Friday, May 30, 2008

മാധ്യമങ്ങള്‍ക്ക് ആരു മണി കെട്ടും?

``ഇവമ്മാരു തന്നെയാ ഈ കള്ളമ്മാരെ ഇതുവരെ പൊക്കിക്കോണ്ടു നടന്നേ. എന്നിട്ടിപ്പം നാടു നന്നാക്കാനെറങ്ങീരിക്കുന്നു''

കുറെ ദിവസങ്ങളായി ആള്‍ദൈവ വാര്‍ത്തകള്‍ ആഘോഷിക്കുന്ന പത്രങ്ങളെക്കുറിച്ചും ചാനലുകളെക്കുറിച്ചും എന്‍പ്പന്‍ പറഞ്ഞ കമന്‍റാണിത്‌.

ആലോചിച്ചപ്പം എനിക്കും തോന്നി സംഗതി ശരിയാണല്ലോന്ന്‌. കേരളത്തിലെ പ്രധാന ആള്‍ദൈവങ്ങളുടെയും സുവിശേഷകരുടെയും ചാത്തന്‍ സേവക്കാരുടെയും പ്രചാരണ പരിപാടികളുടെ വാര്‍ത്തേം പടോം പരസ്യോം കൊടുക്കാത്ത പത്രങ്ങളും ചാനലുകളും എത്രയെണ്ണമുണ്ട്? ഏതെങ്കിലും തട്ടിപ്പിന് അറിഞ്ഞോ അറിയാതെയോ കൂട്ടുനില്‍ക്കാത്ത മാധ്യമ സ്ഥാപനമുണ്ടോ?

ഇനി ഇത്തരത്തിലുള്ള ഒരാളുമായി ബന്ധപ്പെട്ട വാര്‍ത്തേം പരസ്യോം ഞങ്ങളു കൊടുക്കത്തില്ല എന്നു പറയുന്നോര്‍ക്ക് പരസ്യം കിട്ടാത്തതു തന്നെയാണ് കാരണമെന്ന് മനസിലാക്കാന്‍ അധികം തല പൊകക്കണോ? തട്ടിപ്പുകാരുടെ തനി നെറം അറിയാതെയാണ് വാര്‍ത്തേം പരസ്യോം കൊടുത്തതെന്ന് ന്യായീകരണം പറയുന്ന മാധ്യമ മൊതലാളിമാരും തൊഴിലാളികളുമൊണ്ടാകും.

ഒരു വാരികേല്‌ സന്തോഷ്‌ മാധവനെക്കുറിച്ചുള്ള പച്ചപ്പരമാര്‍ത്ഥങ്ങള് ആദ്യമായി അച്ചടിച്ചു വന്നതിന്‍റെ പിറ്റേന്ന്‌ ഏഷ്യാനെറ്റും മനോരമ ന്യൂസും അദ്ദേഹം പുണ്യാളച്ചനാണെന്ന് സ്ഥാപിക്കാന്‍ പെടാപ്പാടു പെടുന്നതു നമ്മളു കണ്ടതല്ലേ.

ഒരു ആള്‍ദൈവത്തെയും സുവിശേഷകനെയും പേരെടുത്തു പറഞ്ഞ് തെറികേക്കാനും തല്ലുകൊള്ളാനും ഈയുള്ളവര്‍ക്ക് ഉദ്ദേശമില്ല. എന്നാലും നിങ്ങളൊക്കെ വെറുതേയിരിക്കുന്പോള്‍ ഒന്നു ഫ്ലാഷ്ബാക്കി നോക്ക്. ഇത്തരക്കാരെ വളര്‍ത്തുന്നതില്‍ ആദര്‍ശധീരതക്കും സത്യസന്ധതക്കും പുതിയ പര്യായ പദങ്ങളൊണ്ടാക്കി സ്വയം അണിയുന്ന പത്രങ്ങളും ചാനലുകളും വഹിച്ച പങ്ക് അറിയാന്പറ്റും.

