Saturday, September 4, 2010

ചോദ്യപ്പേപ്പര്‍ വിവാദം;സീറോ മലബാര്‍ സഭയുടെ ഉദാത്ത മാതൃക!

കേരളത്തിലെ മതസൗഹാര്‍ദ്ദത്തിന് സീറോമലബാര്‍ സഭയുടെ മഹത്തായ സംഭാവന എന്ത്? ഇനി ഏതേലും പരീക്ഷയ്ക്ക് ഇങ്ങനെയൊരു ചോദ്യവൊണ്ടായാല്‍ ഉത്തരത്തിനായി അധികം ആലോചിക്കണ്ട. ഇങ്ങനെയൊരു ചോദ്യവൊണ്ടാകുവോ എന്ന കാര്യത്തില്‍ സംശയിക്കുന്നോരുകാണും. പക്ഷെ, നാടിന്റെ ക്ഷേമത്തില് സഭ കാണിക്കുന്ന ശുഷ്‌കാന്തി തൂക്കിനോക്കിയാല്‍ ഒറപ്പായിട്ടും അടുത്ത പി.എസ്‌സി പരീക്ഷക്ക് ഈ ചോദ്യവൊണ്ടാകും.
അപ്പം ഉത്തരത്തിന്റെ കാര്യം. ചോദ്യപ്പേപ്പര്‍ വിവാദത്തെത്തുടര്‍ന്ന് സസ്‌പെന്‍ഷനും അറസ്റ്റും ജയില്‍വാസോം കഴിഞ്ഞ് തീവ്രാദികളുടെ കോടാലിക്കിരയാവുകയുംചെയ്ത പ്രഫ. ടി.ജെ. ജോസഫ് വീണ്ടും ജോലിക്കു കേറുന്നതിനെക്കുറിച്ച് ആലോചിച്ചിരിക്കുമ്പോള്‍ അദ്ദേഹത്തെ സര്‍വീസില്‍നിന്നും നീക്കം ചെയ്തതാണ് മതസൗഹാര്‍ദ്ദമേഖലയില്‍ സഭയുടെ കനപ്പെട്ട സംഭാവന. സെപ്റ്റംബര്‍ ഒന്നുമുതല്‍ സര്‍വീസില്‍നിന്ന് നീക്കിയതായി കാണിച്ചുകൊണ്ടാണ് തൊടുപുഴ ന്യൂമാന്‍ കോളേജ് മാനേജര്‍ തോമസ് മലേക്കുടി ജോസഫിന് കത്തു നല്‍കിയിരിക്കുന്നത്.
അധ്യാപകനെതിരെ എം.ജി.സര്‍വകലാശാല സ്വീകരിച്ച അച്ചടക്ക നടപടി കൈവെട്ടു സംഭവത്തിനുശേഷം പിന്‍വലിച്ചാരുന്നെങ്കിലും മതസൗഹാര്‍ദ്ദത്തെ കണ്ണിലെ കൃഷ്ണമണിപോലെ കാത്തുസൂക്ഷിക്കുന്ന ന്യൂമാന്‍ കോളേജുകാര്‍ക്ക്, സീറോ മലബാര്‍ സഭയ്ക്ക് വിട്ടുവീഴ്ച്ചയെക്കുറിച്ച് ആലോചിക്കമ്പറ്റുവോ? യൂണിവേഴ്‌സിറ്റി അതിരമ്പുഴേലാരിക്കും പക്ഷെ, കോളേജ് തൊടുപുഴേലാ, അതിന്റെ പിതാക്കമ്മാര് കോതമംഗലത്തും വത്തിക്കാനിലും. ങ്ഹാ!
ഇനി അഥാവാ ജോസഫിനെ തിരിച്ചെടുക്കണേല്‍ കോടതിയോ മുസ്‌ലിം സമൂദായമോ ആവശ്യപ്പെടണം. അല്ലാതെ ഒരു കളീം നടക്കുകേല മക്കളേ!
