Sunday, August 30, 2009

മുഖ്യമന്ത്രിക്ക് ഒരു ഓണക്കത്ത്

ബഹുമാനപ്പെട്ട കേരളാ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍ സമക്ഷം കോട്ടയം ജില്ലയിലെ അങ്ങയുടെ വനിതാ പ്രജകളില്‍ ഒരാള്‍(എന്നെക്കുറിച്ച് അത്രയേ വെളിപ്പെടുത്തുന്നുള്ളു, പേടികൊണ്ടാ) എഴുതുന്നത്.

തിരുവോണം അടിച്ചുപൊളിക്കേണ്ട നേരത്ത് ഇതുപോലെ ഒരു അപേക്ഷേമായിട്ട് നടക്കുന്നത് എന്നാത്തിന്‍റെ കേടുകൊണ്ടാണെന്ന് അങ്ങേയ്ക്ക് തോന്നുവാരിക്കും. മാനുഷ്യരെ എല്ലാരേം ഒന്നുപോലെ കാണുകേം കള്ളവും ചതിയുമില്ലാത്ത ഭരണം കാഴ്ച്ചവെക്കുകേം ചെയ്ത മാവേലിത്തന്പുരാനെ ഓര്‍ക്കുന്ന ഈ ഓണക്കാലത്ത് ഭീതിയുടെ മുള്‍മുനയില്‍ കഴിയേണ്ട ഗതികേടിലായതുകൊണ്ടാണ് ഇതെഴുതുന്നത്.

ഓര്‍മവെച്ച കാലം മുതല്‍ മാവേലിയെക്കുറിച്ച് ഒരുപാട് കേട്ടിട്ടൊണ്ട്. പക്ഷെ തിരിച്ചറിയവായപ്പം മനസ്സിലായി മാവേലീം വാമനനുമൊക്കെ സങ്കല്‍പ്പം മാത്രവാണെന്ന്. നമ്മുടെ നാടിന്‍റെ ഒരു കെടപ്പുവെച്ച് ഏതെങ്കിലും കാലത്ത് മനുഷ്യരെല്ലാരും ഒന്നുപോലെ കഴിഞ്ഞിരിക്കാന്‍ ഇടയില്ലെന്ന് ഏതു പൊട്ടനുമറിയാം. എങ്കിലും അതുപോലെ ഒരു കാലം സ്വപ്നം കണ്ട ഏതെങ്കിലും ഒരു പാവത്താനായിരിക്കും ഈ ഐതിഹ്യം ഒണ്ടാക്കിയത്.

ഐതിഹ്യം അവിടെ കെടക്കട്ടെ. കാര്യത്തിലേക്കു കടക്കാം. മുഖ്യമന്ത്രിമാരു മാറിമാറി വന്നപ്പോഴെല്ലാം പാര്‍ട്ടിക്കാര്‍ ഒഴികെയുള്ള നാട്ടുകാര് (കഴുതകളുടെ വിഭാഗത്തില്‍ പെടുന്ന പൊതുജനം) പതിവായി പറഞ്ഞിരുന്ന ഒരു വാചകമൊണ്ട്-ഏതവന്‍ വന്നാലും ഈ നാടു നന്നാവില്ലെന്ന്. പക്ഷെ, അങ്ങ് പ്രതിപക്ഷ നേതാവായി കത്തിക്കേറിയപ്പം കടുത്ത കോണ്‍ഗ്രസുകാരനായ എന്‍റെ അപ്പന്‍ പോലും പറയുവാരുന്നു-അങ്ങേര് മുഖ്യമന്ത്രിയായാല്‍ ഇവിടെ വല്ലോം നടക്കവെന്ന്.ഒള്ളതു പറഞ്ഞാ ഞാനും അതു വിശ്വസിച്ചു. പക്ഷെ, അങ്ങ് മുഖ്യമന്ത്രിക്കസേരേല് കേറിക്കഴിഞ്ഞപ്പം എന്തായി? - മലപോലെ വന്ന് എലിയായി. പെണ്ണുപിടിയമ്മാരും ആഭാസമ്മാരും കൈവിലങ്ങുമായി തെരുവിലൂടെ നടക്കുന്നത് കാണാന്‍ കണ്ണിലെണ്ണയൊഴിച്ച് കാത്തിരുന്ന ഞങ്ങള് വിഢികളായി. കിളിരൂരിലെ പെണ്‍കുട്ടീടെ കുടുംബത്തിന് നീതികിട്ടിയോ? വിതുരയിലെ പെണ്ണിന്‍റെ സ്ഥിതിയെന്താണ്? ഭൂമി കയ്യേറ്റം നിന്നോ?

എനിക്കറിയാം ഇതുപോലെ എത്ര ചോദ്യം ചോദിച്ചാലും അങ്ങ് കൈമലര്‍ത്തത്തേയൊള്ളൂ. ലാവ് ലിന്‍ കേസിനെക്കുറിച്ചൊക്കെ എന്നെപ്പോലൊരുത്തി സാറിനെപ്പോലൊരാളോട് പറേന്നത് ശരിയാണോന്നറിയാമ്മേല. എന്തായാലും അതിലെങ്കിലും ഒരു നിലപാടെടുത്തല്ലോന്ന് വിചാരിച്ചതാ. അപ്പം ദേ കെടക്കുന്നു. കേന്ദ്ര നേതൃത്വം ഒച്ചയെടുത്തപ്പം അങ്ങ് മുട്ടടിച്ച് വാട്ടര്‍ സപ്ലെ ചെയ്തു.

വീണ്ടും കാടുകേറിപ്പോയതിന് ക്ഷമീര്. പറയാന്‍ വന്ന വിഷയം അതല്ല. മാലോകരെല്ലാരും അമോദത്തോടെ വസിച്ചിരുന്ന കാലത്തിന്‍റെ ഓര്‍മകളുമായി ഓണം ആഘോഷിക്കേണ്ട ഈ കാലത്ത് കേരളത്തിലെ മനുഷ്യര്‍ (സി.പി.എം നേതാക്കള്‍ ഒഴിച്ച്) എല്ലാരും ഭയത്തിലാണ്. കേരളം ഭരിക്കുന്നത് അച്യുതാനന്ദന്‍സാറാണെന്നാണ് കടലാസിലുള്ളതെങ്കിലും യഥാര്‍ത്ഥത്തില്‍ കാര്യങ്ങള് നടത്തുന്ന് ആരാന്ന് അങ്ങേക്ക് അറിയാമ്മേലെങ്കിലും ഞങ്ങടെ വീടിനടുത്തുള്ള ഡേ കെയറിലെ ഊപ്പിരി പിള്ളാര്‍ക്കു പോലും അറിയാം.

അങ്ങയുടെ ഭരണത്തിന്‍ കീഴില്‍ ഇപ്പോള്‍ നമ്മടെ നാട്ടില്‍ ഏറ്റവും നല്ല രീതിയില്‍ നടക്കുന്ന ഒരേയൊരു കാര്യം ഗുണ്ടാ വിളയാട്ടമാണ്. ക്വട്ടേഷന്‍ വാര്‍ത്തയില്ലാത്ത ഏതെങ്കിലും ദിവസവൊണ്ടോ? കയ്യില്‍ കാശൊണ്ടെങ്കി ആര്‍ക്കും ആരെയും വകവരുത്താം. ഒരു പട്ടീം ചോദിക്കത്തില്ലെന്ന അവസ്ഥ. ഗുണ്ടകളും അധോലോക സംഘങ്ങളുമൊക്കെ പരസ്പരം നടത്തുന്ന കയ്യാങ്കളികള്‍ വേറെ. അതിനിടെ ആളുമാറി പിച്ചാത്തിക്ക് ഇരകളാകുന്നവരും കുറവല്ല.. ഒള്ളതു പറഞ്ഞാ രാവിലെ വീട്ടീന്ന് യാത്രപറഞ്ഞ് ഇറങ്ങുന്ന ആണുങ്ങള് വൈകുന്നേരം തിരിച്ചുവരുമെന്ന് യാതൊരു ഒറപ്പുമില്ലാത്ത സ്ഥിതിയില്‍ എന്നേപ്പോലുള്ള പെണ്ണുങ്ങള്‍ എങ്ങനെ ആശ്വസിക്കും?

അടുത്ത ദിവസം എറണാകുളം നോര്‍ത്ത് റെയില്‍വേ സ്റ്റേഷനില്‍ ഞാന്‍ കണ്ട ഒരു സംഭവം പറയാം. ടിക്കറ്റിനുവേണ്ടി ഏറെ നേരം ക്യൂനിന്ന ഒരു ചെറുപ്പക്കാരന്‍ കൗണ്ടറിനു മുന്നിലെത്തിയപ്പോള്‍ എവിടെനിന്നോ പാഞ്ഞുവന്ന മറ്റൊരുത്തന്‍ തിക്കിത്തിരക്കി അകത്തു കയറി ടിക്കറ്റിന് പണം കൊടുത്തു. ആരായാലും പ്രതികരിക്കാതിരിക്കുവോ? "ഇതെന്നാ എടപാടാ, ഇത്രനേരം ക്യൂവില്‍നിന്നോര് വിഢികളാണോ " എന്ന് ചോദിച്ച് തീരും മുന്പ് കയ്യേറ്റക്കാരന്‍റെ വലതു കൈമുട്ട് മിന്നല്‍ വേഗത്തില്‍ ചെറുപ്പക്കാരന്‍റെ മുഖത്ത് പതിഞ്ഞു. മൂക്കൂപൊത്തി ഇരുന്നുപോയ അയാള്‍ക്കു മുന്നിലൂടെ പുല്ലുപോലെ കയ്യേറ്റക്കാരന്‍ ടിക്കറ്റുമായി കടന്നു. ഞാന്‍ ഉള്‍പ്പെടെ എല്ലാവരും കാഴ്ച്ചക്കാരായി നിന്നതേയുള്ളൂ.

അരിം തിന്ന് ആശാരിച്ചിയേം കടിച്ച് പോരാഞ്ഞിട്ട് മുറുമുറുത്തു നില്‍ക്കുന്ന പട്ടിയോട് കോര്‍ക്കാന്‍ പോയാല്‍ വിവരം അറിയും. അവന്‍ ഏതു ക്വട്ടേഷന്‍ സംഘത്തില്‍ പെട്ടവനാണെന്ന് ആര്‍ക്കറിയാം?. നമ്മുടെ നാട്ടിലെ സ്ഥിതീടെ ചെറിയൊരു ഉദാഹരണം മാത്രമാണിത്.

പോള്‍ മുത്തൂറ്റിന്‍റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഓരോ ദിവസവും പുറത്തുവന്നുകൊണ്ടിരിക്കുന്ന വിവരങ്ങളും കേസില്‍ പോലീസ് കാണിക്കുന്ന അലംഭാവവും എന്നെപ്പോലെ ലക്ഷക്കണക്കിനാളുകള്‍ക്ക് സര്‍ക്കാരിലും പോലീസിലും നീതിന്യായ വ്യവസ്ഥയിലുമൊക്കെയുള്ള വിശ്വാസം ചോര്‍ത്തിക്കൊണ്ടിരിക്കുകയാണെന്ന് ഖേദപൂര്‍വം പറയട്ടെ.

കഴിഞ്ഞ കുറെക്കാലങ്ങളായി പ്രമാദയമായ പല കേസുകളിലുമെന്നപോലെ ഇതിലും ആഭ്യന്തര മന്ത്രിയുടെ മകന്‍ ബിനീഷ് കോടിയേരിയുടെ പേര് പരാമര്‍ശിക്കപ്പെട്ടു തുടങ്ങിയിട്ട് ദിവസങ്ങളായി. പക്ഷെ, എന്‍റെ മോന് പ്രതികളുമായി ഒരു ബന്ധോമില്ലെന്ന് മന്ത്രി ഏകപക്ഷീയമായി പ്രഖ്യാപിക്കുകയായിരുന്നു. പതിവുപോലെ പാര്‍ട്ടി പത്രവും ബിനീഷ് നിരപരാധിയെന്ന് സ്ഥാപിക്കാന്‍ പാടുപെടുന്നു. ഒടുവില്‍ സാക്ഷാല്‍ പിണറായി വിജയനും ബിനീഷിന് വിശുദ്ധ പദവി നല്‍കിക്കഴിഞ്ഞു. പോള്‍ മുത്തൂറ്റിന്‍റെ ഭൂതകാലം അന്വേഷിക്കണമെന്നാണ് പിണറായി സഖാവ് മാധ്യമങ്ങളോട് നിര്‍ദേശിച്ചിരിക്കുന്നത്. അരിയെത്ര എന്ന് ചോദിക്കുന്പം പയറഞ്ഞാഴി എന്നു പറയുന്ന വിദ്യ.

ഞങ്ങടെ നാട്ടില്‍ ഒരു കാര്‍ന്നോമ്മാര്‍ ഇടയ്ക്ക് ചോദിക്കുന്ന ഒരു ചോദ്യവൊണ്ട്- ഇത്തിരിയെങ്കിലും തൂറാതെ ഒത്തിരി നാറുമോ? അതുതന്നെയാണ് ഞാനുള്‍പ്പെടെ കേരളത്തിലെ സാധാരണക്കാരായ ജനങ്ങള്‍ ചോദിക്കുന്നത്. ഇതിനു മുന്പ് എത്രയോ മന്ത്രമാര്‍ കേരളം ഭരിച്ചു. അവര്‍ക്കൊക്കെ വഴിപിഴച്ചവരും അല്ലാത്തവരുമായ മക്കളും ഒണ്ടാരുന്നു.എന്നാല്‍ അവര്‍ ആരുംതന്നെ ഇത്രമാത്രം ആരോപണ വിധേയരായിട്ടില്ല. സന്തോഷ് മാധവനും ശബരിനാഥിനുമൊക്കെ വിശാലമായി സംസാരിക്കാന്‍ അവസരം കൊടുത്താല്‍ മന്ത്രി പുത്രന്‍ കുടുങ്ങുമെന്നറിയാവുന്നതുകൊണ്ടാണ് ഈ കേസുകളുടെയൊക്കെ അന്വേഷണം ചില മേഖലകളില്‍ മാത്രം ഒതുക്കി നിര്‍ത്തീരിക്കുന്നതെന്ന് പറയുന്നു.

ഈ ഭൂമി മലയാളത്തില്‍ പ്രമാദമായ ഏതെങ്കിലും കേസുമായി ബന്ധപ്പെട്ട് സാധാരണക്കാരുടെ പേര് ഉയര്‍ന്നുവന്നാല്‍ അതില്‍ സത്യമുണ്ടെങ്കിലും ഇല്ലെങ്കിലും അവനെ പോലീസ് ചോദ്യം ചെയ്യാറുണ്ട്. ഈ എടപാട് ആഭ്യന്തര മന്ത്രിയുടെ മകനു മാത്രം ബാധകമല്ലേ എന്ന ന്യായമായ സംശയം അവശേഷിക്കുന്നു. അങ്ങനെയാണെങ്കില്‍ ഇനി നാട്ടില്‍ ഏത് അതിക്രമം കാണിക്കുന്നവരും ആരോപണ വിധേയനാകുന്നവരും തെറ്റുകാരനാണോന്ന് തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം അവരവരുടെ അപ്പമ്മാര്‍ക്ക് വിട്ടുകൊടുത്താല്‍ പോരേ? ഭര്‍ത്താവ് നിരപരാധിയാണെന്ന ഭാര്യയുടെ പ്രസ്താവന കണക്കിലെടുത്ത് ഓംപ്രകാശിനെയും മകനെ കുടുക്കിയതാണെന്ന അമ്മയുടെ വെളിപ്പെടുത്തലിന്‍റെ പശ്ചാത്തലത്തില്‍ കാരി സതീഷിനെയും വെറുതേ വിടേണ്ടതല്ലേ?

ഈ വിഷയത്തില്‍ രാഷ്ട്രീയ പ്രേരിതം, സി.പി.എമ്മിനെ തകര്‍ക്കാനുള്ള നീക്കം തുടങ്ങി പാര്‍ട്ടി നേതാക്കള്‍ നടത്തുന്ന പ്രസ്താവനകള്‍ കേള്‍ക്കുന്പോള്‍ ഈ നാട്ടില്‍ ജീവിക്കേണ്ടിവന്നതിനെയോര്‍ത്ത് സ്വയം പഴിക്കുകയാണ് ഞങ്ങള്‍..

ബഹുമാനപ്പെട്ട മുഖ്യമന്ത്രി, അങ്ങ് ഇനി അന്പിളിമാമനെ പിടിച്ചുതരുമെന്ന പ്രതീക്ഷയൊന്നും ഞങ്ങള്‍ക്കില്ല. മുഖ്യമന്ത്രി സ്ഥാനം രാജിവെക്കാതിരുന്നത് തന്ത്രപരമായ നീക്കമാണെന്നൊക്കെ രാഷ്ട്രീയ വിശകലന വിദഗ്ധരെന്ന് സ്വയം ധരിച്ചുവെച്ചിരിക്കുന്ന ചിലര്‍ വിശേഷിപ്പിച്ചതു കണ്ടു. പെരുവഴികാതിരിക്കാനുള്ള പരാക്രമത്തിലാണ് അങ്ങെന്ന് ഞാന്‍ നേരത്തെ പറഞ്ഞ ഡേ കെയറിലെ പിള്ളാര്‍ക്കറിയാം. അതുകൊണ്ട് കൂടുതല് മലമറിക്കുകേം ഒന്നും വേണ്ട. മുഖ്യമന്ത്രി എന്ന പദവിക്ക് എന്തെങ്കിലും വിലകല്‍പ്പിക്കുന്നുണ്ടെങ്കില്‍ വഴിപിഴച്ച മക്കളെ സംരക്ഷിക്കാന്‍ ഏതറ്റംവരെയും പോകുകയും പൊതുജനത്തെ നോക്കി കൊഞ്ഞനം കുത്തുകയും ചെയ്യുന്ന സഖാക്കളുടെ തേര്‍വാഴ്ച്ച അവസാനിപ്പിക്കാന്‍ തയാറാകണം. അതിനെങ്കിലും ചങ്കൂറ്റം കാണിച്ചാല്‍ സമ്മതിക്കാം അങ്ങയുടെ പോരാട്ട വീര്യം.

സംസ്ഥാനം കത്തിമുനയില്‍ പിടയന്പോള്‍, അമ്മപെങ്ങന്മാരുടെ നിലവിളി ഉയരുന്പോള്‍ ആത്മാഭിമാനം പണയം വെച്ച് അധികാരക്കസേരയില്‍ കടിച്ചുതൂങ്ങുന്നത് ആണുങ്ങള്‍ക്ക് ചേര്‍ന്നതല്ലെന്ന് ഓര്‍മിപ്പിച്ചുകൊണ്ട് നിര്‍ത്തട്ടെ.

ബഹുമാനത്തോടെ
അന്ന ഫിലിപ്പ്

129 comments:

  1. ഈ ഭൂമി മലയാളത്തില്‍ പ്രമാദമായ ഏതു കേസുമായി ബന്ധപ്പെട്ട് സാധാരണക്കാരുടെ പേര് ഉയര്‍ന്നുവന്നാല്‍ അതില്‍ സത്യമുണ്ടെങ്കിലും ഇല്ലെങ്കിലും അവനെ പോലീസ് ചോദ്യം ചെയ്യാറുണ്ട്. ഈ എടപാട് ആഭ്യന്തര മന്ത്രിയുടെ മകനു മാത്രം ബാധകമല്ലേ എന്ന ന്യായമായ സംശയം അവശേഷിക്കുന്നു. അങ്ങനെയാണെങ്കില്‍ ഇനി നാട്ടില്‍ ഏത് അതിക്രമം കാണിക്കുന്നവരും ആരോപണ വിധേയനാകുന്നവരും തെറ്റുകാരനാണോന്ന് തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം അവരവരുടെ അപ്പമ്മാര്‍ക്ക് വിട്ടുകൊടുത്താല്‍ പോരേ? ഭര്‍ത്താവ് നിരപരാധിയാണെന്ന ഭാര്യയുടെ പ്രസ്താവന കണക്കിലെടുത്ത് ഓംപ്രകാശനിയും മകനെ കുടുക്കിയതാണെന്ന അമ്മയുടെ വെളിപ്പെടുത്തലിന്‍റെ പശ്ചാത്തലത്തില്‍ കാരി സതീഷിനെയും വെറുതേ വിടേണ്ടതല്ലേ?

    ReplyDelete
  2. പോള്‍ മുത്തൂറ്റിന്‍റെ ഭൂതകാലം അന്വേഷിക്കണമെന്നാണ് പിണറായി സഖാവ് മാധ്യമങ്ങളോട് നിര്‍ദേശിച്ചിരിക്കുന്നത്. അരിയെത്ര എന്ന് ചോദിക്കുന്പം പയറഞ്ഞാഴി എന്നു പറയുന്ന വിദ്യ.

    അന്നച്ചേച്ചീ...അരിയെത്ര എന്ന് ചോദിക്കുമ്പോൾ പയറഞ്ഞാഴി എന്ന് പറയുന്നത് പിണറായി ആണോ? കേരളത്തിലെ അറിയപ്പെടുന്ന ഒരു ബ്ലേഡ് കമ്പനി മുതലാളി പട്ടാപ്പകൽ കൊലക്കത്തിക്കിരയാവുന്നു.അദ്ദേഹം സഞ്ചരിച്ചിരുന്ന കാറിൽ രണ്ടു (കു)പ്രസിദ്ധ ഗുണ്ടകളും.ഈ ഗുണ്ടകൾക്കും ഈ കമ്പനി മുതലാളിക്കും തമ്മിൽ എന്തു ബന്ധം എന്നല്ലേ ആദ്യം അന്വേഷിക്കേണ്ടത്?ഗുണ്ടകളെ ഇടം വലം ഇരുത്തി സഞ്ചരിക്കെണ്ട കാര്യം എന്താണ്? അതേ സമയത്തു തന്നെ കൊല നടന്ന സ്ഥലത്ത് ഒരു കൂട്ടം ഗുണ്ടകൾ ( കൊട്ടേഷൻ സംഘം) എങ്ങനെ എത്തിച്ചേർന്നു? സംഭവിച്ചതൊക്കെ അവിചാരിതമായിരുന്നോ? അതോ ആസൂത്രിതമായിരുന്നോ?ഈ കൊല്ലപ്പെട്ട ആളിന്റെ ഭൂതകാലം അന്വേഷിച്ചാൽ അല്ലേ അതൊക്കെ കൃത്യമായി വെളിയിൽ വരൂ..?ഇതൊന്നും വേണ്ട എന്നാണ് ഇവിടുത്തെ ചില മാധ്യമങ്ങളും പ്രതിപക്ഷവും , ദേ ഇപ്പോൾ അന്നച്ചേച്ചിയും പറയുന്നത്.കാരണം അതൊക്കെ പുറത്തുവന്നാൽ മുത്തൂറ്റ് കുടുംബവുമായി ബന്ധമുള്ള മറ്റു പലരുടേയും കഥകൾ വെളിയിൽ വരും.അവരൊക്കെ ഉന്നതരും വൻ സമ്പന്നന്മാരും ആണ്.അപ്പോൾ ഈ കേസിൽ പലതും ഒളിക്കാനുള്ളത് അവർക്കാണ്.അപ്പോൾ പിന്നെ എന്താണു ചെയ്യുക? ഇരിക്കട്ടെ അതു ആഭ്യന്തര മന്ത്രിയുടെ തലക്ക്.സംഭവം നടന്ന് 2 ദിവസത്തിനുള്ളിൽ ഇത്രയധികം ആൾക്കാരെ അറസ്റ്റ് ചെയ്തതൊന്നു ആർക്കും അറിയേണ്ട...ഈ ബഹളത്തിനിടയിൽ രക്ഷപെടുത്തേണ്ടവരെ ഇവരെല്ലാം ചേർന്ന് രക്ഷപെടുത്തുകയും ചെയ്തു.ഇത്രേ ഉള്ളൂ സംഭവം..ഇതൊക്കെ അറിയാൻ കണ്ണൂം കാതും തുറന്നു വച്ച് സംഭവങ്ങൾ അറിയണം.വരികൾക്കിടയിൽ വായിക്കണം..ചുമ്മാ കാള പെറ്റു എന്നു കേട്ട ഉടനെ മുഖ്യമന്ത്രിക്ക് കയർ( സോറി കത്ത്) അയച്ചിട്ടു കാര്യമില്ല!

    ഇത്തരം സർവ ഗുണ സമ്പന്നന്മാരുടെ സ്ഥാപനങ്ങളാണു ഇവിടുത്തെ പാവപ്പെട്ടവന്റെ പണം സൂക്ഷിക്കുന്നത് എന്നോർത്ത് ലജ്ജ തോന്നുന്നില്ലേ? ഉണ്ടാവില്ലല്ലോ..കാരണം അതിലും കുറ്റവാളി ആഭ്യന്തര മന്ത്രി അല്ലേ..?


    സന്തോഷ് മാധവനും ശബരിനാഥിനുമൊക്കെ വിശാലമായി സംസാരിക്കാന്‍ അവസരം കൊടുത്താല്‍ മന്ത്രി പുത്രന്‍ കുടുങ്ങുമെന്നറിയാവുന്നതുകൊണ്ടാണ് ഈ കേസുകളുടെയൊക്കെ അന്വേഷണം ചില മേഖലകളില്‍ മാത്രം ഒതുക്കി നിര്‍ത്തീരിക്കുന്നതെന്ന് പറയുന്നു.

    ഹലോ അന്നച്ചേച്ചീ, ഈ ലോകത്തൊന്നും അല്ലേ ജീവിക്കുന്നേ?ഈ ശബരീ നാഥും, സന്തോഷ് മാധവനും ഒക്കെ ഇപ്പോൾ എവിടാ? ആഭ്യന്തര മന്ത്രീടെ വീട്ടിലാണോ?രണ്ടു പേരും ഇടക്കിടെ കോടതിയിൽ വരുന്നതൊന്നും അറിയുന്നില്ലേ? ഇവർക്ക് ആരോട് സംസാരിക്കാൻ അവസരം കൊടുക്കണമെന്നാ പറയുന്നേ? പത്രക്കാരോടോ? അതോ അന്നചേച്ചിയോടോ? ആരാ ഇവന്മാരെ ഒക്കെ അറസ്റ്റ് ചെയ്ത് ജയിലിൽ അടച്ചത്? നമ്മുടെ “അന്തോനീസ് പൂണ്യവാളനോ ഉമ്മൻ‌ചാണ്ടീയോ “ ഭരിച്ച സമയത്തൊന്നും അല്ലല്ലോ..അന്നും ഇവന്മാർ ഉണ്ടായിരുന്നേ..അപ്പോ പിന്നെ എന്നാ നോക്കി ഇരിക്കുവായിരുന്നു? അതും ഇരിക്കട്ടെ ആഭ്യന്തര മന്ത്രിയുടെ തലയിൽ..അല്ലേ?

    ReplyDelete
  3. അന്നമ്മേടത്തി,

    ബിനീഷ് എന്ന പഹയൻ കോടിയേരി ബാലകൃഷ്ണനെ മകനാണെന്ന് ആരു പറഞ്ഞു....പറഞ്ഞ് കേട്ടിട്ടല്ലേ ഉള്ളൂ....കണ്ടിട്ടില്ലല്ലോ?

    ആ കേസാ ആദ്യം അന്വേഷിക്കേണ്ടെ?...

    ReplyDelete
  4. അയാൾ എങ്ങനെയെങ്കിലും കടിച്ച് തൂങ്ങി ഇരുന്നോട്ടെന്നേ.. വെറുതെ കത്ത് അയച്ച് ബുദ്ധിമുട്ടിക്കാതെ..

    നല്ല എഴുത്താണു കേട്ടോ..

    ReplyDelete
  5. This comment has been removed by a blog administrator.

    ReplyDelete
  6. സുനില്‍,
    താങ്കളും പിണറായിയുടെ വഴിയേതന്നെ. അരിയെത്ര? പയറഞ്ഞാഴി. കൊല്ലപ്പെട്ട പോള്‍ മുത്തൂറ്റ് ബ്ലേഡ് കന്പനി മുതലാളിയാണെന്ന പ്രസ്താവന തന്നെ ഇതിന് ഒന്നാന്തരം ഉദാഹരണം. മുത്തൂറ്റ് ഫിനാന്‍സും പോളും തമ്മിലുള്ള ബന്ധം കൃത്യമായി അറിയാനെങ്കിലും പത്രങ്ങളെ വിശ്വസിക്കൂ.വായിച്ച് മനസ്സിലാക്കാനൊള്ള ക്ഷമ കാണിക്കൂ.

    പോള്‍ ജോര്‍ജ് പുണ്യാളച്ചനാണെന്ന അഭിപ്രായം എനിക്കില്ല. പക്ഷെ വഴിപെഴച്ചവരെ എല്ലാം തീര്‍ക്കാന്‍ ക്വട്ടേഷന്‍ സംഘങ്ങളെ ആരെങ്കിലും ചുമതലപ്പെടുത്തീട്ടൊണ്ടോ? പറായന്പറ്റുകേല, കാരണം ഇപ്പം മാര്‍ക്സിസ്റ്റ് രാജും ഗുണ്ടാരാജും ചേര്‍ന്ന ഗുര്‍സിസ്റ്റ് രാജല്ലേ കേരളത്തില്‍. അങ്ങനെയാണെങ്കില്‍ ഈ നാട്ടില്‍ എന്തിനാണ് ഒരു നിയമവ്യവസ്ഥ?

    പോളിന്‍റെ ഭൂതകാലത്തെക്കുറിച്ചുള്ള പല വാര്‍ത്തകളും ഇതിനോടകം മാധ്യമങ്ങളില്‍ വന്നു കഴിഞ്ഞു. അതു താങ്കള്‍ കണ്ടിട്ടൊണ്ടോ എന്നറിയാമ്മേല. പോള്‍ ആളു ശരിയല്ലാതിരുന്നതുകൊണ്ട് മന്ത്രീടെ മോന്‍റെ പേരില്‍ ഉയര്‍ന്നിരിക്കുന്ന ആരോപണം കണക്കിലെടുക്കെണ്ടെന്നാണോ താങ്കള്‍ ഉദ്ദേശിക്കുന്നത്? സംസ്ഥാനത്തിന്‍റെ ആഭ്യന്തര വകുപ്പ് കയ്യാളുന്ന മന്ത്രിയുടെ മകന്‍തന്നെ ക്രമസമാധാനവുമായി ബന്ധപ്പെട്ട പല കേസുകളില്‍ ആരോപണ വിധേയനാകുന്നത് കണ്ടില്ലെന്ന് നടിക്കുന്നതാണ് നല്ലത് അല്ലേ? ഇപ്പം മനസ്സിലായി താങ്കള്‍ ഒരു യഥാര്‍ത്ഥ ജനാധിപത്യവാദിയാണ്.

    താങ്കളുടെ അയല്‍പക്കത്ത് ഒരു കൊലപതകം നടന്നെന്നിരിക്കട്ടെ(നടക്കാതിരിക്കാന്‍ പ്രാര്‍ത്ഥിക്കുന്നു). സംഭവസമേത്ത് താങ്കള്‍ വീട്ടില്‍കിടന്ന് ഉറങ്ങുകയായിരുന്നെങ്കിലും പോലീസു വന്നാല്‍ സ്വാഭാവികമായും അയല്‍ക്കാരെയും ചോദ്യം ചെയ്യും. ആ കൊലക്കേസില്‍ സുനിലിന് പങ്കുണ്ടെന്ന് ആരെങ്കിലും അതിനിടെ പോലീസ് സ്റ്റേഷനില്‍ അറിയിച്ചാലുള്ള പൂരം പറയാനൊണ്ടോ? പക്ഷെ,ബിനീഷിന്‍റെ കാര്യത്തില്‍ ഇത്തരം നാട്ടുനടപ്പുകളൊന്നും ബാധകമല്ല. പുള്ളിക്കാരന്‍ കൊന്പുള്ളയാളല്ലേ.

    ReplyDelete
  7. സുനില്‍,
    പിന്നെ സംഭവം നടന്ന് ഇത്രേം ദിവസത്തിനുള്ളില്‍ ഇത്രേം പേരെ അറസ്റ്റുചെയ്തതിന്‍റെ മാഹാത്മ്യം-ആടിനെ പട്ടിയാക്കാന്‍ കേരളത്തില്‍ യാതൊരു ബുദ്ധിമുട്ടുമില്ലെന്ന് താങ്കള്‍ ഇനിയും മനസ്സിലാക്കിയിട്ടില്ലെന്ന് അറിയുന്പോള്‍ സഹതാപം തോന്നുന്നു. പണംകിട്ടിയാല്‍ പ്രതിയാകാന്‍ തയാറുള്ള നൂറു കണക്കിന് ചെറുപ്പക്കാര്‍ നമ്മുടെ നാട്ടിലുണ്ടെന്ന കാര്യം കൂടി ഓര്‍ക്കുക.
    കള്ളനോട്ടിന്‍റെയും മയക്കുമരുന്നിന്‍റെയും കാരിയര്‍മാരായും മറ്റും പോകുന്നവര്‍തന്നെ മികച്ച ഉദാഹരണം. തൊഴില്‍രഹിതനായ, അല്ലെങ്കില്‍ തുച്ഛമായ കൂലിക്ക് ജോലി ചെയ്യുന്ന ഒരു ചെറുപ്പക്കാരന്‍ പത്തോ പതിനഞ്ചോ വര്‍ഷം അധ്വാനിച്ചാല്‍ എത്ര രൂപ സന്പാദിക്കും?. അതിനിടെ സഹോദരിമാരെ കെട്ടിച്ചയക്കാനും ആര്‍ഭാട ജീവിതം ആഗ്രഹിക്കുന്നവനാണെങ്കില്‍ അതിനും എന്തു ചെയ്യും? ഒരു കൊലക്കുറ്റം ഏറ്റെടുത്താല്‍ പതിനഞ്ചോ ഇരുപതോ ലക്ഷം രൂപ കിട്ടുമെങ്കില്‍ അവന് കൂടുതല്‍ ആലോചിക്കുമോ? അതുതന്നെയാണ് നമ്മുടെ നാട്ടില്‍ നടക്കുന്നതെന്ന് സമീപകാലത്തെ പല വാര്‍ത്തകളുടെയും വരികള്‍ക്കിടയില്‍നിന്ന് വായിക്കാം.

    താങ്കളെപ്പോലുള്ളവരെ സംബന്ധിച്ചിടത്തോളം ഇപ്പോഴും കാളപെറ്റെന്ന് കേട്ടതുപോലെയെയുള്ളൂ. മാത്രമല്ല, പിണറായി വിജയനെയും കോടിയേരി ബാലകൃഷ്ണനെയും ദൈവങ്ങളെപ്പോലെ (ദൈവങ്ങള്‍ക്കും അവരുടെ മക്കള്‍ക്കും ഒരിക്കലും തെറ്റുപറ്റില്ല) ആരാധിക്കുന്നവര്‍ക്ക് പേടിക്കേണ്ട കാര്യവുമില്ല. പക്ഷെ ഞങ്ങള്‍ സാധാരണക്കാര്‍ അടുത്ത നിമിഷം എന്തു സംഭവിക്കും എന്ന ആശങ്കയിലാണ്.

