Sunday, August 30, 2009

മുഖ്യമന്ത്രിക്ക് ഒരു ഓണക്കത്ത്

ബഹുമാനപ്പെട്ട കേരളാ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍ സമക്ഷം കോട്ടയം ജില്ലയിലെ അങ്ങയുടെ വനിതാ പ്രജകളില്‍ ഒരാള്‍(എന്നെക്കുറിച്ച് അത്രയേ വെളിപ്പെടുത്തുന്നുള്ളു, പേടികൊണ്ടാ) എഴുതുന്നത്.

തിരുവോണം അടിച്ചുപൊളിക്കേണ്ട നേരത്ത് ഇതുപോലെ ഒരു അപേക്ഷേമായിട്ട് നടക്കുന്നത് എന്നാത്തിന്‍റെ കേടുകൊണ്ടാണെന്ന് അങ്ങേയ്ക്ക് തോന്നുവാരിക്കും. മാനുഷ്യരെ എല്ലാരേം ഒന്നുപോലെ കാണുകേം കള്ളവും ചതിയുമില്ലാത്ത ഭരണം കാഴ്ച്ചവെക്കുകേം ചെയ്ത മാവേലിത്തന്പുരാനെ ഓര്‍ക്കുന്ന ഈ ഓണക്കാലത്ത് ഭീതിയുടെ മുള്‍മുനയില്‍ കഴിയേണ്ട ഗതികേടിലായതുകൊണ്ടാണ് ഇതെഴുതുന്നത്.

ഓര്‍മവെച്ച കാലം മുതല്‍ മാവേലിയെക്കുറിച്ച് ഒരുപാട് കേട്ടിട്ടൊണ്ട്. പക്ഷെ തിരിച്ചറിയവായപ്പം മനസ്സിലായി മാവേലീം വാമനനുമൊക്കെ സങ്കല്‍പ്പം മാത്രവാണെന്ന്. നമ്മുടെ നാടിന്‍റെ ഒരു കെടപ്പുവെച്ച് ഏതെങ്കിലും കാലത്ത് മനുഷ്യരെല്ലാരും ഒന്നുപോലെ കഴിഞ്ഞിരിക്കാന്‍ ഇടയില്ലെന്ന് ഏതു പൊട്ടനുമറിയാം. എങ്കിലും അതുപോലെ ഒരു കാലം സ്വപ്നം കണ്ട ഏതെങ്കിലും ഒരു പാവത്താനായിരിക്കും ഈ ഐതിഹ്യം ഒണ്ടാക്കിയത്.

ഐതിഹ്യം അവിടെ കെടക്കട്ടെ. കാര്യത്തിലേക്കു കടക്കാം. മുഖ്യമന്ത്രിമാരു മാറിമാറി വന്നപ്പോഴെല്ലാം പാര്‍ട്ടിക്കാര്‍ ഒഴികെയുള്ള നാട്ടുകാര് (കഴുതകളുടെ വിഭാഗത്തില്‍ പെടുന്ന പൊതുജനം) പതിവായി പറഞ്ഞിരുന്ന ഒരു വാചകമൊണ്ട്-ഏതവന്‍ വന്നാലും ഈ നാടു നന്നാവില്ലെന്ന്. പക്ഷെ, അങ്ങ് പ്രതിപക്ഷ നേതാവായി കത്തിക്കേറിയപ്പം കടുത്ത കോണ്‍ഗ്രസുകാരനായ എന്‍റെ അപ്പന്‍ പോലും പറയുവാരുന്നു-അങ്ങേര് മുഖ്യമന്ത്രിയായാല്‍ ഇവിടെ വല്ലോം നടക്കവെന്ന്.ഒള്ളതു പറഞ്ഞാ ഞാനും അതു വിശ്വസിച്ചു. പക്ഷെ, അങ്ങ് മുഖ്യമന്ത്രിക്കസേരേല് കേറിക്കഴിഞ്ഞപ്പം എന്തായി? - മലപോലെ വന്ന് എലിയായി. പെണ്ണുപിടിയമ്മാരും ആഭാസമ്മാരും കൈവിലങ്ങുമായി തെരുവിലൂടെ നടക്കുന്നത് കാണാന്‍ കണ്ണിലെണ്ണയൊഴിച്ച് കാത്തിരുന്ന ഞങ്ങള് വിഢികളായി. കിളിരൂരിലെ പെണ്‍കുട്ടീടെ കുടുംബത്തിന് നീതികിട്ടിയോ? വിതുരയിലെ പെണ്ണിന്‍റെ സ്ഥിതിയെന്താണ്? ഭൂമി കയ്യേറ്റം നിന്നോ?