പ്രവാചകനെ നിന്ദിക്കാന്‍ താന്‍ ഉദ്ദേശിച്ചിരുന്നില്ലെന്ന് പ്രഫ. ജോസഫ് ഇതിനോടകം എത്രവട്ടം പറഞ്ഞിട്ടുണ്ടെന്ന് അങ്ങേര്‍ക്കുപോലും അയിയാമ്മേല. കൈവട്ടിയതുകൊണ്ട് തന്റെ പേരുദോഷം മാറിയെന്നും അല്ലാരുന്നെങ്കില്‍ ജീവിതം കരിപുരണ്ടതായി അവസാനിക്കുമാരുന്നെന്നും വ്യക്തമാക്കുകേം ചെയ്തു. കൈവെട്ടു ശിക്ഷ നീതികരിക്കാനാവുന്നതിപ്പുറമാണെന്ന് മുസ്‌ലിം സമൂദായ നേതാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ അഭിപ്രായപ്പെട്ടിരുന്നു.
പക്ഷെ, അയാള്‍ക്ക് ഇതൊന്നും പോരെന്നാണ് കോളേജുകാരുടെ നിലപാട്.(ഇതിന് വേറേ വല്ല കാരണോമൊണ്ടോന്ന് കോളേജുകാരും പ്രഫ. ജോസഫുമായുള്ള മുന്‍ ബന്ധം എങ്ങനാരുന്നെന്ന് പരിശോധിച്ചാലറിയാം) കൈവെട്ടെന്നൊക്കെ പറഞ്ഞാ വളരെ ചെറിയ ശിക്ഷയല്ലേ. സംശയമൊണ്ടെങ്കില്‍ ഇന്നത്തെ വാര്‍ത്ത മാധ്യം പത്രത്തിന്റെ വെബ് സൈറ്റില്‍ ആദ്യം കൊടുത്തിരുന്നത് കാണണവാരുന്നു.പ്രവാചകനിന്ദയുടെയും അധ്യാപകനെതിരായ നടപടികളുടെയുമെല്ലാം ചരിത്രം വിശദീകരിച്ചശേഷം അവസാനം ഒരു വാചകം. ''ഇതിനിടെ അധ്യാപകനു നേരെ ജൂലൈ നാലിന് മൂവാറ്റുപുഴയില്‍വച്ച് ആക്രമണം നടക്കുകയുണ്ടായി''. ആക്രമണം എന്നുവച്ചാല്‍ അധ്യാപകന്റെ വലത്തേ അണിവിരലിന്റെ നഖം വെട്ടിക്കളഞ്ഞതുപോലെ. അത്രേയൊള്ളൂ. ഏതാനും മിനിറ്റുകള്‍ കഴിഞ്ഞപ്പം വാര്‍ത്തയുടെ കെട്ടും മട്ടും മാറി.
മുസ്ലിം സമൂഹത്തില്‍നിന്ന് ആരെങ്കിലും മുന്നോട്ടുവരൂ പ്ലീസ്, തിരിച്ചെടുക്കൂ എന്നു പറയൂ. എന്നിട്ടു വേണം ജോസഫിനെ വീണ്ടും വെട്ടിയ ന്യൂമാന്‍ കോളേജിനും കത്തോലിക്കാ സഭയ്ക്കും ആത്മാര്‍ത്ഥതയ്ക്കുള്ള ഓസ്‌കാറു മേടിക്കാന്‍.
അപ്പം സിസ്റ്റര്‍ അഭയേടെ കാര്യത്തില്‍ ഈ ആത്മാര്‍ത്ഥത എവിടാരുന്നു എന്നു ചോദിക്കരുത്. അഭയ ക്രിസ്ത്യാനിയല്ലാരുന്നോ? കന്യാസ്ത്രി അല്ലാരുന്നോ. അതു ഞങ്ങടെ ആഭ്യന്തര പ്രശ്‌നവല്ലേ. അവിടെ ആത്മാര്‍ത്ഥത കാണിച്ചിട്ട് എന്നാ ചെയ്യാനാ?....ഞങ്ങളോടു തെറ്റു ചെയ്യുന്നവരോട് ഞങ്ങള്‍ ക്ഷമിച്ചിരിക്കുന്നതുപോലെ ഞങ്ങളുടെ തെറ്റുകള്‍ ഞങ്ങളോടും ക്ഷമിക്കേണമേ...തിന്മയില്‍നിന്ന് ഞങ്ങളേ രക്ഷിക്കേണമേ...ആമ്മേന്‍!!!!!!!