    "ഇത്തരം സർവ ഗുണ സമ്പന്നന്മാരുടെ സ്ഥാപനങ്ങളാണു ഇവിടുത്തെ പാവപ്പെട്ടവന്റെ പണം സൂക്ഷിക്കുന്നത് എന്നോർത്ത് ലജ്ജ തോന്നുന്നില്ലേ?"-ഞാന്‍ ആദ്യം പറഞ്ഞതുതന്നെയാണ് ഇതിനുള്ള മറുപടി. പോള്‍ മുത്തൂറ്റും ഫിനാന്‍സും തമ്മിലുള്ള ബന്ധമെന്തെന്ന് മനസ്സിലാക്ക്. പിന്നെ മുത്തൂറ്റ് ഫിനാന്‍സ് എന്നല്ല, കേരളത്തിലെ ഒരു പണ ഇടപാടു സ്ഥാപനവും വീടുകളില്‍ കയറി ആളുകളെ വിരട്ടി നിക്ഷേപം വാങ്ങുന്നതായി അറിവില്ല. പാവപ്പെട്ടവന് നിക്ഷേപം നടത്താന്‍ വേറെ എത്രയോ മാര്‍ഗങ്ങളുണ്ട്. സര്‍ക്കാര്‍ സംവിധാനങ്ങളുടെ പിന്നാലെ പോയി നൂലാമാലകളില്‍പെട്ട് വട്ടാകുന്പഴാണ് പലപ്പഴും ആളുകള്‍ ഇത്തരം സ്വകാര്യ സ്ഥാപനങ്ങളെ ആശ്രയിക്കുന്നത് എന്ന വസ്തുത മനസ്സാലാക്കണമെങ്കില്‍ നമ്മുടെ ചുറ്റുവട്ടത്തേക്ക് ഒന്നു കണ്ണോടിച്ചാല്‍ മതി. കുട്ടികളെ പഠിപ്പിക്കാന്‍, കുടുംബം പോറ്റാന്‍, രോഗത്തിന് ചികിത്സ തേടാന്‍ നവൃത്തിയില്ലാതെ നരകിക്കുന്ന ആയിരങ്ങളില്‍ ഒരാളുടെയെങ്കിലും വീട്ടിലേക്ക് കേറിച്ചെന്നാമതി.

    "ഹലോ അന്നച്ചേച്ചീ, ഈ ലോകത്തൊന്നും അല്ലേ ജീവിക്കുന്നേ?ഈ ശബരീ നാഥും, സന്തോഷ് മാധവനും ഒക്കെ ഇപ്പോൾ എവിടാ? ആഭ്യന്തര മന്ത്രീടെ വീട്ടിലാണോ?രണ്ടു പേരും ഇടക്കിടെ കോടതിയിൽ വരുന്നതൊന്നും അറിയുന്നില്ലേ? ഇവർക്ക് ആരോട് സംസാരിക്കാൻ അവസരം കൊടുക്കണമെന്നാ പറയുന്നേ? പത്രക്കാരോടോ? അതോ അന്നചേച്ചിയോടോ? ആരാ ഇവന്മാരെ ഒക്കെ അറസ്റ്റ് ചെയ്ത് ജയിലിൽ അടച്ചത്?"
    താങ്കളെ ഞാന്‍ നമിക്കുന്നു. കണ്ണടച്ച് ഇരുട്ടാക്കുക എന്നൊക്കെപ്പറയുന്നതിന് വേറെ ഉദാഹരണമില്ല.ഇപ്പറഞ്ഞ കേസുകളൊക്കെ പുറത്തുകൊണ്ടുവന്നത് നിങ്ങള്‍ പാര്‍ട്ടിക്കാര്‍ നാഴികക്ക് നാല്‍പ്പതുവട്ടം തെറിപറയുന്ന മാധ്യമങ്ങളാണെന്ന കാര്യം താങ്കള്‍ ഒഴികെ ആര്‍ക്കും അറിയാം. പ്രതിയെ തൊലിയുരിഞ്ഞു മുന്നില്‍ നിര്‍ത്തീരിക്കുന്പം പിടിച്ച് അകത്തിടാതെ എന്നാ ചെയ്യും? അതിപ്പം ഭരിക്കുന്നത് ആരാണെങ്കിലും ചെയ്തേ പറ്റൂ. എന്നിട്ട് സന്തോഷ് മാധവന്‍റെയും ശബരീനാഥിന്‍റെയും പേരില്‍ എന്തൊക്കെ കുറ്റങ്ങളാണ് ചുമത്തീരിക്കുന്നത്. ഏതൊക്കെ വഴിക്കാണ് അന്വേഷണം നടക്കുന്ന് തുടങ്ങിയ കാര്യങ്ങള്‍ എന്നെങ്കിലും അന്വേഷിച്ചിട്ടൊണ്ടോ? അന്വേഷണത്തിന്‍റെ പരിധി ചുരുക്കിയത് എന്നാത്തിനാണെന്ന് ആലോചിച്ചിട്ടൊണ്ടോ? ഇടതു സര്‍ക്കാര്‍ ഈ ഭയങ്കരന്മാരെ ജയിലില്‍ അടച്ചതിന്‍റെ രോമാഞ്ചം മാറീട്ടുവേണ്ടെ അതൊക്കെ അന്വേഷിക്കാന്‍ പോകുന്നത് അല്ലേ?

    നേതാവ് ഏതു വൃത്തികെട്ടവനാണെങ്കിലും അന്ധമായി ആരാധിക്കുന്ന താങ്കളെപ്പോലുള്ളവര്‍തന്നെയാണ് നമ്മുടെ നാടിന്‍റെ ശാപമെന്ന് പറഞ്ഞാല്‍ വിഷമം തോന്നരുത്.

    ReplyDelete
  8. " ഇത്തരം സർവ ഗുണ സമ്പന്നന്മാരുടെ സ്ഥാപനങ്ങളാണു ഇവിടുത്തെ പാവപ്പെട്ടവന്റെ പണം സൂക്ഷിക്കുന്നത് എന്നോർത്ത് ലജ്ജ തോന്നുന്നില്ലേ? ഉണ്ടാവില്ലല്ലോ..കാരണം അതിലും കുറ്റവാളി ആഭ്യന്തര മന്ത്രി അല്ലേ..? "

    ഇല്ലല്ലോ സുനില്‍. പക്ഷെ ഇതുപോലത്തെ സല്‍ഗുണസമ്പന്നന്മാരും അവരുടെ തന്തകളും തള്ളകളും ആണല്ലോ നമ്മളെ ഭരിക്കുന്നത് എന്നോര്‍ക്കുമ്പോള്‍ ലജ്ജ അല്ല കലി ആണ് വരുന്നത്.

    ( സുനിലിന്റെ ഒക്കെ ഈ പാര്‍ട്ടി ആദര്‍ശം ഓര്‍ക്കുമ്പോള്‍ ചിരിയും )

    ReplyDelete
  9. അന്നക്കുട്ട്യേയ്...

    ജോലിത്തിരക്കിനിടയില്‍ ഒരു ഗുണ്ടാനേതാവിനെയും പേടിക്കാതെ മുഖ്യമന്ത്രിക്ക് കത്തെഴുതിയത് വളരെ നന്നായി. ഇതു വായിച്ചപ്പഴല്ലേ സംഗതിയുടെ കിടപ്പു വശം പിടികിട്ടിയത്! പാവം പോളച്ചായന്‍ സ്വന്തം ജീവിത ശൈലിയുടെ മേന്മ കാരണം ‘ആരെയൊക്കെയോ’ പേടിച്ച് സ്വന്തം ചെലവില്‍ ഒരു ചെറുകിട ഗുണ്ടാപ്പടയെ സ്വന്തം വണ്ടിയിലും പിന്നെ ഹോട്ടലിലോ റിസോര്‍ട്ടിലോ അങ്ങനെ ഏതാണ്ടൊക്കെ സ്ഥലങ്ങളില്‍ കൊണ്ടു നടന്നതും (ബിനീഷിന്റെ അപ്പന്റെ പോലീസിനെ വിശ്വാസമില്ലാത്തതു കൊണ്ടാവും സ്വരക്ഷയ്ക്ക് ഒന്നാന്തരം ഗുണ്ടകളെ തന്നെ ഇറക്കിയത്!) അവസാനം കൂട്ടുകാരുടെ തരക്കാരില്‍ ആരാണ്ടടെയോ കത്തി ചങ്കില്‍ കേറിയതും ഒന്നും അല്ല, സംഭവവുമായി ബന്ധമുണ്ടെന്ന് കരുതപ്പെടുന്ന ചിലര്‍ക്ക് മന്ത്രിയുടെ മകനുമായി ബന്ധമുണ്ടെന്ന് ‘ആരൊക്കെയോ’ ഉന്നയിക്കുന്ന ‘ആരോപണം’ അല്ലേ യഥാര്‍ഥ പ്രശ്നം. ആ കോടിയേരീം മോനും കൂട്ടുകാരും കൂടി ‘ദൈവത്തിന്റെ സ്വന്തം’നാട് ഗുണ്ടകളുടെ സ്വന്തം നാടാക്കി. ങ്ഹും...! ആ വേലിക്കല്‍ അച്ചുമ്മാമനും കോടിയേരി ബാലേട്ടനും ഇരിക്കുന്ന കസേരകളില്‍ പോളച്ചായന്റെ ബന്ധുക്കാരന്‍ കൂടിയായ നമ്മടെ സ്വന്തം കുഞ്ഞൂഞ്ഞച്ചായന്‍ ഇരുന്നരുളിയ കാലത്ത് ഈ ഗുണ്ടാപ്പടയെ ഒക്കെ ചുരുട്ടികൂട്ടാന്‍ ഒരു ഒന്നാന്തരം നിയമം കൊണ്ടുവന്നാരുന്നു. അതും ഇവന്മാര്‍ തൊലച്ചു. (നിയമം നടപ്പാക്കാനുള്ള ചട്ടങ്ങള്‍ മാത്രം ഉണ്ടാക്കിയില്ലെന്നേയുള്ളൂ. കണ്ണൂരിലെ പാവം സുധാകരേട്ടന്റെയും രമേശേട്ടന്റെ ഹിമാലയന്‍ ടീമിന്റെയും ഒക്കെ ആളുകളുമായി കൂടിയാലോചിച്ച് നിയമവും ചട്ടവും വകുപ്പും ഒക്കെ ശരിയാക്കി വന്നപ്പോഴേക്കും കൈയിലുണ്ടായിരുന്ന നൂറില്‍ അറുപതു സീറ്റീന്ന് ഇറക്കി വിട്ടില്ലേ ആ ‘കഴുതകള്‍’? അനുഭവിക്കും!)

    വന്നു വന്ന് ഇപ്പോ നാട്ടില്‍ പോക്കറ്റടി മുതല്‍ പീഢനവും കൊലപാതകവും വരെ എന്തു നടന്നാലും കുറ്റവാളികള്‍ മന്ത്രിപുത്രന്മാരുടെ കൂട്ടുകാരാണെന്ന സ്ഥിതിയായി. നമ്മുടെ ചാക്കോച്ചനെ ചുട്ടുകളഞ്ഞ ആ സുകുമാരകുറുപ്പിന്റെ കാര്യം കൂടി ഒന്ന് പൊടിതട്ടെയെടുത്ത് അന്വേഷിക്കണം. ലവനും ആ ബിനീഷിന്റെ ചാര്‍ച്ചക്കാരനാണോ എന്ന് സംശയമുണ്ട്. അന്വേഷിക്കാന്‍ മ്മടെ മത്തായിച്ചാ‍യനെ തന്നെ ഏല്പിക്കാം. സി ബി ഐക്കാരുടെ ഫോണ്‍ ചോര്‍ത്തല്‍ പോലും കണ്ടുപിടിച്ച അന്വേഷണാത്മക പത്രപ്രവര്‍ത്തനത്തിന്റെ ഉദാത്ത മാതൃകയല്ലേ? അച്ചായന് സമയക്കുറവുണ്ടെങ്കില്‍ സഹായത്തിന് വയനാടന്‍ മലനിരകളില്‍ കുടുംബവക കൈയേറ്റമില്ലാത്ത സ്വന്തം ഭൂമിയില്‍ വാണരുളുന്ന വീരപാണ്ഢ്യകട്ടബൊമ്മരെ കൂടെ വിളിക്കാമെന്നേ! കൂടെ നന്ദേട്ടനെ കൂടെ കിട്ടിയാല്‍ ഈ ഓണത്തിന് പുലികളി ഉഷാറാകും. എന്തായാലും ഈ ആഭ്യന്തരപ്പനേം മോനേം ഇനീം വെച്ചോണ്ടിരിക്കരുത്.

    ഇന്നാള് ഞങ്ങടെ അയലത്തെ ആന്റോച്ചായന്റെ വീട്ടില്‍ കള്ളന്‍ കേറി. നാട്ടുകാര് ഓടിച്ചിട്ടു പിടിച്ച് പോലീസിനെ വിളിക്കാനൊരുങ്ങിയപ്പോ അവന്‍ പറയുവാ, നിങ്ങളെന്നെ പോലീസില്‍ ഏല്പിച്ചോ, അതിനു മുന്‍പ് ഞാന്‍ ബാലേട്ടനെ ഒന്നു വിളിച്ചോട്ടെ എന്ന്. അതാരാന്നു ചോദിച്ചപ്പം നല്ല മണിമണി പോലെ വന്നു മറുപടി, എന്റെ കൂട്ടുകാരന്റെ അച്ഛനാ, പോലീസുകാര് എന്നെ കൈ വെക്കാതിരിക്കാന്‍ പോലീസുമന്ത്രി വിചാരിച്ചാലേ പറ്റൂ എന്ന്. മൊബൈലില്‍ മന്ത്രീടെ ഫോണിലേക്ക് വിളിക്കാനും തുടങ്ങിയതാ. റേഞ്ചില്ലായിരുന്നതു കൊണ്ട് നടന്നില്ല. (ഞാന്‍ പറയുന്നതല്ല കേട്ടോ. നാട്ടുകാരു പറയുന്നതാ...)

    അച്ഛന്റെ മോന് (മോന്റെ അച്ഛനും) എതിരെ ഒന്നിനു പിറകെ ഒന്നായി വരുന്ന ഈ ‘ആരോ പണ’ങ്ങളൊക്കെ ആരോ ‘പണം’ കൊടുത്തോ മറ്റോ ഉന്നയിപ്പിക്കുന്നതാണെന്ന് ആരു പറഞ്ഞാലും വിശ്വസിക്കരുതേ... പണം കിട്ടുമെന്നുണ്ടെങ്കില്‍ കേസില്‍ പ്രതിയാകാനും കൊലക്കുറ്റമേല്‍ക്കാനും‍ അല്ലാതെ കേസില്‍ പെടുന്നവര്‍ക്ക് മന്ത്രിയുടെ മോനുമായി ബന്ധമുണ്ടെന്നോ പത്തുപതിനഞ്ചു കൊല്ലം മുന്‍പ് ഡി വൈ എഫ് ഐക്കാരനായിരുന്നു എന്നോ പറയാനും അത് മിനിറ്റു വെച്ച് ‘ഫ്ലാഷ് ന്യൂസാ’ക്കാനും ആളെ കിട്ടില്ലെന്ന് ഡേ കെയര്‍ പിള്ളേര്‍ക്കു പോലും അറിയാവുന്നതല്ലേ?

    ഇതുപോലത്തെ ‘എക്സ്ക്ലൂസീവ്’ വാര്‍ത്തകള്‍ ഒക്കെ ഇനിയും ശ്രദ്ധിച്ചു വായിക്കണേ... ഈ കത്ത് അച്ചുമ്മാമ കണ്ടില്ലേലും വെറുതെയിരിക്കുന്ന നേരം കൊണ്ട് ഇനിയും ഒരു നൂറായിരം എണ്ണം എഴുതി വിടാമെന്നേ... ഒന്നെങ്കിലും കാണേണ്ടവര്‍ കാണാതിരിക്കില്ല. ഒരെണ്ണമെങ്കിലും ശ്രദ്ധിക്കപ്പെട്ടു കിട്ടിയാല്‍ രക്ഷപ്പെട്ടു!

    ReplyDelete
  10. അന്നാ,

    സ്വന്തം ബ്ലോഗിൽ അനോനി കമന്റ് എഴുതുന്ന ആളുകൾ ഉണ്ടെന്ന് കേട്ടിട്ടുണ്ട്.പക്ഷേ ഇന്നു വ്യക്തമായി.അനോനി കമന്റ് ഇട്ടിട്ടു ഉടനെ ഡിലീറ്റ് ചെയ്താലും അത് മറു മൊഴിയിലും, പിന്നെ ഇ.മെയിലിലും അപ്പോൾ തന്നെ വന്നിരിക്കും.

    അതെന്തെങ്കിലുമാകട്ടെ, അന്നയുടെ ഒരു “രീതി” എന്നു കരുതുന്നതേയുള്ളു ഞാൻ!

    ഞാൻ വ്യക്തമായി ഉന്നയിച്ച ചോദ്യങ്ങൾക്ക് മറുപടി പറയാതെ ചർവിത ചർവണം പോലെ പറഞ്ഞത് പിന്നേം പറഞ്ഞിട്ട് എന്തു കാര്യം?

    പോള്‍ ജോര്‍ജ് പുണ്യാളച്ചനാണെന്ന അഭിപ്രായം എനിക്കില്ല. പക്ഷെ വഴിപെഴച്ചവരെ എല്ലാം തീര്‍ക്കാന്‍ ക്വട്ടേഷന്‍ സംഘങ്ങളെ ആരെങ്കിലും ചുമതലപ്പെടുത്തീട്ടൊണ്ടോ?


    ഹ ഹ..നല്ല തമാശ!പോൾ നല്ലവനല്ലെന്നു സമ്മതിച്ചു.പക്ഷേ അയാൾക്കെന്തിനു കൊട്ടേഷൻ സംഘത്തിന്റെ അകമ്പടി എന്ന് അന്വേഷിക്കാൻ പാടില്ല താനും!ഹലോ മാഷേ..അങ്ങേരുടെ വാഹനത്തിൽ ഉണ്ടായിരുന്ന രണ്ടൂ പേരേയാ ഇപ്പോൾ പോലീസ് തപ്പുന്നത്..അറിഞ്ഞില്ലേ?അല്ലാതെ വഴിയേ നടന്നു പോയ രണ്ടു പേരെ അല്ല!

    അതെ, അതാണു അന്വേഷിക്കേണ്ടത്? ആ സമയത്ത് മറ്റൊരു കൊട്ടേഷൻ സംഘം കൃത്യമായി അവിടെ എങ്ങനെ എത്തി? അത് അവിചാരിതമായിരുന്നോ? എങ്ങനെയാണു സംഘട്ടനം ഉണ്ടായത്..ഇതൊക്കെയാണു കൃത്യമായി വെളിയിൽ വരേണ്ടത്..ഇതൊന്നും വെളിയിൽ വരാതിരിക്കാൻ പലരും കളിക്കുന്നുണ്ട്.അതാണു ഞാൻ ആദ്യമേ പറഞ്ഞത്.അപ്പോൾ എന്റെ മേക്കിട്ട് കേറാൻ വന്നു..!


    ഞങ്ങടെ നാട്ടില്‍ ഒരു കാര്‍ന്നോമ്മാര്‍ ഇടയ്ക്ക് ചോദിക്കുന്ന ഒരു ചോദ്യവൊണ്ട്- ഇത്തിരിയെങ്കിലും തൂറാതെ ഒത്തിരി നാറുമോ? അതുതന്നെയാണ് ഞാനുള്‍പ്പെടെ കേരളത്തിലെ സാധാരണക്കാരായ ജനങ്ങള്‍ ചോദിക്കുന്നത്. ഇതിനു മുന്പ് എത്രയോ മന്ത്രമാര്‍ കേരളം ഭരിച്ചു. അവര്‍ക്കൊക്കെ വഴിപിഴച്ചവരും അല്ലാത്തവരുമായ മക്കളും ഒണ്ടാരുന്നു.എന്നാല്‍ അവര്‍ ആരുംതന്നെ ഇത്രമാത്രം ആരോപണ വിധേയരായിട്ടില്ല.

    അടുത്ത തമാശ! ഒരു പഴയ മുഖ്യ മന്ത്രി പുത്രൻ കാട്ടിയ തമാശ കഴിഞ്ഞ ദിവസം നിങ്ങടെ മനോരമയും മാതൃഭൂമിയും അകത്തെ പേജിൽ ഒതുക്കി കളഞ്ഞത് കണ്ടിരുന്നോ?അതൊന്നും കാണാൻ കണ്ണില്ലല്ലോ...”സി.പി.എം വിരോധം “കൊണ്ട് തിമിരം ബധിച്ചിരിക്കുമ്പോൾ അതൊക്കെ എവിടെ കാണാൻ..! വല്ല സി.പി.എം മന്ത്രിയോ മറ്റോ ആയിരുന്നു ഇങ്ങ്നെ ഒരു കേസിൽ പെട്ടിരുന്നെങ്കിൽ എന്തായിരുന്നേനേ ഈ പുകില്!!! അന്നയെപ്പോലെ ഉള്ളവർ പഴഞ്ചൊല്ലുകൾ അന്വേഷിച്ച് മടുത്തേനേ...ദേ ഈ ലിങ്ക് ഒന്നു നോക്കിയേ..ഇവിടെ ആ വാർത്ത ഉണ്ട്..കണ്ടോ?

    അപ്പോൾ മാധ്യമങ്ങൾ സി.പി.എം നേതാക്കളേയും, നിങ്ങടെ പാർട്ടി നേതാക്കളേയും രണ്ട് രീതിയിലാണു കാണുന്നത് എന്നതിനു വേറെ എന്തെങ്കിലും തെളിവു വേണോ മാഷേ?

    ReplyDelete
  11. പോള്‍ ആളു ശരിയല്ലാതിരുന്നതുകൊണ്ട് മന്ത്രീടെ മോന്‍റെ പേരില്‍ ഉയര്‍ന്നിരിക്കുന്ന ആരോപണം കണക്കിലെടുക്കെണ്ടെന്നാണോ താങ്കള്‍ ഉദ്ദേശിക്കുന്നത്?

    തീർച്ചയായും അല്ല.അന്വേഷണം വഴി തെറ്റിച്ചു വിടാൻ ബോധപൂർവമായ ശ്രമം മാധ്യമങ്ങളും ചില രാഷ്ട്രീയക്കാരും നടത്തുന്നു.ഇതിന്റെ കൂടെ മന്ത്രി പുത്രന്റെ മാത്രമല്ല, മുത്തൂറ്റും ഉമ്മൻ ചാണ്ടിയും,മനോരമയും ഒക്കെയായുള്ള ബന്ധവും വെളിയിൽ വരട്ടെ !ചുമ്മാ “വടക്കു നോക്കിയന്ത്രം” ആകാതെ അന്നാ...!

    പണംകിട്ടിയാല്‍ പ്രതിയാകാന്‍ തയാറുള്ള നൂറു കണക്കിന് ചെറുപ്പക്കാര്‍ നമ്മുടെ നാട്ടിലുണ്ടെന്ന കാര്യം കൂടി ഓര്‍ക്കുക

    ഇത് വെറും അതിശയോക്തിപരമായ പ്രസ്താവന..ആ കണക്കുകൾ കൂടി ഒന്നു പറഞ്ഞേ..മാത്രവുമല്ല ഇതിനൊക്കെ കോടതി വരേയേ നില നിൽ‌പ്പുള്ളൂ..അതു കഴിഞ്ഞോ? അവിടെ തെളിയുമല്ലോ..!

    കണിച്ചു കുളങ്ങര കൊലക്കേസ് അറിയുമോ? അതെന്നാണു നടന്നത്? അന്നു കോടിയേരി ആയിരുന്നോ മന്ത്രി?അന്നു ഹിമാലയ ചിട്ടി കമ്പനി തന്നെ പറഞ്ഞതാ ചെന്നിത്തലയുമായുള്ള ബന്ധം..അന്നൊന്നും അന്നയെപ്പോലെ ഉള്ളവർ ഇത്ര രോഷം കൊണ്ടില്ലല്ലോ..അന്നു വഴി നടക്കാനും ആർക്കും പേടിയില്ലായിരുന്നു..!ഹോ.ഓരോ തമാശുകൾ!

    തൊഴില്‍രഹിതനായ, അല്ലെങ്കില്‍ തുച്ഛമായ കൂലിക്ക് ജോലി ചെയ്യുന്ന ഒരു ചെറുപ്പക്കാരന്‍ പത്തോ പതിനഞ്ചോ വര്‍ഷം അധ്വാനിച്ചാല്‍ എത്ര രൂപ സന്പാദിക്കും?. അതിനിടെ സഹോദരിമാരെ കെട്ടിച്ചയക്കാനും ആര്‍ഭാട ജീവിതം ആഗ്രഹിക്കുന്നവനാണെങ്കില്‍ അതിനും എന്തു ചെയ്യും?

    ഇതിന്റെ ഉത്തരമാ ഞാൻ ഇന്നലെ പറഞ്ഞത്..അവൻ സ്വകാര്യ പണമിടപാടുകാരേയും ബ്ലേഡു കമ്പനിക്കാരേയും സമീപിക്കും.അപ്പോൾ ഈ ദൌർബല്യം മുതലാക്കി അവർ കൊള്ളപ്പലിശക്ക് പണം നൽകും.അതോടെ വെട്ടിൽ വീഴുകയാണു.ഇതാണു സത്യം.അപ്പോളാണു അന്ന എഴുതുന്നത് “പിന്നെ മുത്തൂറ്റ് ഫിനാന്‍സ് എന്നല്ല, കേരളത്തിലെ ഒരു പണ ഇടപാടു സ്ഥാപനവും വീടുകളില്‍ കയറി ആളുകളെ വിരട്ടി നിക്ഷേപം വാങ്ങുന്നതായി അറിവില്ല. പാവപ്പെട്ടവന് നിക്ഷേപം നടത്താന്‍ വേറെ എത്രയോ മാര്‍ഗങ്ങളുണ്ട്.“..ഹ് ഹ നല്ല ഒന്നാന്തരം തമാശ!

    അന്ന കോട്ടയത്തു തന്നെയാണോ താമസ്സം? ഒരു 3-4 വർഷം മുൻപ് ഏറ്റുമാനൂരിൽ ബ്ലേഡുകാർ ഒരു പെണ്ണിന്റെ മുടി മുറിച്ച സംഭവം അറിഞ്ഞിരിരുന്നില്ലേ? എത്രെ എത്ര ആൾക്കാരാണു കടം കയറി ആത്മഹത്യ ചെയ്യുന്നത്..എന്നിട്ടും അന്ന ഇവരെ വെള്ള പൂശുന്നത് അത്തരം ഒരു സ്ഥാപനത്തിൽ ജോലി ചെയ്യുന്നതു കൊണ്ട് മാത്രമാണു എന്നെനിക്ക് ഉറപ്പുണ്ട്..ഹോ പാവങ്ങളെ രക്ഷിക്കുന്ന പണമിടപാടു സ്ഥാപനങ്ങൾ!


    പത്രക്കാരുടെ മിടുക്കറിയാൻ ഇതാ ഇതു നോക്കുക...

    അതും പോരെങ്കിൽ ഇതാ ഇതും കൂടി ഒന്നു ക്ലിക്ക് ചെയ്തു നോക്കൂ.

    ReplyDelete
  12. നേതാവ് ഏതു വൃത്തികെട്ടവനാണെങ്കിലും അന്ധമായി ആരാധിക്കുന്ന താങ്കളെപ്പോലുള്ളവര്‍തന്നെയാണ് നമ്മുടെ നാടിന്‍റെ ശാപമെന്ന് പറഞ്ഞാല്‍ വിഷമം തോന്നരുത്.
    ===========================

    ഹ ഹ..ഞാൻ ഒരു നേതാവിനേയും ആരാധിക്കുന്നില്ല.മറിച്ച് നാട്ടിൽ എന്താണു നടക്കുന്നതെന്നറിയാതെ ചുമ്മാ വിടുവായിത്തരം എഴുതി വിടുന്ന അന്നയെപ്പോലുള്ളവരെ വായിക്കുമ്പോൾ, താങ്കൾ തന്നെ എഴുതിയ പോലെ വെറും ഒരു കോട്ടയം കാരി മാത്രമാണല്ലോ , യാതൊരു കഥയുമില്ലാത്തവൾ ആയിപ്പോയല്ലോ എന്നോർത്ത് സഹതപിക്കാനേ ആവുന്നുള്ളൂ” ഇങ്ങനെയും ഒരുത്തി !“ അല്ലേ?

    ReplyDelete
  13. സുനില്‍,

    കേരളത്തിലെ അറിയപ്പെടുന്ന ഒരു ബ്ലേഡ് കമ്പനി മുതലാളി പട്ടാപ്പകൽ കൊലക്കത്തിക്കിരയാവുന്നു.അദ്ദേഹം സഞ്ചരിച്ചിരുന്ന കാറിൽ രണ്ടു (കു)പ്രസിദ്ധ ഗുണ്ടകളും.ഈ ഗുണ്ടകൾക്കും ഈ കമ്പനി മുതലാളിക്കും തമ്മിൽ എന്തു ബന്ധം എന്നല്ലേ ആദ്യം അന്വേഷിക്കേണ്ടത്?ഗുണ്ടകളെ ഇടം വലം ഇരുത്തി സഞ്ചരിക്കെണ്ട കാര്യം എന്താണ്?

    ഇതു വായിച്ച് ചിരിക്കണോ കരയണോ എന്ന് തീര്‍ച്ചയില്ല.

    മധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതും പൊലീസ് വെളിപ്പെടുത്തിയതും, ഈ കൊലപതകം നടന്നത് രത്രിയാണെന്നാണ്. അത് പട്ടാപ്പകല്‍ എന്നൊക്കെ പറഞ്ഞത് അതിശയോക്തി ആയി എടുക്കാനേ പറ്റൂ.


    സുനില്‍ പിന്നീടു പറഞ്ഞതാണ്, ശരിക്കും ഭീതി ജനകം. രണ്ടു കുപ്രസിദ്ധ ഗുണ്ടകളുമായി സഞ്ചരിച്ചിട്ടും പോള്‍ കൊലക്കത്തിക്കിരയായി. അപ്പോള്‍ ഗുണ്ടകളുടെ സംരക്ഷണം ലഭിക്കാന്‍ ഭാഗ്യമില്ലാത്ത സാധാരണ ജനങ്ങളോ?

    ബ്ളേഡ് കമ്പനി മുതലാളി ഗുണ്ടകളുമായി സഞ്ചരിച്ചത് എന്തിനാണെന്ന് അന്വേഷിച്ചാല്‍ എന്തായിരിക്കും മനസിലാകുക?. പിണറായി വിജയന്‍ പറഞ്ഞപോലെ ആരെയെങ്കിലും വക വരുത്താനോ, ആരെങ്കിലും വക വരുത്തുന്നതില്‍ നിന്നും രക്ഷ നേടാനോ അല്ലേ? സാധാരണ ഒരു പരിഷ്കൃത സമൂഹത്തില്‍ ഇതു പോലെ വക വരുത്തുന്നത് തടയേണ്ടത് പോലീസല്ലേ? പൌരന്‍മാരെ ഗുണ്ടകള്‍ വക വരുത്തുന്നതില്‍ നിന്നും രക്ഷിക്കേണ്ടത് പോലീസല്ലേ?. പോലീസ് ആ കടമയില്‍ പരാജയപ്പെടുന്നതു കൊണ്ടല്ലേ ബ്ളേഡു കമ്പനി മുതലാളിക്ക് ഗുണ്ടകളുമൊത്ത് സഞ്ചരിക്കേണ്ടി വന്നത്?.

    ഈ ബ്ളേഡു കമ്പനി എന്ന ഏര്‍പ്പാടു തന്നെ സര്‍ക്കാരിന്റെ പരാജയമല്ലേ?


    സുനില്‍ പറഞ്ഞ ഈ കുപ്രസിദ്ധ ഗുണ്ട ആ ലിസ്റ്റില്‍ കടന്നു കൂടിയിട്ട് രണ്ടു വര്‍ഷമായി. അയാളെ ഗുണ്ട നിയം പ്രകാരം അറസ്റ്റ് ചെയ്തു തടങ്കലില്‍ വക്കാത്തത് ആരുടെ പരാജയമാണു സുനില്‍ ?മിക്ക ദിവസങ്ങളിലും ഗുണ്ട ആക്രമണങ്ങളുടെ വാര്‍ത്തകള്‍ കേള്‍ക്കുന്നു. എന്നു വച്ചാല്‍ വളരെയധികം ഗുണ്ടകള്‍ നാട്ടിലൂടെ വിലസുന്നുണ്ട് എന്നല്ലേ?

    ഈ യാധാര്‍ത്ഥ്യങ്ങള്‍ കണ്‍മുന്നില്‍ ഉള്ളപ്പോള്‍ പ്രതിപക്ഷവും അവരെ പിന്തുണക്കുന്ന പത്രങ്ങളും അത് വലിയ വാര്‍ത്തയാക്കും. അത് സ്വാഭാവികമാണ്.


    മുത്തൂറ്റ് വ്യവസായ സ്ഥാപനം, മനോരമ പോലെ കോണ്‍ഗ്രസ് പാര്‍ട്ടിയെ എന്നും പിന്തുണച്ചിട്ടുള്ള സ്ഥാപനമാണ്. അവര്‍ക്കും ഉമ്മന്‍ ചാണ്ടികും എന്താണു ബന്ധം എന്ന് അന്വേഷിച്ച് കണ്ടുപിടിക്കേണ്ടതുണ്ടോ?

    കൊലപാതകത്തിനു പിന്നില്‍ എന്താണെന്ന് കണ്ടുപിടിക്കണം. അത് അന്വേഷിച്ചാലേ സാധ്യമാകൂ. പക്ഷെ പോലീസിന്റെയും ദേശാഭിമാനിയുടെയും ആദ്യം മുതലുള്ള നിലപാട് ഈ കൊലപാതകം വെറും യാദൃഛികം മത്രമാണെന്നാണ്. ദേശാഭിമാനി എന്ന പത്രത്തിന്, ആ നിലപാടെടുക്കാമെങ്കില്‍, മറ്റു പത്രങ്ങള്‍ക്കും അവരുടേതായ നിലപാടെടുക്കാന്‍ ആവില്ലേ?


    പിണറായി വിജയന്‍ പറഞ്ഞ അഭിപ്രയത്തേപ്പറ്റി എനിക്ക് പറയാനുള്ളത് ഇവിടെ വായിക്കാം.