എനിക്കറിയാം ഇതുപോലെ എത്ര ചോദ്യം ചോദിച്ചാലും അങ്ങ് കൈമലര്‍ത്തത്തേയൊള്ളൂ. ലാവ് ലിന്‍ കേസിനെക്കുറിച്ചൊക്കെ എന്നെപ്പോലൊരുത്തി സാറിനെപ്പോലൊരാളോട് പറേന്നത് ശരിയാണോന്നറിയാമ്മേല. എന്തായാലും അതിലെങ്കിലും ഒരു നിലപാടെടുത്തല്ലോന്ന് വിചാരിച്ചതാ. അപ്പം ദേ കെടക്കുന്നു. കേന്ദ്ര നേതൃത്വം ഒച്ചയെടുത്തപ്പം അങ്ങ് മുട്ടടിച്ച് വാട്ടര്‍ സപ്ലെ ചെയ്തു.

വീണ്ടും കാടുകേറിപ്പോയതിന് ക്ഷമീര്. പറയാന്‍ വന്ന വിഷയം അതല്ല. മാലോകരെല്ലാരും അമോദത്തോടെ വസിച്ചിരുന്ന കാലത്തിന്‍റെ ഓര്‍മകളുമായി ഓണം ആഘോഷിക്കേണ്ട ഈ കാലത്ത് കേരളത്തിലെ മനുഷ്യര്‍ (സി.പി.എം നേതാക്കള്‍ ഒഴിച്ച്) എല്ലാരും ഭയത്തിലാണ്. കേരളം ഭരിക്കുന്നത് അച്യുതാനന്ദന്‍സാറാണെന്നാണ് കടലാസിലുള്ളതെങ്കിലും യഥാര്‍ത്ഥത്തില്‍ കാര്യങ്ങള് നടത്തുന്ന് ആരാന്ന് അങ്ങേക്ക് അറിയാമ്മേലെങ്കിലും ഞങ്ങടെ വീടിനടുത്തുള്ള ഡേ കെയറിലെ ഊപ്പിരി പിള്ളാര്‍ക്കു പോലും അറിയാം.

അങ്ങയുടെ ഭരണത്തിന്‍ കീഴില്‍ ഇപ്പോള്‍ നമ്മടെ നാട്ടില്‍ ഏറ്റവും നല്ല രീതിയില്‍ നടക്കുന്ന ഒരേയൊരു കാര്യം ഗുണ്ടാ വിളയാട്ടമാണ്. ക്വട്ടേഷന്‍ വാര്‍ത്തയില്ലാത്ത ഏതെങ്കിലും ദിവസവൊണ്ടോ? കയ്യില്‍ കാശൊണ്ടെങ്കി ആര്‍ക്കും ആരെയും വകവരുത്താം. ഒരു പട്ടീം ചോദിക്കത്തില്ലെന്ന അവസ്ഥ. ഗുണ്ടകളും അധോലോക സംഘങ്ങളുമൊക്കെ പരസ്പരം നടത്തുന്ന കയ്യാങ്കളികള്‍ വേറെ. അതിനിടെ ആളുമാറി പിച്ചാത്തിക്ക് ഇരകളാകുന്നവരും കുറവല്ല.. ഒള്ളതു പറഞ്ഞാ രാവിലെ വീട്ടീന്ന് യാത്രപറഞ്ഞ് ഇറങ്ങുന്ന ആണുങ്ങള് വൈകുന്നേരം തിരിച്ചുവരുമെന്ന് യാതൊരു ഒറപ്പുമില്ലാത്ത സ്ഥിതിയില്‍ എന്നേപ്പോലുള്ള പെണ്ണുങ്ങള്‍ എങ്ങനെ ആശ്വസിക്കും?