Saturday, July 3, 2010

പ്രകടനം നിരോധിച്ചാല്‍ ആകാശം ഇടിഞ്ഞുവീഴുമോ?

ഈ ഭൂമിമലയാളത്തില്‍ ഒരു ദിവസം എത്ര പ്രകടനങ്ങളും പെരുവഴിപ്പൊതുയോഗങ്ങളും നടക്കുന്നുണ്ട്‌? കൃത്യമായി ഉത്തരം പറയാന്‍ ആര്‍ക്കെങ്കിലും കഴിയുമോ? കോട്ടയം കലക്‌ടറേറ്റിനു മുന്നില്‍ മാത്രം നടന്നിട്ടുള്ള ഇത്തരം കയ്യാങ്കളികളു കാണുമ്പോള്‍ എന്നാ കാര്യത്തിനാണെന്ന്‌ പലപ്പോഴും തോന്നിയിട്ടുണ്ട്‌?

അമേരിക്കയുടെ ഇറാഖ്‌ നയത്തിനെതിരെപോലും നമ്മുടെ നാട്ടില്‍ പ്രകടനങ്ങള്‍ നടക്കുന്നു. സദാം ഹുസൈനെ തൂക്കിക്കൊന്നതിന്റെ പേരില്‍ കേരളം സ്‌തംഭിപ്പിച്ചു. എന്തിനധികം, പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വിലവര്‍ധനവിന്റെ പേരില്‍ രണ്ടു ഹര്‍ത്താലുകളാണ്‌ ഭരണമുന്നണി ഇപ്പോള്‍ കേരളത്തിന്‌ സമ്മാനിക്കുന്നത്‌. ഒരു ഹര്‍ത്താല്‍ നടത്തിയതുകൊണ്ട് മറ്റൊന്നുകൂടി വേണ്ട എന്നാണ് ത്രിപുരയിലെ ഇടതു സര്‍ക്കാരിന്‍റെ തീരുമാനം. ജനത്തിന് പരമാവധി ദുരിതം സമ്മാനിക്കാന്‍ പ്രതിജ്ഞാബദ്ധമാണ് ഇവിടുത്തെ ഇടതു സര്‍ക്കാര്‍. കേരളത്തില്‍നിന്ന്‌ ഇവര്‍ മസിലുപിടിക്കുന്നതു കണ്ട്‌ ഭയന്ന്‌ കേന്ദ്രം ഉറപ്പായും വില കുറക്കുമെന്ന്‌ പ്രതീക്ഷിക്കാം.

എന്തിനും ഏതിനും പൊതുനിരത്തില്‍ പ്രകടനം. അതിനിടയില്‍ പൊതുമുതലുകള്‍ക്കും സ്വകാര്യ മുതലുകള്‍ക്കും നേരെ ആക്രമണം. ഏതെങ്കിലും ഒരു പാവപ്പെട്ടവന്‍ പ്രകടനത്തിനിടയിലൂടെ മറുവശത്തേക്ക്‌ മുറിച്ചുകടക്കാന്‍ ശ്രമിച്ചാല്‍ ഇടി പാഴ്‌സല്‍...

ചുരുക്കിപ്പറഞ്ഞാല്‍ മാറിമാറി ഭരിക്കുന്നവരുടെയും ഭാവിയിലെ ഭരണം സ്വപ്‌നം കാണുന്നവരുടെയും ഇതിനൊന്നും സാധ്യതിയില്ലെങ്കിലും കരുത്തുകാട്ടാന്‍ ആഗ്രഹിക്കുന്നവരുടെയും സ്വാര്‍ത്ഥതാല്‍പര്യം മാത്രം മുന്‍നിര്‍ത്തിയുള്ള റിയാലിറ്റി ഷോയാണ്‌ പൊതുനിരത്തിലെ പ്രകടനങ്ങള്‍. കഴിഞ്ഞ ഒരു വര്‍ഷക്കാലം നടന്ന ഇത്തരം റിയാലിറ്റി ഷോകളില്‍ ജനങ്ങളുടെ അടിസ്ഥാന പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ടവ എത്രയെണ്ണമുണ്ടായിരുന്നു എന്ന്‌ പരിശോധിച്ചാലറിയാം കാര്യങ്ങടെ കെടപ്പുവശം.

