Wednesday, October 14, 2009

പെരുന്തോട്ടം മെത്രാന്‍റെ മഹത്തായ മാതൃക!

പള്ളിക്കാര്യം ഇവിടെ ബ്ലോഗില്‍ പറയുന്നതും ചര്‍ച്ച ചെയ്യുന്നതുമൊന്നും അത്ര സുഖവൊള്ള സംഗതിയല്ലെന്നറിയാം. എന്നാലും ഒരു വൈദികശ്രേഷ്‌ഠനെക്കുറിച്ച്‌ നല്ലതു പറയുന്നതില്‍ തെറ്റില്ലല്ലോ. ഭൂലോകത്ത്‌ സഭേടെ പോരാളികളായി കണ്ണിലെണ്ണയൊഴിച്ചിരിക്കുന്നോര്‌ ഇതുവായിച്ച്‌ എന്നെ വാനോളം പുകഴ്‌ത്തിയേക്കാം. പുകഴ്‌ത്തല്‍ എനിക്കിഷ്‌ടവല്ല, എന്നാലും പറയണമെന്നു തോന്നുന്നത്‌ പറയാതിരിക്കാമ്പറ്റുവോ?

അപ്പം കാര്യം പറയാം.
കഴിഞ്ഞ ഞായറാഴ്‌ച്ച കുര്‍ബാനക്കിടെ ചങ്ങനാശ്ശേരി അതിരൂപതാ ആര്‍ച്ച്‌ ബിഷപ്പ്‌ മാര്‍ ജോസഫ്‌ പെരുന്തോട്ടത്തിന്റെ വക ഇടയലേഖനം വായിക്കുന്നത്‌ കേള്‍ക്കാനിടയായി. കത്തോലിക്കര്‍ പ്രത്യേകിച്ച്‌ തന്റെ അജപാലനപരിധിയില്‍വരുന്നവര്‍ ജീവിതത്തില്‍ പുലര്‍ത്തേണ്ട ലാളിത്യത്തെക്കുറിച്ചാണ്‌ അദ്ദേഹം അതില്‍ വിശദമായി പ്രതിപാദിക്കുന്നത്‌.
വിവാഹത്തിനും മാമ്മോദീസക്കും തിരുപ്പട്ടസ്വീകരണത്തിനുമൊക്കെ ലക്ഷങ്ങള്‍ ചെലവിട്ട്‌ ആര്‍ഭാട മാമാങ്കങ്ങള്‍ നടത്തുന്നതും മദ്യമൊഴുക്കുന്നതുമൊക്കെ അവസാനിപ്പിക്കണം, ലോകത്തിലെ ഏറ്റവും വലിയ നിലവിളക്ക്‌, ഏറ്റവും വലിയ കുരിശ്‌, ഗ്രോട്ടോ തുടങ്ങി മത്സമനോഭാവത്തോടെ പലതും കെട്ടിപ്പടുക്കുന്നത്‌ നിരുത്സാഹപ്പെടുത്തണം. വിശ്വാസികള്‍ മദ്യപാനവും മദ്യവില്‍പ്പനയും ഒഴിവാക്കണം, സമ്പന്നര്‍ ആര്‍ഭാടങ്ങള്‍ നടത്തുമ്പോള്‍ നിര്‍ധനരായ അനേകംപേര്‍ നമുക്കിടയിലുണ്ടെന്ന്‌ ഓര്‍ക്കുക.? അങ്ങനെ പോകുന്നു പെരുന്തോട്ടം പിതാവിന്റെ ഉപദേശങ്ങള്‍.

അച്ചായന്‍മാര്‍ പണമെറിഞ്ഞു മത്സരിക്കുകേം കാശില്ലാത്തവന്‍ കള്ളക്കടം മേടിച്ച്‌ കല്യാണോം മാമ്മോദീസേമൊക്കെ വന്‍ സംഭവമാക്കി മാറ്റുകേം പിതാവിന്റെ അജപാലന മേഖല കേരളത്തില്‍ ഏറ്റവുമധികം മദ്യം വില്‍ക്കുന്ന കേന്ദ്രങ്ങളിലൊന്നായി പുരോഗമിക്കുകേം ചെയ്‌ത സാഹചര്യത്തില്‍ ഇടയലേഖനം പ്രസക്തമാണെന്ന്‌ ആര്‍ക്കും തോന്നും.