അടുത്ത ദിവസം എറണാകുളം നോര്‍ത്ത് റെയില്‍വേ സ്റ്റേഷനില്‍ ഞാന്‍ കണ്ട ഒരു സംഭവം പറയാം. ടിക്കറ്റിനുവേണ്ടി ഏറെ നേരം ക്യൂനിന്ന ഒരു ചെറുപ്പക്കാരന്‍ കൗണ്ടറിനു മുന്നിലെത്തിയപ്പോള്‍ എവിടെനിന്നോ പാഞ്ഞുവന്ന മറ്റൊരുത്തന്‍ തിക്കിത്തിരക്കി അകത്തു കയറി ടിക്കറ്റിന് പണം കൊടുത്തു. ആരായാലും പ്രതികരിക്കാതിരിക്കുവോ? "ഇതെന്നാ എടപാടാ, ഇത്രനേരം ക്യൂവില്‍നിന്നോര് വിഢികളാണോ " എന്ന് ചോദിച്ച് തീരും മുന്പ് കയ്യേറ്റക്കാരന്‍റെ വലതു കൈമുട്ട് മിന്നല്‍ വേഗത്തില്‍ ചെറുപ്പക്കാരന്‍റെ മുഖത്ത് പതിഞ്ഞു. മൂക്കൂപൊത്തി ഇരുന്നുപോയ അയാള്‍ക്കു മുന്നിലൂടെ പുല്ലുപോലെ കയ്യേറ്റക്കാരന്‍ ടിക്കറ്റുമായി കടന്നു. ഞാന്‍ ഉള്‍പ്പെടെ എല്ലാവരും കാഴ്ച്ചക്കാരായി നിന്നതേയുള്ളൂ.

അരിം തിന്ന് ആശാരിച്ചിയേം കടിച്ച് പോരാഞ്ഞിട്ട് മുറുമുറുത്തു നില്‍ക്കുന്ന പട്ടിയോട് കോര്‍ക്കാന്‍ പോയാല്‍ വിവരം അറിയും. അവന്‍ ഏതു ക്വട്ടേഷന്‍ സംഘത്തില്‍ പെട്ടവനാണെന്ന് ആര്‍ക്കറിയാം?. നമ്മുടെ നാട്ടിലെ സ്ഥിതീടെ ചെറിയൊരു ഉദാഹരണം മാത്രമാണിത്.

പോള്‍ മുത്തൂറ്റിന്‍റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഓരോ ദിവസവും പുറത്തുവന്നുകൊണ്ടിരിക്കുന്ന വിവരങ്ങളും കേസില്‍ പോലീസ് കാണിക്കുന്ന അലംഭാവവും എന്നെപ്പോലെ ലക്ഷക്കണക്കിനാളുകള്‍ക്ക് സര്‍ക്കാരിലും പോലീസിലും നീതിന്യായ വ്യവസ്ഥയിലുമൊക്കെയുള്ള വിശ്വാസം ചോര്‍ത്തിക്കൊണ്ടിരിക്കുകയാണെന്ന് ഖേദപൂര്‍വം പറയട്ടെ.

