവേണ്ടി ഏറെ നേരം ക്യൂനിന്ന ഒരു ചെറുപ്പക്കാരന്‍ കൗണ്ടറിനു മുന്നിലെത്തിയപ്പോള്‍ എവിടെനിന്നോ പാഞ്ഞുവന്ന മറ്റൊരുത്തന്‍ തിക്കിത്തിരക്കി അകത്തു കയറി ടിക്കറ്റിന് പണം കൊടുത്തു. ആരായാലും പ്രതികരിക്കാതിരിക്കുവോ? "ഇതെന്നാ എടപാടാ, ഇത്രനേരം ക്യൂവില്‍നിന്നോര് വിഢികളാണോ " എന്ന് ചോദിച്ച് തീരും മുന്പ് കയ്യേറ്റക്കാരന്‍റെ വലതു കൈമുട്ട് മിന്നല്‍ വേഗത്തില്‍ ചെറുപ്പക്കാരന്‍റെ മുഖത്ത് പതിഞ്ഞു. മൂക്കൂപൊത്തി ഇരുന്നുപോയ അയാള്‍ക്കു മുന്നിലൂടെ പുല്ലുപോലെ കയ്യേറ്റക്കാരന്‍ ടിക്കറ്റുമായി കടന്നു. ഞാന്‍ ഉള്‍പ്പെടെ എല്ലാവരും കാഴ്ച്ചക്കാരായി നിന്നതേയുള്ളൂ.

അരിം തിന്ന് ആശാരിച്ചിയേം കടിച്ച് പോരാഞ്ഞിട്ട് മുറുമുറുത്തു നില്‍ക്കുന്ന പട്ടിയോട് കോര്‍ക്കാന്‍ പോയാല്‍ വിവരം അറിയും. അവന്‍ ഏതു ക്വട്ടേഷന്‍ സംഘത്തില്‍ പെട്ടവനാണെന്ന് ആര്‍ക്കറിയാം?. നമ്മുടെ നാട്ടിലെ സ്ഥിതീടെ ചെറിയൊരു ഉദാഹരണം മാത്രമാണിത്.

പോള്‍ മുത്തൂറ്റിന്‍റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഓരോ ദിവസവും പുറത്തുവന്നുകൊണ്ടിരിക്കുന്ന വിവരങ്ങളും കേസില്‍ പോലീസ് കാണിക്കുന്ന അലംഭാവവും എന്നെപ്പോലെ ലക്ഷക്കണക്കിനാളുകള്‍ക്ക് സര്‍ക്കാരിലും പോലീസിലും നീതിന്യായ വ്യവസ്ഥയിലുമൊക്കെയുള്ള വിശ്വാസം ചോര്‍ത്തിക്കൊണ്ടിരിക്കുകയാണെന്ന് ഖേദപൂര്‍വം പറയട്ടെ.

കഴിഞ്ഞ കുറെക്കാലങ്ങളായി പ്രമാദയമായ പല കേസുകളിലുമെന്നപോലെ ഇതിലും ആഭ്യന്തര മന്ത്രിയുടെ മകന്‍ ബിനീഷ് കോടിയേരിയുടെ പേര് പരാമര്‍ശിക്കപ്പെട്ടു തുടങ്ങിയിട്ട് ദിവസങ്ങളായി. പക്ഷെ, എന്‍റെ മോന് പ്രതികളുമായി ഒരു ബന്ധോമില്ലെന്ന് മന്ത്രി ഏകപക്ഷീയമായി പ്രഖ്യാപിക്കുകയായിരുന്നു. പതിവുപോലെ പാര്‍ട്ടി പത്രവും ബിനീഷ് നിരപരാധിയെന്ന് സ്ഥാപിക്കാന്‍ പാടുപെടുന്നു. ഒടുവില്‍ സാക്ഷാല്‍ പിണറായി വിജയനും ബിനീഷിന് വിശുദ്ധ പദവി നല്‍കിക്കഴിഞ്ഞു. പോള്‍ മുത്തൂറ്റിന്‍റെ ഭൂതകാലം അന്വേഷിക്കണമെന്നാണ് പിണറായി സഖാവ് മാധ്യമങ്ങളോട് നിര്‍ദേശിച്ചിരിക്കുന്നത്. അരിയെത്ര എന്ന് ചോദിക്കുന്പം പയറഞ്ഞാഴി എന്നു പറയുന്ന വിദ്യ.

ഞങ്ങടെ നാട്ടില്‍ ഒരു കാര്‍ന്നോമ്മാര്‍ ഇടയ്ക്ക് ചോദിക്കുന്ന ഒരു ചോദ്യവൊണ്ട്- ഇത്തിരിയെങ്കിലും തൂറാതെ ഒത്തിരി നാറുമോ? അതുതന്നെയാണ് ഞാനുള്‍പ്പെടെ കേരളത്തിലെ സാധാരണക്കാരായ ജനങ്ങള്‍ ചോദിക്കുന്നത്. ഇതിനു മുന്പ് എത്രയോ മന്ത്രമാര്‍ കേരളം ഭരിച്ചു. അവര്‍ക്കൊക്കെ വഴിപിഴച്ചവരും അല്ലാത്തവരുമായ മക്കളും ഒണ്ടാരുന്നു.എന്നാല്‍ അവര്‍ ആരുംതന്നെ ഇത്രമാത്രം ആരോപണ വിധേയരായിട്ടില്ല. സന്തോഷ് മാധവനും ശബരിനാഥിനുമൊക്കെ വിശാലമായി സംസാരിക്കാന്‍ അവസരം കൊടുത്താല്‍ മന്ത്രി പുത്രന്‍ കുടുങ്ങുമെന്നറിയാവുന്നതുകൊണ്ടാണ് ഈ കേസുകളുടെയൊക്കെ അന്വേഷണം ചില മേഖലകളില്‍ മാത്രം ഒതുക്കി നിര്‍ത്തീരിക്കുന്നതെന്ന് പറയുന്നു.