പക്ഷെ, കൊക്കെത്ര കൊളം കണ്ടതാ? ചങ്ങനാശേരിലെ വിശ്വാസികള്‌ ഇതുപോലെ എത്ര ഇടയലേഖനം കേട്ടതാണ്‌? എന്നിട്ട്‌ ഇവിടെ എന്തെങ്കിലും നടന്നോ?.ആര്‍ഭാടങ്ങള്‍ക്ക്‌ വല്ലകൊറവുമൊണ്ടോ, ഏതവനെങ്കിലും കള്ളുകുടി നിര്‍ത്തിയോ? കള്ളുകച്ചോടക്കാരു കൊടുക്കുന്ന സംഭവാന പള്ളി മേടിക്കാതിരിക്കുന്നുണ്ടോ? എവിടെ? എന്നാലും പിതാവിന്റെ ലേഖനം ആരെയെങ്കിലുമൊക്കെ സ്വാധീനിച്ചാല്‍ അത്രേമായില്ലേ?

അതിപ്രബുദ്ധമായ ഇടയലേഖനംകൊണ്ട്‌ പിതാവ്‌ കാര്യങ്ങള്‍ അവസാനിപ്പിച്ചില്ല. എളിമയും വിനയവും ചെലവു ചുരുക്കലും അദ്ദേഹം മുന്‍പെന്നപോലെ ഇപ്പോഴും സ്വന്തം ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കി വിശ്വാസികള്‍ക്ക്‌ മാതൃകയേകുന്നു.വിലയേറിയ അംബാസഡറും മാരുതിം ഇന്‍ഡിക്കേമൊക്കെ കിട്ടാഞ്ഞിട്ടല്ല, കുഞ്ഞാടുകള്‍ക്ക്‌ മാതൃക കാട്ടാന്‍ വേണ്ടി മാത്രം ഈ വലിയ ഇടയന്‍ പാവങ്ങളുടെ വാഹനമായ ലാന്‍സറിലാണ്‌ സഞ്ചരിക്കുന്നത്‌. എന്റെ അറിവ്‌ ശരിയാണെങ്കില്‍ ആ വണ്ടിക്ക്‌ വെറും ഒമ്പതു ലക്ഷം രൂപയേ വില വരൂ. കാളവണ്ടിയില്‍ സഞ്ചരിക്കാനുള്ള സാധ്യത അന്വേഷിച്ചാരുന്നു. കാളവണ്ടി കിട്ടാനില്ലാത്തതുകൊണ്ടാണ്‌ എളിമയില്‍ അതിന്റെ ചുറ്റുവട്ടത്തുതന്നെയുള്ള ലാന്‍സര്‍ അദ്ദേഹം തെരഞ്ഞെടുത്തത്‌.

മറ്റു പിതാക്കന്‍മാരുടെ കാര്യം പറയാനുമില്ല. അവരെല്ലാം ഇതുപോലെ വളരെ തരംതാഴ്‌ന്ന വിലകുറഞ്ഞ വണ്ടികളിലാണ്‌ യാത്ര. ഇനി പല പിതാക്കന്മാര്‍ക്ക്‌ വേണ്ടപ്പെട്ട ഒരാളുടെ വീട്ടിലെ കല്യാണമോ അല്ലെങ്കില്‍ മറ്റെന്തെങ്കിലും പൊതു പരിപാടിയോ നടക്കുന്നു എന്നിരിക്കട്ടെ. ഒരേ അരമനയില്‍ താമസിക്കുന്ന രണ്ടു പിതാക്കന്മാര്‍ക്ക്‌ വേണമെങ്കില്‍ ഒരു കാറില്‍ പോകാം. പക്ഷെ, ഒരേ സമയം എളിമയുടെയും വിനയത്തിന്റെയും രണ്ടു മാതൃകകളെ കണ്ട്‌ കുറെ കുഞ്ഞാടുകളെങ്കിലും മനസ്സുമാറ്റിയാലോ? അതുകൊണ്ട്‌ അവര്‍ ലാന്‍സര്‍പോലെ വിലകുറഞ്ഞ രണ്ടു വണ്ടികളിലേ പോകൂ.