കഴിഞ്ഞ കുറെക്കാലങ്ങളായി പ്രമാദയമായ പല കേസുകളിലുമെന്നപോലെ ഇതിലും ആഭ്യന്തര മന്ത്രിയുടെ മകന്‍ ബിനീഷ് കോടിയേരിയുടെ പേര് പരാമര്‍ശിക്കപ്പെട്ടു തുടങ്ങിയിട്ട് ദിവസങ്ങളായി. പക്ഷെ, എന്‍റെ മോന് പ്രതികളുമായി ഒരു ബന്ധോമില്ലെന്ന് മന്ത്രി ഏകപക്ഷീയമായി പ്രഖ്യാപിക്കുകയായിരുന്നു. പതിവുപോലെ പാര്‍ട്ടി പത്രവും ബിനീഷ് നിരപരാധിയെന്ന് സ്ഥാപിക്കാന്‍ പാടുപെടുന്നു. ഒടുവില്‍ സാക്ഷാല്‍ പിണറായി വിജയനും ബിനീഷിന് വിശുദ്ധ പദവി നല്‍കിക്കഴിഞ്ഞു. പോള്‍ മുത്തൂറ്റിന്‍റെ ഭൂതകാലം അന്വേഷിക്കണമെന്നാണ് പിണറായി സഖാവ് മാധ്യമങ്ങളോട് നിര്‍ദേശിച്ചിരിക്കുന്നത്. അരിയെത്ര എന്ന് ചോദിക്കുന്പം പയറഞ്ഞാഴി എന്നു പറയുന്ന വിദ്യ.

ഞങ്ങടെ നാട്ടില്‍ ഒരു കാര്‍ന്നോമ്മാര്‍ ഇടയ്ക്ക് ചോദിക്കുന്ന ഒരു ചോദ്യവൊണ്ട്- ഇത്തിരിയെങ്കിലും തൂറാതെ ഒത്തിരി നാറുമോ? അതുതന്നെയാണ് ഞാനുള്‍പ്പെടെ കേരളത്തിലെ സാധാരണക്കാരായ ജനങ്ങള്‍ ചോദിക്കുന്നത്. ഇതിനു മുന്പ് എത്രയോ മന്ത്രമാര്‍ കേരളം ഭരിച്ചു. അവര്‍ക്കൊക്കെ വഴിപിഴച്ചവരും അല്ലാത്തവരുമായ മക്കളും ഒണ്ടാരുന്നു.എന്നാല്‍ അവര്‍ ആരുംതന്നെ ഇത്രമാത്രം ആരോപണ വിധേയരായിട്ടില്ല. സന്തോഷ് മാധവനും ശബരിനാഥിനുമൊക്കെ വിശാലമായി സംസാരിക്കാന്‍ അവസരം കൊടുത്താല്‍ മന്ത്രി പുത്രന്‍ കുടുങ്ങുമെന്നറിയാവുന്നതുകൊണ്ടാണ് ഈ കേസുകളുടെയൊക്കെ അന്വേഷണം ചില മേഖലകളില്‍ മാത്രം ഒതുക്കി നിര്‍ത്തീരിക്കുന്നതെന്ന് പറയുന്നു.

ഈ ഭൂമി മലയാളത്തില്‍ പ്രമാദമായ ഏതെങ്കിലും കേസുമായി ബന്ധപ്പെട്ട് സാധാരണക്കാരുടെ പേര് ഉയര്‍ന്നുവന്നാല്‍ അതില്‍ സത്യമുണ്ടെങ്കിലും ഇല്ലെങ്കിലും അവനെ പോലീസ് ചോദ്യം ചെയ്യാറുണ്ട്. ഈ എടപാട് ആഭ്യന്തര മന്ത്രിയുടെ മകനു മാത്രം ബാധകമല്ലേ എന്ന ന്യായമായ സംശയം അവശേഷിക്കുന്നു. അങ്ങനെയാണെങ്കില്‍ ഇനി നാട്ടില്‍ ഏത് അതിക്രമം കാണിക്കുന്നവരും ആരോപണ വിധേയനാകുന്നവരും തെറ്റുകാരനാണോന്ന് തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം അവരവരുടെ അപ്പമ്മാര്‍ക്ക് വിട്ടുകൊടുത്താല്‍ പോരേ? ഭര്‍ത്താവ് നിരപരാധിയാണെന്ന ഭാര്യയുടെ പ്രസ്താവന കണക്കിലെടുത്ത് ഓംപ്രകാശിനെയും മകനെ കുടുക്കിയതാണെന്ന അമ്മയുടെ വെളിപ്പെടുത്തലിന്‍റെ പശ്ചാത്തലത്തില്‍ കാരി സതീഷിനെയും വെറുതേ വിടേണ്ടതല്ലേ?