പൊതുനിരത്തിലെ പ്രകടനങ്ങള്‍ നിരോധിച്ചുകൊണ്ടുള്ള വിധിയെക്കുറിച്ചു കേട്ടപ്പോള്‍ എങ്ങനെ സന്തോഷം പ്രകടിപ്പിക്കണമെന്നറിയില്ലാരുന്നു. സാധാരണ ജനത്തിന്‌ അഞ്ചു പൈസേടെ പ്രയോജനം ഇല്ലെന്നു മാത്രമല്ല, ജനങ്ങളെ നരകിപ്പിക്കുന്ന പൊതുനിരത്തിലെ എല്ലാ കയ്യാങ്കളികളും നിരോധിക്കേണ്ടതുതന്നെയാണ്‌.

ഇത്‌ ജനാധിപത്യത്തിനെതിരായ കടന്നുകയറ്റമാണെന്നാണ്‌ ചെലരു വാദിക്കുന്നത്‌. ജനങ്ങള്‍തന്നെ ജനങ്ങളെ ഭരിക്കുന്ന എടപാടാണ്‌ ജനാധിപത്യമെന്നാണ്‌ പണ്ട്‌ പള്ളിക്കൂടത്തില്‍ ഞാന്‍ പഠിച്ചിട്ടുള്ളത്‌. ഇവിടെ ഇപ്പോള്‍ എന്താണ്‌ നടക്കുന്നത്‌? ജനങ്ങള്‍ തെരഞ്ഞെടുത്തവര്‍ ജനങ്ങളുടെ മേക്കിട്ടു കേറുവല്ലേ. മാത്രമല്ല, തെരുവു കയ്യടക്കി പ്രകടനവും പ്രതിഷേധവും യോഗവും ധര്‍ണയുമൊക്കെ നടത്തുന്നതില്‍ മുന്നില്‍ നില്‍ക്കുന്നത്‌ ഭരിക്കുന്നവരും അവരുടെ സില്‍ബന്ദികളുമാണ്‌.

ജഡ്‌ജിമാര്‍ വിമര്‍ശനങ്ങള്‍ക്ക്‌ അതീതരല്ല. അവര്‍ക്കെതിരെ പല ആരോപണങ്ങളും ഉയര്‍ന്നിട്ടുമുണ്ട്‌. പക്ഷെ, നല്ലകാര്യം ചെയ്യുമ്പോള്‍ അത്‌ അംഗീകരിക്കുന്നതിനു പകരം ജഡ്‌ജിമാരെ തെറിവിളിക്കുന്നതാണ്‌ ജനാധിപത്യത്തിനെതിരായ കടന്നുകയറ്റം.