    ReplyDelete
  14. I don’t know whether Sunil is pretending that he does not know the concerns raised by Anna. Kerala is a small state going to mobocrasy where in home affairs is totally failed. Law and Order is completely in the hands goons (Political, financial, etc). Pinarayi is justifying the murder by telling the fact that probe Paul George. Don’t he have shame to say that. If the home ministry is good whether a financier can accumulate money in illegal means? SO he agrees that the government kerela is IMPOTENT to curb people who do illegal business. And when somebody in that Gang killed, then they say it is the right punishment and there need not to be any sympathy for that. Then why the hell we have a Government. Last but not least sunil is staying in Chennai, and he does not know encounter specialists. Kill the Quotation gang if they included in multiple case. But where as in kerala they are well received by party IDIOTS. Then keep blabber………….

    ReplyDelete
  15. അലീന,
    ഉപദേശത്തിന് നന്ദി.

    സുനില്‍ കൃഷ്ണന്‍,
    സ്വന്തം ബ്ലോഗില്‍ ഇട്ട അനോനി കമന്‍റ് മറുമൊഴീലോ തിരുമൊഴിലോ ഈ മെയിലിലോ എവിടേലും വന്നോട്ടെ. അതേ കമന്‍റുതന്നെയാണ് പിന്നെ എന്‍റെ പേരില്‍ ഇതില്‍ വന്നിരിക്കുന്നത്. അത് പരിശോധിച്ചിട്ടു മതിയാരുന്നു ഈ കണ്ടുപിടിത്തോം ബഹളോം. ആദ്യം കമന്‍റിട്ടു കഴിഞ്ഞപ്പഴാണ് ലോഗിന്‍ ചെയ്തിട്ടില്ലെന്ന് മനസ്സിലായത്.
    താങ്കള്‍ ആരെയും ആരാധിക്കുന്നില്ലെന്ന് ഇവിടുത്തെ കമന്‍റ് വായിക്കുന്ന ആര്‍ക്കും മനസ്സിലാകും.ഞാന്പറയേണ്ടത് പലതും കാളിദാസന്‍ പറഞ്ഞിട്ടൊണ്ട്.
    ''എന്താണു നടക്കുന്നതെന്നറിയാതെ ചുമ്മാ വിടുവായിത്തരം എഴുതി വിടുന്ന അന്നയെപ്പോലുള്ളവരെ വായിക്കുമ്പോള്‍''
    നട്ടാപ്പാതിരായ്ക്ക് നടന്ന കൊലപാതകം പട്ടാപ്പകലാണ് നടന്നതെന്ന് പ്രഖ്യാപിക്കുന്നതില്‍നിന്നുതന്നെ വ്യക്തമാണ് ആരാണ് വിടുവായത്തരം എഴുതുന്നതെന്ന്.
    ആരെ വേണെങ്കിലും ചോദ്യം ചെയ്യട്ടെ, എന്തു വേണേങ്കിലും അന്വേഷിക്കട്ടെ, അക്കൂട്ടത്തില്‍ ഈ ബിനീഷ് കോടിയേരിയെക്കുടി ചോദ്യം ചെയ്യണമെന്നു പറഞ്ഞപ്പം നിങ്ങക്കെന്നാത്തിനാ പൊള്ളുന്നേ?

    പണം കൊടുത്താല്‍ പ്രതിയാകാന്‍ തയാറുള്ള നൂറുകണക്കിന് ചെറുപ്പക്കാരെ കിട്ടുമെന്നത് അതിശയോക്തിപരമായ പ്രസ്താവനായണെന്ന് പറയുന്ന താങ്കള്‍ സമീപകാലത്ത് കേരളത്തില്‍ നടന്ന സംഭവങ്ങളൊന്നും അറിഞ്ഞിട്ടേയില്ലെന്ന് തോന്നുന്നു. താങ്കള്‍ ഏതോ ബ്ലേഡ് കന്പനിയില്‍ കാശിട്ട് ഇരുട്ടടി കിട്ടിയ ആളാണെന്നു തോന്നുന്നു. തുടക്കം മുതല്‍ ബ്ലേഡ് ബ്ലേഡ് എന്ന് വിളിച്ചു കൂവന്നത്. ബ്ലേഡ്കാരേം വഴിവിട്ട പണിമിടപാടുകാരേമൊക്കെ ശരിയാക്കുമെന്ന് വിളിച്ചുകൂവിയവര്‍ ഇപ്പഴും മന്ത്രിക്കസേരേലൊണ്ടല്ലോ.

    ഏറ്റുമാനൂരില്‍ ബ്ലേഡുകാര്‍ വെറുതേ വഴിയെ പോയ പെണ്ണിന്‍റെ മുടിയല്ല മുറിച്ചത്. ഗതികേടുകൊണ്ട് പമം കടമെടുത്ത കുടുംബത്തിലെ പെണ്ണാണ് ആക്രമണത്തിന് ഇരയായത്. അവര്‍ക്ക് എന്തുകൊണ്ട് ബ്ലേഡുകാരെ സമീപിക്കേണ്ടിവന്നു? ആലോചിച്ചിട്ടൊണ്ടോ? ഞാന്‍ അത്തരം ഒരു സ്ഥാപനത്തില്‍ ജോലി ചെയ്യുന്നവളാണെന്നതും താങ്കളുടെ വിടുവായത്തരത്തിന്റേം അമിതാവേശത്തിന്‍റേം ഉദാഹരണമായിട്ടാണ് എനിക്കു തോന്നുന്നത്. ഓരോ ദിവസോം ദേശാഭിമാനി പത്രം പടച്ചുവിടുന്ന വാര്‍ത്തകള്‍ പോലെതന്നെ.

    പത്രക്കാരുടെ മിടുക്കറിയാന്‍ എന്ന പേരില്‍ താങ്കള്‍ കൊടുത്തിട്ടുള്ള മംഗളത്തിന്‍റെ ലിങ്കുകള്‍ കണ്ടു. അതില്‍ എന്താണ് പിശക്. ആദ്യത്തേത് മംഗളത്തിന്‍റെ സ്വന്തം വാര്‍ത്തയും രണ്ടാമത്തേത് പിണറായീടെ പ്രസ്താവനയുമാണ്. കേസായാലും ആരോപണമായാലും അതില്‍ ഉള്‍പ്പെട്ടയാളുടെ പ്രതികരണംകൂടി കൊടുക്കുന്ന സാമാന്യമര്യാദയാണ് മംഗളം ചെയ്തത്.

    കഥയില്ലാത്ത എന്നേപ്പോലുള്ളവര്‍ പെരുകുന്ന ഇക്കാലത്ത് കാര്യഗൗരവും പാര്‍ട്ടി ബഹുമാനവുമുള്ള താങ്കളെപ്പോലുള്ള കുറെപ്പേരെങ്കിലുമുണ്ടല്ലോ എന്നതാണ് ഏക ആശ്വാസം. ഹെല്‍മെറ്റില്ലാതെ ബൈക്ക് ഓടിച്ച ലോക്കല്‍ സെക്രട്ടറിക്ക് നൂറു രൂപ പിഴയിട്ടതിന് പോലീസ് സ്റ്റേഷന്‍ ആക്രമിച്ച വാര്‍ത്ത താങ്കള്‍ വായിച്ചോ ആവോ. ലോക്കല്‍ സെക്രട്ടറിയെയൊക്കെ അങ്ങനെ പോലീസ് പിടിക്കാവോ അല്ലേ?
    കാള്‍ മാര്‍ക്സിന്‍റെ കൃപയും കോടിയേരിയുടെ സ്നേഹവും പിണറായി സഖാവിന്‍റെ സഹവാസവും എപ്പോഴും എപ്പോഴും ഉണ്ടായിരിക്കട്ടെ, ആമ്മേന്‍

    കാളിദാസാ,
    സുനിലില്‍ കാര്യങ്ങള്‍ മനസ്സിലാക്കുമെന്ന് വിചാരിച്ച് അദ്ധ്വാനിക്കേണ്ട. ഒറങ്ങുന്നവരെ ഉണര്‍ത്താം, ഒറക്കം നടിക്കുന്നവരുടെ ചെവയിലോ മൂക്കിലോ ഒരു നാരിട്ടാല്‍ ഉണരാതെ തരമില്ല. പക്ഷെ പാര്‍ട്ടിഭക്തിയെന്ന ലഹരി മൂക്കുമുട്ടെ കുടിച്ചിട്ട് കിടക്കുന്നവര്‍ ഒരിക്കലും ഉണരത്തില്ല.

    കോണ്‍ഗ്രസ്, കേരളാ കോണ്‍ഗ്രസ്, കമ്യൂണിസ്റ്റ്, ബി.ജെ.പി എന്നിങ്ങനെ കൊടിനോക്കി സാമൂഹ്യ പ്രശ്നങ്ങളോട് പ്രതികരിക്കുന്നവര്‍തന്നെയാണ് നാടിനെ മുടിക്കുന്നത്.

    ReplyDelete
  16. അന്നക്കുട്ട്യേ....

    'ഗതികേടുകൊണ്ട് പമം കടമെടുത്ത കുടുംബത്തിലെ പെണ്ണാണ് ആക്രമണത്തിന് ഇരയായത്. അവര്‍ക്ക് എന്തുകൊണ്ട് ബ്ലേഡുകാരെ സമീപിക്കേണ്ടിവന്നു? ആലോചിച്ചിട്ടൊണ്ടോ?'

    പണം കടം വാങ്ങാന്‍ ബ്ലേഡുകാരെ സമീപിക്കേണ്ടി വന്നതിനും കാരണക്കാരന്‍ കോടിയേരീം മോനുമാണെന്നു നേരെ ചൊവ്വേ അങ്ങട് പറഞ്ഞു കൊടുക്കൂ...!

    'പത്രക്കാരുടെ മിടുക്കറിയാന്‍ എന്ന പേരില്‍ താങ്കള്‍ കൊടുത്തിട്ടുള്ള മംഗളത്തിന്‍റെ ലിങ്കുകള്‍ കണ്ടു. അതില്‍ എന്താണ് പിശക്. ആദ്യത്തേത് മംഗളത്തിന്‍റെ സ്വന്തം വാര്‍ത്തയും രണ്ടാമത്തേത് പിണറായീടെ പ്രസ്താവനയുമാണ്. കേസായാലും ആരോപണമായാലും അതില്‍ ഉള്‍പ്പെട്ടയാളുടെ പ്രതികരണംകൂടി കൊടുക്കുന്ന സാമാന്യമര്യാദയാണ് മംഗളം ചെയ്തത്.'

    ഹോ...! എന്തൊരു മര്യാദരാമന്മാര്‍...! 'സംസ്‌ഥാന സെക്രട്ടറി പിണറായി വിജയനും അദ്ദേഹത്തോട്‌ അനുകൂലമായ നിലപാടല്ല സ്വീകരിക്കുന്നത്‌.... കോടിയേരിയുടെ നടപടികളെ അനുകൂലിച്ച്‌ പാര്‍ട്ടി നേതാക്കളില്‍ ആരും തന്നെ രംഗത്തെത്തിയിട്ടില്ല...' എന്നൊക്കെ അച്ചു നിരത്തിയിട്ടു മഷിയുണങ്ങും മുന്‍പേ 'കോടിയേരിക്ക്‌ പിന്തുണയുമായി പിണറായി രംഗത്ത്‌' എന്നും 'വെണ്ടയ്ക്ക' നിരത്തിയതും അത് 'സാമാന്യമര്യാദ'യാണെന്ന് വാദിക്കുന്നതും 'പാര്‍ട്ടിവിരുദ്ധ ഭക്തി'യുടെ ലഹരി തലയ്ക്കു പിടിച്ചത് കൊണ്ടാണോ എന്ന് ആരെങ്കിലും, ചോദിച്ചാല്‍ കുറ്റം പറയരുത്...! പിണറായിയുടെ പ്രസ്താവന 'അതില്‍ ഉള്‍പ്പെട്ടയാളുടെ പ്രതികരണം' ആണെന്ന് 'കണ്ടുപിടിച്ച'തു അതിനേക്കാള്‍ ഭേഷ്...! പോള്‍ കൊല്ലപ്പെട്ടിട്ട് ഒരാഴ്ച്ചയായെങ്കിലും പിണറായി അതില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് ഏറ്റവും കടുത്ത സി പി എം വിരോധികള്‍ പോലും ഇന്ന് വരെ പറഞ്ഞു കേട്ടിട്ടില്ല. ഇനി പിണറായി 'അതില്‍ ഉള്‍പ്പെട്ട'യാളാണെന്നു നാട്ടിലെ 'അന്വേഷണാത്മക മാധ്യമവിശാരദന്മാര്' ആരും കണ്ടുപിടിച്ചിട്ടില്ലാത്ത 'എക്സ്ക്ലൂസീവ്' തെളിവ് വല്ലതും അന്നക്കുട്ടീടെ പക്കല്‍ ഉണ്ടോ ആവോ? ഇനി അതല്ല, 'മംഗളത്തിന്റെ സ്വന്തം വാര്‍ത്ത'യോടുള്ള പിണറായിയുടെ പ്രതികരണം എന്നാണോ ഉദ്ദേശിച്ചത്?

    'കോണ്‍ഗ്രസ്, കേരളാ കോണ്‍ഗ്രസ്, കമ്യൂണിസ്റ്റ്, ബി.ജെ.പി എന്നിങ്ങനെ കൊടിനോക്കി സാമൂഹ്യ പ്രശ്നങ്ങളോട് പ്രതികരിക്കുന്നവര്‍തന്നെയാണ് നാടിനെ മുടിക്കുന്നത്.'

    ആരെന്തൊക്കെ പറഞ്ഞാലും ആത്മവിമര്‍ശനത്തിലെ ഈ ആത്മാര്ഥത ശ്ലാഘനീയം തന്നെ...! കമ്യൂണിസ്റ്റ്കള്‍ക്ക് - കുറച്ചു കൂടി കൃത്യമായി പറഞ്ഞാല്‍ സി പി എംനു - എതിരെയല്ലാതെ ഈ പറഞ്ഞ മറ്റു ഏതെങ്കിലും പാര്‍ട്ടിക്കാര്‍ക്ക് എതിരെ അന്നക്കുട്ടി ഒരു വാക്കെങ്കിലും പ്രതികരിച്ചതായി ഞാന്‍ കണ്ടില്ല. അതോര്‍ത്തുള്ള ഒരു സ്വയം വിമര്‍ശനമാണോ ഈ അവസാന വാക്യം? ആണെങ്കില്‍ ആമേന്‍...!

    ReplyDelete
  17. ഏറ്റുമാനൂരില്‍ ബ്ലേഡുകാര്‍ വെറുതേ വഴിയെ പോയ പെണ്ണിന്‍റെ മുടിയല്ല മുറിച്ചത്. ഗതികേടുകൊണ്ട് പമം കടമെടുത്ത കുടുംബത്തിലെ പെണ്ണാണ് ആക്രമണത്തിന് ഇരയായത്. അവര്‍ക്ക് എന്തുകൊണ്ട് ബ്ലേഡുകാരെ സമീപിക്കേണ്ടിവന്നു? ആലോചിച്ചിട്ടൊണ്ടോ?

    വെരി ഗുഡ്..! അന്നക്കുട്ടിയുടെ വായിൽ നിന്നു തന്നെ ഇതു കേൾക്കാൻ സാധിച്ച ഞാൻ പുണ്യംചെയ്തവനാണ്.ദേ നോക്കിയേ തൊട്ടു തലേ ദിവസം അന്നക്കുട്ടി പറഞ്ഞ വാക്കുകൾ ഒന്നു എടുത്തെഴുതട്ടെ..

    “പിന്നെ മുത്തൂറ്റ് ഫിനാന്‍സ് എന്നല്ല, കേരളത്തിലെ ഒരു പണ ഇടപാടു സ്ഥാപനവും വീടുകളില്‍ കയറി ആളുകളെ വിരട്ടി നിക്ഷേപം വാങ്ങുന്നതായി അറിവില്ല. പാവപ്പെട്ടവന് നിക്ഷേപം നടത്താന്‍ വേറെ എത്രയോ മാര്‍ഗങ്ങളുണ്ട്“.

    കണ്ടല്ലോ..ഇനി ഇതു പറഞ്ഞില്ലെന്ന് പറയരുത്.തലേ ദിവസം സ്വകാര്യ പണമിടപാടുകാരേയും ബ്ലേഡ് കമ്പനിക്കാരേയും കൂളായി പിന്താങ്ങിയതിനു ഒരു ചെറിയ മാറ്റം ഒന്നു ഉറങ്ങിയെഴുനേറ്റപ്പോൾ ഉണ്ടായല്ലോ..”ഗതികേടു കൊണ്ട് പണം കടമെടുത്ത “ എന്ന് മാ‍റ്റി പറഞ്ഞല്ലോ..ഇതു തന്നെയാണു അന്നക്കുട്ടീ ഞാനും പറഞ്ഞത്.ഇത്തരം ഗതികേടുകളെ ചൂഷണം ചെയ്യുന്ന ഇത്തിൾക്കണ്ണികളാണു ഇത്തരം ബ്ലേഡ് കമ്പനിക്കാരും പണമിടപാടുകാരും.’ബ്ലേഡ് മാഫിയ” എന്നൊരു വാക്ക് ഞാൻ ഉണ്ടാക്കിയതല്ല.കേരളത്തിൽ കുറെ വർഷങ്ങളായി നില‌നിൽക്കുന്ന ഒന്നാണു.ഇതൊക്കെ അറിയാൻ കോട്ടയം പട്ടണത്തിൽ തന്നെ ജീവിക്കണമെന്നുമില്ല.തുറന്ന കണ്ണുകളും, തെളിവുള്ള കാതുകളുമായി ലോകത്തെവിടെ ജീവിച്ചാലും മനസ്സിലാകും.

    എന്നിട്ടും, മുടി മുറിച്ച ബ്ലേഡ് കമ്പനിക്കാരുടെ പ്രവൃത്തി തെറ്റായിപ്പോയി എന്നൊരു വാക്ക് അന്നക്കുട്ടിയിൽ നിന്നുണ്ടായിട്ടില്ല എന്നതും ഞാൻ ശ്രദ്ധിക്കുന്നു.അപ്പോൾ പിന്നെ പോൾ ഗുണ്ടകളുമായി വണ്ടിയിൽ സഞ്ചരിച്ചതിന്റെ കാര്യങ്ങളെക്കുറിച്ചും ഒന്നും പ്രതികരിക്കാൻ ഇടയില്ല.( ചിലരെ നമ്മൾ സംരക്ഷിക്കണമല്ലോ അല്ലേ അന്നക്കുട്ടീ..?)

    ReplyDelete
  18. കേസായാലും ആരോപണമായാലും അതില്‍ ഉള്‍പ്പെട്ടയാളുടെ പ്രതികരണംകൂടി കൊടുക്കുന്ന സാമാന്യമര്യാദയാണ് മംഗളം ചെയ്തത്.

    ഹോ..ഹോ..ഇതു ഞങ്ങളാരും അറിഞ്ഞില്ലായിരുന്നു.അപ്പോൾ അന്നക്കുട്ടി തന്നെ പ്രതികളേയും കണ്ടൂ പിടിച്ചു, കുറ്റവും തെളിയിച്ചു..ഇനിയിപ്പോ ശിക്ഷയും കൂടി അങ്ങ് പ്രസ്താവിച്ചു കഴിഞ്ഞാൽ എല്ലാമായി...!

    ഈ പോലീസുകാർ എന്തൊരു വിഡ്ഡികൾ! അവരെന്തിനാ ഈ ഗുണ്ടാ നേതാക്കളെ അന്വേഷിച്ചിറങ്ങിയിരിക്കുന്നത് അല്ലേ അന്നക്കുട്ടീ???????പ്രതികൾ ആരെന്ന് അന്നക്കുട്ടിയോട് ചോദിച്ചാൽ മതിയായിരുന്നല്ലോ!

    (നടന്ന ഒരു സംഭവത്തിനു തോന്നിയ രീതിയിൽ ഒരു തലക്കെട്ടു കൊടുത്ത് വാർത്ത നൽകുകയും , എന്നിട്ട് അതിനു വിശകലനം എന്ന രീതിയിൽ നേരെ തിരിച്ച് മറ്റൊന്ന് എഴുതുകയും ചെയ്ത മംഗളത്തെപ്പോലും ന്യായീകരിക്കുന്ന അന്നക്കുട്ടിയോടു ഇനി ആരൊക്കെ എന്തൊക്കെ പറഞ്ഞിട്ടും കാര്യമില്ല.എന്തായാലും പ്രതികളെ കണ്ടെത്തിക്കഴിഞ്ഞല്ലോ..നന്നായി..ആമേൻ!)

    ReplyDelete
  19. 'കോണ്‍ഗ്രസ്, കേരളാ കോണ്‍ഗ്രസ്, കമ്യൂണിസ്റ്റ്, ബി.ജെ.പി എന്നിങ്ങനെ കൊടിനോക്കി സാമൂഹ്യ പ്രശ്നങ്ങളോട് പ്രതികരിക്കുന്നവര്‍തന്നെയാണ് നാടിനെ മുടിക്കുന്നത്.'

    ഞാൻ കൊടുത്ത ലിങ്കിൽ സുന്ദരനും സുമുഖനുമായ ഒരു “മുൻ മുഖ്യമന്ത്രി” പുത്രനെക്കുറിച്ചുള്ള വാർത്തയും ഉണ്ടായിരുന്നു..എല്ലാ മന്ത്രി പുത്രന്മാരെ കുറിച്ചും പ്രതികരിച്ച അന്നക്കുട്ടി സമയക്കുറവുമൂലം അതു കാണാതെ പോയതാവും എന്നു ഞാൻ കരുതുന്നു.അല്ലാതെ മുകളിൽ അന്നക്കുട്ടി തന്നെ പറഞ്ഞ കാരണങ്ങളാണു ആകാൻ തീരെ സാധ്യത ഇല്ല അല്ലേ?

    ReplyDelete
  20. താങ്കള്‍ ഏതോ ബ്ലേഡ് കന്പനിയില്‍ കാശിട്ട് ഇരുട്ടടി കിട്ടിയ ആളാണെന്നു തോന്നുന്നു.

    ഹ ഹ..മതി മതി..അപ്പോൾ ബ്ലേഡുകാരുടേയും സ്വകാ‍ര്യ പണമിടപാടുകാരുടെയും അടുത്ത് കാശിട്ടാൽ ഫലം “ഇരുട്ടടി” ആണെന്ന് സമ്മതിച്ചല്ലോ..!


    തിരുവോണാശംസകൾ അന്നക്കുട്ടീ..!

    ReplyDelete
  21. സുനില്‍,
    സ്വന്തം പേരില്‍ കമന്‍റിടാന്‍ ശ്രമിച്ച് ലോഗിന്‍ ചെയ്യാന്‍ മറന്നു പോയതുകൊണ്ട് അത് അനോനിയായി പോകുന്നതിലും കഷ്ടമാണ് സ്വന്തം പേരിലും ഒരു പെണ്ണിന്‍റെ പേരിലും ഒരേ സമയം കമന്‍റുന്നത്.
    സുനില്‍ കൃഷ്ണനും അലീനക്കും പ്രത്യേകമായി മറുപടി തരേണ്ടതില്ലല്ലോ.
    ബ്ലേഡുകാരെക്കുറിച്ചുള്ള എന്‍റെ അഭിപ്രായത്തില്‍ മാറ്റമോ വൈരുധ്യമോ സംഭവിച്ചിട്ടില്ല. താങ്കള്‍ വായിച്ചതിന്‍റെ പ്രശ്നമാണ്. ഗതികെട്ടവര്‍ ബ്ലേഡുകാരുടെ പിന്നാലേ പോകേണ്ടിവരുന്നത് സര്‍ക്കാരിന്‍റെയും അനുബന്ധ സംവിധാനങ്ങളുടെയും ബാങ്കുകളുടെയുമൊക്കെ കൊണവതിയാരംകൊണ്ടാണെന്നാണ് പറഞ്ഞത്.
    ഗുണ്ടകള്‍ക്ക് തേര്‍വാഴ്ച്ച നടത്താന്‍ അവസരം കൊടുത്തിട്ട് അവര്‍ ആളെക്കൊല്ലന്പോള്‍ അത് വെട്ടിക്കൊന്നത് ശരിയായില്ല, കുത്തിയായിരുന്നു കൊല്ലേണ്ടത്, കൊല്ലുന്നതിനു മുന്പ് അവസാനത്തെ ആഗ്രഹം ചോദിക്കേണ്ടതായിരുന്നു എന്നൊക്കെ പറയുന്നതുപോലെയാണ് ബ്ലേഡുകാര്‍ക്ക് സദാചാര പാഠാവലി വിതരണം ചെയ്യുന്നത്.
    ആദ്യം നാട്ടിലെ പാവപ്പെട്ടവന് കിടപ്പാടം പണയം വെച്ചാല്‍ തെക്കുവടക്കു നടന്ന് ഭ്രാന്തു പിടിക്കാതെ എത്രയും പെട്ടെന്ന് വായ്പ്പ കൊടുക്കത്തക്ക രീതിയില്‍ ഒരു സംവിധാനം ഏര്‍പ്പെടുത്തട്ടെ, എന്നിട്ട് സര്‍വ ബ്ലേഡുകളെയും തുടച്ചു നീക്കട്ടെ.
    "കേസായാലും ആരോപണമായാലും അതില്‍ ഉള്‍പ്പെട്ടയാളുടെ പ്രതികരണംകൂടി കൊടുക്കുന്ന സാമാന്യമര്യാദയാണ് മംഗളം ചെയ്തത്"
    ഇതു വായിച്ചിട്ട് വെറുതെ ബഹളം വെയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അതു ചെയ്യാം. ഇവിടെ ആരോപണത്തില്‍ ഉള്‍പ്പെട്ട മന്ത്രി സി.പി.എമ്മുകാരനായ കോടിയേരിയാണ്. അദ്ദേഹത്തിനുവേണ്ടി ന്യായീകരണം നിരത്തുന്നത് പാര്‍ട്ടി സെക്രട്ടറിയായ പിണറായി വിജയനും. മുകളില്‍ പറഞ്ഞിരിക്കുന്ന പത്രങ്ങളുടെ രീതിയുടെ പരിധിയില്‍ പിണറായിയെയും ഉള്‍പ്പെടുത്തിയതാണ് എന്നു പറഞ്ഞതില്‍ എന്താണ് തെറ്റ്?
    ഇനി തെറ്റുണ്ടെങ്കില്‍ അതങ്ങ് പോളിറ്റ്ബ്യൂറോയില്‍ ചെന്ന് പറഞ്ഞേര്. പിന്നല്ല!

    ReplyDelete
  22. അന്നക്കുട്ട്യേയ്...!!

    ‘സ്വന്തം പേരില്‍ കമന്‍റിടാന്‍ ശ്രമിച്ച് ലോഗിന്‍ ചെയ്യാന്‍ മറന്നു പോയതുകൊണ്ട് അത് അനോനിയായി പോകുന്നതിലും കഷ്ടമാണ് സ്വന്തം പേരിലും ഒരു പെണ്ണിന്‍റെ പേരിലും ഒരേ സമയം കമന്‍റുന്നത്.’

    കഷ്ടം...! ഒരു ബ്ലോഗിനെ രണ്ടു പേര്‍ വിമര്‍ശിച്ചാല്‍ അതു രണ്ടും ഒരാളാണെന്ന് കരുതാന്‍ മാത്രം വിവരക്കേട് ആര്‍ക്കെങ്കിലും കാണുമെന്ന് കരുതിയില്ല. പക്ഷേ ഇപ്പോള്‍ നേരില്‍ കണ്ട സ്ഥിതിക്ക് വിശ്വസിച്ചല്ലേ പറ്റൂ...!

    ഞാനാരാണെന്ന് സുനിലിന് ഇതു വരെ അറിയില്ല. ഒരു പക്ഷേ ഈ ബ്ലോഗിലെ എന്റെ കമന്റുവഴിയാകും സുനില്‍ എന്നെ ആദ്യമായി കാണുന്നതു തന്നെ. (ഇതിനു മുന്‍പ് ഒന്നോ രണ്ടോ ബ്ലോഗുകളില്‍ മാത്രമേ ഞാന്‍ കമന്റ് ഇട്ടിട്ടുള്ളൂ.) പക്ഷേ സുനിലിനു ബ്ലോഗര്‍ പ്രൊഫൈല്‍ ഉള്ളതുകൊണ്ട് ആളെപ്പറ്റി കുറച്ചൊക്കെ എനിക്കറിയാം. പുള്ളി നിങ്ങളുടെ നാട്ടുകാരനും ഞാന്‍ അവിടെ നിന്ന് പത്തുമുന്നൂറ്റമ്പതു കിലോമീറ്റര്‍ വടക്ക് കണ്ണൂരിലുമാണ്. (കണ്ണൂര്‍ ജില്ലയില്‍ ഇരിട്ടി എന്നൊരു സ്ഥലം കേട്ടിട്ടുണ്ടോ? അതിനടുത്ത് ഉളിക്കല്‍ എന്നൊരു ചെറു ടൌണുണ്ട് - തെക്കന്‍ ജില്ലകളില്‍ നിന്ന് കുടിയേറിയ ഒട്ടേറെ കൃസ്ത്യന്‍ കുടുംബങ്ങളുള്ള പ്രദേശം. അവിടത്തുകാരിയാണ് ഞാന്‍.

    ങാ.. അതെന്തോ ആകട്ടെ. നമുക്ക് കാര്യത്തിലോട്ടു വരാം. അനോണി കമന്റിനെപ്പറ്റി അന്നക്കുട്ടി പറഞ്ഞതു കണ്ടു. ‘ആദ്യം കമന്‍റിട്ടു കഴിഞ്ഞപ്പഴാണ് ലോഗിന്‍ ചെയ്തിട്ടില്ലെന്ന് മനസ്സിലായത്.’ കൊള്ളാം! നല്ല വിശദീകരണം - വിശ്വസിക്കാന്‍ അല്പം പ്രയാസമാണെന്നു മാത്രം! കമന്റ് ടൈപ്പു ചെയ്തു കഴിഞ്ഞിട്ട് താഴെ ‘Publish your comment’ എന്ന ബട്ടണ്‍ ക്ലിക്കു ചെയ്യുന്നതിനു മുന്‍പ് തൊട്ടു മുകളിലുള്ള ലോഗിന്‍ ഓപ്‌ഷന്‍ കണ്ടില്ലെന്നുണ്ടെങ്കില്‍ അടിയന്തരമായി ഒരു നേത്രവൈദ്യന്റെ സഹായം തേടുന്നതു നന്നായിരിക്കും!

    (ലോഗിന്‍ ചെയ്യാന്‍ മറന്നുപോയെങ്കില്‍ തന്നെ ‘Anonymous’ ഓപ്ഷന്‍ സെലക്റ്റ് ചെയ്താല്‍ അല്ലാതെ അനോണിയായി കമന്റ് പബ്ലിഷ് ആകില്ല എന്നതു വേറെ കാര്യം! എന്നുവെച്ചാല്‍, കാരണം എന്തോ ആകട്ടെ, മന:പൂര്‍വം ‘Anonymous’ ആയി കമന്റ് ഇട്ടതാണെന്നു തന്നെ...! എന്നിട്ട് എന്തിനാ അന്നക്കുട്ടീ ഉരുണ്ടുകളി?)

    ഇവിടെ ആരോപണത്തില്‍ ഉള്‍പ്പെട്ട മന്ത്രി സി.പി.എമ്മുകാരനായ കോടിയേരിയാണ്. അദ്ദേഹത്തിനുവേണ്ടി ന്യായീകരണം നിരത്തുന്നത് പാര്‍ട്ടി സെക്രട്ടറിയായ പിണറായി വിജയനും. മുകളില്‍ പറഞ്ഞിരിക്കുന്ന പത്രങ്ങളുടെ രീതിയുടെ പരിധിയില്‍ പിണറായിയെയും ഉള്‍പ്പെടുത്തിയതാണ് എന്നു പറഞ്ഞതില്‍ എന്താണ് തെറ്റ്?

    ഏയ്... ഒരു തെറ്റുമില്ല...! ആരോപണവിധേയനായ കോടിയേരിക്കു വേണ്ടി പിണറായി വിജയന്‍ നല്‍കിയ വിശദീകരണമാണ് ആ പ്രസ്താവന എന്നു തന്നെ കരുതാം. പക്ഷേ കോടിയേരിയെ വ്യക്തമായി ന്യായീകരിച്ചു കൊണ്ട് വിജയന്റെ വക അത്തരമൊരു പ്രസ്താവന വന്നിട്ടുണ്ട് എന്നിരിക്കെ അതിനു കടകവിരുദ്ധമായി 'സംസ്‌ഥാന സെക്രട്ടറി പിണറായി വിജയനും അദ്ദേഹത്തോട്‌ അനുകൂലമായ നിലപാടല്ല സ്വീകരിക്കുന്നത്‌... കോടിയേരിയുടെ നടപടികളെ അനുകൂലിച്ച്‌ പാര്‍ട്ടി നേതാക്കളില്‍ ആരും തന്നെ രംഗത്തെത്തിയിട്ടില്ല...' എന്നൊക്കെ ‘വെണ്ടയ്ക്ക’ നിരത്തിയതും ‘പത്രങ്ങളുടെ രീതി’ ആണോ? ‘മംഗളം’കാരന്‍ ചെയ്തത് തെറ്റാണെന്നു സമ്മതിച്ചില്ലെന്നതു പോട്ടെ, അത് ‘സാമാന്യ മര്യാദ’യാണെന്നു കൂടി പറയാന്‍ അസാമന്യമായ ചങ്കൂറ്റം തന്നെ വേണം! സമ്മതിച്ചിരിക്കുന്നു...!

    ReplyDelete
  23. സ്വന്തം പേരില്‍ കമന്‍റിടാന്‍ ശ്രമിച്ച് ലോഗിന്‍ ചെയ്യാന്‍ മറന്നു പോയതുകൊണ്ട് അത് അനോനിയായി പോകുന്നതിലും കഷ്ടമാണ് സ്വന്തം പേരിലും ഒരു പെണ്ണിന്‍റെ പേരിലും ഒരേ സമയം കമന്‍റുന്നത്.
    സുനില്‍ കൃഷ്ണനും അലീനക്കും പ്രത്യേകമായി മറുപടി തരേണ്ടതില്ലല്ലോ.