എന്തിനേറെപ്പറയണം, കേരളത്തില്‍ തൊഴില്‍ തട്ടിപ്പ് നടത്തീട്ടൊള്ളോരില്‍ ഭൂരിഭാഗവും ഇരകളെ കണ്ടെത്തീട്ടൊള്ളത് പത്രപ്പരസ്യങ്ങളിലൂടെയല്ലേ? ആട്, തേക്ക്, മാഞ്ചിയം ഉള്‍പ്പെടെയുള്ള വന്‍കിട തട്ടിപ്പുകാര്‍ ആളെപ്പിടിച്ചത് എങ്ങനെയാണ്? പരസ്യം അച്ചടിക്കാന്‍ കാശുവാങ്ങി പെട്ടീലിടുന്പോള്‍ പരസ്യത്തിനു പിന്നില്‍ എന്തെങ്കിലും ദുരുദ്ദേശമൊണ്ടോ എന്ന് അന്വേഷിക്കാന്‍ സത്യാന്വേഷകരെന്ന് അവകാശപ്പെടുന്നോര്‍ക്ക് ഉത്തരവാദിത്വമില്ലേ? അവിടെ നേരു ചെകയാന്‍ പോയാല്‍ വരുമാനം കൊറയും. (
പണ്ട്, എന്നുവെച്ചാല്‍ ഫാരിസൊക്കെ വരുന്നേന് വളരെ മുന്പ് അതിരന്പുഴപ്പള്ളി പെരുന്നാളിനോടനുബന്ധിച്ച് സമീപത്തെ ഒരു തീയറ്ററില്‍ എ സര്‍ട്ടിഫിക്കറ്റുള്ള സിനിമ രാത്രി പ്രത്യേകമായി രണ്ടു തവണ പ്രദര്‍ശിപ്പിക്കുന്നതു സംബന്ധിച്ച കൊച്ചു പരസ്യം ദീപീകേല് വന്നത് ഇവിടെ ഓര്‍ക്കുന്നത് തെറ്റാണോന്നറിയത്തില്ല)

നമ്മുടെ പത്രങ്ങളുടേം ചാനലുകളുടേം പരസ്യ വരുമാനത്തില്‍ ആള്‍ദൈവങ്ങളുടെയും ധ്യാനകേന്ദ്രങ്ങളുടെയും ചാത്തന്‍ സേവക്കാരുടെയും മറ്റു തട്ടിപ്പാകാരുടെയും വിഹിതമെത്രയെന്ന്‌ ആലോചിച്ചു നോക്കീട്ടൊണ്ടോ? ഈ പരസ്യവരുമാനം കൊണ്ടു മാത്രം നമ്മളൊക്കെ അറിയേണ്ടിയിരുന്ന എത്ര വാര്‍ത്തകള്‍ മുങ്ങിപ്പോയിക്കാണും?

ഇപ്പോള്‍ പിന്നെ പത്രങ്ങളും ചാനലുകളും തമ്മില്‍ തമ്മിലൊള്ള മത്സരം കൊണ്ടാണ് കുറെക്കാര്യങ്ങളെങ്കിലും പുറത്തു വരുന്നതെന്ന് എന്‍റെ പൊട്ട ബുദ്ധീല് തോന്നുന്നു. പുതിയ പുതിയ ആള്‍ദൈവങ്ങളേം സിദ്ധന്‍മാരേം കണ്ടെത്താന്‍ ഇപ്പം നടക്കുന്ന മത്സരോം ഇതിന്‍റെ ഭാഗമല്ലേ? (
ശരിക്കും പറഞ്ഞാ കേരളത്തിലെ മാധ്യമ സ്ഥാപനങ്ങളിലെ സ്ഥിതി നമ്മള് പല സിനിമേലും കണ്ടിട്ടൊള്ളതിലും കഷ്ടമാന്നാ എന്‍റെ ബന്ധുവായ ഒരു പത്രപ്രവര്‍ത്തകന്‍ പറ‍ഞ്ഞെ. വളച്ചാ വളയുന്ന മൊതലാളിമാരും പത്രപ്രവര്‍ത്തകരും ഏറെയുണ്ടത്രേ?. വളവിന്‍റെ അളവ് പാരിതോഷികത്തിന്‍റെ മൂല്യത്തെ ആശ്രയിച്ചിരിക്കും)