ഇനി തിരുപ്പട്ടത്തോടനുബന്ധിച്ചുള്ള ആഘോഷങ്ങളുടെ കാര്യം. പെരുന്തോട്ടം പിതാവിന്റെ സ്ഥാനാരോഹണം നടന്നപ്പോള്‍ വേണമെങ്കില്‍ ആയിരക്കണക്കിന്‌ കമാനങ്ങള്‍ ചേര്‍ച്ചുചേര്‍ത്തുവെച്ച്‌ ചങ്ങനാശേരി പട്ടണം മുഴുവന്‍ ഒരു കമാന ഗുഹയാക്കി മാറ്റമായിരുന്നു. പക്ഷെ, ആരെങ്കിലും അങ്ങനെ ചെയ്‌തോ? ഇല്ലേയില്ല. നഗരത്തിന്റെ എല്ലാ ഭാഗത്തും ഒരുപാട്‌ അകലത്തില്‍ ഏതാണ്‌ പത്തുമീറ്ററോളം ദൂരത്തിലാണ് കമാനങ്ങള്‍വെച്ചത്‌. അവിടെ പണക്കാരുടെ ആര്‍ഭാടപ്രകടനത്തിന്‌ അവസരമേയുണ്ടായിരുന്നില്ല. നഗരത്തിലും പുറത്തുമുള്ള ദരിദ്രരായ ബിസിനസുകാരും മറ്റുമാണ്‌ പിതാവിന്‌ ആശംസയോതി കമാനം വെച്ചത്‌.ആഘോഷങ്ങളുടെ ചെലവുചുരുക്കലിനെക്കുറിച്ച് പറയുകേം വേണ്ട. അങ്ങനെ പിതാവിന്റെ മാതൃകയെക്കുറിച്ച്‌ വിവരിച്ചാല്‍ ഈ കുറിമാനം നീണ്ടുപോകും.


ഏളിയ ജീവിതം നയിക്കണമെന്ന് എനിക്ക് ആഗ്രഹമില്ലാഞ്ഞിട്ടല്ല. കെട്ടിച്ചു വിടുന്നതിനു മുന്പ് അപ്പനോ കല്യാണത്തിനുശേഷം കെട്ടിയവനോ പാവങ്ങളുടെ വാഹനമായ ലാന്‍സറോ ഫോര്‍ഡോ ബി.എം.ഡബ്ല്യൂവോ ഒരെണ്ണം എനിക്ക് വാങ്ങിത്തരാന്‍ തോന്നീട്ടില്ല. അതോണ്ട് അംബാനീം വിജയ് മല്യേമൊക്കെ ഉപയോഗിക്കുന്ന ഹോണ്ട ആക്ടിവ മാത്രമാണ് എനിക്കുള്ളത്. പിതാവിന്റെ പാത പിന്തുടരാന്‍, അവിടുത്തെ വാക്കുകള്‍ അനുസരിച്ച് ജീവിക്കാന്‍ എനിക്ക് കൊതിയാകുന്നു. എന്തു ചെയ്യാം നിവൃത്തിയില്ലല്ലോ!


Sunday, October 11, 2009

മനോരമേ...നമിച്ചൂ!


ഒള്ളതു പറഞ്ഞാ ഇന്നു രാവിലെ പത്രം വായിച്ചപ്പം തോന്നിയതാ ഒരു പോസ്റ്റിടണമെന്ന്. പക്ഷെ, അടുക്കളയിലെ യുദ്ധം കഴിഞ്ഞ് ഇപ്പം അതായത് രാത്രി പത്തരയ്ക്കാണ് ഒന്ന് ഇരിക്കാന്‍ നേരം കിട്ടിയത്.

സംഗതി വേറെ ഒന്നുമല്ല, മലയാള മനോരമ പത്രത്തില്‍ ഒന്നാം പേജില്‍ ആദ്യത്തെ കോളത്തില്‍ പത്രംവക ഒരു പരസ്യം. 'ഹാപ്പി ബര്‍ത്ത്ഡേ ബിഗ്ബി- ബച്ചന് പ്രണയലേഖനങ്ങള്‍ അയക്കാം' മനോരമക്കാരുടെ മനോനില തെറ്റിയോ എന്നാണ് ആദ്യം ചിന്തിച്ചത്.