അങ്ങനെയെങ്കില്‍ ക്ഷേത്രോത്സവങ്ങളോടും പള്ളിപ്പെരുന്നാളുകളോടും അനുബന്ധിച്ച്‌ പൊതുനിരത്തില്‍ നടക്കുന്ന പ്രദക്ഷിണങ്ങളും എഴുന്നള്ളിപ്പുകളും കുരിശിന്റെ വഴിയും പൊങ്കാലയും നബിദിനറാലിയുമൊക്കെ നിരോധിക്കേണ്ടിവരില്ലേ എന്നാണ്‌ ഒരു വിഭാഗം ഉയര്‍ത്തുന്ന ചോദ്യം. ഇത്തരം പരിപാടികളൊക്കെ വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രമാണ്‌ നടക്കുന്നത്‌. ഒരു പരിധിവരെ അതതു മേഖലകളിലെ ആളുകള്‍ ഇത്തരം പരിപാടികളുമായി പൊരുത്തപ്പെട്ടിട്ടുമുണ്ട്‌. മാത്രമല്ല, ഇതൊക്കെ ജാതിമത ഭേദമെന്യേ കച്ചവടക്കാര്‍ക്കും മറ്റും പ്രയോജനം ചെയ്യുന്നുമുണ്ട്‌. സാധാരണ ജനജീവിതത്തിന്‌ ബുദ്ധിമുട്ട്‌ സൃഷ്‌ടിക്കുന്നു എന്നു കണ്ടാല്‍ സംഘാടകരുമായി ചര്‍ച്ച ചെയ്‌ത്‌ ഇത്തരം പരിപാടികള്‍ക്കും പടിപടിയായി നിയന്ത്രണം ഏര്‍പ്പെടുത്തുന്നതില്‍ എന്താണ്‌ തെറ്റ്‌?

തിരുന്നാളുകളോടനുബന്ധിച്ച്‌ മത്സരപൂര്‍വം ആഘോഷങ്ങള്‍ നടത്തുന്നതിന്‌ കേരള കത്തോലിക്കാ മെത്രാന്‍ സമിതി അടുത്തയിടെ നിരോധനം ഏര്‍പ്പെടുത്തിയത്‌ ഈ അവസരത്തില്‍ ശ്രദ്ധേയമാണ്‌. ഈ നിരോധനം നടപ്പില്‍ വരുത്തിയാല്‍ തന്നെ പള്ളികളുമായി ബന്ധപ്പെട്ട്‌ പൊതുസ്ഥലങ്ങളിലുണ്ടാകുന്ന അസൗകര്യങ്ങള്‍ കുറയാനിടയാകും.

രാഷ്‌ട്രീയ സാറന്മാര്‍ മതങ്ങളുടെ പേരില്‍ മുതലക്കണ്ണീരൊഴുക്കേണ്ടതില്ല. ഇവിടുത്തെ സാധാരണക്കാര്‍ക്ക്‌ ഒരു ദിവസത്തേക്കെങ്കിലും ഗുണകരമാകുന്നതെന്തെങ്കിലും ചെയ്യുന്നതിനെക്കുറിച്ച്‌ ആലോചിക്കു. ഇഷ്‌ടമില്ലാത്തവരെയും തങ്ങള്‍ക്കെതിരെ നില്‍ക്കുന്നവരെയും തെറികൊണ്ട്‌ അഭിഷേകം ചെയ്യാനായിരുന്നെങ്കില്‍ ഇവര്‍ക്കുപകരം വല്ല ക്വട്ടേഷന്‍ ടീമുകളെ നിയമസഭയിലേക്ക്‌ അയച്ചാല്‍ പോരായിരുന്നോ?

Thursday, June 24, 2010

പെരുന്തോട്ടം പിതാവേ...മധുരക്കള്ള് കൊഴപ്പവില്ല, അല്ലേ?