എന്‍റഭിപ്രായത്തീപ്പറഞ്ഞാ സിദ്ധന്‍മാരേക്കാളും ആള്‍ദൈവങ്ങളേക്കാളും ജനങ്ങളെ പറ്റിക്കുന്നത് ചാനലുകള്‍ തന്നെയാണ്. സമീപ കാലത്ത് കേരളം കണ്ട ഏറ്റവും വലിയ തട്ടിപ്പാണ് റിയാലിറ്റി ഷോകള്‍. പാട്ടോ ആട്ടമോ എന്തു പേക്കൂത്തായാലും വിജയിയെ തീരുമാനിക്കാന്‍ എസ്.എം. എസ് വോട്ടിംഗ് നടത്തും. വെടിവെക്കുകേം തല്ലിക്കൊല്ലുകേം ഒന്നിച്ചു ചെയ്യുന്ന പോലെ വിധികര്‍ത്താക്കളായി കുറേപ്പേരെയും ഇരുത്തും. എല്ലാത്തിനേം വിമര്‍ശിക്കുന്ന നമ്മടെ നടന്‍ തിലകന്‍ ചേട്ടന്‍ പോലും ഇപ്പം വിധികര്‍ത്താവാണ്.

വിജയികളെ വിധകര്‍ത്താക്കള്‍ക്ക് തീരുമാനിച്ചാപ്പോരേ എന്നത് ഇതിനോടകം പലരും ചോദിച്ച ചോദ്യവാണ്. അങ്ങനെ അവരു തീരുമാനിച്ചാ ചാനലുകളിലേക്ക് ലക്ഷക്കണക്കിന് രൂപ എങ്ങനെ ഒഴുകിവരും? കുടുംബം പോറ്റാന്‍ ഗള്‍ഫിലും ദല്‍ഹീലും എന്തിന് കൊച്ചീലും കോട്ടയത്തുമൊക്കെ വിയര്‍പ്പൊഴുക്കുന്നോര് വീട്ടിക്കൊടുക്കേണ്ട കാശോ ഭക്ഷണം കഴിക്കേണ്ട കാശോ മിച്ചം വെച്ച് ഇഷ്ട താരത്തെ വിജയിപ്പിക്കാന്‍ വാശിക്ക് എസ്.എം.എസ് വിടും.

ചാനല്‍ ആപ്പീസിലേക്ക് ലക്ഷക്കണക്കിന് എസ്.എം.എസുകളും മൊബൈല്‍ കന്പനിക്ക് ലഭിക്കുന്ന വരുമാനത്തിന്‍റെ വീതമായ ലക്ഷക്കണക്കിന് രൂപയും ഒഴുകിയെത്തും. എസ്.എം.എസ് വോട്ടെണ്ണിയാണ് വിജയിയെ തീരുമാനിക്കുന്നതെങ്കില്‍ അതിനു ചെലവാക്കിയ കാശ് പോട്ടെന്നു വിചാരിക്കാം.

ഐഡിയ സ്റ്റാര്‍ സിംഗറിന്‍റെ കഥ ആരും മറന്നിട്ടൊണ്ടാകത്തില്ലല്ലോ?
നജീം ജേതാവാകുമെന്ന ഈമെയില്‍ എത്രയോ മാസങ്ങള്‍ക്കു മുമ്പ്‌ പ്രചരിച്ചതാ. അത്‌ ഫോര്‍വേഡ്‌ ചെയ്തു എന്ന ഒറ്റ അപരാധവേ ഞാന്‍ ചെയ്‌തുള്ളു; സഹപ്രവര്‍ത്തകരും ബന്ധുക്കളും സുഹൃത്തുക്കളുമായ പ്രബുദ്ധ മലയാളി മങ്കമാര്‍ കൊല്ലാതെ വിട്ടത് ഭാഗ്യം.

എന്നിട്ട്‌ ഒടുവില്‍ എന്തായി.?ഇതൊക്കെയായിട്ടും അമ്മായി അമ്മ മരിച്ച വിവരം അറിയിക്കാന്‍ പോലും എസ്‌.എം.എസ്‌ അയക്കാത്ത എന്റെ സ്‌നേഹിത ഇപ്പോഴും ചാനലിലേക്ക്‌ എസ്‌.എം.സ്‌ അയക്കുന്നത്‌ നിര്‍ത്തീട്ടില്ല.