ഈ ഭൂമി മലയാളത്തില്‍ പ്രമാദമായ ഏതെങ്കിലും കേസുമായി ബന്ധപ്പെട്ട് സാധാരണക്കാരുടെ പേര് ഉയര്‍ന്നുവന്നാല്‍ അതില്‍ സത്യമുണ്ടെങ്കിലും ഇല്ലെങ്കിലും അവനെ പോലീസ് ചോദ്യം ചെയ്യാറുണ്ട്. ഈ എടപാട് ആഭ്യന്തര മന്ത്രിയുടെ മകനു മാത്രം ബാധകമല്ലേ എന്ന ന്യായമായ സംശയം അവശേഷിക്കുന്നു. അങ്ങനെയാണെങ്കില്‍ ഇനി നാട്ടില്‍ ഏത് അതിക്രമം കാണിക്കുന്നവരും ആരോപണ വിധേയനാകുന്നവരും തെറ്റുകാരനാണോന്ന് തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം അവരവരുടെ അപ്പമ്മാര്‍ക്ക് വിട്ടുകൊടുത്താല്‍ പോരേ? ഭര്‍ത്താവ് നിരപരാധിയാണെന്ന ഭാര്യയുടെ പ്രസ്താവന കണക്കിലെടുത്ത് ഓംപ്രകാശിനെയും മകനെ കുടുക്കിയതാണെന്ന അമ്മയുടെ വെളിപ്പെടുത്തലിന്‍റെ പശ്ചാത്തലത്തില്‍ കാരി സതീഷിനെയും വെറുതേ വിടേണ്ടതല്ലേ?

ഈ വിഷയത്തില്‍ രാഷ്ട്രീയ പ്രേരിതം, സി.പി.എമ്മിനെ തകര്‍ക്കാനുള്ള നീക്കം തുടങ്ങി പാര്‍ട്ടി നേതാക്കള്‍ നടത്തുന്ന പ്രസ്താവനകള്‍ കേള്‍ക്കുന്പോള്‍ ഈ നാട്ടില്‍ ജീവിക്കേണ്ടിവന്നതിനെയോര്‍ത്ത് സ്വയം പഴിക്കുകയാണ് ഞങ്ങള്‍..

ബഹുമാനപ്പെട്ട മുഖ്യമന്ത്രി, അങ്ങ് ഇനി അന്പിളിമാമനെ പിടിച്ചുതരുമെന്ന പ്രതീക്ഷയൊന്നും ഞങ്ങള്‍ക്കില്ല. മുഖ്യമന്ത്രി സ്ഥാനം രാജിവെക്കാതിരുന്നത് തന്ത്രപരമായ നീക്കമാണെന്നൊക്കെ രാഷ്ട്രീയ വിശകലന വിദഗ്ധരെന്ന് സ്വയം ധരിച്ചുവെച്ചിരിക്കുന്ന ചിലര്‍ വിശേഷിപ്പിച്ചതു കണ്ടു. പെരുവഴികാതിരിക്കാനുള്ള പരാക്രമത്തിലാണ് അങ്ങെന്ന് ഞാന്‍ നേരത്തെ പറഞ്ഞ ഡേ കെയറിലെ പിള്ളാര്‍ക്കറിയാം. അതുകൊണ്ട് കൂടുതല് മലമറിക്കുകേം ഒന്നും വേണ്ട. മുഖ്യമന്ത്രി എന്ന പദവിക്ക് എന്തെങ്കിലും വിലകല്‍പ്പിക്കുന്നുണ്ടെങ്കില്‍ വഴിപിഴച്ച മക്കളെ സംരക്ഷിക്കാന്‍ ഏതറ്റംവരെയും പോകുകയും പൊതുജനത്തെ നോക്കി കൊഞ്ഞനം കുത്തുകയും ചെയ്യുന്ന സഖാക്കളുടെ തേര്‍വാഴ്ച്ച അവസാനിപ്പിക്കാന്‍ തയാറാകണം. അതിനെങ്കിലും ചങ്കൂറ്റം കാണിച്ചാല്‍ സമ്മതിക്കാം അങ്ങയുടെ പോരാട്ട വീര്യം.

സംസ്ഥാനം കത്തിമുനയില്‍ പിടയന്പോള്‍, അമ്മപെങ്ങന്മാരുടെ നിലവിളി ഉയരുന്പോള്‍ ആത്മാഭിമാനം പണയം വെച്ച് അധികാരക്കസേരയില്‍ കടിച്ചുതൂങ്ങുന്നത് ആണുങ്ങള്‍ക്ക് ചേര്‍ന്നതല്ലെന്ന് ഓര്‍മിപ്പിച്ചുകൊണ്ട് നിര്‍ത്തട്ടെ.

ബഹുമാനത്തോടെ
അന്ന ഫിലിപ്പ്

Tuesday, July 14, 2009

പുതിയ നായാട്ട്


നീണ്ട ഇടവേളയ്ക്കു ശേഷം വീണ്ടും സമയം കിട്ടിത്തുടങ്ങി. അതുകൊണ്ടുതന്നെ എന്തെങ്കിലും ഒക്കെ എഴുതിയാലോ എന്ന് ആലോചിച്ചു. ഒടുവില്‍ മെയിലില്‍ കിട്ടിയ ഒരു തമാശ പോസ്റ്റി എളിയ നിലയില്‍ വീണ്ടും തുടങ്ങാം എന്ന് വെച്ചു. അതാണ് ഇത്.