അച്ചമ്മാരെ തെറിവിളിക്കാന്‍ വേണ്ടി മാത്രമാണോ ഇവളെ ഇങ്ങോട്ട് കെട്ടിയെടുക്കുന്നത് എന്ന് സത്യക്രിസ്ത്യാനികള്‍ക്കു തോന്നുവാരിക്കും. നേരവില്ലാത്തോണ്ടാ. അല്ലേല്‍ എന്നും വന്ന് ഓരോന്നൊക്കെ കുത്തിക്കുറിച്ചേച്ചു പോയേനേ. നമ്മളു വിചാരിച്ചാല്‍ അച്ചന്‍മാരെ അറിയാമ്മേലാഞ്ഞിട്ടല്ല. എന്നാലും ചെലപ്പം ചൊറിഞ്ഞു കേറും.
തലേക്കെട്ടിലെ ചോദ്യം നമ്മടെ ചങ്ങനാശേരി പിതാവ് ജോസഫ് പെരുന്തോട്ടത്തോടാണ്. അടുത്തയിടയ്ക്കും ഒരു ഞായറാഴ്ച്ച പിതാവിന്‍റെ മദ്യത്തിനെതിരായ ഇടയലേഖനം കേട്ട് എനിക്കു കലി കേറിയതാണ്. നാട്ടിലൊള്ള കള്ളുമൊതാലാളിമാരെ മുഴുവനും കയ്യീന്ന് പള്ളീം കുരിശടീമൊക്കെ പണിയാന്‍ കാശുമേടിക്കും. അവരെക്കോണ്ട് ജോറായി പെരുന്നാളും കഴിപ്പിക്കും. എന്നിട്ട് മദ്യം വിഷമാണ്. മദ്യവിപത്തിനെതിരെ അണിനിരക്കൂ എന്നൊക്കെ ഇടയലേഖനം വച്ചുകാച്ചും.
എന്തിനേറെ പറയുന്നു? ജനുവരി 31ന് മദ്യവിരുദ്ധ ഞായര്‍ ആചരണത്തോടനുബന്ധിച്ച് പെരുന്തോട്ടം പിതാവ് പുറത്തിറക്കിയ ഇടയലേഖനത്തെക്കുറിച്ച് കെ.സി.ബി.സി ജാഗ്രതാ സമിതീടെ ബ്ലോഗില്‍ വന്ന പോസ്റ്റ് ദേ താഴെ.
"
ജനുവരി 31 മദ്യവിരുദ്ധ ഞായര്‍; മദ്യം ഉപേക്ഷിക്കണമെന്ന്‌ സര്‍ക്കുലര്‍
ജനുവരി 31 മദ്യവിരുദ്ധ ഞായറായി കേരള കത്തോലിക്കാ സഭ ആചരിക്കും. ആരോഗ്യവും സമ്പത്തും സമാധാനവും നശിപ്പിക്കുകയും രോഗങ്ങള്‍ക്ക്‌ അടിമപ്പെടുത്തുകയും കുടുംബങ്ങളെ തകര്‍ത്ത്‌ ജീവിതം നരകതുല്യമാക്കുകയും ചെയ്യുന്ന മഹാവിപത്തായ മദ്യത്തെ ഉപേക്ഷിക്കണമെന്ന്‌ ചങ്ങനാശേരി ആര്‍ച്ച്ബിഷപ്‌ മാര്‍ ജോസഫ്‌ പെരുന്തോട്ടം സര്‍ക്കുലറില്‍ ഉദ്ബോധിപ്പിച്ചു. നമ്മുടെ വിശ്വാസത്തിനും ധാര്‍മികതയ്ക്കും നിരക്കാത്തതും ബൈബിളും മതഗ്രന്ഥങ്ങളും നിഷിദ്ധമെന്നു പഠിപ്പിക്കുന്നതുമായ മദ്യപാനം പൂര്‍ണമായും ഉപേക്ഷിക്കണം. മദ്യവിരുദ്ധ ഞായറോടനുബന്ധിച്ച്‌ പള്ളികളില്‍ വായിക്കുന്നതിനായി പുറപ്പെടുവിച്ച സര്‍ക്കുലറിലാണ്‌ ആര്‍ച്ച്ബിഷപ്‌ ഇക്കാര്യം വ്യക്തമാക്കിയത്‌. അതിരൂപതയുടെ ശതോത്തര രജതജൂബിലി ആഘോഷത്തിനൊരുങ്ങുമ്പോള്‍ മദ്യവിമുക്ത സമൂഹമായി അതിരൂപതയെ നവീകരിക്കാന്‍ കഴിയണമെന്ന്‌ ആശിക്കുന്നു. മദ്യപാനശീലമുള്ളവര്‍ അതുപേക്ഷിച്ച്‌ ഈ പണം നല്ല ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കണം. ആഘോഷ ചടങ്ങുകളില്‍നിന്നും മദ്യത്തെ അകറ്റിനിര്‍ത്തണം. മദ്യവിമുക്ത സമൂഹത്തിനായുള്ള ധര്‍മസമരത്തില്‍ എല്ലാവരും അണിചേരണമെന്നും ആര്‍ച്ച്ബിഷപ്‌ കൂട്ടിച്ചേര്‍ത്തു."
പക്ഷെ, പിതാവ് പ്രിന്‍ററും പബ്ലിഷറുമായിട്ടുള്ള അതിരൂപതാ പ്രസിദ്ധീകരണമായ സത്യദര്‍ശനമാലയുടെ ജൂണ്‍ ലക്കം കണ്ടാല്‍ നമ്മള് 'കണ്‍ഫ്യൂഷന്‍ തീര്‍ക്കണമേ' എന്ന പാട്ടുപാടും. അതില്‍ പ്രഫ. തോമസ് കണയംപ്ലാവന്‍ എഴുതിയിരിക്കുന്ന 'മദ്യനിരോധനമോ മദ്യവര്‍ജനമോ വേണ്ടത് ' എന്ന ലേഖനം വായിച്ചാല്‍ മദ്യത്തിന്‍റെ കാര്യത്തില്‍ സീറോ മലബാര്‍ സഭേടെ, പ്രത്യേകിച്ച് ചങ്ങനാശേരി അതിരൂപതേടെ നെലപാട് എന്നാന്ന് ന്യായമായും സംശയം തോന്നും. ശരിക്കും പറഞ്ഞാല്‍ ഈ സത്യദര്‍ശനമാലേന്നു പറയുന്ന സാധനം ഞാന്‍ വായിക്കാറില്ല. പക്ഷെ, വേറെ പണിയൊന്നുമില്ലാതിരുന്നപ്പം ഇതു വായിച്ച അപ്പന്‍ വട്ടു പിടിച്ചപോലെ പൊച്ചിരിച്ചപ്പഴാണ് സാറിന്‍റെ സാരോപദേശം വായിച്ചത്.
സന്പൂര്‍ണ മദ്യനിരോധനം വിജയകരമായി നടപ്പാക്കാനാവില്ലെന്നാണ് സാറു വിശദീകരിക്കുന്നത്. അതിന്‍റെ കാരണങ്ങള്‍ വായിച്ചപ്പോള്‍ ശരിക്കും പെരുന്തോട്ടം പിതാവിനെ ഓര്‍ത്തോത്ത് ഞാനും ചിരിച്ചുപോയി. കാരണം പിതാവു പറഞ്ഞതെല്ലാം ഈ പുത്രന്‍, അല്ല ഈ കുഞ്ഞാട് പൊളിച്ചടുക്കിയേക്കുവാണ് ഈ ലേഖനത്തില്‍. അത് ഇങ്ങനെ
''തങ്ങളുടെ ഉത്സവാവസരങ്ങളിലോ സന്തോഷാവസരങ്ങളിലോ അല്‍പ്പം വീഞ്ഞോ മദ്യമോ ഉപയോഗിക്കുന്നതു തെറ്റല്ലെന്ന് പഴയനിയമത്തില്‍ ഒരിടത്ത് പറയുന്നുണ്ട്. പുതിയ നിയമത്തില്‍ കാനായിലെ കല്യാണവിരുന്നില്‍വെച്ച് ദൈവപുത്രന്‍ പച്ചവെള്ളത്തെ വീഞ്ഞാക്കി മാറ്റിയ സംഭവം നാം വായിക്കുന്നു. അഷ്ടാംഗഹൃദയത്തിന്‍റെ കര്‍ത്താവായ വാഗ്ഭടന്‍ ആരോഗ്യത്തിന് ഹാനികരമാകാത്ത മദ്യത്തിന്‍റെ ഉപയോഗത്തെപ്പറ്റി പറയുന്നു.സോമപാനത്തെയും സുരപാനത്തെയും പറ്റിയുള്ള പരാമര്‍ശങ്ങള്‍ വേദങ്ങളില്‍ കാണാം''