ഈ വിഷയത്തില്‍ രാഷ്ട്രീയ പ്രേരിതം, സി.പി.എമ്മിനെ തകര്‍ക്കാനുള്ള നീക്കം തുടങ്ങി പാര്‍ട്ടി നേതാക്കള്‍ നടത്തുന്ന പ്രസ്താവനകള്‍ കേള്‍ക്കുന്പോള്‍ ഈ നാട്ടില്‍ ജീവിക്കേണ്ടിവന്നതിനെയോര്‍ത്ത് സ്വയം പഴിക്കുകയാണ് ഞങ്ങള്‍..

ബഹുമാനപ്പെട്ട മുഖ്യമന്ത്രി, അങ്ങ് ഇനി അന്പിളിമാമനെ പിടിച്ചുതരുമെന്ന പ്രതീക്ഷയൊന്നും ഞങ്ങള്‍ക്കില്ല. മുഖ്യമന്ത്രി സ്ഥാനം രാജിവെക്കാതിരുന്നത് തന്ത്രപരമായ നീക്കമാണെന്നൊക്കെ രാഷ്ട്രീയ വിശകലന വിദഗ്ധരെന്ന് സ്വയം ധരിച്ചുവെച്ചിരിക്കുന്ന ചിലര്‍ വിശേഷിപ്പിച്ചതു കണ്ടു. പെരുവഴികാതിരിക്കാനുള്ള പരാക്രമത്തിലാണ് അങ്ങെന്ന് ഞാന്‍ നേരത്തെ പറഞ്ഞ ഡേ കെയറിലെ പിള്ളാര്‍ക്കറിയാം. അതുകൊണ്ട് കൂടുതല് മലമറിക്കുകേം ഒന്നും വേണ്ട. മുഖ്യമന്ത്രി എന്ന പദവിക്ക് എന്തെങ്കിലും വിലകല്‍പ്പിക്കുന്നുണ്ടെങ്കില്‍ വഴിപിഴച്ച മക്കളെ സംരക്ഷിക്കാന്‍ ഏതറ്റംവരെയും പോകുകയും പൊതുജനത്തെ നോക്കി കൊഞ്ഞനം കുത്തുകയും ചെയ്യുന്ന സഖാക്കളുടെ തേര്‍വാഴ്ച്ച അവസാനിപ്പിക്കാന്‍ തയാറാകണം. അതിനെങ്കിലും ചങ്കൂറ്റം കാണിച്ചാല്‍ സമ്മതിക്കാം അങ്ങയുടെ പോരാട്ട വീര്യം.

സംസ്ഥാനം കത്തിമുനയില്‍ പിടയന്പോള്‍, അമ്മപെങ്ങന്മാരുടെ നിലവിളി ഉയരുന്പോള്‍ ആത്മാഭിമാനം പണയം വെച്ച് അധികാരക്കസേരയില്‍ കടിച്ചുതൂങ്ങുന്നത് ആണുങ്ങള്‍ക്ക് ചേര്‍ന്നതല്ലെന്ന് ഓര്‍മിപ്പിച്ചുകൊണ്ട് നിര്‍ത്തട്ടെ.

ബഹുമാനത്തോടെ
അന്ന ഫിലിപ്പ്