ഭൂട്ടാന്‍ ലോട്ടറിയെടുത്ത്‌ മുടിഞ്ഞോരെക്കുറിച്ച് വാര്‍ത്ത കൊടുക്കുന്ന പത്രത്തില്‍തന്നെ മറ്റൊരു പേജില്‍ ഭൂട്ടാനും നേപ്പാളും കാശ്‌മീരും ഉള്‍പ്പെടെയുള്ള ലോട്ടറികളുടെ പരസ്യം. കൈരളി ടീവിയാണെങ്കില്‍ കാശു വാങ്ങി കുറെ സമയം ഭൂട്ടാന് വിട്ടുകൊടുത്തിരിക്കുവല്ലേ?

മാധ്യമങ്ങളുടെ സദാചാരത്തെക്കുറിച്ച് പറഞ്ഞാ തീരുവോ? എവിടെ?. എന്തു നെറികേടു കണ്ടാലും പ്രതികരിക്കുവെന്നു പറഞ്ഞു നടക്കുന്നോര് ഇതേക്കുറിച്ച് ഒന്നും പറയാത്തതെന്നാ?

ങ്ഹാ.. ഏതെങ്കിലും ഒരുത്തന്‍ പറ‍ഞ്ഞാ വിവറമറിയും. പിന്നെ ഒറ്റപ്പത്രത്തിലും അയാടെ പേര് അച്ചടിക്കത്തില്ല. ഒറ്റച്ചാനലിലും ആ മുഖം കാണത്തില്ല.

അപ്പം പിന്നെ ഈ മാധ്യമങ്ങള്‍ക്ക് ആരു മണികെട്ടും?. അതാണ് എനിക്കും പിടികിട്ടാത്തത്.


(ഇതു പോലൊരു വിഷയം എന്നേപ്പൊലൊരുത്തിക്ക് കൈകാര്യം ചെയ്യാന്പറ്റുന്നതാണോ എന്ന് ആചോലിക്കാതിരുന്നില്ല. എങ്കിലും മനസിത്തോന്നിയ ചെല കാര്യങ്ങള്‍ കുറിച്ചെന്നേയൊള്ളു. മാധ്യമ പണ്ഠിതന്‍മാരും ക്ഷമിക്കുവാരിക്കും അല്ലേ?)

Tuesday, May 27, 2008

കത്തോലിക്കര്‍ക്ക് ഒരു സുവിശേഷം

(സുവിശേഷം എന്നാല്‍ നല്ല വിശേഷം. ആദ്യവായിട്ടാ ഒരു വാര്‍ത്തേല്‌ കൈവെക്കുന്നേ. ഇതിന്‌ ഉത്തരവാദി ഞാനല്ല, വത്തിക്കാനാണു കേട്ടോ.വത്തിക്കാന്‍ നേരിട്ട്‌ തന്നതാണോന്നു ചോദിച്ചാല്‍ അല്ല. നെറ്റീന്ന്‌ പൊക്കി എനിക്കു പറ്റുന്ന പോലെ മലയാളത്തിലാക്കിയതാ. ഞാനുള്‍പ്പെടെ ബൂലോകത്തെ `ബൂ'രിഭാഗം പേരും കത്തോലിക്കാ വിരോധികളാന്നല്ലെ പരാതി. അതങ്ങ്‌ തീര്‍ന്നോട്ടെന്നു കരുതി. ബൂലോകത്തെ നല്ല കത്തോലിക്കര്‍ക്ക്‌ ഈ സുവിശേഷം നഷ്ടപ്പെടരുതല്ലോ)

കത്തോലിക്കരുടെ എണ്ണത്തില്‍ മാറ്റമില്ല

വത്തിക്കാന്‍: യൂറോപ്പില്‍ കാര്യമായി കൂടിയില്ലേലും ഏഷ്യേലും ആഫ്രിക്കേലും കത്തോലിക്കാ സമൂഹം ശക്തമായി വളരുന്നു. വത്തിക്കാന്‍ ഇന്നലെ പ്രസിദ്ധീകരിച്ച 2000 - 2006 കാലത്തെ കണക്കിലാണ്‌ ഇതു പറയുന്നത്‌. ആഗോള ജനസംഖ്യയില്‍ 17.3 ശതമാനം വരുന്ന കത്തോലിക്കരുടെ പ്രാതിനിധ്യത്തില്‍ ഈ കാലയളവില്‍ മാറ്റം വന്നില്ലെന്നും സഭേടെ പുതിയ സ്ഥിതിവിവര പുസ്‌തകം വ്യക്തമാക്കുന്നു.