    അന്നാ...നമസ്കരിക്കുന്നു ഈ കണ്ടു പിടുത്തത്തിന് ! അല്ല, പറഞ്ഞി്ട്ട് കാര്യമില്ല.പോൾ വധക്കേസിൽ പിണറായിക്ക് പങ്കുണ്ടെന്ന് കണ്ടെത്തിയ “സി.ബി.ഐ.ഓഫീസർ’ ആണല്ലോ അന്ന..അപ്പോൾ പിന്നെ എനിക്കെതിരെ ഉള്ള ഈ ആരോപണത്തിൽ ഒട്ടും അതിശയിക്കാനില്ല.അലീനയും ഞാനും ഒരാളാണെന്ന് എന്തു തെളിവാണു കൈയിലുള്ളത്.ഞങ്ങളുടെ ഭാഷ പോലും ഒന്നല്ല എന്ന് സാമാന്യ ബുദ്ധിയുള്ള ആർക്കും മനസ്സിലാവും.ഞാൻ ബ്ലോഗിൽ സ്വന്തം പേരും വിലാസവും ഉള്ള ബ്ലോഗർ ആണ്.ഈ ‘ബൂലോകത്ത്’ഒട്ടനവധി പേർക്ക് എന്നെ നേരിട്ട് അറിയുകയും ചെയ്യാം.ഇന്നു വരെ ഒരൊറ്റ ബ്ലോഗിലും പോയി അനോണി ആയോ, പേരു മാറ്റിയോ കമന്റിട്ടിട്ടില്ല.പറയാനുള്ളത് നേരിട്ട് പറയുക എന്നതാണു പോളിസി.അല്ലെങ്കിൽ മിണ്ടാതെ ഇരിക്കും.അന്നയെപ്പോലെ യാതൊരു അടിസ്ഥാനവുമില്ലാതെ എഴുതുകയും പറഞ്ഞത് മാറ്റിപ്പറയുകയും ചെയ്യുന്ന ഒരാളോട് സംവദിക്കാനായി പേരു മാറ്റേണ്ട ഗതികേടൊന്നും എനിക്കുണ്ടായിട്ടില്ല.

    രണ്ടു പേർക്കും മറുപടി ഇടണോ എന്നത് അന്നയുടെ ഇഷ്ടം.എന്തെങ്കിലും മറുപടി ഉണ്ടെങ്കിൽ അല്ലേ എഴുതാനാവൂ..ഞാൻ ഉന്നയിച്ച പല പ്രശ്നങ്ങളും കണ്ടിട്ടും കാണാത്ത മട്ടിൽ ഒളിച്ചോടി, എന്തിനും ഏതിനും “കോടിയേരി, പിണറായി” എന്നു ജപിച്ചു കൊണ്ടിരിക്കുന്ന ഒരാൾക്ക് എഴുതാൻ മറുപടി ഒന്നും ഉണ്ടാവില്ലെന്നറിയാം.

    ആളെക്കൊല്ലന്പോള്‍ അത് വെട്ടിക്കൊന്നത് ശരിയായില്ല, കുത്തിയായിരുന്നു കൊല്ലേണ്ടത്, കൊല്ലുന്നതിനു മുന്പ് അവസാനത്തെ ആഗ്രഹം ചോദിക്കേണ്ടതായിരുന്നു എന്നൊക്കെ പറയുന്നതുപോലെയാണ് ബ്ലേഡുകാര്‍ക്ക് സദാചാര പാഠാവലി വിതരണം ചെയ്യുന്നത്.

    ഇതൊക്കെ അന്നയുടെ കണ്ടുപിടുത്തങ്ങൾ എന്ന പേരിൽ പ്രസിദ്ധികരിക്കാം.എന്തായാലും ബ്ലേഡുകാ‍രെയും സ്വകാര്യ പണമിടപാടുകാരേയും വെള്ള പൂശുന്ന ആദ്യ നിലപാട് മാറ്റിയല്ലോ..അതു മതി!

    മുകളില്‍ പറഞ്ഞിരിക്കുന്ന പത്രങ്ങളുടെ രീതിയുടെ പരിധിയില്‍ പിണറായിയെയും ഉള്‍പ്പെടുത്തിയതാണ് എന്നു പറഞ്ഞതില്‍ എന്താണ് തെറ്റ്?
    ഇനി തെറ്റുണ്ടെങ്കില്‍ അതങ്ങ് പോളിറ്റ്ബ്യൂറോയില്‍ ചെന്ന് പറഞ്ഞേര്. പിന്നല്ല!


    “പത്രങ്ങളുടെ രീതി” എന്താണെന്ന് അലീന എഴുതിയത് കണ്ടല്ലോ അല്ലേ? ഇനി കൂടുതൽ വല്ലതും പറയാനുണ്ടോ?ഉണ്ടാവില്ല.അതല്ലേ “ഉള്ളത് പറയുമ്പോൾ തുള്ളലു വരും” എന്ന് പറഞ്ഞപോലെ ‘പോളിറ്റ് ബ്യൂറോ വരെ” പോയത് അല്ലേ?

    ഇനീം വല്ലതും ബാക്കിയുണ്ടോ അന്നാ..?ഓണം എങ്ങനെയിരുന്നു?

    ReplyDelete
  24. 'കോടിയേരിയെ വ്യക്തമായി ന്യായീകരിച്ചു കൊണ്ട് വിജയന്റെ വക അത്തരമൊരു പ്രസ്താവന വന്നിട്ടുണ്ട് എന്നിരിക്കെ അതിനു കടകവിരുദ്ധമായി 'സംസ്‌ഥാന സെക്രട്ടറി പിണറായി വിജയനും അദ്ദേഹത്തോട്‌ അനുകൂലമായ നിലപാടല്ല സ്വീകരിക്കുന്നത്‌... കോടിയേരിയുടെ നടപടികളെ അനുകൂലിച്ച്‌ പാര്‍ട്ടി നേതാക്കളില്‍ ആരും തന്നെ രംഗത്തെത്തിയിട്ടില്ല...' എന്നൊക്കെ ‘വെണ്ടയ്ക്ക’ നിരത്തിയതും ‘പത്രങ്ങളുടെ രീതി’ ആണോ?'

    എന്താ അലീനാ ഇങ്ങനെയൊക്കെ ചോദിക്കുന്നത്? നമ്മുടെ നാട്ടിലെ ‘ഉത്തമ പത്ര’ങ്ങളുടെ രീതി അലീനയ്ക്ക് ഇതുവരെ മനസ്സിലായില്ലെന്നുണ്ടോ? ഒന്നാം പേജില്‍ ‘വിജയന്‍ കോടിയേരിക്കെതിരെ’ എന്ന് എട്ടു കോളം തലക്കെട്ട്, മൂന്നാം പേജില്‍ കോടിയേരിയെ ന്യായീകരിക്കാന്‍ വിജയന്‍’ എന്ന് ബോക്സ് ന്യൂസ്... ആറാം പേജില്‍ ‘കോടിയേരിയെ പുകച്ചു ചാടിക്കാന്‍ ശ്രമം, പുതിയ ഗ്രൂപ്പ് സമവാക്യങ്ങള്‍’ എന്ന് ‘പ്രത്യേക ലേഖകന്‍’, ഏഴാം പേജില്‍ ‘ഔദ്യോഗിക പക്ഷം കോടിയേരിക്കൊപ്പം ഉറച്ചു നില്‍ക്കും’ എന്ന് ‘സ്വന്തം ലേഖകന്‍’... ഇങ്ങനെയൊക്കെ ‘കഥ’കള്‍ കൊണ്ട് ‘അവിയല്‍’ തീര്‍ക്കാതെ പത്രങ്ങള്‍ക്ക് വേറെ വഴിയില്ലല്ലോ.. സി പി എം വിരുദ്ധ മത്സരത്തില്‍ പിടിച്ചു നില്‍ക്കണ്ടേ?

    ‘അലീനയും ഞാനും ഒരാളാണെന്ന് എന്തു തെളിവാണു കൈയിലുള്ളത്

    എന്താ സുനില്‍ ഇങ്ങനെയൊക്കെ ചോദിക്കുന്നത്? അലീന അന്നയെ ‘അന്നക്കുട്ട്യേ’ എന്നു വിളിച്ചു, അതിനു ശേഷം സുനില്‍ ‘അന്നക്കുട്ടീ’ എന്നും. ഇതു തന്നെ ഒന്നാന്തരം തെളിവല്ലേ രണ്ടും ഒരാളാണെന്നതിന്?! അല്ലെന്നുണ്ടെങ്കില്‍ തെളിയിക്ക്...! ഹല്ല പിന്നെ...!! (എന്തോ... ആരോപണം ഉന്നയിച്ച ആള്‍ തെളിയിക്കട്ടെ എന്നോ? ഏയ്...! അതെങ്ങനെ ശരിയാകും? ആരോപണം ഉന്നയിക്കുക എന്നതു മാത്രമല്ലേഅന്നാമ്മച്ചീടെ ജോലി. തെളിവു കൊണ്ടുവരാനുള്ള ബാധ്യതയൊന്നും ഏറ്റെടുക്കാന്‍ വയ്യ!)

    ReplyDelete
  25. അനോനിയായി ഇട്ട് ഡിലീറ്റ്ചെയ്യുകയും പിന്നെ എന്റെ പേര്‍ പ്രസിദ്ധീകരിക്കുകയും ചെയ്ത കമന്‍റു കള്‍തമ്മില്‍ വള്ളിപുള്ളി വ്യത്യാസവൊണ്ടോന്ന് നോക്ക്. എന്നിട്ട് മതി കോലാഹലങ്ങള്.
    പിണറായി, കോടിയേരി തുടങ്ങിയ ദൈവങ്ങളെ വിമര്‍ശിച്ചവളല്ലേ, അവളെ വെറുതെ വിട്ടുകൂടാ. കൈപ്പാങ്ങിന് ഒണ്ടാരുന്നേല്‍ മലപ്പുറം കത്തികേറ്റാമാരുന്നു. കമന്‍റെങ്കില്‍ കമന്‍റ് , അവടെ പണി തീര്‍ത്തു വിടണം.
    അതിന് അവള്‍ പറയുന്നതെല്ലാം വളച്ചൊടിക്കണം. ആടിനെ പട്ടിയാക്കി മേക്കിട്ടു കേറണം.ദേശാഭിമാനിയുടെ ഓരോരോ കൊച്ചു പതിപ്പുകളുതന്നെ. കര്‍ത്താവ് അനുഗ്രഹിക്കട്ടെ. നാടു നന്നാവട്ടെ.

    ReplyDelete
  26. പിണറായി, കോടിയേരി തുടങ്ങിയ ദൈവങ്ങളെ വിമര്‍ശിച്ചവളല്ലേ, അവളെ വെറുതെ വിട്ടുകൂടാ. കൈപ്പാങ്ങിന് ഒണ്ടാരുന്നേല്‍ മലപ്പുറം കത്തികേറ്റാമാരുന്നു. കമന്‍റെങ്കില്‍ കമന്‍റ് , അവടെ പണി തീര്‍ത്തു വിടണം.

    ഇവിടെ ആരും ആരേയും ദൈവമായി കണ്ടിട്ടില്ല, കാണാറുമില്ല.ഞാൻ കഴിഞ്ഞ കുറെ കമന്റുകളിലായി ചൂണ്ടിക്കാട്ടാൻ ശ്രമിച്ചത് ഇവരൊക്കെ ദൈവം ആണെന്നല്ല.അന്ന പറഞ്ഞ കാര്യങ്ങളിലെ വസ്തുതയില്ലായ്മയാണു.അതിനായി നിരത്തിയ വാദങ്ങൾക്കൊന്നിനും ഒരു മറുപടി പോലും കണ്ടുമില്ല.ചില ‘മനുഷ്യദൈവങ്ങൾ’ ചെക്കു കേസിൽ പെടുമ്പോൾ മാധ്യമങ്ങളും, നിങ്ങളെപ്പോലുള്ളവരും അതെങ്ങനെ മറച്ചു വക്കുന്നു എന്നും തെളിവു സഹിതം കാണിച്ചു തന്നു.മിണ്ടാട്ടമില്ല.ബ്ലേഡ് കമ്പനിക്കാരെ വെള്ള പൂശിയതും,പിന്നെ മാറ്റിപ്പറഞ്ഞതും കാട്ടി തന്നു.മിണ്ടാട്ടമില്ല.കോടിയേരിയുടെ മകൻ ഇതിൽ കുറ്റക്കാരനെന്നു സ്ഥാപിക്കാൻ ചുമ്മാ പോലും ഒരു തെളിവു നിരത്താൻ അന്നക്ക് കഴിഞ്ഞുമില്ല.ചുമ്മാ ഏതു അണ്ടനും അടകോടനും ആർക്കെതിരെയും ആരോപണം ഉന്നയിക്കാം.അപ്പോളെല്ലാം പോയി “അഗ്നിശുദ്ധി “വരുത്തണം, അല്ലെങ്കിൽ അന്വേഷിക്കണം എന്നൊക്കെ പറയാൻ ഇതെന്താ വെള്ളരിക്കാ പട്ടണമോ? പിണറായി എന്ന പോളിറ്റ് ബ്യൂറോ മെമ്പർക്കെതിരെ പയറ്റി തളർന്ന ആ തന്ത്രം ഇപ്പോൾ അടുത്ത ആളിനെതിരെ ആക്കി എന്നു മാത്രം.ഇതൊക്കെ മനസ്സിലാക്കാൻ “കൊട്ടേഷൻ‌കാരെ സ്വന്തം വാഹനത്തിലിരുത്തി സഞ്ചരിക്കുന്നവരെ” ആരാധിക്കുകയും പിന്താങ്ങുകയും ചെയ്യുന്ന മനസ്സുള്ളവർക്ക ഒരിക്കലും സാധിക്കില്ല.

    ബ്ലോഗിലെ സംവാദങ്ങൾ അതിന്റെ അർത്ഥത്തിൽ എന്നെപ്പോലെയുള്ളവർ എടുക്കുന്നു.അന്ന പറയുന്ന പോലെ “കൈപ്പാങ്ങിന് ഒണ്ടാരുന്നേല്‍ മലപ്പുറം കത്തികേറ്റാമാരുന്നു“ എന്ന ചിന്ത കൊട്ടേഷൻ സംഘങ്ങളെ താലോലിക്കുന്ന സ്വകാര്യ പണമിടപാടുകാരുടെ മനസ്സിലേ വരൂ...എന്നെപ്പോലെ ഉള്ളവരുടെ മനസ്സിൽ സംവാദങ്ങൾ അർത്ഥവത്തായ ചിന്തകളാണു.അല്ലാതെ വ്യക്തി വൈരാഗ്യമോ അതിന്റെ പേരിൽ “കത്തി കേറ്റലോ” അല്ല.

    അതിന് അവള്‍ പറയുന്നതെല്ലാം വളച്ചൊടിക്കണം. ആടിനെ പട്ടിയാക്കി മേക്കിട്ടു കേറണം.ദേശാഭിമാനിയുടെ ഓരോരോ കൊച്ചു പതിപ്പുകളുതന്നെ.

    എവിടെ എന്താണു വളച്ചൊടിച്ചത്? അന്ന പറഞ്ഞ ഓരോ കാര്യങ്ങൾക്കും, ഓരോ ആരോപണത്തിനും സുവ്യക്തമായ മറുപടികൾ നൽ‌കിയിട്ടുണ്ട്.ഇത്തരം സംവാദങ്ങളിൽ താൽ‌പര്യമില്ലാത്തവർക്ക് കമന്റ് ഓപ്ഷൻ അടച്ചിടാനോ ‘മോഡറേറ്റ്’ ചെയ്യാനോ ഉള്ള വിവേചനാധികാരവുമുണ്ട്.പിന്നെ, ദേശാഭിമാനി ആണോ അതൊ മറ്റു പത്രങ്ങളാണോ വാർത്തകൾ വളച്ചൊടിക്കുകയും, കള്ളങ്ങൾ നിരത്തുകയും ചെയ്യുന്നതെന്ന് തെളിവു സഹിതം പറഞ്ഞല്ലോ..വല്ലതും പറയാനുണ്ടോ അതേപറ്റി?

    എന്തായാലും അന്ന ഇത്ര വികാര വിക്ഷോഭ ആയ സാഹചര്യത്തിൽ തുടർ സംവാദത്തിൽ താൽ‌പര്യമില്ലെന്നു പറഞ്ഞു കൊള്ളട്ടെ.

    ആശംസകൾ...വീണ്ടും കാണാം..കോട്ടയത്ത് ഓണാഘോഷം എപ്പടി?

    ReplyDelete
  27. സുനില്‍,
    താങ്കള്‍ക്ക് രാഷ്ട്രീയ പക്ഷപാതം ഇല്ല എന്നത് ഇവിടെ ഇതുവരെ ഇട്ട കമന്‍ുറകിള്‍നിന്ന് വ്യക്തമാണ്. ഞാന്‍ പറഞ്ഞ തലത്തില്‍ കാര്യങ്ങള്‍ കാണാതെ കേവലം സി.പി.എമ്മിനെതിരായ വിമര്‍ശനം മാത്രമായി കാണുന്നതാണ് താങ്കളുടെ പ്രശ്നം. ജനങ്ങളുടെ ഭീതി പരിഹരിക്കണമെന്ന ആവശ്യമാണ് ഞാന്‍ ഉന്നയിച്ചത്. പക്ഷെ അതിനെ രാഷ്ട്രീയ വാദപ്രതിവാദത്തിലേക്ക് വലിച്ചിഴക്കാനായിരുന്നു താങ്കളുടെ ശ്രമം.
    എം.കെ. മുനീര്‍ ചെക്കു കേസില്‍ പെട്ടെങ്കില്‍ അതിനുള്ള ശിക്ഷ കോടതി പ്രഖ്യാപിക്കുകയും ചെയ്തില്ലേ? മാധ്യമങ്ങളെ ന്യായീകരിക്കേണ്ട കാര്യം എനിക്കില്ല.നേരിട്ടും ഇന്‍റര്‍നെറ്റിലുമായി വായിക്കാവുന്നത്ര പത്രങ്ങള്‍ വായിക്കുകയും സമയം പോലെ ടെലിവിഷന്‍ വാര്‍ത്തകര്‍ കാണുകയും ചെയ്യുന്നു എന്നതില്‍ കവിഞ്ഞ് മാധ്യമങ്ങളുമായി എനിക്ക് പുലബന്ധം പോലുമില്ല.
    എന്തുകൊണ്ടോ വാര്‍ത്തകളോട് അല്‍പ്പം താല്‍പ്പര്യമുണ്ട്. മനോരമ ചാനലില്‍ രാഷ്ട്രീയ നേതാക്കളെയും മറ്റും മുഖംനോക്കാതെ വിചാരണചെയ്യുന്ന ഷാനി പ്രഭാകര്‍ എന്ന പെണ്ണിനെക്കുറിച്ച് അഹങ്കാരി, ഒരു എല്ല് കൂടുതലുള്ളവര്‍ എന്നിങ്ങനെ ചില പുരുഷ കേസരികള്‍ പറയുന്നത് ഞാന്‍ കേട്ടിട്ടുണ്ട്. അപ്പോപ്പിന്നെ ഷാനിയുടെ പതിനായിരം അയലത്തുപോലും നില്‍ക്കാന്‍ യോഗ്യതയില്ലാത്ത കേവലം ഒരു ഓഫീസ് ജീവനക്കാരിയായ ഞാന്‍ ഇത്തരം വിഷയങ്ങള്‍ ചര്‍ച്ച ചെയ്താല്‍ നിങ്ങളെപ്പോലുള്ളവര്‍ക്ക് തോന്നാവുന്ന വികാരം എനിക്ക് മനസ്സിലാക്കാവുന്നതേയുള്ളൂ.
    എല്ലാ മാധ്യമങ്ങള്‍ക്കും അവരവരുടേതായ നിലപാടുകളുണ്ട്.ഭൂരിഭാഗം പത്രങ്ങള്‍ക്കും രാഷ്ട്രീയ അജന്‍ഡയാണെങ്കില്‍ മാധ്യമം പോലെ ചിലവയ്ക്ക് മതപരമായ ലക്ഷ്യങ്ങള്‍കൂടിയുണ്ടെന്നാണ് എനിക്കു തോന്നുന്നത്. ഈ സമീപനം വാര്‍ത്തകളുടെ കാര്യത്തിലും പ്രകടമാണ്. ആഗോളതലത്തിലുള്ള സ്ഥിതിയെടുത്താലും ഒട്ടുമുക്കാല്‍ മാധ്യമങ്ങളും അങ്ങനെതന്നയാണെന്നു കാണാം.
    കേരളത്തെ ഞെട്ടിച്ച ഒരു കൊലക്കേസുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ പുറത്തുവരികയും വിവരങ്ങള്‍ മാറിയും മറിഞ്ഞുമിരിക്കുകയും ചെയ്യുന്നതിനിടെയാണ് ഡോ. എം.കെ. മുനീറിനെതിരായ ചെക്കുകേസിലെ വിധി പുറത്തുവന്നത്. അതുതന്നെയാവണം വാര്‍ത്തക്ക് മാധ്യമങ്ങള്‍ മതിയായ പ്രാധാന്യം കൊടുക്കാതിരുന്നതിന് കാരണമെന്ന് കരുതേണ്ടിയിരിക്കുന്നു. മനോരമയും മാതൃഭൂമിയും വാര്‍ത്ത ഉള്‍പ്പേജില്‍ ഒതുക്കി എന്ന് പരിതപിക്കുന്നോര്‍ക്ക് പിണറായി വിജയന്‍റെ ഏറ്റവും അടുത്തയാളായ ഫാരിസിന്‍റെ ഉടമസ്ഥതേലുള്ള മെട്രോ വാര്‍ത്തയില്‍ ഈ വാര്‍ത്ത വരാതിരുന്നതിനെക്കുറിച്ച് എന്തെങ്കിലും പറയാനുണ്ടോ ആവോ?
    ഈ വാര്‍ത്ത ദേശാഭിമാനി വിശദമായി കൊടുത്തത് വലിയ സംഭവമായി ചൂണ്ടിക്കാട്ടുന്പോള്‍ സി.പി.എമ്മിനെതിരായ എത്രലക്ഷം വാര്‍ത്തകള്‍ ഇതേപത്രം വളച്ചൊടിക്കുകയോ തമസ്കരിക്കുകയോ ചെയിതിട്ടുണ്ട് എന്ന കാര്യം മറക്കുന്നത് എന്തുകൊണ്ട്.

    ReplyDelete
  28. ബ്ലേഡുകാരെക്കുറിച്ച് ഇതുവരെ ഞാന്‍ പറഞ്ഞ കാര്യങ്ങള്‍ ദേ ചുവടെ

    1."പിന്നെ മുത്തൂറ്റ് ഫിനാന്‍സ് എന്നല്ല, കേരളത്തിലെ ഒരു പണ ഇടപാടു സ്ഥാപനവും വീടുകളില്‍ കയറി ആളുകളെ വിരട്ടി നിക്ഷേപം വാങ്ങുന്നതായി അറിവില്ല. പാവപ്പെട്ടവന് നിക്ഷേപം നടത്താന്‍ വേറെ എത്രയോ മാര്‍ഗങ്ങളുണ്ട്. സര്‍ക്കാര്‍ സംവിധാനങ്ങളുടെ പിന്നാലെ പോയി നൂലാമാലകളില്‍പെട്ട് വട്ടാകുന്പഴാണ് പലപ്പഴും ആളുകള്‍ ഇത്തരം സ്വകാര്യ സ്ഥാപനങ്ങളെ ആശ്രയിക്കുന്നത് എന്ന വസ്തുത മനസ്സാലാക്കണമെങ്കില്‍ നമ്മുടെ ചുറ്റുവട്ടത്തേക്ക് ഒന്നു കണ്ണോടിച്ചാല്‍ മതി. കുട്ടികളെ പഠിപ്പിക്കാന്‍, കുടുംബം പോറ്റാന്‍, രോഗത്തിന് ചികിത്സ തേടാന്‍ നവൃത്തിയില്ലാതെ നരകിക്കുന്ന ആയിരങ്ങളില്‍ ഒരാളുടെയെങ്കിലും വീട്ടിലേക്ക് കേറിച്ചെന്നാമതി"

    2."ഏറ്റുമാനൂരില്‍ ബ്ലേഡുകാര്‍ വെറുതേ വഴിയെ പോയ പെണ്ണിന്‍റെ മുടിയല്ല മുറിച്ചത്. ഗതികേടുകൊണ്ട് പമം കടമെടുത്ത കുടുംബത്തിലെ പെണ്ണാണ് ആക്രമണത്തിന് ഇരയായത്. അവര്‍ക്ക് എന്തുകൊണ്ട് ബ്ലേഡുകാരെ സമീപിക്കേണ്ടിവന്നു? ആലോചിച്ചിട്ടൊണ്ടോ? ഞാന്‍ അത്തരം ഒരു സ്ഥാപനത്തില്‍ ജോലി ചെയ്യുന്നവളാണെന്നതും താങ്കളുടെ വിടുവായത്തരത്തിന്റേം അമിതാവേശത്തിന്‍റേം ഉദാഹരണമായിട്ടാണ് എനിക്കു തോന്നുന്നത്. ഓരോ ദിവസോം ദേശാഭിമാനി പത്രം പടച്ചുവിടുന്ന വാര്‍ത്തകള്‍ പോലെതന്നെ"

    3."ബ്ലേഡുകാരെക്കുറിച്ചുള്ള എന്‍റെ അഭിപ്രായത്തില്‍ മാറ്റമോ വൈരുധ്യമോ സംഭവിച്ചിട്ടില്ല. താങ്കള്‍ വായിച്ചതിന്‍റെ പ്രശ്നമാണ്. ഗതികെട്ടവര്‍ ബ്ലേഡുകാരുടെ പിന്നാലേ പോകേണ്ടിവരുന്നത് സര്‍ക്കാരിന്‍റെയും അനുബന്ധ സംവിധാനങ്ങളുടെയും ബാങ്കുകളുടെയുമൊക്കെ കൊണവതിയാരംകൊണ്ടാണെന്നാണ് പറഞ്ഞത്.
    ഗുണ്ടകള്‍ക്ക് തേര്‍വാഴ്ച്ച നടത്താന്‍ അവസരം കൊടുത്തിട്ട് അവര്‍ ആളെക്കൊല്ലന്പോള്‍ അത് വെട്ടിക്കൊന്നത് ശരിയായില്ല, കുത്തിയായിരുന്നു കൊല്ലേണ്ടത്, കൊല്ലുന്നതിനു മുന്പ് അവസാനത്തെ ആഗ്രഹം ചോദിക്കേണ്ടതായിരുന്നു എന്നൊക്കെ പറയുന്നതുപോലെയാണ് ബ്ലേഡുകാര്‍ക്ക് സദാചാര പാഠാവലി വിതരണം ചെയ്യുന്നത്.
    ആദ്യം നാട്ടിലെ പാവപ്പെട്ടവന് കിടപ്പാടം പണയം വെച്ചാല്‍ തെക്കുവടക്കു നടന്ന് ഭ്രാന്തു പിടിക്കാതെ എത്രയും പെട്ടെന്ന് വായ്പ്പ കൊടുക്കത്തക്ക രീതിയില്‍ ഒരു സംവിധാനം ഏര്‍പ്പെടുത്തട്ടെ, എന്നിട്ട് സര്‍വ ബ്ലേഡുകളെയും തുടച്ചു നീക്കട്ടെ"

    ഇതില്‍ എവിടെയാണ് ബ്ലേഡുകളെ വെള്ളപൂശുന്നത്? എവിടെയാണ് നിലപാട് മാറ്റീരിക്കുന്നത്?

    ReplyDelete
  29. കോടിയേരിയുടെ മോന്‍ കുറ്റക്കാരനാണെന്ന് സ്ഥാപിക്കേണ്ട ആവശ്യം എനിക്കില്ല. അതിന് തെളിവു നിരത്തേണ്ടത് എന്നേപ്പോലൊരു സാധാരണക്കാരിയുടെ പണിയുമല്ല. പക്ഷ, നാട്ടില്‍ നടക്കുന്ന പല കേസുകളിലും ഈ മഹാന്‍റെ പേര് ഉയര്‍ന്നുവരുന്നു. ഒടുവില്‍ നാടിനെ വിറപ്പിച്ച കൊലപാതകക്കേസിലെ പ്രതികള്‍ക്കും ഇയാളുമായി ബന്ധമുണ്ടെന്നു പറയുന്നു. സാധാരണ രീതിയനുസരിച്ച് ഈ മഹാനെ ചോദ്യം ചെയ്യാനുള്ള മര്യാദയെങ്കിലും കാണിക്കണമെന്നാണ് ഞാന്‍ ആവശ്യപ്പെട്ടത്. കോടിയേരീടെ മകനും മറ്റു സാധാരണക്കാര്‍ക്കും രണ്ടു നീതി എന്ന രീതി അരാജകത്വത്തിന് ആക്കം കൂട്ടുവെന്നാണ് പറഞ്ഞത്.
    അണ്ടന്‍, അടകോടന്‍, ചെരിപ്പുകുത്തി, ചെമ്മാന്‍ തുടങ്ങി എന്തു വിളിച്ച് അപമാനിച്ചാലും ആ നിലപാട് മാറ്റാന്‍ ഉദ്ദേശവുമില്ല. മാനത്തുനിന്ന് കെട്ടിയിറക്കപ്പെട്ട മന്ത്രിപുത്രന് മനുഷ്യര്‍ക്ക് അതീതനായതുകൊണ്ട് അദ്ദേഹത്തെ ചോദ്യം ചെയ്യുകയോ അഗ്നിശുദ്ധിവരുത്തുകയോ വേണ്ടതില്ലെന്ന് വാദിക്കാനുള്ള സ്വാതന്ത്ര്യംതാങ്കളെപ്പോലുള്ളവര്‍ക്കുമുണ്ട്.
    "പിണറായി എന്ന പോളിറ്റ് ബ്യൂറോ മെമ്പർക്കെതിരെ പയറ്റി തളർന്ന ആ തന്ത്രം ഇപ്പോൾ അടുത്ത ആളിനെതിരെ ആക്കി എന്നു മാത്രം"
    പോളിറ്റ് ബ്യൂറോ അംഗം എന്നാല്‍ സ്വര്‍ഗത്തില്‍ ദൈവത്തിന്‍റെ വലത്തുഭാഗത്തിരിക്കുന്നയാള്‍ എന്ന് അര്‍ത്ഥമില്ലല്ലോ.പിണറായിക്കെതിരായ നീക്കം തന്ത്രമാരുന്നേല്‍ അങ്ങേര് എന്തിനാണപ്പാ ഇപ്പം സുപ്രീം കോടതിയുടെ തിണ്ണ നെരങ്ങുന്നത്?

    എന്‍റെ പോസ്റ്റും താങ്കള്‍ ഇതുവരെ ഇട്ട കമന്‍റുകളും പരിശോധിക്കുന്നവര്‍ക്ക് അറിയാം ബ്ലോഗിലെ സംവാദങ്ങള്‍ അതിന്‍റെ അര്‍ത്ഥത്തില്‍ എടുക്കുന്നയാളാണ് താങ്കളെന്ന്.

    “എന്നെപ്പോലെ ഉള്ളവരുടെ മനസ്സിൽ സംവാദങ്ങൾ അർത്ഥവത്തായ ചിന്തകളാണ്“ ബാക്കിയുള്ളവരെല്ലാംവിവരംകെട്ട ---കള്‍. ഇതുതന്നെയാണ് യഥാര്‍ത്ഥ മാര്‍ക്സിസ്റ്റ് മനസ്സ്.

    “ദേശാഭിമാനി ആണോ അതൊ മറ്റു പത്രങ്ങളാണോ വാർത്തകൾ വളച്ചൊടിക്കുകയും, കള്ളങ്ങൾ നിരത്തുകയും ചെയ്യുന്നതെന്ന് തെളിവു സഹിതം പറഞ്ഞല്ലോ..വല്ലതും പറയാനുണ്ടോ അതേപറ്റി?“

    അതു നൂറു ശതമാനം ശരിയാണ്. വസ്തുനിഷ്ഠമായി കാര്യങ്ങള്‍ അവതരിപ്പിക്കുന്ന ഒരേയൊരു പത്രം ദേശാഭിമാനിയാണ്.അതു മാത്രം വായിക്കുന്നവരെ സംബന്ധിച്ചിടത്തോളം ലാവ് ലിന്‍ കേസ് എന്നാന്നുപോലും അറിയാത്തയാളാണ് പിണറായി വിജയന്‍. കേരള ചരിത്രത്തില്‍ ഇന്നോളം സി.പി.എം നേതാക്കളോ പ്രവര്‍ത്തകരോ ആരുടെയും ദേഹത്ത് ഒരുനുള്ളു പൂഴി പോലും എടുത്തിട്ടിട്ടില്ല. ഗുണ്ടായിസം എന്തവാണെന്ന് അവര്‍ക്ക് അറിയാനേ മേല. എല്ലാം കുത്തകമാധ്യമങ്ങളുടെ സൃഷ്ടി.

    എന്തിനധികം കഴിഞ്ഞദിവസം പോങ്ങാട് എന്ന സ്ഥലത്ത് ഹെല്‍മെറ്റില്ലാതെ ബൈക്ക് ഓടിച്ചതിന് ലോക്കല്‍ സെക്രട്ടറിക്ക് നൂറു രൂപ പിഴയിട്ടതിനെ തുടര്‍ന്ന് പോലീസ് സ്റ്റേഷന്‍ ആക്രമിച്ച വാര്‍ത്ത ദേശാഭിമാനിയുടെ ഒന്നാം പേജില്‍ എട്ടുകോളത്തി വീശിരിക്കുവല്ലാരുന്നോ!

    താങ്കള്‍ക്ക് തുടര്‍സംവാദത്തില്‍ താല്‍പര്യമില്ലെന്ന് പറഞ്ഞതുമുതല്‍ എനിക്ക് ആകെ വിഷമം. ഇന്നു രാവിലെ അടുക്കളേക്കേറീട്ട് ഒന്നും ചെയ്യാന്തോന്നിയില്ല. ഓഫീസിലെത്തീട്ടും തഥൈവ.
    സുഹൃത്തേ പോസ്റ്റുകളെ വിമര്‍ശിക്കുന്നതും സ്വന്തം നിലപാടുകളെ വസ്തുനിഷ്ടമായി വ്യാഖ്യാനിച്ച് പോസ്റ്റിട്ടയാളുടെ വാദമുഖങ്ങളെ പൊളിച്ചടുക്കുന്നതും ഇവിടെത്തന്നെ ഒരുപാട് കണ്ടിരിക്കുന്നു. അതിനൊക്കെ ഒരു രസമുണ്ട്. പക്ഷെ, താങ്കളുടേത് കമന്‍റുകൊണ്ടുള്ള ഗുണ്ടായിസമാണ്.

    അതുകൊണ്ട് തല്‍ക്കാലം ബൈ. പിന്നെ എപ്പഴെങ്കിലും കാണാം.

    ReplyDelete
  30. ജനങ്ങളുടെ ഭീതി പരിഹരിക്കണമെന്ന ആവശ്യമാണ് ഞാന്‍ ഉന്നയിച്ചത്.