അവിടംകൊണ്ട് തീര്‍ന്നില്ല സാറിന്‍റെ വെളിപ്പെടുത്തല്‍
''മഹാവിശുദ്ധനും പഞ്ചക്ഷതധാരിയുമായിരുന്ന പാദ്രേപിയോയ്ക്ക് ആശ്രമത്തില്‍നിന്ന് ബിയര്‍ കൊടുക്കാറുണ്ടായിരുന്നു. അദ്ദേഹം അത് ഉപയോഗിച്ചിരുന്നുവോ എന്ന കാര്യം വ്യക്തമല്ല. പുണ്യചരിതനായ ജോണ്‍പോള്‍ രണ്ടാമന്‍ മാര്‍പ്പാപ്പ ക്രോക്കോയിലെ മെത്രാപ്പോലീത്തയായിരിക്കുന്പോള്‍ പ്രാര്‍ത്ഥനാസമ്മേളനങ്ങളില്‍ യുവജനങ്ങളെ ഒരുമിച്ചു കൂട്ടുന്നതിന് അവര്‍ക്ക് വീഞ്ഞുസമ്മാനിക്കാറുണ്ടായിരുന്നു. ഇക്കാര്യങ്ങളെല്ലാം കണക്കിലെടെക്കുന്പോള്‍ നിയന്ത്രിതമായ തോതില്‍ വല്ലപ്പോഴും അല്‍പ്പം വീഞ്ഞോ ബിയറോ മധുരക്കള്ളോ ഉപയോഗിക്കുന്നത് തെറ്റാണെന്ന് പറയാനാവില്ലെന്ന് വാദിക്കുന്നവരുണ്ട്. എത്രയായാലും ആല്‍ക്കഹോള്‍ കണ്ടന്‍റ് കൂടുതലുള്ള വിസ്കി, ബ്രാണ്ടി, തുടങ്ങിയ രൂഷമായ മദ്യങ്ങള്‍ ഒരിക്കലും ഉപയോഗിക്കാന്‍ പറ്റിയതല്ല.
മദ്യവിപത്തില്‍നിന്ന് സമൂഹത്തെ വ്യക്തികളെ രക്ഷിക്കാന്‍ നാം പ്രതിജ്ഞാബദ്ധരാകണം. അതിനെന്താണ് മാര്‍ഗം? സന്പൂര്‍ണ മദ്യനിരോധനമാണോ? ഇത് എവിടെയെല്ലാം പരീക്ഷിച്ചോ അവിടെയെല്ലാം(ഉദാഹരണത്തിന് യൂറോപ്പിലും തമിഴ്നാട്ടിലും) പരാജയപ്പെടുകയാണുണ്ടായത്. വ്യാജവാറ്റും വിഷമദ്യവും വര്‍ധിക്കാനും ഇത് കാരണമായിത്തിരും. ഇക്കാരണത്താല്‍ മദ്യപാനത്തെപ്പറ്റിയുള്ള സമഗ്രബോധവത്കരണണത്തിലൂടെ മദ്യവര്‍ജ്ജനത്തിന് ജനങ്ങളെ തയ്യാറാക്കുകയാണ് കൂടുതല്‍ പ്രായോഗികവും സ്വീകാര്യവും''
സര്‍ക്കാര്‍ സന്പൂര്‍ണ മദ്യനിരോധനം നടപ്പാക്കിയാല്‍ ദിവ്യബലിയര്‍പ്പണത്തിനുള്ള വീഞ്ഞിന്‍റെ ലഭ്യതതന്നെ പ്രയാസകരമായിത്തീരാമെന്നും സാര്‍ മുന്നറിയിപ്പു നല്‍കുന്നുണ്ട്.
ഇതൊന്നും അറിയാതെയാണോ പെരുന്തോട്ടം മെത്രാന്‍ ഇടയലേഖനങ്ങള്‍ പടച്ചുവിടുന്നത് എന്നാണ് അപ്പന്‍റെ ചോദ്യം. പക്ഷെ, എനിക്ക് രണ്ടു ചോദ്യങ്ങളുണ്ട്.

1.സത്യദര്‍ശനമാല അച്ചടിച്ചത് കേരള കൗമുദിയുടെ പ്രസിലാണോ?
2. പിതാവേ.. മധുരക്കള്ള് കൊഴപ്പവില്ല അല്ലേ?