ലോകത്തിലെ കത്തോലിക്കരില്‍ 25 ശതമാനവും യൂറോപ്പിലാണെങ്കിലും അവിടെ എണ്ണം ആറു വര്‍ഷത്തിനിടെ ഒരു ശതമാനമേ കൂടിയുള്ളൂ. പക്ഷെ ലോകത്തിന്‍റെ മറ്റെല്ലാ ഭാഗങ്ങളിലും നന്നായി കൂടി.അമേരിക്കകളിലും ഓഷ്യാന മേഖലേലും യഥാക്രമം 8.4 ശതമാനോം 7.6 ശതമാനോമാണ്‌ കൂടിയത്‌.

ഏഷ്യയില്‍ വളര്‍ച്ചാ നിരക്ക്‌ പഴേപോലെ തുടര്‍ന്നപ്പോള്‍ ആഫ്രിക്കേല്‌ 2000ലെ 130 ദശലക്ഷം 2006ല്‍ 158.3 ദശലക്ഷമായി ഉയര്‍ന്നു.ലോകത്തെല്ലാടത്തും കൂടി മെത്രാന്‍മാരുടെ എണ്ണം ഈ കാലത്ത്‌ 4541ല്‍നിന്ന്‌ 4898മായെങ്കിലും അച്ചമ്മാരുടെ എണ്ണം 0.51 ശതമാനമേ കൂടിയുള്ളു. 405178 ല്‍നിന്നും 407262 ലെത്തി.

എന്നാല്‍ വൈദികാര്‍ഥികളുടെ എണ്ണം ഏഷ്യേലും ആഫ്രിക്കേലും യഥാക്രമം 23.24ശതമാനവും 17.71 ശതമാനോം വര്‍ധിച്ചു. യൂറോപ്പിലും ഓഷ്യാനേലും യഥാക്രമം 5.75 ശതമാനോം 4.37 ശതമാനോം കുറഞ്ഞു.

രൂപതാ വൈദികരുടെ എണ്ണം 2000ലെ 265,781 ല്‍നിന്ന്‌ 271,091 ആയി ഉയര്‍ന്നു. മറ്റു വൈദികരുടെ എണ്ണം 2.31 ശതമാനം കുറഞ്ഞു.

Thursday, May 15, 2008

രോഷാകുലനായ വൈദിക വിദ്യാര്‍ഥിയോട്‌

(ഈ പോസ്‌റ്റ്‌ എഴുതാന്‍ കാരണം ബ്ലോഗ്‌ )


പ്രിയ ഡീക്കന്‍ റൂബിന്‍,
ഡീക്കന്‍ ശെരിക്കും ഒരു ഡീക്കന്‍ തന്നെയാണെന്ന്‌ ഞാന്‍ വിശ്വസിക്കട്ടെ. അങ്ങനെ വരുമ്പോള്‍ ഭാവീലെ കൊച്ചച്ചന്‍. അതുകൊണ്ടുതന്നെയാണ്‌ ഡീക്കന്‍റെ പോസ്‌റ്റുകള്‍ വായിച്ചപ്പോള്‍ ഇങ്ങനെ ഒരു പോസ്‌റ്റിടണമെന്ന്‌ ഈ ശുദ്ധഗതിക്കാരിക്കു തോന്നിയത്‌.

ഒള്ളതു പറഞ്ഞാ ഞാനും ഒരു കത്തോലിക്കാ വിശ്വാസിയാന്നേ. ഏതോ കമ്യൂണിസ്‌റ്റുകാരന്‍ കള്ളപ്പേരില്‍ കയ്യാങ്കളി നടത്തുവാന്ന്‌ സംശയിക്കേണ്ടെന്ന്‌ സാരം.

ഇപ്പം നമ്മടെ ബിഷപ്പമ്മാരുടെ പ്രസ്‌താവനകളും നിലപാടുകളുമൊക്കെ വിലയിരുത്തുമ്പോ ക്രിസ്‌തു സഭ സ്ഥാപിച്ചത്‌ പള്ളീക്കൂടങ്ങളും കോളേജുകളും നടത്തി പണമുണ്ടാക്കാനാണെന്നു തോന്നും.