    എന്നല്ല്ലല്ലോ അന്ന പറഞ്ഞത്.അന്ന തന്നെ കുറ്റവിചാരണ നടത്തി ചില പ്രതികളെ കണ്ടെത്തുന്നു.മറ്റൊന്നും ബാധകമല്ല.അന്ന പറഞ്ഞ വാചകങ്ങൾ ഇതാ ഇവിടെ

    ഈ ഭൂമി മലയാളത്തില്‍ പ്രമാദമായ ഏതു കേസുമായി ബന്ധപ്പെട്ട് സാധാരണക്കാരുടെ പേര് ഉയര്‍ന്നുവന്നാല്‍ അതില്‍ സത്യമുണ്ടെങ്കിലും ഇല്ലെങ്കിലും അവനെ പോലീസ് ചോദ്യം ചെയ്യാറുണ്ട്. ഈ എടപാട് ആഭ്യന്തര മന്ത്രിയുടെ മകനു മാത്രം ബാധകമല്ലേ എന്ന ന്യായമായ സംശയം അവശേഷിക്കുന്നു.

    അതു മാത്രമല്ല, ഇപ്പോൾ ഈ പോസ്റ്റ് ഒന്നു കൂടി വായിച്ചു നോക്കുക.എന്താണു അതിന്റെ അന്ത:സത്ത? പോളിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് പോലീസ് അലംഭാവം കാണിക്കുന്നു.ബിനീഷ് കോടിയേരിയെ ചോദ്യം ചെയ്യുന്നില്ല.അതു തന്നെയല്ലേ ഈ പോസ്റ്റിന്റെ മുഖ്യ വിഷയം?അല്ലാതെ നാട്ടിൽ ഭീതി എന്നൊക്കെ ഇപ്പോൾ ചുമ്മാ വിളിച്ചു കൂവിയിട്ട് എന്ത് കാര്യം.അണ്ണാറക്കണ്ണനും തന്നാലായത് എന്ന മട്ടിൽ സി.പി.എമ്മിനിട്ട് അന്നയുടെ വക ഒരു തട്ട്.അത്രേ ഉള്ളൂ.പോലീസ് നല്ല രീതിയിൽ തന്നെ കേസ് അന്വേഷിക്കുമ്പോൾ പ്രതികളെ പുറത്തു കൊണ്ട് വരാൻ അവർക്ക് അവസരം കൊടുക്കാതെ “ഞങ്ങൾ പറയുന്ന രീതിയിൽ അന്വേഷിക്കണം” എന്ന് പറയാൻ മാധ്യമങ്ങൾക്ക് എന്ത് അവകാശം?പോലീസിനു സമയം കൊടുക്കൂ....ഒരു പാവപ്പെട്ട കന്യാസ്ത്രീ കോൺ‌വെന്റിനുള്ളിൽ കൊല്ലപ്പെട്ടിട്ട് ഇത്ര വർഷം കഴിഞ്ഞിട്ടും പ്രതികൾക്ക് ശിക്ഷ വാങ്ങിക്കൊടുക്കാനാവാത്ത സി.ബി.ഐ യോടോ ഇൻ‌ഡ്യൻ നീതി ന്യായ വ്യവസ്ഥയോടോ അന്നയെപ്പോലുള്ളവർക്ക് യാതൊരു പ്രതിഷേധവുമില്ല.ഗുണ്ടാ നേതാവായിരുന്ന ഒരാൾ കൊല്ലപ്പെട്ടതിന്റെ പിറ്റേന്ന് ‘ബിനീഷ് കോടിയേരിയെ” അറസ്റ്റ് ചെയ്തില്ല എന്നതാണു ഏറ്റവും വലിയ പ്രശ്നം.ഇതാണ് ഇരട്ടത്താപ്പ്.ഈ കൊല തന്നെ എങ്ങനെ നടന്നു എന്നു പോലും നമുക്ക് അറിയേണ്ട.”ചത്തത് കീചകനെങ്കിൽ കൊന്നത് ഭീമൻ തന്നെ” എന്ന പോളിസി.അന്ന ഒരു പടി കൂടി മുന്നോട്ടു പോയി “പിണറായി “ വരെ ഇതിനു പിന്നിൽ എന്ന് പുതിയ “സി.ബി.ഐ.ഡയറിക്കുറിപ്പ്” എഴുതിച്ചേർക്കുകയും ചെയ്തു.

    ഇതൊക്കെ പൊളിച്ചു കൈയിൽ തരുമ്പോൾ “ഗുണ്ടായിസം” എന്നു പറഞ്ഞു വിലപിച്ചിട്ട് കാര്യമില്ല.സ്വകാര്യ പണമിടപാടുകാരോട് ഒട്ടി നിൽക്കുന്നവർക്ക് എന്തും “ഗുണ്ടായിസം” എന്നേ തോന്നു,എനിക്കതിൽ സഹതപിക്കാൻ മാത്രമേ കഴിയുന്നുള്ളൂ.

    ഹോ..സി.പി.എമ്മിനെ സ്നേഹിക്കുന്ന ഒരു അന്ന! ചിരിക്കാൻ തോന്നുന്നു!ശാന്തം പാപം!

    ReplyDelete
  31. എം.കെ. മുനീര്‍ ചെക്കു കേസില്‍ പെട്ടെങ്കില്‍ അതിനുള്ള ശിക്ഷ കോടതി പ്രഖ്യാപിക്കുകയും ചെയ്തില്ലേ? മാധ്യമങ്ങളെ ന്യായീകരിക്കേണ്ട കാര്യം എനിക്കില്ല.

    ഇത്രേം പറഞ്ഞ അന്ന ഇനി പറയുന്നു..

    കേരളത്തെ ഞെട്ടിച്ച ഒരു കൊലക്കേസുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ പുറത്തുവരികയും വിവരങ്ങള്‍ മാറിയും മറിഞ്ഞുമിരിക്കുകയും ചെയ്യുന്നതിനിടെയാണ് ഡോ. എം.കെ. മുനീറിനെതിരായ ചെക്കുകേസിലെ വിധി പുറത്തുവന്നത്. അതുതന്നെയാവണം വാര്‍ത്തക്ക് മാധ്യമങ്ങള്‍ മതിയായ പ്രാധാന്യം കൊടുക്കാതിരുന്നതിന് കാരണമെന്ന് കരുതേണ്ടിയിരിക്കുന്നു.

    ഒറ്റ സെക്ക്ന്റു കൊണ്ട് മാധ്യമങ്ങളെ അന്ന ന്യായീകരിക്കുന്നത് നോക്കുക.പാവം മാധ്യമങ്ങൾ! ആ പോളിന്റെ കൊലപാതകം നടന്നില്ലായിരുന്നുവെങ്കിൽ മുനീറിന്റെ ചെക്കു കേസ് ആദ്യ പേജിൽ തന്നെ കൊടുക്കുമായിരുന്നു.അല്ലേ അന്ന? മനോരമ ആണേൽ ചെക്കു കേസ് എന്നൊരു വാക്കു പോലും മിണ്ടിയില്ല.അവർ അറിഞ്ഞു കാണില്ല അല്ലേ അന്നാ?ഈ മുനീർ ഒരു “മുൻ മുഖ്യമന്ത്രി പുത്രൻ” അല്ലേ അന്നാ? ഒരു സി.പി.എം നേതാവിന്റെ മകൻ ആയിരുന്നെങ്കിൽ അന്നയും മാധ്യമങ്ങളും ഇവിടെ ബോംബ് ഇടില്ലായിരുന്നോ?

    25 ലക്ഷം പിഴ അട്ക്കണം എന്ന് കോടതി.അതു എവിടെ നിന്നു കിട്ടും മുനീറിന്? അതൊക്കെ നമ്മൾ എന്തിനു അന്വേഷിക്കണം അല്ലേ അന്ന? നമുക്കു പറയാൻ ഒന്നേ ഒന്ന് “ഒരു നല്ല മനുഷ്യനായിരുന്ന പോളിനെ കൊന്നത് പിണറായിയും ബിനീഷ് കോടിയേരിയും കൂടിയാണ്.അവരെ അറസ്റ്റ് ചെയ്യുക”അല്ലേ?

    ReplyDelete
  32. “എന്നെപ്പോലെ ഉള്ളവരുടെ മനസ്സിൽ സംവാദങ്ങൾ അർത്ഥവത്തായ ചിന്തകളാണ്“ ബാക്കിയുള്ളവരെല്ലാംവിവരംകെട്ട ---കള്‍. ഇതുതന്നെയാണ് യഥാര്‍ത്ഥ മാര്‍ക്സിസ്റ്റ് മനസ്സ്.

    എഴുതാപ്പുറം വായിക്കല്ലേ അന്ന...!പറഞ്ഞിട്ടു കാര്യമില്ല..ഞാനും അലീനയും ഒരാളാണെന്ന് മഴിയിട്ട് കണ്ടത്തിയ ആളാണല്ലോ അലീന.പിണറായി ഈ കേസിൽ ഉൾപ്പെട്ട ആളാണെന്നു വരെ പറഞ്ഞു വച്ചു.അപ്പോൾ പിന്നെ ഞാൻ പറയാത്ത മുകളിലത്തെ വാചകങ്ങൾ അന്ന ഉണ്ടാക്കി പറഞ്ഞില്ലെങ്കിലേ അത്ഭുതമുള്ളൂ..!

    ബ്ലേഡുകാരേയും മുത്തൂറ്റിനേയും മുനീറിനേയും, മാധ്യമങ്ങളേയും ഒക്കെ ന്യായീകരിച്ച് അന്ന ഇവിടെ പറഞ്ഞ വാക്കുകൾ പോസ്റ്റും കമന്റും വായിക്കുന്ന എതൊരാൾക്കും മനസ്സിലാവുന്നതേ ഉള്ളൂ..അതൊക്കെ ആദ്യം തന്നെ തുറന്നു കാട്ടിയതുമാണു.ഇനി വീണ്ടും ഒന്നു കൂടി എടുത്തെഴുതാൻ ഉദ്ദേശിക്കുന്നില്ല.

    ReplyDelete
  33. സുനില്‍,
    ഏടപാടു നിര്‍ത്തീന്ന് പറഞ്ഞിട്ട് എന്നാ പറ്റി?
    "പോലീസ് നല്ല രീതിയിൽ തന്നെ കേസ് അന്വേഷിക്കുമ്പോൾ പ്രതികളെ പുറത്തു കൊണ്ട് വരാൻ അവർക്ക് അവസരം കൊടുക്കാതെ “ഞങ്ങൾ പറയുന്ന രീതിയിൽ അന്വേഷിക്കണം” എന്ന് പറയാൻ മാധ്യമങ്ങൾക്ക് എന്ത് അവകാശം?പോലീസിനു സമയം കൊടുക്കൂ"

    ഇതുമാത്രം മതി താങ്കളുടെ യഥാര്‍ത്ഥ നിലപാടെന്താണെന്ന് വ്യക്തമാകാന്‍. നല്ലരീതീലൊള്ള അന്വേഷണം നല്ലരീതിയിലാണെന്ന് വിന്‍സെന്‍റ് എം. പോള്‍ എന്ന ഉന്നത പോലീസ് ഉദ്യോഗസ്ഥന്‍ നടത്തിയ പത്രസമ്മേളനം തന്നെ വ്യക്തമാക്കുന്നു. പിന്നീടങ്ങോട്ട് ഈ കേസില്‍ പോലീസും സര്‍ക്കാരും സ്വീകരിച്ചിരിക്കുന്ന അഴകൊഴന്പന്‍ സമീപനം വിവരവൊള്ള ആര്‍ക്കും മനസ്സിലാക്കാവുന്നതേയൊള്ളൂ.

    ReplyDelete
  34. ഞാന്‍ ആരെയാണ് കുറ്റവിചാരണ ചെയ്തത്. ആരെയാണ് പ്രതിയാക്കിയത്? ബിനീഷ് കോടിയേരിയുടെ പേര് ഉയര്‍ന്നവന്നിട്ടുള്ള കിളിരൂര്‍ ഉള്‍പ്പെടെയുള്ള കേസുകളുമായി ബന്ധപ്പെട്ട് അയാളെ ചോദ്യം ചെയ്യണമെന്നുതന്നെയാണ് എന്‍റെ ആവശ്യം. ബിനീഷിന്‍റെ ഫോണിലേക്ക് വന്ന കോളുകളും അയാള്‍ ആരെയൊക്കെ ബന്ധപ്പെട്ടിട്ടുണ്ടെന്നും പരിശോധിക്കണം. ആദ്യഘട്ടത്തിലെ പോലീസിന്‍റെ വിഢിനാടകത്തിനു പിന്നാലെ ബിനീഷിന്‍റെ പേര് ഉന്നയിക്കപ്പെട്ടതുകൊണ്ടുതന്നെയാണ് കേസ് അന്വേഷണത്തില്‍ എന്നെപ്പോലുള്ള സാധാരണക്കാര്‍ക്ക് വിശ്വാസം നഷ്ടമായത്.

    ഏതു കേസായാലും ബിനീഷോ അയാളെപ്പോലെ സി.പി.എമ്മിനു വേണ്ടപ്പെട്ടവരോ ഉള്‍പ്പെടുകയോ അവര്‍ക്കെതിരെ ആരോപണം ഉന്നയിക്കപ്പെടുകയോ ചെയ്താല്‍ അതോടെ കേസ് ഠിം. ഈ സാഹചര്യംതന്നെയാണ് നാട്ടില്‍ ഗുണ്ടായിസവും അത്രക്രമങ്ങളും പെരുകാന്‍ കാരണം എന്നാണ് ഞാന്‍ പറഞ്ഞത്.

    സിസ്റ്റര്‍ അഭയയെ ആരും കൊന്നിട്ടില്ലെന്നോ അതില്‍ അച്ചമ്മാരോ കന്യാസ്ത്രീകളോ ഉള്‍പ്പെട്ടിട്ടില്ലെന്നോ സി.ബി.ഐ കേസ് വിദഗ്ധമായി അന്വേഷിക്കുന്നുണ്ടെന്നോ ഞാന്പറഞ്ഞിട്ടില്ല.പിന്നെന്തിനാണ് ആ കേസ് ഇവിടെ പരാമര്‍ശിക്കുന്നത്. ഞാനൊരു ക്രിസ്ത്യാനിയായിപ്പോയതുകൊണ്ടാണോ. അച്ചനോയെ കന്യാസ്ത്രീയെയോ ബിഷപ്പിനെയോ കപ്യാരെയോ ആരേ വേണേലും ശിക്ഷിച്ചോട്ടെ. ആവശ്യമെന്നു തോന്നിയാല്‍ കോടതി അവര്‍ക്ക് വധശിക്ഷ പ്രഖ്യാപിക്കട്ടെ, അതൊന്നും എന്നെ ബാധിക്കില്ല. സി.പി.എമ്മിനെതിരെ ആരെങ്കിലും എന്തെങ്കിലും പറഞ്ഞാല്‍ ഉറഞ്ഞുതുള്ളുന്ന താങ്കളെപ്പോലെ സഭേ കുറ്റം പറഞ്ഞാല്‍ എടുത്തുചാടാനും മാത്രം മൂഢസ്വര്‍ഗത്തിലല്ല ഞാന്‍.

    പോള്‍ എം.ജോര്‍ജ് ഗുണ്ടാനേതാവായിരുന്നു എന്ന് താങ്കളെപ്പോലുള്ളവര്‍ വിളിച്ചുകൂവിക്കൊണ്ടിരിക്കുന്നു. അങ്ങനെ തന്നെയാകട്ടെ, അയാള്‍ മയക്കുമരുന്നു റാക്കറ്റിന്‍റെ അളായിരുന്നെന്നും പറയുന്നു. സുരാജ് വെഞ്ഞാറമൂടിന്‍റെ ഭാഷേപ്പറഞ്ഞാല്‍ പോള്‍ എത്ര കൂതറയായിരുന്നെങ്കിലും അയാളെ കൊല്ലാന്‍ ആര്‍ക്കെങ്കിലും അവകാശമുണ്ടോ.അങ്ങനെയെങ്കില്‍ കണ്ണൂരിലെ രാഷ്ട്രീയക്കൊലപാതകക്കേസുകളിലെ പ്രതികളെയും ശിക്ഷിക്കാതെര വെറുതെ വിടുകയല്ലേ വേണ്ടത്.
    വിദ്യാര്‍ത്ഥികളുടെ മുന്നില്‍വെച്ച് കൊല്ലപ്പെട്ട ജയകൃഷ്ണന്‍ മാസ്റ്റര്‍ "വൃത്തികെട്ട ആര്‍.എസ്.എസുകാരനാ"യിരുന്നു എന്നും അതുകൊണ്ട് ആയാള്‍ അത് അര്‍ഹിക്കുന്നു എന്നും താങ്കളെപ്പോലുള്ളവര്‍ വാദിച്ചുകളയും.

    പിണറായെ ഇതുമായി ബന്ധപ്പെടുത്തിയതിന്‍റെ സാഹചര്യം ഞാന്‍ ഇതിനോടകം വ്യക്തമാക്കിയതാണെങ്കിലും താങ്കള്‍ വീണ്ടും ഇത്തരം കാര്യങ്ങളില്‍ കടിച്ചു തൂങ്ങുന്നത് എന്തിനെന്ന് മനസ്സിലാകുന്നില്ല.

    "ഇതൊക്കെ പൊളിച്ചു കൈയിൽ തരുമ്പോൾ “ഗുണ്ടായിസം” എന്നു പറഞ്ഞു വിലപിച്ചിട്ട് കാര്യമില്ല.സ്വകാര്യ പണമിടപാടുകാരോട് ഒട്ടി നിൽക്കുന്നവർക്ക് എന്തും “ഗുണ്ടായിസം” എന്നേ തോന്നു,എനിക്കതിൽ സഹതപിക്കാൻ മാത്രമേ കഴിയുന്നുള്ളൂ." പൊളിച്ചടുക്കാന്‍ താങ്കള്‍ ഇത്ര വിദഗ്ധനാണെങ്കില്‍ കോട്ടയം മാര്‍ക്കറ്റിലെ കുറെ പഴ കെട്ടിടങ്ങള്‍ വൈകാതെ പൊളിക്കുന്നുണ്ട്. നഗരസഭയക്ക് താങ്കളുടെ സഹായം വേണ്ടിവരും ഞാന്‍ അറിയിക്കാം. ഇതു നേരത്തെ അറിഞ്ഞിരുന്നെങ്കില്‍ മൂന്നാറില്‍ പൊളിക്കാന്‍ പോയപ്പോള്‍ അച്യുതാനന്ദന്‍ കൂടെ കൂട്ടുമായിരുന്നു, ഓ.. സോറി, താങ്കള്‍ പിണറായി-കോടിയേരി ഭക്തനാണല്ലോ, അപ്പോള്‍ പിന്നെ അവിടെ സ്കോപ്പില്ല.
    പിന്നെ സ്വകാര്യ പണമിടപാടുകാരോട് ഒട്ടിനില്‍ക്കുന്നയാള്‍ എന്നുള്ള താങ്കളുടെ ആവര്‍ത്തിച്ചുള്ള ജല്‍പ്പനം മറുപടി അര്‍ഹിക്കുന്നതേയല്ല. പരസ്പര ബന്ധമില്ലാത്ത എന്തൊക്കെയോ കാര്യങ്ങള്‍ പുലന്പിത്തുടങ്ങികയ താങ്കള്‍ ഇപ്പോഴും അതുതന്നെ തുടരുന്നു.
    മനോരമയും മാതൃഭൂമിയുമൊക്കെ ഏതൊക്കെ വാക്കുകള്‍ എവിടെ ഉപയോഗിക്കണമെന്ന് താങ്കള്‍ക്ക് ഉപദേശിക്കാവുന്നതാണ്. ഇനി അവര്‍ അതിന് തയാറായില്ലെങ്കില്‍ അവരെയും പൊളിച്ചടുക്കാവുന്നതാണ്.

    "ഒരു സി.പി.എം നേതാവിന്റെ മകൻ ആയിരുന്നെങ്കിൽ അന്നയും മാധ്യമങ്ങളും ഇവിടെ ബോംബ് ഇടില്ലായിരുന്നോ?" നേരത്തെ അഭയകേസിന്‍റെ കാര്യം പറഞ്ഞപോലെതന്നെയാണ് താങ്കള്‍ മുനീറിന്‍റെ കേസും ഇവിടേക്ക് വലിച്ചിഴക്കുന്നത്. ഓരോ വാര്‍ത്തയും മാധ്യമങ്ങള്‍ കൈകാര്യം ചെയ്തതിനെക്കുറിച്ചുള്ള താരതമ്യ പഠനത്തിനല്ല,ഞാന്‍ ഈ പോസ്റ്റിട്ടത്. മറിച്ച് കേരളത്തിലെ ഗുണ്ടാവിളയാട്ടത്തെക്കുറിച്ച് അതുമായി ബന്ധപ്പെട്ട് ആരോപണ വിധേയനായ മന്ത്രിപുത്രനെ ചോദ്യം ചെയ്യാന്‍പോലും തയാറാകാത്ത പോലീസിന്‍റെയും സര്‍ക്കാരിന്‍റെയും ധാര്‍ഷ്ഠ്യത്തെയും കുറിച്ച് പറയാനാണ്.
    വണ്ടിച്ചെക്കുകേസില്‍ മുനീറിനെ തൂക്കിക്കൊന്നാലും ഇവിടുത്തെ ജനങ്ങള്‍ക്ക് ഒന്നുമില്ല, അത് നാടിനെ ബാധിക്കുന്ന ഒരു പ്രശ്നവുമല്ല. മന്ത്രിയായിരുന്നെങ്കില്‍ അങ്ങേര് രാജിവെക്കണമെന്നെങ്കിലും ആവശ്യപ്പെടാമായിരുന്നു. ഇവിടെ അതിനു പോലും സ്കോപ്പില്ല.ബിനീഷ് കോടിയേരിയുടെ കാര്യം പറയുന്പോള്‍ അഭയയുടെയും മുനീറിന്‍റെയും കാര്യം പറയുന്ന ഈ സ്ഥിരതയില്ലായ്മയെയാണ് ഞാന്‍ നേരത്തെ അരിയത്ര, പയറഞ്ഞാഴി എന്ന് വിശേഷിപ്പിച്ചത്.

    ReplyDelete
  35. പറയാത്ത വാചകം ഞാന്‍ എവിടെയാണ് ഉന്നയിച്ചത്. “എന്നെപ്പോലെ ഉള്ളവരുടെ മനസ്സിൽ സംവാദങ്ങൾ അർത്ഥവത്തായ ചിന്തകളാണ്“ എന്നത് താങ്കളുടെ കമന്‍റില്‍നിന്നെടുത്തതാണ്.അത് ക്വട്ടേഷനില്‍ തന്നെയാണ് കൊടുത്തിരിക്കുന്നതും.ഒരു പെണ്ണ് ഇങ്ങനെ ഒന്നിന് രണ്ട് എന്ന രീതിയില്‍ തിരിച്ചടിക്കുന്നത് അസഹിഷ്ണുവായ ഒരു മാര്‍ക്ക് സിസ്റ്റിന് സഹിക്കാനാവുന്നുണ്ടാവില്ല എന്ന് എനിക്ക് മനസ്സിലാക്കാവുന്നതേയുള്ളൂ.

    "ഡുകാരേയും മുത്തൂറ്റിനേയും മുനീറിനേയും, മാധ്യമങ്ങളേയും ഒക്കെ ന്യായീകരിച്ച് അന്ന ഇവിടെ പറഞ്ഞ വാക്കുകൾ പോസ്റ്റും കമന്റും വായിക്കുന്ന എതൊരാൾക്കും മനസ്സിലാവുന്നതേ ഉള്ളൂ..അതൊക്കെ ആദ്യം തന്നെ തുറന്നു കാട്ടിയതുമാണു.ഇനി വീണ്ടും ഒന്നു കൂടി എടുത്തെഴുതാൻ ഉദ്ദേശിക്കുന്നില്ല"
    സഹോദരാ താങ്കള്‍ വീണ്ടും വീണ്ടും എഴുതിക്കോളൂ. പിണറായിക്കും കോടിയേരിക്കും ബിനീഷിനും വേണ്ടി ഉറക്കെ ഉറക്കെ അട്ടഹസിച്ചോളു. പക്ഷെ, മാര്‍ക് സിസ്റ്റുകാര്‍ വിരട്ടിയാല്‍ പേടിച്ചോടുന്ന പെണ്ണുങ്ങള്‍ ഒരുപാടൊണ്ടാകും. പക്ഷെ, ഈ കോട്ടയംകാരി എനം വേറെയാ.

    ReplyDelete
  36. സുനില്‍,
    ഏടപാടു നിര്‍ത്തീന്ന് പറഞ്ഞിട്ട് എന്നാ പറ്റി?


    ഓ..എന്നാ പറയാനാന്നേ...ഈ അന്നക്കുട്ടിയുടെ കരച്ചിൽ കണ്ട് മനം നൊന്ത് പോകാൻ തുടങ്ങിയതാ...പക്ഷേങ്കിലു അന്നക്കുട്ടിക്ക് ഞാൻ പോകുന്നത് ഇഷ്ടമല്ലാത്തതു കൊണ്ട് വീണ്ടും വന്നതല്ലേ..രാവിലെ പറഞ്ഞില്ലേ വീട്ടിൽ ജോലി ചെയ്യാൻ മേലാ..ഓഫീസിൽ ഇരിക്കാ‍ൻ മേലാന്നൊക്കെ..അതാ വന്നത് !

    മണ്ട്ത്തരങ്ങൾ ഓരോന്നായി എഴുതി അവശയായ ഒരു പാവം പെണ്ണീനെ വീണ്ടും കൊല്ലേണ്ടല്ലോ എന്ന് കരുതിയതാ..!

    ReplyDelete
  37. വണ്ടിച്ചെക്കുകേസില്‍ മുനീറിനെ തൂക്കിക്കൊന്നാലും ഇവിടുത്തെ ജനങ്ങള്‍ക്ക് ഒന്നുമില്ല, അത് നാടിനെ ബാധിക്കുന്ന ഒരു പ്രശ്നവുമല്ല. മന്ത്രിയായിരുന്നെങ്കില്‍ അങ്ങേര് രാജിവെക്കണമെന്നെങ്കിലും ആവശ്യപ്പെടാമായിരുന്നു. ഇവിടെ അതിനു പോലും സ്കോപ്പില്ല.

    അങ്ങനെ അത്ര സിമ്പിൾ അല്ലല്ലോ.ഈ തട്ടിപ്പ് നടത്തിയത് അയാൾ മന്ത്രി ആയിരുന്ന സമയത്താണു.അറിയാമോ?അന്നു തന്നെ അയാൾക്കെതിരെ പല അഴിമതി ആരോപണങ്ങളും വന്നിരുന്നു.അന്നക്കുട്ടി ഒന്നും വായിച്ചില്ല അല്ലേ? മുനീറിനെ വെള്ളപൂശാൻ എന്തൊരു വ്യഗ്രത ! കോടിയേരിയുടെ മകനെപ്പറ്റി എന്തും പറയാം, എന്തും എഴുതാം.കേരളത്തിൽ നടക്കുന്ന എല്ലാ കേസിലും അയാളാണു പ്രതി എന്ന് പറഞ്ഞു പരത്താം.സി.ബി.ഐ അന്വേഷിക്കുന്ന കേസിലും അയാളാണു പ്രതി എന്ന് പറയാം.എന്നിട്ടെന്താ സി.ബി.ഐ അയാളെ അറസ്റ്റ് ചെയ്യാത്തെ? സി.ബി.ഐ കോടിയേരിയുടെ കീഴിൽ അല്ലല്ലോ, സോണിയായുടെ കീഴിലല്ലേ ? എന്നാരെങ്കിലും ചോദിച്ചാൽ മറുപടി ഇല്ല.ഇതൊക്കെ ആർക്കും മനസ്സിലാവും അന്നാ...

    ഇവിടെ എത്രയോ മന്ത്രിമാർക്ക് പുത്രന്മാർ ഉണ്ട്.അവർക്കെതിരെ ഒന്നും ആരും ഒന്നും പറയുന്നില്ലല്ലോ എന്ന് അന്നയുടെ പോസ്റ്റിൽ ഉണ്ട്..ഇനി സ്വന്തം പോസ്റ്റു തന്നെ മറന്നു പോയോ ആവോ? അതുകൊണ്ടാണു ഒരു “മുൻ മുഖ്യമന്ത്രിയുടെ മകന്റെ“കഥ തന്നെ പറ്ഞ്ഞു കേൾപ്പിച്ചത്..അല്ലാതെ വിഷയം മാറ്റിയതല്ല.അത്തരം ഒരു കഥയേ എങ്ങനെ നമ്മുടെ മാധ്യമങ്ങൾ കാണുന്നു എന്നും എഴുതി..ഇതൊക്കെ വീണ്ടും പറയണോ? എന്താ ഓണപ്പായസം അടിച്ചു തലക്കു മത്തു പിടിച്ചോ?

    അപ്പോൾ മന്ത്രി ഒന്നും അല്ലാത്ത പിണറാ‍യി ലാവ്‌ലിൻ കേസ് കാരണം സെക്രട്ടറി സ്ഥാനത്ത് നിന്നു മാറി നിൽ‌ക്കണമെന്ന് ചിലർ പറയുന്നതോ? മുനീറും ലീഗിന്റെ സംസ്ഥാന കമ്മിറ്റി അംഗം ആണല്ലോ? എന്താ ഇവിടെ ഒരു മാധ്യമവും അങ്ങനെ ഒരു ആവശ്യം പറയാത്തെ? അതും ശിക്ഷ കിട്ടി കഴിഞ്ഞിട്ടും????

    ReplyDelete
  38. അന്നക്കു വായിച്ചു പഠിക്കാനായി മുനീർക്കഥ ഇവിടെ എഴുതുന്നു

    കോട്ടയം: വണ്ടിച്ചെക്ക് കേസില്‍ മുസ്ളിംലീഗ് നേതാവും മുന്‍ മന്ത്രിയുമായ എം കെ മുനീറിനെ തടവിനും 25 ലക്ഷം രൂപ പിഴയടയ്ക്കാനും ശിക്ഷിച്ചു. പൊതുമരാമത്തുമന്ത്രിയായിരിക്കെ കരാറുകാരനില്‍നിന്ന് വായ്പ എന്ന പേരില്‍ വാങ്ങിയ 25 ലക്ഷം രൂപ തിരിച്ചുകൊടുക്കാതെ വണ്ടിച്ചെക്ക് നല്‍കി കബളിപ്പിച്ചതിനാണ് ശിക്ഷ. കരാറുകാരനായ കോട്ടയം വെള്ളാപ്പള്ളിയില്‍ മാത്യു അലക്സില്‍നിന്ന് 25 ലക്ഷം രൂപ വാങ്ങി തിരിച്ചുകൊടുക്കാതെ വഞ്ചിച്ച കേസിലാണ് ശിക്ഷ. ഇന്ത്യാവിഷന്‍ ചാനല്‍ ചെയര്‍മാന്‍ എന്ന നിലയിലാണ് മുനീര്‍ വണ്ടിച്ചെക്ക് നല്‍കിയത്. മുനീറിനെ കൂടാതെ ഇന്ത്യാ വിഷന്‍ കമ്പനി സെക്രട്ടറി എസ് യോഗേന്ദ്രനാഥ്, റസിഡന്റ് ഡയറക്ടര്‍ ജമാലുദ്ദീന്‍ ഫാറൂഖി എന്നിവരും പ്രതികളാണ്. മൂന്നു പേരും ചേര്‍ന്നോ ഇന്ത്യാവിഷനോ 25 ലക്ഷം പിഴയായി അടയ്ക്കണം. ഇത് പരാതിക്കാരനു നല്‍കണമെന്ന് കോടതി ഉത്തരവിട്ടു. മൂന്നു പ്രതികളെയും ഒരു ദിവസംവീതം തടവിനാണ് കോട്ടയം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേട്ട് അമീര്‍ അലി ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കില്‍ രണ്ടുമാസം തടവുകൂടി അനുഭവിക്കണം. മാത്യു അലക്സില്‍നിന്ന് 2005 മാര്‍ച്ച് 29നാണ് മുനീര്‍ കടമെന്ന പേരില്‍ 25 ലക്ഷം രൂപ വാങ്ങിയത്. ഉറപ്പിനായി ചെക്കും നല്‍കി. 15 ലക്ഷത്തിന്റെയും 10 ലക്ഷത്തിന്റെയും രണ്ട് ചെക്ക്. ഫെഡറല്‍ബാങ്ക് എറണാകുളം ശാഖയിലെ ചെക്കുകളായിരുന്നു ഇത്. മാത്യു അലക്സ് പലവട്ടം ആവശ്യപ്പെട്ടിട്ടും മുനീര്‍ പണം തിരിച്ചുകൊടുത്തില്ല. ചെക്ക് ബാങ്കില്‍ ഹാജരാക്കിയെങ്കിലും പണമില്ലാതെ മടങ്ങി. തുടര്‍ന്നാണ് കരാറുകാരന്‍ കോടതിയെ സമീപിച്ചത്. പരാതിക്കാരനുവേണ്ടി അഭിഭാഷകരായ സുരേഷ്ബാബു തോമസ്, വിനീത് ജേക്കബ് വര്‍ഗീസ് എന്നിവര്‍ ഹാജരായി.