ബച്ചന്‍റെ അറുപത്തിയേഴാം ജന്മദിനമായിരുന്നു ഇന്നലെ. അതായത് കഥാനായകന്‍ എഴുപതിന്‍റെ അയലത്തെത്തിയിരിക്കുന്നു. പ്രായവും കാലവും നോക്കാതെ താരങ്ങളെ പ്രണയിക്കുന്ന ഒരുപാടു പേരൊണ്ട്. സ്ലോട്ടര്‍ പരുവമായിട്ടും(സപ്തതി പരുമായ റബര്‍ മരങ്ങള്‍ക്കാണ് സാധാരണ ഈ വിശേഷണം ഉപയോഗിക്കുന്നത്) ദേവാനന്ദിനെ ഒരുപാട് പെണ്ണുങ്ങള് പ്രേമിക്കുന്നു. എന്തിന് ദേവാനന്ദിനെക്കുറിച്ച് പറയണം? നമ്മുടെ മമ്മുക്കേടെ സ്ഥിതിയെന്താ? അന്പത്താറു വയസ്സു കഴിഞ്ഞെങ്കിലും ആരാധകര്‍ക്കോ പ്രേമിക്കുന്ന പെണ്ണുങ്ങക്കോ വല്ല പഞ്ഞോമൊണ്ടോ?

താരാരാധനേം പ്രേമത്തേമൊന്നും ഞാങ്കുറ്റപ്പെടുത്തുന്നില്ല. അതൊക്കെ ഓരോരുത്തരുടെ സൗന്ദര്യബോധോം സൗകര്യോമൊക്കെയായിട്ടു ബന്ധപ്പെട്ടു കിടക്കുന്നു. പക്ഷെ, കേരളത്തിന്‍റെ കാവല്‍മാലാഖയെന്ന് സ്വയം വിശേഷിപ്പിക്കുന്ന അനീതികള്‍ക്കെതിരെ സന്ധിയില്ലാത്ത സമരം ചെയ്യുന്ന അധര്‍മത്തില്‍നിന്നും മൂല്യച്യുതികളില്‍നിന്നും ജനങ്ങളെ കാത്തു പരിപാലിക്കുന്ന മനോരമ സിനിമാനടനല്ലെങ്കില്‍ വെറും കെളവന്‍, മൂപ്പില്‍സ് ഗണത്തില്‍ മാത്രം പെടുത്താവുന്ന ബച്ചന് പ്രണയലേഖനം അയക്കാന്‍ സൗകര്യം ഒരുക്കിക്കൊടുക്കുന്നതിന് എന്ത് ന്യായീകരണമാണാവോ പറയുക?

ജനങ്ങളിലേക്ക് ഇറങ്ങിച്ചെല്ലാന്‍ ബിസിനസ് ഊര്‍ജിതമാക്കി നിലനിര്‍ത്താന്‍ ഒക്കെ ലക്ഷ്യമിട്ടുള്ള പലവിധ തരികിടകളില്‍ ഒന്ന്‍, അല്ലേ? എന്നാലും ഇത് ഇത്തരി കടന്നുപോയി.

പക്ഷെ ആരാധന മൂത്ത് വട്ടായ കുറെപ്പേര്‍ പ്രണയലേഖനം അയക്കാനും തിക്കിത്തിരക്കുന്നുണ്ട്.
Wall of my heart is decorated with your pictures. The only sentence is to write. I love you
എന്നാണ് കുവൈത്തില്‍നിന്ന് ഒരു മറിയാമ്മ തോമസ് തട്ടിവിട്ടിരിക്കുന്നത്. മറിയാമ്മ ഒറിജിനലാണെങ്കില്‍ പേരിലെ തോമസ് ഭര്‍ത്താവായാലും അപ്പനായാലും ആ ആത്മാവിനുവേണ്ടി ഞാന്‍ പ്രാര്‍ത്ഥിക്കുന്നു.


ജവഹര്‍ലാല്‍ നെഹ്റുവിന്‍റെ ജന്മദിനമായ നവംബര്‍ പതിനാലിനും ഇതുപോലെ എന്തെങ്കിലും വലിയ ഇടനിലപ്പരിപാടി മനോരമ നടത്തുമെന്ന് പ്രതീക്ഷിക്കുന്നു.