കാലം മാറുന്നതിനനുസരിച്ച്‌ വിശ്വാസം നവീകരിക്കാനും യുവതലമുറയെ വിശ്വാസത്തിന്‍റെ പാതയില്‍ മുന്നോട്ടു കൊണ്ടുപോകാനും കേരളത്തിലെ കത്തോലിക്കാ സഭ, പ്രത്യേകിച്ച്‌ നമ്മടെ സീറോ മലബാര്‍ സഭ ഇപ്പോ എന്തെങ്കിലും ചെയ്യുന്നതായി എനിക്കറിയാമ്മേല. കര്‍ദ്ദിനാള്‍ വര്‍ക്കിപ്പിതാവു മുതല്‍ ഇടവകകളിലെ അസ്‌തേന്തികള്‍ വരെ ന്യൂനപക്ഷ അവകാശ സംരക്ഷണത്തിനായുള്ള പോരാട്ടത്തിലല്ലേ?.

പല കഷ്ടതകളും സഹിച്ച്‌ അജപാലനം നടത്തുന്ന കത്തോലിക്ക മെത്രാന്‍മാരെയും അച്ചന്‍മാരെയും മറ്റ്‌ ക്രിസ്‌ത്രീയ സഭാ നേതാക്കളില്‍നിന്ന് നവ്യത്യസ്‌തമായാണ്‌ പൊതു സമൂഹം നോക്കിക്കണ്ടിരുന്നത്‌. സിസ്‌റ്റര്‍ അഭയ കേസാണ്‌ അടുത്ത കാലത്ത്‌ സഭയോടുള്ള സമൂഹത്തിന്‍റെ ആദരവിന്‌ മങ്ങലേല്‍പ്പിച്ച സംഭവങ്ങളിലൊന്ന്‌. കന്യാസ്‌ത്രീടെ കൊലപാതകത്തില്‍ അച്ചന്മാര്‍ സംശയത്തിന്റെ നിഴലിലായതു മാത്രമല്ല, കേസൊതുക്കാന്‍ സഭാ പിതാക്കന്‍മാരു വഴിവിട്ട്‌ എന്തൊക്കെയോ ചെയ്‌തെന്നും കഥ പ്രചരിച്ചിരുന്നു. കേസിന്റെ വിധി നാളെ വരുമെന്നു പറയുന്നു. അതു കഴിയുമ്പോ എന്താകുമോ, ആ?

വാക്കിലും പ്രവര്‍ത്തിയിലും ക്രൈസ്‌തവ മൂല്യം കാത്തു പരിപാലിക്കേണ്ടോര്‌ സ്വാശ്രയ പ്രശ്‌നത്തില്‍ കവച്ചട്ടമ്പികളുടെ ഭാഷയും പ്രവര്‍ത്തീമായി രംഗത്തെത്തിയതോടെ മെത്രാന്‍മാരും പാര്‍ട്ടിക്കാരും തമ്മില്‌ വല്യ വ്യത്യാസമില്ലെന്നായി. ഇതൊക്കെ നേരത്തെ ഒരു പോസ്‌റ്റില്‌ ഞാമ്പറഞ്ഞിരുന്നതാ. അതു ഡീക്കന്‍ കണ്ടില്ലെങ്കിലോ എന്നോര്‍ത്താ വീണ്ടും ആവര്‍ത്തിക്കുന്നേ.
കേരള സര്‍ക്കാര്‍ ചെയ്യുന്നതെല്ലാം നല്ലതാണെന്നല്ല. പിണറായി വിജയനും മന്ത്രിമാരായ ബേബിക്കും സുധാകരനുമൊക്കെ സഭയെ ഒതുക്കണമെന്ന ഉദ്ദേശ്യമുണ്ടെന്ന്‌ ആര്‍ക്കാ അറിയാമ്പാടില്ലാത്തത്‌?. പക്ഷെ, അതിനോട്‌ സഭാ നേതൃത്വം തികച്ചും പക്വതയില്ലാത്ത രീതിയിലാണ്‌ പ്രതികരിക്കുന്നത്‌. അതിന്‍റെ അവശിഷ്ടങ്ങളാണ്‌ ഡീക്കന്റെ പോസ്‌റ്റിലും കാണുന്നത്‌.