    യുഡിഎഫ് ഭരണകാലത്ത് ഇന്ത്യാ വിഷന്‍ ചാനല്‍ ചെയര്‍മാന്‍ എന്ന നിലയില്‍ മുനീര്‍ കരാറുകാരില്‍നിന്ന് കോടികളാണ് പിരിച്ചത്. 20 ലക്ഷം രൂപ കടമായി വാങ്ങി വണ്ടിച്ചെക്ക് നല്‍കി വഞ്ചിച്ചതിന് മുനീറിനെതിരെ കൊല്ലം പ്രിന്‍സിപ്പല്‍ സബ് കോടതിയില്‍ കേസ് നിലവിലുണ്ട്. ഇന്ത്യാവിഷന്റെ പേരില്‍ വായ്പയെടുത്ത് സംസ്ഥാന സഹകരണബാങ്കിനെ കബളിപ്പിച്ചതു സംബന്ധിച്ച് മുനീറിനും കൂട്ടര്‍ക്കുമെതിരെ നേരത്തെ വിജിലന്‍സ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. എട്ടു കോടി രൂപയാണ് സംസ്ഥാന സഹകരണബാങ്കിനു നഷ്ടപ്പെട്ടത്. ലക്ഷങ്ങള്‍ വാങ്ങി മുനീര്‍ ധാരാളം വണ്ടിച്ചെക്ക് നല്‍കിയിട്ടുണ്ട്. വിവിധ കാരണങ്ങളാല്‍ പലരും കോടതിയില്‍ പോകുന്നില്ല. പൊതുമരാമത്ത് കരാറുകാരില്‍നിന്ന് ഭീഷണിപ്പെടുത്തിയും കരാറുകള്‍ മറിച്ചുകൊടുത്തതിന് പ്രത്യുപകാരമായും വന്‍ തുക മുനീര്‍ ഇന്ത്യാവിഷനുവേണ്ടി സംഘടിപ്പിച്ചു. വായ്പ എന്നു പേരിട്ടാണ് ചാനലിനായി കോടികള്‍ വാങ്ങിയത്. പത്തു ലക്ഷം മുതല്‍ 50 ലക്ഷംവരെ പലരോടും പലപ്പോഴായി വാങ്ങി. ഒട്ടേറെ കരാറുകാര്‍ പണം നഷ്ടപ്പെട്ട വിവരം പുറത്തു പറഞ്ഞിട്ടില്ല. വായ്പയെന്നു പറഞ്ഞ് വാങ്ങുന്ന പണം ആരും തിരികെ ചോദിക്കില്ലെന്ന ഉറപ്പിലായിരുന്നു മുനീര്‍. എന്നാല്‍, പലരും പണം മടക്കിച്ചോദിച്ചു. ചിലര്‍ കോടതിയെ സമീപിക്കാന്‍ തയ്യാറായതോടെ മുനീര്‍ നിയമക്കുരുക്കിലകപ്പെട്ടു. പിഡബ്ള്യുഡി കരാറുകാരന്‍ ചവറ പുത്തന്‍ചന്ത വലിയകത്ത് ഹൌസില്‍ ഇബ്രാഹിം കുട്ടിയില്‍നിന്ന് 20 ലക്ഷം വാങ്ങി കബളിപ്പിച്ചതിനാണ് കൊല്ലം കോടതിയില്‍ കേസ്. പൊതുമരാമത്ത് പ്രവൃത്തികള്‍ വീതം വെച്ചതിന്റെ മറവില്‍ മുനീറിന്റെ ഭരണകാലത്ത് 1000 കോടിയോളം രൂപയുടെ വെട്ടിപ്പ് നടന്നിരുന്നു. ചില പരാതികള്‍ അന്വേഷണത്തിലാണ്.

    ReplyDelete
  39. ബിനീഷ് കോടിയേരിയുടെ കാര്യം പറയുന്പോള്‍ അഭയയുടെയും

    അഭയ കേസ് ഇവിടെ പറഞ്ഞത് താങ്കൾ സഭാംഗം ആയതുകൊണ്ടല്ല.മറിച്ച് ആ കേസിലേയും പ്രതികളക്കുറിച്ച് മാധ്യമങ്ങൽക്കും ജനങ്ങൾക്കും വ്യക്തമായ ധാരണ ഉണ്ടായിട്ടും ഒരാളും വ്യക്തമായി ഒന്നും എഴുതി കണ്ടില്ല.കേസൊന്ന് വേഗം നീക്കണം എന്ന് പോലും നിങ്ങളെപ്പോലെ ( അന്ന അല്ല!) സാമൂഹിക സേവന വ്യഗ്രത ഉള്ള ആരും പറഞ്ഞും കണ്ടില്ല.ഇപ്പോളും അവരല്ല പ്രതികൾ എന്ന് പറയാ‍നാണു പലർക്കും ആവേശം.കുറ്റം തെളിയുന്ന്തു വരെ അവർ കുറ്റക്കാരല്ല.

    എങ്കിലും ഓരോ കേസിലും വിരുദ്ധ നിലപാടുകൾ എങ്ങനെ ഉണ്ടാകുന്നു എന്ന് പറഞ്ഞതാണു,,മനസ്സിലായോ?

    പിണറായിക്കെതിരായ നീക്കം തന്ത്രമാരുന്നേല്‍ അങ്ങേര് എന്തിനാണപ്പാ ഇപ്പം സുപ്രീം കോടതിയുടെ തിണ്ണ നെരങ്ങുന്നത്?

    അന്നക്കെതിരെ ആരെങ്കിലും കേസു കൊടുത്താൽ അന്നക്കും ഈ “നിരങ്ങൽ” നടത്തേണ്ടി വരും.കുറ്റവാളി അല്ലെന്നു തെളിയിക്കാൻ...!

    പക്ഷെ, മാര്‍ക് സിസ്റ്റുകാര്‍ വിരട്ടിയാല്‍ പേടിച്ചോടുന്ന പെണ്ണുങ്ങള്‍ ഒരുപാടൊണ്ടാകും. പക്ഷെ, ഈ കോട്ടയംകാരി എനം വേറെയാ.

    വിരണ്ടോടാൻ ആരു പറ്ഞ്ഞു? അവിടെ തന്നെ നിന്നു ജല്പനങ്ങൾ തുടരൂ..ആ വായിൽ നിന്നു ഒന്നിനു പുറകേ ഒന്നായി മണ്ടത്തരങ്ങൾ വരുന്നത് കേൾക്കാൻ ഒരു രസമുണ്ട്!തുടരൂ കദന കാവ്യം !

    ReplyDelete
  40. മാധ്യമങ്ങളെ ന്യായീകരിക്കേണ്ട കാര്യം എനിക്കില്ല.

    നല്ല കാര്യം...! പക്ഷേ അന്നമ്മച്ചേച്ചി നേരത്തെ എഴുതിയ ചിലതൊക്കെ വായിച്ചപ്പോള്‍ എന്തോ ഒരു ‘അസ്കിത’. സന്തോഷ് മാധവന്റെയും മറ്റും കാര്യം പറഞ്ഞപ്പോള്‍ അന്നമ്മച്ചേച്ചി പറഞ്ഞത്” ‘ഇപ്പറഞ്ഞ കേസുകളൊക്കെ പുറത്തുകൊണ്ടുവന്നത് നിങ്ങള്‍ പാര്‍ട്ടിക്കാര്‍ നാഴികക്ക് നാല്‍പ്പതുവട്ടം തെറിപറയുന്ന മാധ്യമങ്ങളാണെന്ന കാര്യം താങ്കള്‍ ഒഴികെ ആര്‍ക്കും അറിയാം.‘ അതു കഴിഞ്ഞ് ഒരു ‘മാന്യ പത്രം‘ ഒരേ ദിവസം പരസ്പര വിരുദ്ധമായ റിപ്പോര്‍ട്ടുകള്‍ എഴുതിയപ്പോള്‍ ചേച്ചിയുടെ പ്രതികരണം: ‘അതില്‍ എന്താണ് പിശക്. ആദ്യത്തേത് മംഗളത്തിന്‍റെ സ്വന്തം വാര്‍ത്തയും രണ്ടാമത്തേത് പിണറായീടെ പ്രസ്താവനയുമാണ്. കേസായാലും ആരോപണമായാലും അതില്‍ ഉള്‍പ്പെട്ടയാളുടെ പ്രതികരണംകൂടി കൊടുക്കുന്ന സാമാന്യമര്യാദയാണ് മംഗളം ചെയ്തത്.'’ അതും കഴിഞ്ഞ് മുനീറിന്റെ കാര്യം പറഞ്ഞപ്പോള്‍ പറഞ്ഞത്: 'കേരളത്തെ ഞെട്ടിച്ച ഒരു കൊലക്കേസുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ പുറത്തുവരികയും വിവരങ്ങള്‍ മാറിയും മറിഞ്ഞുമിരിക്കുകയും ചെയ്യുന്നതിനിടെയാണ് ഡോ. എം.കെ. മുനീറിനെതിരായ ചെക്കുകേസിലെ വിധി പുറത്തുവന്നത്. അതുതന്നെയാവണം വാര്‍ത്തക്ക് മാധ്യമങ്ങള്‍ മതിയായ പ്രാധാന്യം കൊടുക്കാതിരുന്നതിന് കാരണമെന്ന് കരുതേണ്ടിയിരിക്കുന്നു.'

    മേല്‍ പറഞ്ഞ വരികളൊക്കെ മാധ്യമങ്ങളെ ന്യായീകരിക്കുന്നതല്ലെങ്കില്‍ പിന്നെ എന്താണ്? ഓ....! പരസ്പര വിരുദ്ധമായ റിപ്പോര്‍ട്ടുകള്‍ പോലും ‘സാമാന്യ മര്യാദ’യാണെന്നു പറയുന്നതും മുനീറിന്റെ കേസ് ‘ഒതുക്കി’യതിനു കാരണം കണ്ടെത്തിയതും ന്യായീകരണമല്ലല്ലോ... വിമര്‍ശനമല്ലേ?

    ഇതൊക്കെ പറഞ്ഞിട്ട് പിന്നാലെ ദാ വരുന്നു അന്നമ്മച്ചേച്ചിയുടെ അടുത്ത വെളിപാട്: ‘എല്ലാ മാധ്യമങ്ങള്‍ക്കും അവരവരുടേതായ നിലപാടുകളുണ്ട്.ഭൂരിഭാഗം പത്രങ്ങള്‍ക്കും രാഷ്ട്രീയ അജന്‍ഡയാണെങ്കില്‍ മാധ്യമം പോലെ ചിലവയ്ക്ക് മതപരമായ ലക്ഷ്യങ്ങള്‍കൂടിയുണ്ടെന്നാണ് എനിക്കു തോന്നുന്നത്. ഈ സമീപനം വാര്‍ത്തകളുടെ കാര്യത്തിലും പ്രകടമാണ്.

    വളരെ ശരി. പക്ഷേ ഈ പറഞ്ഞത് ആത്മാര്‍ഥമായിട്ടാണെങ്കില്‍ ‘മംഗള’ത്തിന്റെ പരസ്പരവിരുദ്ധതയെയും മറ്റു പത്രങ്ങളുടെ ‘ഒതുക്കലി’നെയും അനുകൂലിച്ചത് എന്തിന്? അന്നാമ്മച്ചേച്ചി തന്നെ ഇപ്പോള്‍ സമ്മതിച്ച ഈ ‘അജന്‍‌ഡ’ തന്നെയാണ് നാട്ടില്‍ ക്രമസമാധാനവുമായി ബന്ധപ്പെട്ട് ശ്രദ്ധേയമായ ഏതു സംഭവം നടന്നാലും അതിന് ‘മന്ത്രിപുത്ര’ന്മാര്‍ക്ക് ബന്ധമുണ്ടെന്ന് ‘ആരോപണം’ വരുന്നതിനു പിന്നില്‍ എന്നു കൂടി കരുതിക്കൂടേ? (എനിക്ക് ഏതെങ്കിലും ഒരു പത്രത്തിലോ ലോക്കല്‍ ടി വി ചാനലിലോ സ്വാധീനമുണ്ടെങ്കില്‍ അന്നമ്മച്ചേച്ചിക്കും മുത്തൂറ്റ് ബന്ധുവായ ഉമ്മന്‍ ചാണ്ടിക്കും മാത്രമല്ല, കേന്ദ്രമന്ത്രി ആന്റണിക്കും പ്രധാനമന്ത്രി മന്‍‌മോഹനും വരെ കൊലപാതകത്തില്‍ പങ്കുണ്ടെന്ന് ‘ആരോപണം’ വരുത്താന്‍ കഴിയും! ഗുണ്ടാനേതാവായ ഓം‌പ്രകാശിനു പാസ്പോര്‍ട്ട് കിട്ടിയത് ആന്റണിയുടെ ഇടപെടല്‍ കൊണ്ടാണെന്ന് നാലു പോസ്റ്ററും ഒരു ഫ്ലക്സ് ബോര്‍ഡും അടിച്ചു വിടാന്‍ വലിയ പാടൊന്നുമില്ല!)

    ReplyDelete
  41. സിസ്റ്റര്‍ അഭയയെ ആരും കൊന്നിട്ടില്ലെന്നോ അതില്‍ അച്ചമ്മാരോ കന്യാസ്ത്രീകളോ ഉള്‍പ്പെട്ടിട്ടില്ലെന്നോ സി.ബി.ഐ കേസ് വിദഗ്ധമായി അന്വേഷിക്കുന്നുണ്ടെന്നോ ഞാന്പറഞ്ഞിട്ടില്ല.പിന്നെന്തിനാണ് ആ കേസ് ഇവിടെ പരാമര്‍ശിക്കുന്നത്. ഞാനൊരു ക്രിസ്ത്യാനിയായിപ്പോയതുകൊണ്ടാണോ.

    പോള്‍ കൊല്ലപ്പെട്ടിട്ട് ഒരാഴ്ച പോലും ആകും മുന്‍പേ ‘പോലീസിന്റെ അന്വേഷണം ശരിയല്ല, ഉന്നതരെ സംരക്ഷിക്കുന്നു’ എന്നൊക്കെ ’വിലാപകാവ്യം‘ രചിച്ച അന്നമ്മച്ചേച്ചി, ആഴ്ചകളല്ല, വര്‍ഷങ്ങള്‍‍ക്കു മുന്‍പേ നടന്ന അഭയ വധത്തിലെ ‘അന്വേഷണ പ്രഹസന’ത്തെപ്പറ്റി - കൊലപാതകമാണെന്ന് സ്ഥിരീകരിക്കാന്‍ പോലും വര്‍ഷങ്ങളെടുത്ത പോലീസിന്റെ പ്രതിബദ്ധതയെപ്പറ്റി - എന്തെങ്കിലും എഴുതിയതായി കണ്ടില്ല. ഈ ‘ഇരട്ടത്താപ്പ്’ ആരെങ്കിലും തുറന്നുകാട്ടിയാല്‍ അത് മതത്തിന്റെ കണ്ണിലൂടെ കാണുന്നത് അന്നച്ചേച്ചിയുടെ ‘രീതി’യാണെന്നു കരുതാം.

    ഓരോ വാര്‍ത്തയും മാധ്യമങ്ങള്‍ കൈകാര്യം ചെയ്തതിനെക്കുറിച്ചുള്ള താരതമ്യ പഠനത്തിനല്ല,ഞാന്‍ ഈ പോസ്റ്റിട്ടത്. മറിച്ച് കേരളത്തിലെ ഗുണ്ടാവിളയാട്ടത്തെക്കുറിച്ച് അതുമായി ബന്ധപ്പെട്ട് ആരോപണ വിധേയനായ മന്ത്രിപുത്രനെ ചോദ്യം ചെയ്യാന്‍പോലും തയാറാകാത്ത പോലീസിന്‍റെയും സര്‍ക്കാരിന്‍റെയും ധാര്‍ഷ്ഠ്യത്തെയും കുറിച്ച് പറയാനാണ്.

    കുറച്ചു കൊല്ലം മുന്‍പ് നമ്മുടെ നാട്ടില്‍ മറ്റൊരു കുപ്രസിദ്ധ ‘ഗുണ്ടാവിളയാട്ടം’ നടന്നിരുന്നു - കണിച്ചുകുളങ്ങര കൂട്ടക്കൊല. ഒന്നിലേറെ പേര്‍ കൊല്ലപ്പെട്ട ആ കേസുമായി ബന്ധപ്പെട്ട് നാട്ടിലെ ഒരു പ്രമുഖ നേതാവിനെതിരെ ഒരു ‘ഹിമാലയന്‍’ “ആരോപണം” - ഇപ്പോള്‍ ‘മന്ത്രിപുത്ര’നെപ്പറ്റി പറഞ്ഞതു പോലെ (?) - വന്നിരുന്നത് ഓര്‍മയുണ്ട്. ആ മാന്യ നേതാവിനെ ഇന്നു വരെ ഒരു പോലീസ് കോണ്‍സ്റ്റബിള്‍ പോലും ചോദ്യം ചെയ്തതായി കേട്ടിട്ടില്ല. (അതോ അന്നമ്മച്ചേച്ചി പറഞ്ഞതു പോലെ മാധ്യമങ്ങള്‍ ‘തങ്ങളുടേതായ അജന്‍‌ഡ’ കാരണം മുക്കിയതാണോ ആവോ?) ഭരണത്തിലിരുന്ന പാര്‍ട്ടിയുടെ തലപ്പത്തിരിക്കുന്ന നേതാവിനോട് പേരിന് ഒരു ചോദ്യം പോലും ചോദിക്കാതിരുന്ന ‘പോലീസിന്‍റെയും സര്‍ക്കാരിന്‍റെയും ധാര്‍ഷ്ഠ്യത്തെ’ക്കുറിച്ച് പറയാന്‍ മുഖ്യമന്ത്രിക്കോ ഡി ജി പിക്കോ സ്ഥലം എസ് ഐ-ക്കോ പോലും ഒരു ‘ഓണ / കൃസ്തുമസ് / പുതുവര്‍ഷ / വിഷു / ഈസ്റ്റര്‍ / പെരുന്നാള്‍ കത്ത്’ പോസ്റ്റ് ചെയ്യാന്‍ അന്നമ്മച്ചേച്ചിക്ക് തോന്നാതിരുന്നത് ചേച്ചിയും ‘കോണ്‍ഗ്രസ്, കേരളാ കോണ്‍ഗ്രസ്, കമ്യൂണിസ്റ്റ്, ബി.ജെ.പി എന്നിങ്ങനെ കൊടിനോക്കി സാമൂഹ്യ പ്രശ്നങ്ങളോട് പ്രതികരിക്കുന്നവ’രുടെ കൂട്ടത്തില് പെട്ടുപോയതുകൊണ്ടാവില്ലല്ലോ?

    ReplyDelete
  42. 'ഏതു കേസായാലും ബിനീഷോ അയാളെപ്പോലെ സി.പി.എമ്മിനു വേണ്ടപ്പെട്ടവരോ ഉള്‍പ്പെടുകയോ അവര്‍ക്കെതിരെ ആരോപണം ഉന്നയിക്കപ്പെടുകയോ ചെയ്താല്‍ അതോടെ കേസ് ഠിം.'

    'ഠിം' ആയ വേറെയും എത്രയോ കേസുകള്‍ ഉണ്ടല്ലോ അന്നക്കുട്ട്യേ നാട്ടില്‍? കൂട്ടത്തില്‍ ഏറ്റവും ‘പ്രശസ്ത’മായത് നമ്മുടെ രാജ്യത്തിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും ശ്രദ്ധേയമായ ‘ബോഫോഴ്സ്’ തന്നെ. ‘ക്വറ്റ്‌റോച്ചി’ എന്ന പേര് ഉയര്‍ന്നുവന്നപ്പോഴേ ‘കാറ്റു പോയ’ ആ കേസ് അങ്ങേര്‍ക്കെതിരായ നോട്ടീസ് പിന്‍‌വലിക്കാനുള്ള നീക്കത്തോടെ പൂര്‍ണമായും ‘ഠിം’ ആയത് അന്നക്കുട്ടി അറിഞ്ഞായിരുന്നില്ലല്ലേ?

    അല്ല, ഇനിയിപ്പോ ‘ഗുണ്ടായിസ’കേസ് തന്നെ വേണമെന്നുണ്ടോ? കുറച്ച് കൊല്ലം മുന്‍പ് ഞങ്ങളുടെ നാട്ടില്‍ ഡി സി സി (ഡി സി ബി അല്ല!) അംഗമായിരുന്ന ഒരു പുഷ്പരാ‍ജ് ഉണ്ടായിരുന്നു. (ഇപ്പോഴും ഉണ്ട്, ഡി സി സിയില്‍ ഇല്ലെന്നു മാത്രം.)അയാളെ ഒരു ദിവസം ഒരു സംഘം ആളുകള്‍ ചേര്‍ന്ന് ആക്രമിച്ച് കാലൊടിച്ചു. (ഇപ്പോഴും പരസഹായമില്ലാതെ എഴുന്നേല്‍ക്കാനാവില്ല പാവത്തിന്.) പോളിന്റെ കാര്യത്തോളം വരില്ലെങ്കിലും ഒരു ‘ചിന്ന’ ഗുണ്ടാ വിളായാട്ടം. അന്ന് അതു ചെയ്യിച്ചത് അതേ ഡി സി സിയുടെ തലപ്പത്തിരുന്ന, ഇപ്പോള്‍ എം പി ആയ ഒരു ഉന്നത നേതാവാണെന്ന് ‘ആരോപണം’ ഉയര്‍ന്നിരുന്നു. ആ കേസ് അന്നക്കുട്ടി പറഞ്ഞ പോലെ ‘ഠിം’ ആയിട്ട് കാലമേറെയായി. പിന്നെ അഭയ കേസ്. ‘ആത്മഹത്യ’ എന്നു പറഞ്ഞ് ‘ഠിം’ ആ(ക്കി?)യ കേസ് (സഭയുടെ ഗുണ്ടായിസം?) ഇപ്പോഴും നിലനില്‍ക്കുന്നത് ആരുടേയൊക്കെയോ സുകൃതം! പിന്നെ സുനിലേട്ടനും ഞാനും ഏറ്റവും ഒടുവില്‍ സനിലും ചൂണ്ടിക്കാട്ടിയ കണിച്ചുകുളങ്ങര കേസ്. (ഭരണത്തിലിരിക്കുന്ന പാര്‍ട്ടിയുടെ ജില്ലാ കമ്മിറ്റി അംഗത്തിനു പോലും രക്ഷയില്ല! പിന്നെയല്ലേ ബിസിനസ്സുകാര്...!) ഈ കേസുകളൊക്കെ ‘ഠിം, ഠും, ഠോ...’ എന്ന് എട്ടു നിലയില്‍ പൊട്ടിക്കൊണ്ടിരുന്നപ്പോഴൊന്നും ‘സാമൂഹ്യ പ്രശ്നങ്ങളോട് പ്രതികരിക്കുന്നവ’രെ കണ്ടില്ലല്ലോ... അതെന്തു പറ്റി? 'ലഹരി' തലയ്ക്കു പിടിച്ച് ഉറക്കമായിരുന്നോ?

    ‘ഇതില്‍ എവിടെയാണ് ബ്ലേഡുകളെ വെള്ളപൂശുന്നത്? എവിടെയാണ് നിലപാട് മാറ്റീരിക്കുന്നത്?’

    നല്ല ഒന്നാന്തരം ചോദ്യം...! ‘...കേരളത്തിലെ ഒരു പണ ഇടപാടു സ്ഥാപനവും വീടുകളില്‍ കയറി ആളുകളെ വിരട്ടി നിക്ഷേപം വാങ്ങുന്നതായി അറിവില്ല. പാവപ്പെട്ടവന് നിക്ഷേപം നടത്താന്‍ വേറെ എത്രയോ മാര്‍ഗങ്ങളുണ്ട്. സര്‍ക്കാര്‍ സംവിധാനങ്ങളുടെ പിന്നാലെ പോയി നൂലാമാലകളില്‍പെട്ട് വട്ടാകുന്പഴാണ് പലപ്പഴും ആളുകള്‍ ഇത്തരം സ്വകാര്യ സ്ഥാപനങ്ങളെ ആശ്രയിക്കുന്നത്...’ ഈ പറഞ്ഞത് മേല്പറഞ്ഞ ‘ബ്ലേഡു’കളെ വെള്ളപൂശുന്നതു തന്നെയല്ലേ? (‘അവരു തെറ്റൊന്നും ചെയ്യുന്നില്ല, എല്ലാം സര്‍ക്കാര്‍ സംവിധാനങ്ങളുടെ കുഴപ്പമാണ്’ എന്ന മട്ടില്‍ എഴുതിയത് ന്യായീകരിക്കാനല്ലാതെ മറ്റെന്തിനാണ്? അതിനു ശേഷം ഏറ്റുമാനൂര്‍ സംഭവത്തെപ്പറ്റി സുനിലേട്ടന്‍ പരാമര്‍ശിച്ച ശേഷം അന്നക്കുട്ടീടെ എഴുത്തിന്റെ ശൈലി തെല്ലൊന്നു മാറിയത് വ്യക്തം തന്നെ. അക്കാര്യത്തില്‍ തര്‍ക്കമൊന്നുമില്ല.

    ‘പോള്‍ എത്ര കൂതറയായിരുന്നെങ്കിലും അയാളെ കൊല്ലാന്‍ ആര്‍ക്കെങ്കിലും അവകാശമുണ്ടോ’

    പോളിനെ കൊന്നത് ആരായാലും അത് ശരിയാണെന്നോ അവര്‍ക്ക് അതിന് ‘അവകാശ’മുണ്ടെന്നോ ഇതുവരെ ആരും പറഞ്ഞില്ലല്ലോ അന്നക്കുട്ട്യേ...! ഓണാഘോഷത്തിന്റെ ലഹരിയില്‍ ഉറങ്ങുമ്പോള്‍ സ്വപ്നം കണ്ടതാണോ? (സ്വന്തം വാഹനത്തില്‍ ഗുണ്ടാപ്പടയെ കൊണ്ടുനടക്കുന്നവന്റെ ‘അവകാശ’ത്തിന് എത്രത്തോളം വിലയുണ്ടെന്ന കാര്യം വേറെ!)

    ReplyDelete
  43. (സ്വന്തം വാഹനത്തില്‍ ഗുണ്ടാപ്പടയെ കൊണ്ടുനടക്കുന്നവന്റെ ‘അവകാശ’ത്തിന് എത്രത്തോളം വിലയുണ്ടെന്ന കാര്യം വേറെ!)

    He might have thought Goons are better than Kerala police(KODIYERI POLICE).

    ReplyDelete
  44. ഗുണ്ടാ ലിസ്റ്റില്‍പെട്ട സി.പി.എം ബ്രാഞ്ച്‌ സെക്രട്ടറി കീഴടങ്ങി; അറസ്റ്റെന്ന്‌ പോലീസ്‌

    തിരുവനന്തപുരം: ഗുണ്ടാലിസ്റ്റില്‍പെട്ട സി.പി.എം ബ്രാഞ്ച്‌ സെക്രട്ടറി പോലീസിന്റെ 'മാനം രക്ഷിക്കാനായി' കീഴടങ്ങി. പാല്‍ക്കുളങ്ങര ചെമ്പകശേരി പോസ്റ്റ്‌ ഓഫീസ്‌ ലെയ്‌ന്‍ ടി.സി 29-1510ല്‍ മഠത്തുവിളാകത്ത്‌ വീട്ടില്‍ ശുക്രന്‍ രഞ്‌ജിത്ത്‌ എന്നറിയപ്പെടുന്ന രഞ്‌ജിത്താണ്‌ (33) വഞ്ചിയൂര്‍ പോലീസിന്‌ മുന്നില്‍ കീഴടങ്ങിയത്‌. സി.പി.എം വഞ്ചിയൂര്‍ ലോക്കല്‍ കമ്മിറ്റിക്ക്‌ കീഴിലുള്ള ബ്രാഞ്ചിന്റെ സെക്രട്ടറിയാണ്‌ ഇയാള്‍.

    ഗുണ്ടാലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ട്‌ മാസങ്ങള്‍ കഴിഞ്ഞിട്ടും ഇയാളെ കസ്റ്റഡിയിലെടുക്കാന്‍ കഴിയാത്തത്‌ വ്യാപക വിമര്‍ശനത്തിനിടയാക്കിയിരുന്നു. ഉന്നത പോലീസ്‌ ഉദ്യോഗസ്ഥരുടെ മുന്നിലൂടെ പരസ്യമായി വിഹരിച്ച ഇയാളുടെ അറസ്റ്റിന്‌ രാഷ്ട്രീയബന്ധമാണ്‌ വിലങ്ങുതടിയായത്‌.

    ReplyDelete
  45. Why Bother Anna. These brain washed Guys will does not have courage to say if they find some thing wrong with party and their leaders. They will come in different names aleena. sanil sunil , mareechan, moorthi and hell lot and show NO COURAGE to act anything. Similar to Kodiyeri He was lamenting the security lapse of AP and central govt about the helicopter missing of Dr YSR, these minister does not have POWER to tackle a third rated goon for last many days. LAST election with all these arrogance kerala people kicked the ass of this party. Still some isolated dogs barks instead of starting a creative steps to correct the party. LET them shout next election 100 becomes 10 or 20

    ReplyDelete
  46. 'They will come in different names aleena. sanil sunil , mareechan, moorthi and hell lot and show NO COURAGE to act anything.'

    And here's another very outragreously courrageous street dog barking...! So courageous that he can't even reveal his name!

    'He was lamenting the security lapse of AP and central govt about the helicopter missing of Dr YSR, these minister does not have POWER to tackle a third rated goon for last many days.'

    Mr. Courageous, where had your "courage" been when some other 'third rated goons', allegedly having 'Himalayan' connections with some 'small' names like 'Ramesh Chennithala', plotted & carried our a massacre in Kanichukulangara a few years back? Didn't Mr. Chandy & Co. have the 'COURAGE' and 'POWER' to handle those goons? And where was your "courage" when Pushparaj, Member, Kannur DCC, was crippled by a handful of 'sixth rated' local goons? Didn't Mr. 'Adarsh Kumar' Anthoni have the spine to tackle those goons who attacked a leader of his own party? And it was not very long ago that an under-trial was killed right in front of the jail by a 'fourth rated' team of goons, right under the nose of the big guns of the state police. Uh...! well... 'in front of jail' is 'nothing' compared to what some 'eighth rated' goons did INSIDE the jail, killing another innmate. Even with murders taking place right under the nose of the police and even inside one of the most secure (?!) buildings, 'Annas' didnt write letters to CM to enlighter him about the 'fear in the public minds', and no 'dogs' barked about the 'COURAGE' and 'POWER' of the police and the chief minister. Yet, everybody is up in arms when someone who had 'business links' with drug rackets (and, may be other illegal elements as well - who knows what else) and arguably an 'under-cover' leader of goons and who travelled along with team of goons was killed by some other goons...! "News" papers and channels mint out 'exclusive' (and self-contradicting) 'stories', some political bigwigs demand CBI probe, Annas shoot off letters to the CM, some lonely dogs start barking... blah.. blah... blah...! What a great scene to behold...!!!

    ReplyDelete
  47. അഞ്ചാറു സി.പി.എമ്മുകാരു ചേര്‍ന്ന് ഒരാളെ വകവരുത്തിയെന്ന് സങ്കല്‍പ്പിച്ചേ. അതില്‍ പ്രതിഷേധിച്ച് ഇവിടെ ഒരു പോസ്റ്റിട്ടെന്നുകൂടി സങ്കല്‍പ്പിക്ക്. അപ്പം വരും കുറെപ്പേര്. കൊലപാതകികള്‍ മുജ്ജന്മത്തില്‍പോലും സി.പി.എമ്മുകാരായിരുന്നില്ലെന്നാവും ആദ്യ വാദം. പിന്നെ അവര്‍ പാര്‍ട്ടിക്കാര്‍തന്നെയന്ന് തെളിഞ്ഞെന്നിരിക്കട്ടെ, അപ്പം പറയും പാര്‍ട്ടിക്കാര്‍ വാഴവെട്ടാനോ മറ്റോ കത്തിവീശിയപ്പം എന്തിനായ അയാള് അവിടെക്കൊണ്ട് തലവെച്ചു കൊടുത്തതെന്ന്.
    കൊല്ലപ്പെട്ടവന്‍റെ വല്യപ്പന്‍ പഴയ റൗഡിയാരുന്നു, അപ്പന്‍ ബ്ലേഡുകാരനാരുന്നു, കൊല്ലപ്പെട്ടവന്‍ ഗുണ്ടയാരുന്നു അതുകൊണ്ട് അവന്‍ മരണശിക്ഷക്ക് അര്‍ഹനാരുന്നു എന്നങ്ങോട്ടു വെച്ചുകാച്ചും. അവിടംകൊണ്ടും തീര്‍ന്നില്ല കാര്യങ്ങള് പോര്‍ട്ടുഗീസുകാരും ബ്രിട്ടീഷുകാരും ഇന്ത്യ ഭരിച്ചപ്പം ഇതുപോലെ എത്രപേരെ അവര്‍ കൊന്നു. പിന്നെ കോണ്‍ഗ്രസുകാരു ഭരിച്ചപ്പം എത്രപേരെ കൊന്നു, ഭഗത് സിംഗിനെയും രാജീവ് ഗാന്ധിയെയുമൊക്കെ കൊലപ്പെടുത്തിയപ്പം ആരും പ്രതികരിച്ചില്ലല്ലോ, ഞങ്ങടെ പാര്‍ട്ടി വെറും ഒരുത്തനെ കൊന്നതിനാണോ ഇത്ര ബഹളം വെക്കുന്നേ എന്നു ചോദിക്കും.
    അതുതന്നെയാണ് ഇവിടേം നടന്നോണ്ടിരിക്കുന്നത്.ഗുണ്ടാഭീഷണയില്‍ കഴിയുന്ന കേരളത്തിന്‍റെ ഗതികേടു ചൂണ്ടിക്കാട്ടി ഞാന്‍ മുഖ്യമന്ത്രിക്ക് ഒരു ഓണക്കത്തെഴുതി. അതോടെ സഖാക്കടെ ഒറഞ്ഞാട്ടം തൊടങ്ങി. മുകളില്‍ വിവരിച്ച മാതൃകയില്‍ തുടക്കം മുതല്‍ പ്രതികരിച്ചിരുന്നവര്‍ ഇപ്പഴും തിരുനക്കരെത്തന്നെ.

    ReplyDelete
  48. പോള്‍ എം. ജോര്‍ജിന്‍റെ കൊലപാതകം സംബന്ധിച്ച അന്വേഷണം എവിടെയൊക്കെയോ അലഞ്ഞുതിരിഞ്ഞ് ഇഴയുന്ന കാര്യവും വിവാദ നായകനായ മന്ത്രിപുത്രനെതിരെ മറ്റു പല കേസുകളിലുമെന്ന പോലെ ഇതിലും ആരോപണം ഉയര്‍ന്നതും ചൂണ്ടിക്കാട്ടിയപ്പോള്‍ എം.കെ. മുനീറിനെതിരായ ചെക്കുകേസും അഭയക്കേസുമൊന്നും കണ്ടില്ലേ എന്നാരുന്നു ചെലരുടെ ചോദ്യം.

    "മുനീറിനെ വെള്ളപൂശാൻ എന്തൊരു വ്യഗ്രത ! കോടിയേരിയുടെ മകനെപ്പറ്റി എന്തും പറയാം, എന്തും എഴുതാം.കേരളത്തിൽ നടക്കുന്ന എല്ലാ കേസിലും അയാളാണു പ്രതി എന്ന് പറഞ്ഞു പരത്താം" ഇതെഴുതിയ ആള്‍ക്ക് കോടിയേരിയോടും ബിനീഷിനോടുമുള്ള ആരാധന ഞാനായിട്ട് വിവരിക്കണോ. മുനീനിറിനെയോ കോട്ടയത്തിരിക്കുന്ന പാതിരിമാരെയോ കന്യാസ്ത്രീകളെയോ വെള്ളപൂശേണ്ട കാര്യം എനിക്കില്ലെന്ന് എന്‍റെ മുന്‍ പോസ്റ്റുകള്‍ വായിച്ചാല്‍ മനസ്സിലാക്കാവുന്നതേയുള്ളൂ.