മറ്റു പ്രസിദ്ധീകരണങ്ങളില്‍ സഭക്ക്‌ അനുകൂലമായി വന്ന ലേഖനങ്ങളും വാര്‍ത്തകളും ഡീക്കന്‍ ബ്ലോഗില്‍ പോസ്‌റ്റു ചെയ്യുന്നത്‌ മനസിലാക്കാം. പക്ഷെ, അവിടം കൊണ്ട്‌ അവസാനിക്കുന്നില്ല. സി.പി.എമ്മിനെയും സര്‍ക്കാരിനെയും വെല്ലുവിളിക്കുന്ന പോലെയാണ്‌ ഡീക്കന്‍റെ ബ്ലോഗിന്റെ മൊത്തത്തിലുള്ള പോക്ക്‌. അതുകൊണ്ടാണ്‌ ഇത്‌ ശരിക്കും ഡീക്കനാണോ എന്ന്‌ ഈയുള്ളവള്‍ക്ക്‌ സംശയം തോന്നിയത്‌. വൈദിക വിദ്യാര്‍ഥിയെന്ന വ്യാജേന ബൂലോകത്ത്‌ സഭക്കിട്ട്‌ പാരവെക്കാന്‍ കച്ചകെട്ടിയിറങ്ങിയിരിക്കുന്ന ആരെങ്കിലുമാകാം ഇതെന്നാണ്‌ എന്‍റാങ്ങള പറഞ്ഞത്‌.

ഡീക്കന്‍റെ ബ്ലോഗിന്‍റെ തലക്കെട്ടിനൊപ്പമുള്ള വാചകങ്ങളില്‍ വെല്ലുവിളീടെ സ്വരമാണുള്ളത്‌.പിന്നെ പാരഡി കവിതയും മറ്റുമായി ഒരു സമൂഹത്തെ(അത്‌ പാര്‍ട്ടിയോ, സംഘനയോ എന്തുമാകട്ടെ) അവഹേളിക്കുന്നത്‌ ഭാവീലെ കൊച്ചച്ചനു ചേര്‍ന്നതാണോ എന്ന്‌ ഒന്നാലോചിച്ചേര്‌.

ഇപ്പഴേ ഇങ്ങനെ കടുത്ത നിലപാടെടുത്താ അച്ചനാകുമ്പോ, അതുകഴിഞ്ഞ്‌ എങ്ങാനും ബിഷപ്പായാല്‍ എന്തായിരിക്കും സ്ഥിതി?. അച്ചന്‍മാരെയും ശെമ്മാശന്‍മാരെയുമെല്ലാം ആക്ഷേപിക്കുവാന്നു വിചാരിക്കരുതേ. അനീതിക്കെതിരെ പ്രതികരിക്കുകേം പോരാടുകേം വേണം. അതിനൊക്കെ ഓരോരുത്തര്‍ക്കും ഓരോ രീതിയില്ലേ?. അല്ലെങ്കി ഓരോരുത്തരീന്നും സമൂഹം പ്രതീക്ഷിക്കുന്ന രീതിയില്ലേ?.നമ്മടെ വര്‍ക്കിപ്പിതാവ്‌ സി.പി.എം സംസ്ഥാന സെക്രട്ടറീടേ അതേ കാര്‍ക്കശ്യത്തോടെയും മൂര്‍ച്ചയോടെയും സംസാരിക്കുന്നത്‌ ശരിയാണോ? ബൂലോകത്തെ രാഷ്ട്രീയ അനുഭാവമുള്ളവരെപ്പോലെ ഒരു ഡീക്കന്‍ പോസ്‌റ്റിടുന്നതിലും ഇതേ കൊഴപ്പവൊണ്ടെന്ന്‌ എനിക്കു തോന്നുന്നു.

ലോകം മൊത്തം സഭ ഇപ്പം പ്രതിസന്ധീലാണെന്നാ പറയുന്നേ. ചെറുപ്പക്കാര്‍ക്ക് വിശ്വാസം കുറഞ്ഞുവരുന്നു. ഞാറാഴ്‌ച്ച കുര്‍ബാനക്കു പോലും കൃത്യമായി പോകുന്നോര്‌ ഇപ്പം ന്യൂനപക്ഷമായിക്കൊണ്ടിരിക്കുവാ. നമ്മടെ പഴേ മാര്‍പ്പാപ്പ ജോണ്‍ പോള്‍ രണ്ടാമന്‍റെ നാടായ പോളണ്ടില്‌ തിരുപ്പട്ടത്തിലേക്ക്‌ യുവതീ യുവാക്കളെ ആകര്‍ഷിക്കാന്‍ സഭ മുന്‍കൈ എടുത്ത്‌ അച്ചന്‍മാരുടേം കന്യാസ്‌ത്രീകളുടെയും ഫാഷന്‍ ഷോ നടത്തിയതിന്‍റെ വാര്‍ത്ത ഡീക്കനും വായിച്ചു കാണുമെന്ന്‌ കരുതുന്നു.( ഈ വാര്‍ത്തേക്കുറിച്ച്‌ ഇതുവരെ അറിയാത്തോര്‌ തെറ്റിധരിക്കേണ്ട. പതിവ്‌ ഫാഷന്‍ ഷോ അല്ല കേട്ടോ. ഓരോ സന്യാസ സഭാ വിഭാഗത്തില്‍ പെട്ടവരും അവരവരുടെ വിഭാഗത്തിന്റെ സന്യാസ വേഷമണിഞ്ഞ്‌ റാമ്പിലു വന്നു. അത്രേയുള്ളൂ. സഭയില്‍ സ്വാതന്ത്രമൊണ്ടെന്ന്‌ വ്യക്തമാക്കുകയായിരുന്നു പരിപാടീടെ ഉദ്ദേശം).

പോളണ്ടിലെ കാര്യം പ്രത്യേകം പറയാന്‍ കാരണമുണ്ട്‌. അവിടെ സഭ കമ്യൂണിസ്റ്റ്‌ ഭരണത്തിനെതിരായ നിരന്തര യുദ്ധത്തിലായിരുന്നു. ആ സമേത്ത്‌ സഭക്ക്‌ വിശ്വാസികളുടെ പിന്തുണ ഏറി. കമ്യൂണിസ്റ്റ്‌ ഭരണം തകര്‍ന്നപ്പോള്‍ വിശ്വാസികള്‍ക്ക്‌ ത്രില്ലു പോയി. പള്ളികളില്‍ ആളു കുറഞ്ഞു. കമ്യൂണിസോം സഭേം പരസ്‌പരം കൊണ്ടും കൊടുത്തുമാ നിലനിന്നിരുന്നതെന്ന്‌ സാരം.

കേരളത്തിപ്പോലും അച്ചനാകാനും അമ്മയാകാനും പോകുന്നോരുടെയും ഞായറാഴ്‌ച്ച പള്ളീപ്പോകുന്നോരുടെയും എണ്ണം വന്‍ തോതില്‍ കുറഞ്ഞെന്ന്‌ സഭാ നേതൃത്വം തന്നെ സമ്മതിക്കുന്നു.ഈ സാഹചര്യത്തില്‍ സഭേടെ ബാങ്ക്‌ ബാലന്‍സ്‌ വര്‍ധിപ്പിക്കാനല്ല, മറിച്ച്‌ വിശ്വാസ അടിത്തറ വികസിപ്പിക്കനാണ്‌ മെത്രാന്‍മാരും അച്ചന്‍മാരും അച്ചനാകാന്‍ പഠിക്കുന്നോരുമൊക്കെ ശ്രമിക്കേണ്ടത്‌. വിവാദ വിഷയങ്ങളില്‍ സഭയുടെ നിലപാട്‌ മാന്യമായി അവതരിപ്പിക്കണം. അതിന്‌ വാളെടുക്കുന്നോരെല്ലാം വെളിച്ചപ്പാടാകണോ?.പിന്നെ ബ്ലോഗര്‍മാരില്‍ വേറെയും വൈദിക വിദ്യാര്‍ഥികളുണ്ടെന്ന്‌ ഡീക്കന്‍ മനസിലാക്കണം. സ്വന്തം നിലയറിഞ്ഞ്‌ പോസ്‌റ്റിടുന്ന പലരും. ബൂലോകത്തെ ഡീക്കന്‍ ജെയ്‌മോന്‍ തന്നെ ഉദാഹരണം. സമയം പോലെ ലിങ്ക്‌ ഒന്നു സന്ദര്‍ശിച്ചാ അതു മനസിലാകും.