    ഇതൊന്നും പോരാത്തതിന് എനിക്ക് വായിച്ചു പഠിക്കാനായി മുനീറിനെതിരായ വണ്ടിച്ചേക്ക് കേസ് കമന്‍റ്സില്‍ കട്ട് ആന്‍റ് പേസ്റ്റ് ചെയ്തിരിക്കുന്നു. ഇംഗ്ലീഷ് അത്ര പോരേലും മലയാളം വായിക്കാനും എഴുതാനും അറിയാം. അതുകൊണ്ട് രണ്ടാമത് ഒന്നുകൂടി ഇത് വായിക്കേണ്ട ആവശ്യവൊണ്ടെന്ന് തോന്നുന്നില്ല.

    ReplyDelete
  49. "അഭയ കേസ് ഇവിടെ പറഞ്ഞത് താങ്കൾ സഭാംഗം ആയതുകൊണ്ടല്ല.മറിച്ച് ആ കേസിലേയും പ്രതികളക്കുറിച്ച് മാധ്യമങ്ങൽക്കും ജനങ്ങൾക്കും വ്യക്തമായ ധാരണ ഉണ്ടായിട്ടും ഒരാളും വ്യക്തമായി ഒന്നും എഴുതി കണ്ടില്ല.കേസൊന്ന് വേഗം നീക്കണം എന്ന് പോലും നിങ്ങളെപ്പോലെ ( അന്ന അല്ല!) സാമൂഹിക സേവന വ്യഗ്രത ഉള്ള ആരും പറഞ്ഞും കണ്ടില്ല.ഇപ്പോളും അവരല്ല പ്രതികൾ എന്ന് പറയാ‍നാണു പലർക്കും ആവേശം.കുറ്റം തെളിയുന്ന്തു വരെ അവർ കുറ്റക്കാരല്ല"
    എന്‍റെ പോസ്റ്റുമായി പുലബന്ധം പോലുമില്ലാത്ത കാര്യമായതുകൊണ്ട് ഇവിടെ മറുപടി പറയേണ്ട കാര്യവില്ല. എന്നാലും ഒരു കാര്യം പറയാതിരിക്കാമ്മേല. ഇതെഴുതിയ മനുഷ്യന്‍റെ പത്രവായനേം ചാനല്‍ കാഴ്ച്ചേം സമ്മതിച്ചേ പറ്റൂ.


    "അന്നമ്മച്ചേച്ചി നേരത്തെ എഴുതിയ ചിലതൊക്കെ വായിച്ചപ്പോള്‍ എന്തോ ഒരു ‘അസ്കിത’. സന്തോഷ് മാധവന്റെയും മറ്റും കാര്യം പറഞ്ഞപ്പോള്‍ അന്നമ്മച്ചേച്ചി പറഞ്ഞത്” ‘ഇപ്പറഞ്ഞ കേസുകളൊക്കെ പുറത്തുകൊണ്ടുവന്നത് നിങ്ങള്‍ പാര്‍ട്ടിക്കാര്‍ നാഴികക്ക് നാല്‍പ്പതുവട്ടം തെറിപറയുന്ന മാധ്യമങ്ങളാണെന്ന കാര്യം താങ്കള്‍ ഒഴികെ ആര്‍ക്കും അറിയാം.‘ അതു കഴിഞ്ഞ് ഒരു ‘മാന്യ പത്രം‘ ഒരേ ദിവസം പരസ്പര വിരുദ്ധമായ റിപ്പോര്‍ട്ടുകള്‍ എഴുതിയപ്പോള്‍ ചേച്ചിയുടെ പ്രതികരണം: ‘അതില്‍ എന്താണ് പിശക്. ആദ്യത്തേത് മംഗളത്തിന്‍റെ സ്വന്തം വാര്‍ത്തയും രണ്ടാമത്തേത് പിണറായീടെ പ്രസ്താവനയുമാണ്. കേസായാലും ആരോപണമായാലും അതില്‍ ഉള്‍പ്പെട്ടയാളുടെ പ്രതികരണംകൂടി കൊടുക്കുന്ന സാമാന്യമര്യാദയാണ് മംഗളം ചെയ്തത്.'’ അതും കഴിഞ്ഞ് മുനീറിന്റെ കാര്യം പറഞ്ഞപ്പോള്‍ പറഞ്ഞത്: 'കേരളത്തെ ഞെട്ടിച്ച ഒരു കൊലക്കേസുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ പുറത്തുവരികയും വിവരങ്ങള്‍ മാറിയും മറിഞ്ഞുമിരിക്കുകയും ചെയ്യുന്നതിനിടെയാണ് ഡോ. എം.കെ. മുനീറിനെതിരായ ചെക്കുകേസിലെ വിധി പുറത്തുവന്നത്. അതുതന്നെയാവണം വാര്‍ത്തക്ക് മാധ്യമങ്ങള്‍ മതിയായ പ്രാധാന്യം കൊടുക്കാതിരുന്നതിന് കാരണമെന്ന് കരുതേണ്ടിയിരിക്കുന്നു.'
    മേല്‍ പറഞ്ഞ വരികളൊക്കെ മാധ്യമങ്ങളെ ന്യായീകരിക്കുന്നതല്ലെങ്കില്‍ പിന്നെ എന്താണ്? "

    കുറേക്കാലമായി കേരളത്തിലെ മാധ്യമങ്ങളെ കാണുകളും കേള്‍ക്കുകയും ചെയ്യുന്നവളെന്ന നിലയില്‍ എന്‍റെ കോമണ്‍സെന്‍സില്‍ തോന്നിയ കാര്യങ്ങളാ ഈപ്പറഞ്ഞേക്കുന്നത്.

    പിന്നെ ബിനീഷിനെ വിവാദനായകനാക്കുന്ന വാര്‍ത്തകളുടെ പേരിലാണ് മാധ്യമങ്ങളോടു കലിപ്പ് കാണിക്കുന്നതെങ്കില്‍ ഒന്നു ചോദിച്ചോട്ടെ, ഭൂരിഭാഗം മാധ്യമങ്ങളും ബിനീഷിനെതിരെ തിരിയാന്‍ എന്തായിരിക്കും കാരണം? കോണ്‍ഗ്രസുകാരുടെ കാശു മേടിച്ചിട്ടാരിക്കും ഈ മാലാഖക്കുട്ടിക്കെതിരായ പരാക്രമം അല്ലേ?

    "പോള്‍ കൊല്ലപ്പെട്ടിട്ട് ഒരാഴ്ച പോലും ആകും മുന്‍പേ ‘പോലീസിന്റെ അന്വേഷണം ശരിയല്ല, ഉന്നതരെ സംരക്ഷിക്കുന്നു’ എന്നൊക്കെ ’വിലാപകാവ്യം‘ രചിച്ച അന്നമ്മച്ചേച്ചി, ആഴ്ചകളല്ല, വര്‍ഷങ്ങള്‍‍ക്കു മുന്‍പേ നടന്ന അഭയ വധത്തിലെ ‘അന്വേഷണ പ്രഹസന’ത്തെപ്പറ്റി - കൊലപാതകമാണെന്ന് സ്ഥിരീകരിക്കാന്‍ പോലും വര്‍ഷങ്ങളെടുത്ത പോലീസിന്റെ പ്രതിബദ്ധതയെപ്പറ്റി - എന്തെങ്കിലും എഴുതിയതായി കണ്ടില്ല. ഈ ‘ഇരട്ടത്താപ്പ്’ ആരെങ്കിലും തുറന്നുകാട്ടിയാല്‍ അത് മതത്തിന്റെ കണ്ണിലൂടെ കാണുന്നത് അന്നച്ചേച്ചിയുടെ ‘രീതി’യാണെന്നു കരുതാം"
    പോള്‍ മുത്തൂറ്റ് വധക്കേസിന്‍റെ അന്വേഷണത്തിന്‍റെ കാര്യക്ഷമത സംഭവം നടന്ന് രണ്ടാംപക്കം വിന്‍സന്‍സണ്‍ എം.പോള്‍ എന്ന പോലീസ് ഉദ്യോഗസ്ഥന്‍റെ വാക്കുകളില്‍നിന്നും മാലോകരെല്ലാം മനസ്സിലാക്കിയതാണേ.പിന്നെ അഭയക്കേസിന്‍റെ കാര്യം നേരത്തെ പറഞ്ഞിട്ടൊണ്ട്.
    കണിച്ചുകുളങ്ങരക്കേസുമായി ബന്ധപ്പെട്ട് ചെന്നിത്തലക്കെതിരെ ഉയര്‍ന്ന ആരോപണം മുങ്ങിപ്പോയതുകൊണ്ട് ബിനീഷിനെതിരായ ആരോപണങ്ങളും അന്വേഷിക്കേണ്ടതില്ലെന്നൊക്കെ വെച്ചുകാച്ചുന്നോരോട് എന്നാ പറയുക. പിന്നെ ഞാന്‍ കൊടീം മതോം നിറോം നോക്കി കാര്യങ്ങളോട് പ്രതികരിക്കുന്നോളാണോ എന്നത് എന്‍റെ മുന്‍ പോസ്റ്റുകള്‍ പരിശോധിച്ചാ മനസ്സാലാകും.

    ReplyDelete
  50. Exactly right Anna. Don't expect answers and also don't expect they accept mistakes. Instead they just compare histories. If history is inaccessible then they will bring mythologies. This is why the growth of communist parties is reverse in India as if they are thinking that "CPIM is infallible"

    ReplyDelete
  51. അഞ്ചാറു സി.പി.എമ്മുകാരു ചേര്‍ന്ന് ഒരാളെ വകവരുത്തിയെന്ന് സങ്കല്‍പ്പിച്ചേ. അതില്‍ പ്രതിഷേധിച്ച് ഇവിടെ ഒരു പോസ്റ്റിട്ടെന്നുകൂടി സങ്കല്‍പ്പിക്ക്. അപ്പം വരും കുറെപ്പേര്. കൊലപാതകികള്‍ മുജ്ജന്മത്തില്‍പോലും സി.പി.എമ്മുകാരായിരുന്നില്ലെന്നാവും ആദ്യ വാദം. പിന്നെ അവര്‍ പാര്‍ട്ടിക്കാര്‍തന്നെയന്ന് തെളിഞ്ഞെന്നിരിക്കട്ടെ, അപ്പം പറയും പാര്‍ട്ടിക്കാര്‍ വാഴവെട്ടാനോ മറ്റോ കത്തിവീശിയപ്പം എന്തിനായ അയാള് അവിടെക്കൊണ്ട് തലവെച്ചു കൊടുത്തതെന്ന്.

    എത്ര സിമ്പിൾ അല്ലേ അന്നാ കാര്യങ്ങൾ!ഈ സാങ്കല്പിക സംഭവവും ഇവിടെ നടന്ന പോൾ കൊലപാതകവുമായി എന്താണപ്പാ ബന്ധം!കൊന്നത് സി.പി.എംകാരാണോ? ഓ..അതു ശരിയാണല്ലോ..പിണറായിക്കു വരെ ഇതിൽ പങ്കുണ്ടെന്ന് സി.ബി.ഐ ഓഫീസർ അന്നക്കുട്ടി കണ്ടെത്തിയതാണല്ലോ അല്ലേ..അപ്പോൾ പിന്നെ കറക്ട്...കൊല നടത്തിയത് സി.പി.എം കാർ തന്നെ..ശിക്ഷ വിധിക്കൂ വേഗം !

    പോളാണോ കൊല്ലപ്പെട്ടത് ?..എന്നാൽ പിന്നെ കൊന്നത് കോടിയേരിയും പിണറായിയും ബിനീഷും ചേർന്ന്!!!!!

    ReplyDelete
  52. 'അഞ്ചാറു സി.പി.എമ്മുകാരു ചേര്‍ന്ന് ഒരാളെ വകവരുത്തിയെന്ന്...

    ... (മുഴുവന്‍ എടുത്തെഴുതി സ്ഥലം നഷ്ടപ്പെടുത്തുന്നില്ല)
    ....

    ഗുണ്ടാഭീഷണയില്‍ കഴിയുന്ന കേരളത്തിന്‍റെ ഗതികേടു ചൂണ്ടിക്കാട്ടി ഞാന്‍ മുഖ്യമന്ത്രിക്ക് ഒരു ഓണക്കത്തെഴുതി. അതോടെ സഖാക്കടെ ഒറഞ്ഞാട്ടം തൊടങ്ങി.
    '

    അതു ശരി...! ഗുണ്ടാഭീഷണി ഭയന്ന് പാവം അന്നമ്മച്ചേച്ചി എഴുതിയ കത്തിന്റെ പേരിലാണ് ഈ ‘കോലാഹല’മെന്നാണോ വിചാരം? കഷ്ടം! എന്നാലേയ്... ചേച്ചി ഒരു ലക്ഷം കത്തുകള്‍ എഴുതിയാലും സഖാക്കള്‍ക്ക് ഒരു പരാതിയുമില്ല. എഴുതിക്കൊണ്ടേയിരുന്നോളൂ. പക്ഷേ എഴുതുന്നത് ചേച്ചി തന്നെ പറഞ്ഞ ‘കൊടി നോക്കി പ്രതികരിക്കുന്ന’ മട്ടിലാകുമ്പോള്‍ മറുവശത്തു നിന്നും പ്രതികരണങ്ങള്‍ വരും എന്ന് കരുതിയാല്‍ മതി.

    ‘എനിക്ക് വായിച്ചു പഠിക്കാനായി മുനീറിനെതിരായ വണ്ടിച്ചേക്ക് കേസ് കമന്‍റ്സില്‍ കട്ട് ആന്‍റ് പേസ്റ്റ് ചെയ്തിരിക്കുന്നു. ഇംഗ്ലീഷ് അത്ര പോരേലും മലയാളം വായിക്കാനും എഴുതാനും അറിയാം. അതുകൊണ്ട് രണ്ടാമത് ഒന്നുകൂടി ഇത് വായിക്കേണ്ട ആവശ്യവൊണ്ടെന്ന് തോന്നുന്നില്ല.’

    അപ്പോ രണ്ടാമത് വായിക്കാതെ തന്നെ കാര്യം മനസ്സിലായല്ലോ? ഒരു മന്ത്രിപുത്രനെതിരെ ‘ആരോ’(?!) ഉന്നയിച്ചു എന്നു പറയപ്പെടുന്ന ‘ആരോപണ’(?!)ത്തില്‍ കയറിപ്പിടിച്ച് ബ്ലോഗില്‍ നെടുങ്കന്‍ തൂണു നാട്ടിയ ചേച്ചി മറ്റൊരു മുന്‍ മുഖ്യമന്ത്രിപുത്രനെതിരായ കേസ് - വെറും ‘ആരോപണ’മല്ല, കോടതിയില്‍ തെളിഞ്ഞ കേസ് - അറിഞ്ഞിട്ടും ചാനലിന്റെ പേരില്‍ നാട്ടുകാരെ വഞ്ചിച്ച് കോടികള്‍ കൈക്കലാക്കിയ മുന്‍ മുഖ്യമന്ത്രിപുത്രനെപ്പറ്റി ഒരു പോസ്റ്റു പോയിട്ട് ഒരു വരി പോലും എഴുതാതിരുന്നത് ‘കൊടി നോക്കി പ്രതികരിക്കുന്ന’തല്ലെങ്കില്‍പ്പിന്നെ എന്താണ്?

    ഓ...! ഇതിനുള്ള ‘വിശദീകരണം’ നേരത്തെ പത്രങ്ങളെ ന്യായീകരിക്കാന്‍ വേണ്ടി പറഞ്ഞിട്ടുണ്ടല്ലോ... ‘'കേരളത്തെ ഞെട്ടിച്ച ഒരു കൊലക്കേസുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ പുറത്തുവരികയും വിവരങ്ങള്‍ മാറിയും മറിഞ്ഞുമിരിക്കുകയും ചെയ്യുന്നതിനിടെയാണ് ഡോ. എം.കെ. മുനീറിനെതിരായ ചെക്കുകേസിലെ വിധി പുറത്തുവന്നത്...’ അല്ലേ? പോളച്ചായന്‍ കൊല്ലപ്പെട്ടില്ലായിരുന്നേല്‍ മുനീറിക്കാന്റെ വെട്ടിപ്പിനെപ്പറ്റി ഒരു ഒന്നൊന്നര തൂണങ്ങു നാട്ടിയേനെ! കണിച്ചുകുളങ്ങരയില്‍ ഒരു ‘ചിന്ന’ ഗുണ്ടാവിളയാട്ടം നടന്നപ്പോള്‍ ജനങ്ങളുടെ ഭീതി ‘ഹൈലൈറ്റ്’ ചെയ്യാന്‍ ഒരു ‘ഹിമാലയന്‍’ കത്ത് മ്മടെ ചാണ്ടിച്ചായന് അയച്ചതു പോലെ! വിചാരണത്തടവുകാരനെ ജയിലിനു മുന്‍പില്‍ കൊലപ്പെടുത്തുകയും മറ്റൊരു തടവുകാരനെ പോലീസിന്റെ സംരക്ഷണവലയത്തിനകത്ത് ജയില്‍ വളപ്പിലിട്ട് കൊലപ്പെടുത്തുകയും ചെയ്ത ഗുണ്ടാവിളയാട്ടങ്ങള്‍ ഉണ്ടായപ്പോള്‍ പോലീസിന്റെ കണ്‍‌മുന്‍പില്‍ പോലും ഗുണ്ടകള്‍ സ്വൈരമായി കൊലകള്‍ നടത്തുന്നതു കണ്ട് ജനങ്ങള്‍ക്കുണ്ടായ ഭീതിയെക്കുറിച്ച് അന്തോനിച്ചനും ചാണ്ടിച്ചായനും എന്തോരം കത്തുകളാ അന്നമ്മച്ചേച്ചി എഴുതീരിക്കണേ...! ഹോ...! വായിച്ച് അഭിമാനപുളകിതനായിപ്പോയി! ഇത്രയും സാ‍മൂഹ്യ പ്രതിബദ്ധതയുള്ള ഒരു വനിതാപ്രജ ഈ നാട്ടിലുണ്ടല്ലോ! എന്നിട്ടും അവളെ ‘വിരട്ടിയോടിക്കാ’നാ ഈ സഖാക്കന്മാര്‍ക്കൊക്കെ വാശി!‍

    ‘മേല്‍ പറഞ്ഞ വരികളൊക്കെ മാധ്യമങ്ങളെ ന്യായീകരിക്കുന്നതല്ലെങ്കില്‍ പിന്നെ എന്താണ്? "

    കുറേക്കാലമായി കേരളത്തിലെ മാധ്യമങ്ങളെ കാണുകളും കേള്‍ക്കുകയും ചെയ്യുന്നവളെന്ന നിലയില്‍ എന്‍റെ കോമണ്‍സെന്‍സില്‍ തോന്നിയ കാര്യങ്ങളാ ഈപ്പറഞ്ഞേക്കുന്നത്.’


    ഹതു ശരി...! അപ്പോ പരസ്പരവിരുദ്ധമായ രണ്ടു റിപ്പോര്‍ട്ടുകള്‍ ഒരേ ദിവസം പ്രസിദ്ധീകരിച്ച് വായനക്കാരുടെ ‘കോമണ്‍‌സെന്‍സിനെ’ പരിഹസിക്കുന്നത് ‘സാമാന്യമര്യാദ’യാണെന്ന് വാദിക്കുന്നതാണ് അന്നമ്മച്ചീടെ ‘കോമണ്‍ സെ‌ന്‍സ്’ അല്ലേ? നമിച്ചിരിക്കുന്നു ചേച്ചിയേയ് അപാരമായ ആ ‘കോമണ്‍’ സെന്‍സിനെ...!!

    ReplyDelete
  53. ‘ബിനീഷിനെ വിവാദനായകനാക്കുന്ന വാര്‍ത്തകളുടെ പേരിലാണ് മാധ്യമങ്ങളോടു കലിപ്പ് കാണിക്കുന്നതെങ്കില്‍ ഒന്നു ചോദിച്ചോട്ടെ, ഭൂരിഭാഗം മാധ്യമങ്ങളും ബിനീഷിനെതിരെ തിരിയാന്‍ എന്തായിരിക്കും കാരണം?'

    ഈ ചോദ്യത്തിനുള്ള ഉത്തരം അന്നമ്മച്ചി തന്നെ നേരത്തെ പറഞ്ഞിട്ടുണ്ട് - നാലു ദിവസം മുന്‍പ്. “എല്ലാ മാധ്യമങ്ങള്‍ക്കും അവരവരുടേതായ നിലപാടുകളുണ്ട്. ഭൂരിഭാഗം പത്രങ്ങള്‍ക്കും രാഷ്ട്രീയ അജന്‍ഡയാണെങ്കില്‍ മാധ്യമം പോലെ ചിലവയ്ക്ക് മതപരമായ ലക്ഷ്യങ്ങള്‍കൂടിയുണ്ടെന്നാണ് എനിക്കു തോന്നുന്നത്. ഈ സമീപനം വാര്‍ത്തകളുടെ കാര്യത്തിലും പ്രകടമാണ്.

    മേല്‍ ഉദ്ധരിച്ചിരിക്കുന്ന വാചകങ്ങളില്‍ ഞാന്‍ ഊന്നല്‍ കൊടുത്തിരിക്കുന്ന ഭാഗങ്ങള്‍ വായിച്ചാല്‍ അന്നമ്മച്ചീടെ ചോദ്യത്തിനുള്ള ഉത്തരമായി.

    ‘കോണ്‍ഗ്രസുകാരുടെ കാശു മേടിച്ചിട്ടാരിക്കും ഈ മാലാഖക്കുട്ടിക്കെതിരായ പരാക്രമം അല്ലേ?’

    ശരിക്കും പറഞ്ഞാ കേരളത്തിലെ മാധ്യമ സ്ഥാപനങ്ങളിലെ സ്ഥിതി നമ്മള് പല സിനിമേലും കണ്ടിട്ടൊള്ളതിലും കഷ്ടമാന്നാ എന്‍റെ ബന്ധുവായ ഒരു പത്രപ്രവര്‍ത്തകന്‍ പറ‍ഞ്ഞെ. വളച്ചാ വളയുന്ന മൊതലാളിമാരും പത്രപ്രവര്‍ത്തകരും ഏറെയുണ്ടത്രേ?. വളവിന്‍റെ അളവ് പാരിതോഷികത്തിന്‍റെ മൂല്യത്തെ ആശ്രയിച്ചിരിക്കും. (അന്നമ്മച്ചീടെ ഒരു പഴയ പോസ്റ്റില്‍ നിന്ന്.)

    അപ്പോള്‍ കാശു കിട്ടിയാല്‍ എങ്ങനെ വേണമെങ്കിലും വളയാനും ബിനീഷിനെപ്പോലെ ‘കുരുത്തം കെട്ടവന്മാര്’ക്കെതിരെ മാത്രമല്ല, ഏതു ‘മാലാഖ’യ്ക്കെതിരെ പോലും ‘ആരോപണ’ങ്ങളും ‘കഥ’കളും സൃഷ്ടിച്ച് ‘പരാക്രമം’ നടത്താനും തയ്യാറാകുന്ന ‘ചെകുത്താന്മാര്‍’ മാധ്യമങ്ങള്‍ക്കിടയിലുണ്ടെന്ന് അന്നമ്മച്ചിക്കറിയാം അല്ലേ? അതിനു വേണ്ടി കോണ്‍ഗ്രസ്സുകാരു മാത്രമാണോ വേറെ വല്ലവരും കൂടി കാശിറക്കിയിട്ടുണ്ടോ എന്ന് അന്വേഷിക്കാന്‍ ഒരു അന്വേഷണാത്മക മാധ്യമപ്രവര്‍ത്തകനെ ഇറക്കിയാലോ?

    ‘ചെന്നിത്തലക്കെതിരെ ഉയര്‍ന്ന ആരോപണം മുങ്ങിപ്പോയതുകൊണ്ട് ബിനീഷിനെതിരായ ആരോപണങ്ങളും അന്വേഷിക്കേണ്ടതില്ലെന്നൊക്കെ വെച്ചുകാച്ചുന്നോരോട് എന്നാ പറയുക’

    അങ്ങനെ വല്ലോരും പറഞ്ഞോ? ഇപ്പോ ബിനീഷിനെതിരെ വന്നതു പോലെ രമേശേട്ടനെതിരെയും ഏതാണ്ടൊക്കെ ആരോപണങ്ങളു വന്നിരുന്നത് അറിയാം. പക്ഷേ ആ ‘ആരോപണ’ത്തിന് ‘രാഷ്ട്രീയ അജന്‍‌ഡ’ ഒട്ടും ഇല്ലാത്ത നിഷ്പക്ഷ സത്യസന്ധ പത്ര മാധ്യമങ്ങള്‍ കാര്യമായ പ്രാധാന്യമൊന്നും കൊടുത്തുകണ്ടില്ല. ഇപ്പോള്‍ ‘മന്ത്രിപുത്രന്‍’ എന്നു കേട്ടപ്പോഴേ ചാടി വീണ് ‘ചോദ്യം ചെയ്യണം’, ‘ഫോണ്‍ കോളുകള്‍ പരിശോധിക്കണം’ എന്നൊക്കെ ഉച്ചൈസ്തരം ‘ആഹ്വാനം’ ചെയ്യുന്ന, ആരെയും വെള്ള പൂശാത്ത, കൊടിയുടെ നിറം നോക്കുക പോലും ചെയ്യാത്ത ചിലരെങ്കിലും പ്രതികരിച്ചു കാണുമെന്നു കരുതി. പോലീസിന്റെ കണ്‍‌മുന്നില്‍ പോലും നടക്കുന്ന ഗുണ്ടാ വിളയാട്ടങ്ങളില്‍ ഭയന്ന് കഴിയുന്ന ജനതയുടെ വികാരങ്ങള്‍ മുഖ്യമന്ത്രിയെ അറിയിക്കാന്‍ ഒരു നാലു വരി കത്തെങ്കിലും എഴുതിക്കാണുമെന്നു കരുതി, മുഴുവന്‍ അരിച്ചു പെറുക്കി നോക്കി. എന്നിട്ടും ഫലം നാസ്തി! കണ്ണൂരിലെ സുധാകരേട്ടന്‍, ചെന്നിത്തലയിലെ രമേശേട്ടന്‍... ഇതു പോലത്തെ ‘വന്‍ മരങ്ങളുടെ’യൊക്കെ വേരുകളും രഹസ്യ - പരസ്യ ബന്ധങ്ങളും ഫോണ്‍ - കത്ത്, മറ്റ് എടപാടുകളുമൊക്കെ അന്വേഷിച്ചിട്ടു പോരേ ഇന്നലത്തെ മഴയില്‍ ഇന്നു കുരുത്ത ബിനീഷെന്ന തകരയെ പിഴുതെറിയുന്നത്? ഇതെല്ലാം കൂടി അന്വേഷിക്കണമെന്ന് ഒരു കത്തെഴുതിക്കേ അന്നമ്മച്ചീ... വേണേല്‍ ഞാനും ഒപ്പിടാം!

    ReplyDelete
  54. ഗുണ്ടാഭീഷണയില്‍ കഴിയുന്ന കേരളത്തിന്‍റെ ഗതികേടു ചൂണ്ടിക്കാട്ടി ഞാന്‍ മുഖ്യമന്ത്രിക്ക് ഒരു ഓണക്കത്തെഴുതി. അതോടെ സഖാക്കടെ ഒറഞ്ഞാട്ടം തൊടങ്ങി.

    പാവം അന്നക്കുട്ടി..പ്രതികരണ ശേഷി നഷ്ടപ്പെട്ടിട്ടില്ലാത്തെ ഒരാളെങ്കിലുമുണ്ടല്ലോ..അയ്യോ അന്നക്കുട്ടി ഇതു പറഞ്ഞപ്പോളാ ഓർത്തത്..ദേ ഇന്നലത്തെ മനോരമയിൽ..അതേന്നെ മനോരമയിൽ തന്നെ, ഒരു വാർത്ത ഉണ്ടായിരുന്നേ....അന്നക്കുട്ടി കണ്ടാരുന്നോ?ഇല്ലേൽ ദാ ഇവിടെ ഒന്നു ക്ലിക്കി ഇതു വായിച്ചേ...

    എന്താ കഥ അല്ലേ?”തീക്കട്ടെയിൽ ഉറുമ്പരിക്കുന്നോ?” അതോ “കടുവയെ കിടുവ പിടിച്ചോ?” ഇൻഡ്യയിൽ ഏറ്റവും സുരക്ഷയുള്ള രാഷ്ട്രപതി ഭവനിൽ മോഷണമോ?..അപ്പോൾ പിന്നെ സാധാരണക്കാരന്റെ കഥയോ? പേടിച്ചിട്ട് എങ്ങനെ ജീവിക്കും അന്നക്കുട്ടീ?കള്ളൻ അവിടെ തന്നെ ഉണ്ടെന്ന്..അപ്പോൾ അവിടെ മുഴുവൻ കള്ളന്മാരാണോ? കഷ്ടം ഈ കേസ് ഇനി ആരു അന്വേഷിക്കും? ആർമിക്കാരന്റെ ലാപ്‌ടോപ്പാ പോയത്/.അപ്പോൾ സി,ബി.ഐ പറ്റില്ല.സി.ഐ.എ ആയാലോ?

    അന്നക്കുട്ടീ ആർക്ക് കത്തെഴുതും? രാഷ്ട്രപതിക്കോ? അതോ ആർമിയുടെ മേധാവി നമ്മുടെ “സെന്റ് ആന്റണി” പുണ്യവാളനോ? ആർക്കായാലും വേഗം എഴുതണെ... ഇന്നു രാത്രി സ്വൈര്യമായി ഉറങ്ങേണ്ടേ?ഹോ...ഈ കള്ളൻ ഇനി വല്ല “മന്ത്രി പുത്രനും” ആവുമോ എന്തോ?

    അന്നക്കുട്ടിക്ക് രാഷ്ട്രീയ പരിഗണനകളൊന്നുമില്ലാതെ പ്രതികരിക്കാൻ അറിയാമെന്നതുകൊണ്ടാണേ ഈ അപേക്ഷ !

    കേരളത്തിൽ മാത്രമാ കുഴപ്പമെന്നാ ഞാ‍ൻ കരുതിയേ..ദേ ഇപ്പോ അങ്ങു ഡൽഹീലും ഇതാ സ്ഥിതി..!

    ReplyDelete
  55. 'അന്നക്കുട്ടീ ആര്‍ക്ക് കത്തെഴുതും? രാഷ്ട്രപതിക്കോ? അതോ ആര്‍മിയുടെ മേധാവി നമ്മുടെ “സെന്റ് ആന്റണി” പുണ്യവാളനോ? ആര്‍ക്കായാലും വേഗം എഴുതണെ... ഇന്നു രാത്രി സ്വൈര്യമായി ഉറങ്ങേണ്ടേ?ഹോ...ഈ കള്ളന്‍ ഇനി വല്ല “മന്ത്രി പുത്രനും” ആവുമോ എന്തോ?'

    എന്താ സുനിലേട്ടാ... അറിഞ്ഞില്ലേ? ഇന്നലെയായിരുന്നില്ലേ പി ബി യോഗം? അതില്‍ പങ്കെടുക്കാന്‍ പോയ കോടിയേരീടെ കൂടെ മോനും ഉണ്ടായിരുന്നെന്നാ കേട്ടത്. ലവന്‍ അവിടെ ചെന്ന് ഏതാണ്ടൊക്കെ ഒപ്പിച്ചു കാണുമെന്നേ...! അപ്പന്റേം മോന്റേം മൊബൈല്‍ ഫോണുകള്‍ പിടിച്ചെടുത്ത് പരിശോധിച്ചാല്‍ സത്യം അറിയാം. അതിനു വേണ്ടി ‘അന്നക്കുട്ടി’ ഉടനെ ഒരു ‘belated’ ഓണക്കത്ത് എഴുതുന്നതാണ്...!

    ReplyDelete
  56. പോളണ്ടിനെ പറ്റി ഇനി ഒരക്ഷരം മിണ്ടിയാല്‍ ....
    പിണറായിയെ പറ്റി ഇനി ഒരക്ഷരം മിണ്ടിയാല്‍ ....
    കോടിയേരിയെ പറ്റി ഇനി ഒരക്ഷരം മിണ്ടിയാല്‍ .....
    കഷ്ടം സഖാക്കളേ , തുടരട്ടെ നിങ്ങളുടെ വിപ്ലവം

    ReplyDelete
  57. "ഇതു പോലത്തെ ‘വന്‍ മരങ്ങളുടെ’യൊക്കെ വേരുകളും രഹസ്യ - പരസ്യ ബന്ധങ്ങളും ഫോണ്‍ - കത്ത്, മറ്റ് എടപാടുകളുമൊക്കെ അന്വേഷിച്ചിട്ടു പോരേ ഇന്നലത്തെ മഴയില്‍ ഇന്നു കുരുത്ത ബിനീഷെന്ന തകരയെ പിഴുതെറിയുന്നത്?"
    ഭാവിയിലെ നേതാവായി മനസ്സില്‍ പ്രതിഷ്ഠിച്ചിരിക്കുന്ന കുട്ടിസഖാവിനെ വെറും തകരയാക്കല്ലേ കോമ്രേഡ്സ്.
    പണ്ടത്തേതും പഴേതുമല്ലാതെ ഒന്നുമില്ലേ എന്നെ പുകയ്കാന്‍. മുനീറും ചെന്നിത്തലേമൊക്കെ മടുത്തു. തുടക്കം മുതല്‍ ച്യുയിംഗ് ഗം പോലെ ഇതിട്ടു ചവക്കുവല്ലേ. മധുരം പോയി റബ്ബറായില്ലേ, തുപ്പിക്കള.

    ReplyDelete
  58. അന്നാമ്മയുടെ ആത്മഗം ഇതാരിക്കും അല്ലേ.

    ReplyDelete
  59. അബദ്ധത്തിന് ഇതിലേ വന്നതാ. നോക്കിയപ്പം മൂന്നു പേര്‍ മാത്രം ഉള്ള ഒരു പോരാട്ടം. ഒരുവശത്ത് അന്നാമ്മ. മറുവശത്ത് സുനിലും സനലും മാത്രം. പിന്നെ കുറെ അനോനികളും.
    സുനിലു നേരത്തെ പറഞ്ഞതുവെച്ചു നോക്കിയാല്‍ അവസാന ഘട്ടത്തില്‍ രംഗപ്രവേശം ചെയ്ത അനോനികള്‍ അന്നാമ്മ തന്നെയാണോ? വെറുതേ ചോദിച്ചതാണ്.
    ഏതായാലും കൊള്ളാം. പോരാട്ടം മുറുകട്ടെ. സഖാക്കളോട് പൊരുതി തടി കേടാകാതെ സൂക്ഷിക്കുക.
    ലാല്‍സലാം

    ReplyDelete
  60. പോള്‍ മുത്തൂറ്റ് വധവുമായ ബന്ധപ്പെട്ട് പോലീ അന്വേഷണം ശരിയായ രീതിയിലാണ്, കാര്യക്ഷമമാണ് എന്നൊക്കെ വാഴ്ത്തിയോര് ഇന്നത്തെ പതരങ്ങള് കണ്ടിട്ടൊണ്ടാകുമോ എന്തോ.അതുമാത്രമല്ല, ഞാന്‍ പറഞ്ഞിട്ട് സഖാക്കള്‍ക്ക് മനസ്സിലാകാത്ത പല കാര്യങ്ങള്‍ക്കും ഇന്നത്തെ പത്രത്തില്‍ വ്യക്തമായ മറുപടിയുണ്ട്.

    പോളിനെ കൊല്ലാന്‍ പ്രതികള്‍ ഉപയോഗിച്ചതെന്ന് ഐ.ജി. വിന്‍സെന്‍ എംപോള്‍ പറഞ്ഞ എസ് ആകൃതിയിയിലുള്ള വിചിത്ര ആയുധം പോലീസുകാര്‍ പറഞ്ഞിട്ട് താന്‍ നിര്‍മിച്ചതാണെന്ന് ഒരു കൊല്ലപ്പണിക്കാരന്‍ വ്യക്തമാക്കീരിക്കുന്നു.

    അവിടംകൊണ്ടും തീര്‍ന്നില്ല. ഗര്‍ഭാശയ കാന്‍സര്‍ രോഗിയായ തന്‍റെ ശസ്ത്രക്രിയക്ക് പണം സംഘടിപ്പിക്കാന്‍ മകന്‍ കുറ്റം ഏറ്റെടുക്കുകയായിരുന്നെന്നു കാട്ടി കേസില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് കാരി സതീഷിന്‍റെ അമ്മ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി.

    കൊല്ലപ്പണിക്കാരന്‍ കോണ്‍ഗ്രസുകാരനോ ബ്ലേഡ് കന്പനീടെ ഏജന്‍റോ ആണെന്നും കാരി സതീഷിന്‍റെ അമ്മ ഹര്‍ജിയേ നല്‍കിട്ടില്ലെന്നുമൊക്കെയായിരിക്കും ഓരോരുത്തരുടെ വാദം.

    ReplyDelete
  61. കേരളത്തില്‍ അനുദിനമെന്നോണം ശക്തമായിക്കൊണ്ടിരിക്കുന്ന ഗുണ്ടാ ഭീഷണിയെയും അതിന് കുടപിടിക്കുന്ന സി.പി.എമ്മിന്‍റെ സമീപനത്തെയുംകുറിച്ചാണ് ഞാന്‍ മുഖ്യമന്ത്രിക്കുള്ള ഓണക്കത്തില്‍ സൂചിപ്പിച്ചിരുന്നത്.

    എന്നാല്‍ കേരളത്തില്‍ പണ്ടും ഗുണ്ടായിസമുണ്ടാരുന്നെന്നും സി.പി.എമ്മിനും ബിനീഷ് കോടിയേരിക്കുമെതിരെ അടിസ്ഥാനരഹിതമായ ആരോപണങ്ങളാണ് ഉന്നയിക്കപ്പെട്ടിട്ടുള്ളതെന്നുമായിരുന്നു.
    ഇവര്‍ക്കുള്ള മറുപടിയാണ് മൂന്നു മുന്‍ ഗുണ്ടകളെ വിട്ടയയ്ക്കാന്‍ ആഭ്യന്തര വകുപ്പിന്‍റെ നിര്‍ദേശം എന്ന ഇന്നത്തെ വാര്‍ത്ത. കൂത്തുപറന്പ് പോലീസ് പോലീസ് അറസ്റ്റുചെയ്ത സി.പി.എം പ്രവര്‍ത്തകന്‍ അബ്ദുല്‍ റഹീം, വളപട്ടണം പോലീസ് അറസ്റ്റുചെയ് എന്‍ഡിഎഫുകാരന്‍ അബ്ദുല്‍ ജബ്ബാര്‍, കണ്ണൂര്‍ ടൗണ്‍ പോലീസ് അറസ്റ്റുചെയ്ത സിപിഎമ്മുകാരന്‍ ജിതിന്‍ ദാസ് എന്നിവരാണ് പാര്‍ട്ടിയുടെ കാരുണ്യത്തിന് അര്‍ഹരായ ഈ പാവങ്ങള്‍.

    ReplyDelete
  62. എന്‍റെ പഴയ പോസ്റ്റുകളില്‍ മാധ്യമങ്ങളെ വിമര്‍ശിക്കുന്ന ഭാഗം തോണ്ടിയെടുത്തവര്‍ തന്നെയാണ് ഞാന്‍ നേരത്തെ മാധ്യമങ്ങളെ വെള്ളപൂശുകയാണെന്ന് ആരോപിച്ചത്. മാധ്യമങ്ങള്‍‍ വളച്ചാല്‍ വളയുന്നവയാണെന്ന കേട്ടറിവാണ് ഞാന്‍ നേരത്തെ പങ്കുവെച്ചത്. അത് തിരുത്താന്‍ ഉദ്ദേശിക്കുന്നുമില്ല. എന്നാലും ഈ ഭൂമി മലയാളത്തിലെ എല്ലാ മാധ്യമങ്ങളെയും ബിനീഷ് കോടിയേരിക്കെതിരെ വളയ്ക്കുന്നത് ആരായിരിക്കം? സാക്ഷാല്‍ പരമശിവനോ?

    കോടിയേരീടെ മക്കള്‍ പുണ്യാളച്ചന്‍മാരാണെന്നു വായ്ത്താരി മുഴക്കുന്നോര് ഇന്നത്തെ പത്രത്തിലെ വേറൊരു വാര്‍ത്ത ശ്രദ്ധിച്ചിരുന്നോ? ഭരണ സ്വാധീനം ദുരുപയോഗിച്ച് ബിനോയ് കോടിയേരി ഫാന്‍സി നന്പര്‍ സ്വന്തമാക്കിയതുമായി ബന്ധപ്പെട്ട വാര്‍ത്ത. നന്പരിനായി രംഗത്തെത്തിയവരെ ഒതുക്കി വെറും 3200 രൂപയ്ക്കാണ് ജൂണിയര്‍ കോടിയേരി കാര്യം സാധിച്ചത്! ലേലത്തിലൂടെ സര്‍ക്കാരിന് കിട്ടേണ്ടിയിരുന്ന കാശ് ഗോവിന്ദ!
    ഇതു പറയുന്പോള്‍ പണ്ട് ജോണ്‍ എഫ് കെന്നഡീടെ മകന്‍ ആര്‍നോള്‍ഡ് ഷ്വാസ്നെഗര്‍ ഇങ്ങനെ ചെയ്തിട്ടൊണ്ട്, ഈദീ അമീന്‍റെ മരുമകന്‍ ചെയ്തിട്ടില്ലേ എന്നൊക്കെയായിരിക്കും മറുചോദ്യങ്ങള്‍

    ReplyDelete
  63. പതാലി,
    ഇവിടെ പോരാട്ടമൊന്നുമില്ല. എനിക്ക് പറയാനൊള്ളത് ഞാന്പറയുന്നു. മറ്റു ചിലര്‍ അവരുടെ അഭിപ്രായവും. പിന്നെ, അനോനികളുടെ കാര്യം. ഒള്ളതു പറയാന്‍ എനിക്ക് അനോനിയാകേണ്ട ആവശ്യമില്ല.

    ReplyDelete
  64. പണ്ട് മാര്‍ക്സിസ്റ്റ്‌ പ്രവര്‍ത്തകര്‍ ആദര്‍ശത്തിന് വേണ്ടി പൊരുതുമ്പോള്‍ ഇപ്പോള്‍ ഒരുകൂട്ടം അഭിനവ സഖാക്കള്‍ മന്ത്രിക്കും , പുത്രനും , സെക്രട്ടറിക്കും പുത്രനും , വേണ്ടി (വിടുവേല )പൊരുതുന്നു. എന്തൊരു അധ:പധനം. ആദര്‍ശം പോയി തുലയട്ടെ. നമുക്കും വേണം പണം. പാവപ്പെട്ട ഒരു വന്ദ്യ വയോധികനെ ഈ മ്ലെച്ചന്മാര്‍ എത്ര തെറി വിളിച്ചു .

    ReplyDelete
  65. 'പോള്‍ മുത്തൂറ്റ് വധവുമായ ബന്ധപ്പെട്ട് പോലീ അന്വേഷണം ശരിയായ രീതിയിലാണ്, കാര്യക്ഷമമാണ് എന്നൊക്കെ വാഴ്ത്തിയോര് ഇന്നത്തെ പതരങ്ങള് കണ്ടിട്ടൊണ്ടാകുമോ എന്തോ.'

    ....

    പോളിനെ കൊല്ലാന്‍ പ്രതികള്‍ ഉപയോഗിച്ചതെന്ന് ഐ.ജി. വിന്‍സെന്‍ എംപോള്‍ പറഞ്ഞ എസ് ആകൃതിയിയിലുള്ള വിചിത്ര ആയുധം പോലീസുകാര്‍ പറഞ്ഞിട്ട് താന്‍ നിര്‍മിച്ചതാണെന്ന് ഒരു കൊല്ലപ്പണിക്കാരന്‍ വ്യക്തമാക്കീരിക്കുന്നു.

    ....

    'ഗര്‍ഭാശയ കാന്‍സര്‍ രോഗിയായ തന്‍റെ ശസ്ത്രക്രിയക്ക് പണം സംഘടിപ്പിക്കാന്‍ മകന്‍ കുറ്റം ഏറ്റെടുക്കുകയായിരുന്നെന്നു കാട്ടി കേസില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് കാരി സതീഷിന്‍റെ അമ്മ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി'.

    ‘രാഷ്ടീയ അജന്‍‌ഡയുള്ള’വരും ‘പാരിതോഷികത്തിന്റെ മൂല്യത്തെ ആശ്രയിച്ച്’ ‘വളച്ചാ വളയുന്ന മൊതലാളിമാരും പത്രപ്രവര്‍ത്തകരും’ ഒക്കെ ഉള്‍പ്പെട്ട ‘പത്രങ്ങള്‍’ ഒക്കെ രാവിലേ വായിച്ചു അന്നക്കുട്ട്യേ... അങ്ങനെ വായിച്ചു വന്നപ്പോ നാട്ടില്‍ പ്രചാരത്തില്‍ രണ്ടാം സ്ഥാനമുള്ള പ്രമുഖ പത്രത്തില്‍ ഇങ്ങനേം കണ്ടേ...

    പോള്‍വധം: 'പോലീസ്‌മുറ'യില്‍ സഹികെട്ട്‌ കുറ്റം സമ്മതിച്ചെന്ന്‌ കാരിസതീശന്‍

    ചങ്ങനാശ്ശേരി: മുത്തൂറ്റ്‌ പോള്‍ എം. ജോര്‍ജ്‌ കൊല്ലപ്പെട്ട കേസില്‍ കൊലക്കുറ്റം സമ്മതിച്ചത്‌ പോലീസിന്റെ ക്രൂരമായ മര്‍ദ്ദനമുറകള്‍മൂലമാണെന്ന്‌, ഈ കേസില്‍ അറസ്റ്റിലായ കാരിസതീശന്‍ തന്റെ അഭിഭാഷകന്‍ അഡ്വ. കെ.മാധവന്‍പിള്ളയോട്‌ പറഞ്ഞു.

    ജയിലില്‍ കഴിഞ്ഞ പ്രതിയെ കൂടുതല്‍ ചോദ്യംചെയ്യലിനായി പോലീസ്‌ കസ്റ്റഡിയില്‍ കൈമാറാന്‍ രാമങ്കരി ഫസ്റ്റ്‌ക്ലാസ്‌ മജിസ്‌ട്രേട്ട്‌കോടതിയില്‍ തിങ്കളാഴ്‌ച ഹാജരാക്കിയപ്പോഴാണ്‌ സതീശന്‍ ഇക്കാര്യം വെളിപ്പെടുത്തിയത്‌.”

    അപ്പോ ഒരു സംശയം ന്റെ അന്നക്കുട്ട്യേ... സതീശണ്ണന്‍ പറയുന്നതോ അതോ അയാളുടെ അമ്മ പറയുന്നതോ ശരി? കാന്‍‌സര്‍ രോഗിയായ അമ്മയുടെ ചികിത്സയ്ക്കു പണം കിട്ടും എന്ന് ‘ഓഫര്‍’ ഉണ്ടായിരുന്നെങ്കില്‍ പോലീസിന്റെ ‘മര്‍ദനമുറകള്‍’ ഏല്‍ക്കേണ്ട വല്ല കാര്യവുമുണ്ടോ? ചുമ്മാ അങ്ങു കുറ്റമേറ്റാല്‍ മതിയായിരുന്നില്ലേ...? പണം കൈയില്‍ ഇരിക്കുകേം ചെയ്യും, തല്ലു കൊള്ളേണ്ട കാര്യവുമില്ല. ഈ ‘കാരി’ ഒരു തിരുമണ്ടന്‍ തന്നെ!

    അല്ലാ... അതു പറഞ്ഞപ്പഴാ മറ്റൊരു സംശയം... അമ്മയുടെ ചികിത്സയ്ക്കായാലും മറ്റെന്തെങ്കിലും കാര്യത്തിനായാലും പണം തരാമെന്നു പറഞ്ഞാല്‍ കുറ്റമേല്‍ക്കാന്‍ സതീശണ്ണന്‍ തയ്യാറാകുമെങ്കില്‍ ഒരു പത്തോ അമ്പതോ കൊടുത്താല്‍ കത്തിയല്ല, തോക്കും ബോംബും വരെ താന്‍ ഉണ്ടാക്കിക്കൊടുത്തിട്ടുണ്ടെന്നു പറയാന്‍ ഒരു പ്രസാദണ്ണനെ കിട്ടാനാണോ പാട്?

    ReplyDelete
  66. അതേ പത്രത്തില്‍ തന്നെ ‘കത്തി വിശേഷം’ കഥയില്‍ പറയുന്നത് ഇങ്ങനെ:
    പോള്‍ വധം: കത്തി പോലീസ്‌ പണിയിച്ചതാണെന്ന്‌ സംശയം (സംശയമാണേ... ഉറപ്പില്ല!)

    ആലപ്പുഴ: പോള്‍ എം. ജോര്‍ജ്‌ മുത്തൂറ്റ്‌ വധവുമായി ബന്ധപ്പെട്ട്‌ പ്രതി കാരി സതീഷിന്റെ വീട്ടില്‍ നിന്നു കണ്ടെടുത്ത കത്തി പോലീസ്‌ പണിയിപ്പിച്ചതാണെന്ന സംശയം ബലപ്പെട്ടു. ചാത്തനാട്‌ ജംഗ്‌ഷനില്‍ കൊല്ലപ്പണി നടത്തുന്ന പ്രസാദിന്റെ വെളിപ്പെടുത്തലാണ്‌ പോലീസിനെ സംശയ നിഴലിലാക്കുന്നത്‌.

    ... (അപ്രസക്തമായ കുറച്ചു വരികള്‍ ഒഴിവാക്കുന്നു.)

    ഒന്നര ആഴ്‌ച മുന്‍പായിരുന്നു അത്‌. അപരിചിതനായ ഒരാള്‍ വന്ന്‌ ഒരു കത്തി ഉണ്ടാക്കിക്കൊടുക്കണമെന്നാവശ്യപ്പെട്ടു. ഇറച്ചിക്കടയില്‍ ഉപയോഗിക്കാനാണെന്നാണ്‌ പറഞ്ഞത്‌. അഗ്ര ഭാഗത്ത്‌ മൂര്‍ച്ഛ വേണമെന്നു പറഞ്ഞിരുന്നു. ഓര്‍ഡര്‍ നല്‍കിയതിന്റെപിറ്റേന്ന്‌ രാവിലെ ഒന്‍പതു മണി കഴിഞ്ഞു വന്ന്‌ സാധനം വാങ്ങിപ്പോയി. 125 രൂപയാണ്‌ വില പറഞ്ഞത്‌. വില കിട്ടിയില്ല. ആളെയും പിന്നെ കണ്ടിട്ടില്ല-പ്രസാദ്‌ 'മാതൃഭൂമി'യോടു പറഞ്ഞു.

    മുന്‍പ്‌ കണ്ടിട്ടുള്ളയാളാണെന്നും ആളെ കണ്ടാല്‍ തിരിച്ചറിയാമെന്നും പറയുന്നു പ്രസാദ്‌. പക്ഷേ, ആള്‍ പോലീസുകാരനാണോ എന്നു തീര്‍ച്ചയില്ല.

    ഇതോടൊപ്പം ചെറിയ കത്തിക്കുകൂടി ഓര്‍ഡറുണ്ടായിരുന്നോ എന്നു ചോദിച്ചതിന്‌ പ്രസാദ്‌ വ്യക്തമായി മറുപടി പറയുന്നില്ല. ചാനലില്‍ രണ്ടു കത്തിക്ക്‌ പോലീസ്‌ ഓര്‍ഡര്‍ നല്‍കിയെന്ന്‌ പ്രസാദ്‌ പറഞ്ഞതായിട്ടായിരുന്നു വെളിപ്പെടുത്തല്‍.

    ചുരുക്കിപ്പറഞ്ഞാല്‍ ‘ആരോ ഒരാള്‍’ ഒരു ദിവസം വന്ന് ഒരു കത്തിക്ക് ഓര്‍ഡര്‍ കൊടുത്തു, പിറ്റേന്ന് വന്ന് വാങ്ങിക്കൊണ്ടുപോയി, പൈസ കൊടുത്തില്ല. വന്നയാള്‍ പോലീസുകാരനാണോ എന്ന് തീര്‍ച്ചയുമില്ല. (പോലീസുകാരനാകാം, കള്ളനാകാം, കോണ്‍‌ഗ്രസ്സുകാരനാകാം, മാര്‍ക്സിസ്റ്റാകാം, ബി ജെ പിക്കാരനാകാം, സുനിലേട്ടനോ സനിലോ‍ ഒക്കെ ആകാം)

    ഇനി, ഇതേ വാര്‍ത്ത പ്രചാരത്തില്‍ ഒന്നാം സ്ഥാനമുള്ള പത്രത്തില്‍:

    പോള്‍ വധം: കത്തി നിര്‍മ്മിച്ചത് പോലീസ് പറഞ്ഞിട്ടെന്ന് (സംശയമൊന്നുമില്ല, ഉറപ്പു തന്നെ)

    ആലപ്പുഴ: പോള്‍ എം ജോര്‍ജിനെ കൊല്ലാന്‍ ഉപയോഗിച്ചെന്ന വെളിപ്പെടുത്തലുമായി മുഖ്യ പ്രതി കാരി സതീഷിന്റെ ചങ്ങനാശ്ശേരിയിലെ വീട്ടില്‍ നിന്ന് പോലീസ് കണ്ടെടുത്ത കത്തി പോലീസിന്റെ നിര്‍ദേശപ്രകാരം താന്‍ നിര്‍മിച്ചതാണെന്ന് ചാത്തനാട്ടുള്ള ഇരിമ്പുപണിക്കാരന്‍ സമ്മതിച്ചു. അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥന്‍ ഇക്കാര്യം ശരിയെന്ന മട്ടില്‍ സ്ഥിരീകരിച്ചു.

    കേസിലെ പ്രതികളെ അറസ്റ്റ് ചെയ്ത വിവരം അറിയിക്കാന്‍ ഐ ജി വിന്‍സന്‍ എം പോള്‍ പത്രസമ്മേളനം നടത്തിയ ദിവസം തന്നെയാണ് അന്വേഷണ സംഘത്തിലെ ഉന്നത പോലീസ് ഉദ്യോഗസ്ഥന്‍ കത്തിക്ക് ഓര്‍ഡര്‍ നല്‍കിയതെന്നാണ് ഇരുമ്പുപണിക്കാരന്റെ വിശദീകരണം. S ആകൃതിയിലുള്ള കത്തി തന്നെ വേണമെന്ന് പറഞ്ഞിരുന്നു. ഒപ്പം ഒരു ചെറിയ കത്തിക്കു കൂടി ഓര്‍ഡര്‍ നല്‍കി.

    ReplyDelete
  67. This comment has been removed by a blog administrator.

    ReplyDelete
  68. ഇരുമ്പു പണിക്കാരനോ കാര്യം ‘സ്ഥിരീകരിച്ച’ ഉദ്യോഗസ്ഥനോ പേരില്ലെന്നത് തല്‍ക്കാലം മറക്കാം.

    ‘മാതൃഭൂമി’ക്കാരന്‍ ചോദിച്ചപ്പോള്‍ കത്തിക്ക് ഓര്‍ഡര്‍ നല്‍കിയ ആളെ മുന്‍പ് കണ്ടിട്ടുണ്ടെന്നല്ലാതെ പോലീസുകാരനാണോ മറ്റു വല്ല അണ്ടനോ അടകോടനോ ആണോ എന്നൊന്നും അറിയില്ലായിരുന്നു പാവം പ്രസാദണ്ണന്. പക്ഷേ ‘മനോരമ’ക്കാരന്‍ വന്നപ്പോള്‍ കത്തിക്ക് ഓര്‍ഡര്‍ നല്‍കിയത് വെറും പോലീസുകാരനല്ല, ‘അന്വേഷണ സംഘത്തിലെ ഉന്നത ഉദ്യൊഗസ്ഥന്‍’ തന്നെയാണെന്ന് ഉറപ്പ്! (ഈ ‘ഉന്നത’നും പേരില്ല കേട്ടോ...!)

    തീര്‍ന്നില്ല, ‘മാതൃഭൂമി’ക്കാരന്‍ ചോദിച്ചപ്പോള്‍ കത്തിക്ക് അഗ്രഭാഗത്ത് മൂര്‍ച്ച വേണമെന്ന് പറഞ്ഞതായിട്ടേ ഓര്‍മയുണ്ടായിരുന്നുള്ളൂ. ‘മനോരമ’ക്കാരന്‍ ചോദിച്ചപ്പോള്‍ മൂര്‍ച്ച മാത്രമല്ല, ‘S’ ആകൃതിയും കൂടി കൃത്യമായി ഓര്‍മ വന്നു...! വീരനമ്മാവന്റെ ആള്‍ ചോദിച്ചപ്പോള്‍ രണ്ടാമത്തെ കത്തിയെപ്പറ്റി വ്യക്തമായി മറുപടി പറഞ്ഞില്ലത്രെ! (എന്താണോ ആവോ!) പക്ഷേ മ്മടെ മത്തായിച്ചന്റെ ആള്‍ ചെന്നപ്പോള്‍ ചെറിയ ഒരു കത്തിക്കു കൂടി ഓര്‍ഡാര്‍ നല്‍കിയ കാര്യം വ്യക്തമായി ഓര്‍മ വന്നു പോല്‍...! ഹോ...! ഈ മത്തായിച്ചന്റെ ഒരു മിടുക്കേ...! എത്ര കൃത്യമായിട്ടാ കാര്യങ്ങള്‍ പുറത്തു കൊണ്ടുവരുന്നത്...!

    രണ്ടു പ്രമുഖ പത്രങ്ങളോട് ഒരേ കാര്യം വ്യത്യസ്തമായി വിവരിച്ച മഹാശയന്റെ ഏതു വാക്കുകളാണാ‍വോ ജനം വിശ്വസിക്കേണ്ടത്? വീരപാണ്ഡ്യ വേര്‍‌ഷനോ മത്തായി സ്പെഷ്യലോ? മ്മടെ മത്തായിച്ചന്റെ വാക്കുകള്‍ തന്നെ എടുക്കാം, അല്ലേ? (വാര്ത്തയില്‍ ഐ ജി ഒഴികെ ആര്‍ക്കും ഊരും പേരുമൊന്നുമില്ലെങ്കിലും അതാണല്ലോ പോലീസിനെതിരെ പ്രയോഗിക്കാന്‍ ഏറ്റവും മൂ‍ര്‍ച്ചയുള്ള ആയുധം...!

    ReplyDelete
  69. ‘മൂന്നു മുന്‍ ഗുണ്ടകളെ വിട്ടയയ്ക്കാന്‍ ആഭ്യന്തര വകുപ്പിന്‍റെ നിര്‍ദേശം എന്ന ഇന്നത്തെ വാര്‍ത്ത. കൂത്തുപറന്പ് പോലീസ് പോലീസ് അറസ്റ്റുചെയ്ത സി.പി.എം പ്രവര്‍ത്തകന്‍ അബ്ദുല്‍ റഹീം, വളപട്ടണം പോലീസ് അറസ്റ്റുചെയ് എന്‍ഡിഎഫുകാരന്‍ അബ്ദുല്‍ ജബ്ബാര്‍, കണ്ണൂര്‍ ടൗണ്‍ പോലീസ് അറസ്റ്റുചെയ്ത സിപിഎമ്മുകാരന്‍ ജിതിന്‍ ദാസ് എന്നിവരാണ് പാര്‍ട്ടിയുടെ കാരുണ്യത്തിന് അര്‍ഹരായ ഈ പാവങ്ങള്‍.’

    അന്നക്കുട്ട്യേയ്... ഈ പറഞ്ഞ അബ്ദുള്‍ ജബ്ബാര്‍ എന്നയാള്‍ സി പി എമ്മിന്റെ പ്രാദേശിക നേതാക്കളെ ആക്രമിച്ച കേസുകളില്‍ അടക്കം പ്രതിയാണെന്നാ കേട്ടത്. സ്വന്തം പാര്‍ട്ടിക്കാരെ വിട്ടയക്കാന്‍ പറയുന്നത് മനസ്സിലാക്കാം, പാര്‍ട്ടി നേതാക്കളെ ആക്രമിച്ചവനെ പോലും വിട്ടയക്കാന്‍ പറയുന്ന മഹാമനസ്കത പാവം പത്രക്കാരനു മനസ്സിലായിക്കാണില്ല...!! ഈ ആഭ്യന്തര സെക്രട്ടറിക്ക് എന്തു പറ്റി...?

    ReplyDelete
  70. അലീനെയ്‌ ..... ഈ ഭുമി മലയാളത്തിലെ ഒരു വിധം എല്ലാ പത്രങ്ങളും ഇത് റിപ്പോര്‍ട്ട്‌ ചെയ്തുവല്ലോ?
    കൂട്ടത്തില്‍ കേരള കൌമുദിയും ഉണ്ട് . ഇതെല്ലം മാധ്യമ സിന്‍ഡിക്കേറ്റ്‌ കാരുടെ പണിയല്ലേ? പകേഷേ നമ്മുടെ അ(പ) ഭിമാനിയില്‍ ഒന്നും ഇല്ല ....... ചൈന അതിര്‍ത്തി ലങ്ഘിച്ചത് വരെ...

    ReplyDelete
  71. ഇന്നാട്ടില്‍ മാധ്യമങ്ങള്‍ക്കും ജനങ്ങള്‍ക്കു മാത്രമല്ല കോടതിക്കും ഭ്രാന്താണെന്ന് എനിക്കു തോന്നുന്നു. കാരി സതീഷിന്‍റെ അമ്മേടെ ഹര്‍ജിയിലെ ആവശ്യം നിരാകരിച്ചുകൊണ്ട് കോടതി പറഞ്ഞതു കേട്ടില്ലേ.
    പോള്‍ ജോര്‍ജ് വധക്കിസില്‍ പോലീസിന്‍റെ പല നടപടികളും ശരിയായില്ല, ഐ.ജി. വിന്‍സെന്‍ എം പോള്‍ ആ സമേത്ത് പത്രസമ്മേളനം നടത്തിയത് ശരിയായില്ല എന്നൊക്കെ.
    അങ്ങനെയാണെങ്കില്‍ പണ്ട് പുരാതന ശിലായുഗത്തില്‍ ഇങ്ങനെ എത്രയോ സംഭവങ്ങള്‍ നടന്നിരിക്കുന്നു. അതേക്കുറിച്ച് കോടതി എന്നാ ഒന്നും പറയാത്തത് എന്ന് ഞങ്ങള് ചോദിക്കും.
    ഇന്നു രാവിലെ ഏഷ്യാനെറ്റ് ന്യൂസില്‍ പി.ജയരാജന്‍ സഖാവ് പറഞ്ഞതു കേട്ടപ്പംതന്നെ കോള്‍മയിര്‍ കൊണ്ടുപോയി.കളങ്കമേശാത്ത ഒരു പാര്‍ട്ടിയെയും അതിന്‍റെ നേതാക്കളെയും ഇല്ലായ്മ ചെയ്യാന്‍ മാധ്യമങ്ങള്‍ കച്ചകെട്ടി എറങ്ങീരിക്കുവാന്ന്.
    ചര്‍ച്ചയില്‍ ആദ്യം മുതല്‍ അവസാനം വരെ എല്ലാ ചോദ്യങ്ങള്‍ക്കും അദ്ദേഹം ഇതേ വാചകം ആവര്‍ത്തിക്കുവാരുന്നു. എന്‍റെ പോസ്റ്റില്‍ ചിലര്‍ ഇടുന്ന കമന്‍റുപോലെതന്നെ. ഇങ്ങനെ ആവര്‍ത്തിക്കണമെന്നത് പോളിറ്റ് ബ്യൂറോ തീരുമാനമാരിക്കും.

    ReplyDelete
  72. ഓംപ്രകാശും പുത്തന്‍പാലം രാജേഷും തമിഴ്നാട്ടില്‍ കീഴടങ്ങിയെന്നതാണ് പുതിയ വാര്‍ത്ത.നേരത്തെ ഇവിടെ ചെലരു പറഞ്ഞപോലെ കാര്യമമായ രീതിയില്‍ കേരള പോലീസ് ലോകവ്യാപകമായി തെരച്ചില്‍ നടത്തുന്നതിനിടയിലാണ് അവര് തമിഴ്നാട്ടില്‍ കീഴടങ്ങിയത്. ഏതായാലും ഇതിന്‍റെയൊക്കെ തിരക്കഥ എഴുതുന്ന സാറന്‍മാരെ സമ്മതിച്ചേപറ്റൂ.
    പ്രതികള്‍ തമിഴ്നാട്ടില്‍ കീഴടങ്ങിയത് വലിയ സംഭവമേ അല്ലെന്നാണ് സഖാവ് പി. ജയരാജന്‍ ദേ ഇപ്പം ഇന്ത്യാ വിഷനില്‍ പറഞ്ഞിരിക്കുന്നത്. ഒള്ളതു പറഞ്ഞാ ഈ കൊലപാതകമോ അതേതുടര്‍ന്നുണ്ടായ സംഭവങ്ങളോ ഒന്നും വലിയ കാര്യങ്ങളല്ല. എല്ലാം വെറും നഴ്സറിക്കളികളല്ലേ.

    ReplyDelete
  73. എന്‍റെ പഴയ പോസ്റ്റുകളില്‍ മാധ്യമങ്ങളെ വിമര്‍ശിക്കുന്ന ഭാഗം തോണ്ടിയെടുത്തവര്‍ തന്നെയാണ് ഞാന്‍ നേരത്തെ മാധ്യമങ്ങളെ വെള്ളപൂശുകയാണെന്ന് ആരോപിച്ചത്.'

    മാധ്യമങ്ങളുടെ പ്രവര്‍ത്തന ശൈലി നന്നായി അറിയുന്ന അന്നമ്മച്ചേച്ചി തന്നെ ഒരു പത്രം പരസ്പര വിരുദ്ധമായ റിപ്പോര്‍ട്ടുകള്‍ ഒരേ ദിവസം പ്രസിദ്ധീകരിച്ചതു കണ്ടിട്ടും അത് ‘സാമാന്യമര്യാദ’യാണെന്ന് വാദിച്ചത് സ്വന്തം അഭിപ്രായം തല്‍ക്കാലത്തേക്ക് മറന്നതാവും അല്ലേ? സി പി എമ്മിനെതിരെ വാദിക്കാനാണെങ്കില്‍ സ്വന്തം വാക്കുകള്‍ പോലും മറക്കാമല്ലോ!

    എന്നാലും ഈ ഭൂമി മലയാളത്തിലെ എല്ലാ മാധ്യമങ്ങളെയും ബിനീഷ് കോടിയേരിക്കെതിരെ വളയ്ക്കുന്നത് ആരായിരിക്കം? സാക്ഷാല്‍ പരമശിവനോ?

    സ്വന്തമായി ‘അജന്‍‌ഡ’കള്‍ ഉണ്ടായിരിക്കുകയും അത് ‘വാര്‍ത്തകളുടെ കാര്യത്തിലും പ്രകടമാക്കുക’യും ചെയ്യുന്നവരെ ആരെങ്കിലും പ്രത്യേകമായിട്ട് വളയ്ക്കണോ?

    കോടിയേരീടെ മക്കള്‍ പുണ്യാളച്ചന്‍മാരാണെന്നു വായ്ത്താരി മുഴക്കുന്നോര് ഇന്നത്തെ പത്രത്തിലെ വേറൊരു വാര്‍ത്ത ശ്രദ്ധിച്ചിരുന്നോ? ഭരണ സ്വാധീനം ദുരുപയോഗിച്ച് ബിനോയ് കോടിയേരി ഫാന്‍സി നന്പര്‍ സ്വന്തമാക്കിയതുമായി ബന്ധപ്പെട്ട വാര്‍ത്ത. നന്പരിനായി രംഗത്തെത്തിയവരെ ഒതുക്കി വെറും 3200 രൂപയ്ക്കാണ് ജൂണിയര്‍ കോടിയേരി കാര്യം സാധിച്ചത്! ലേലത്തിലൂടെ സര്‍ക്കാരിന് കിട്ടേണ്ടിയിരുന്ന കാശ് ഗോവിന്ദ!

    ഇതില്‍ എവിടെയാ അന്നമ്മച്ചീ ‘ഭരണസ്വാധീനം’? നിയമ പ്രകാരം നടക്കേണ്ട ലേല നടപടികള്‍ നടത്താന്‍ അനുവദിക്കാതെ ഉദ്യോഗസ്ഥര്‍ക്കു മേല്‍ ‘ഭരണ സ്വാധീനം’ ഉപയോഗിച്ച് ബിനോയ് കാര്യം സാധിച്ചോ? അതോ ലേല നടപടികള്‍ പ്രകാരം നമ്പര്‍ കിട്ടേണ്ടയാള്‍ക്ക് നല്‍കാതെ നടപടിക്രമങ്ങള്‍ സ്വാധീനം ഉപയോഗിച്ച് അട്ടിമറിച്ച് സ്വന്തമാക്കിയോ? ഇല്ലല്ലോ. ആകെ സംഭവിച്ചത് അതേ നമ്പറിന് അപേക്ഷ നല്‍കിയിരുന്നവരില്‍ ചിലര്‍ പിന്മാറുകയും മറ്റു ചിലര്‍ ‘ചടങ്ങു തീര്‍ക്കാ‘നെന്നോണം ചെറിയ തുക വിളിച്ച് ഒഴിയുകയും ചെയ്തു എന്നു മാത്രം. വ്യക്തിബന്ധത്തിന്റെ പേരിലോ വെറും ‘courtesy’യുടെ പേരിലോ ഒക്കെ ഇത്തരം സംഭവങ്ങള്‍ സാധാരണമാണ്. (നാട്ടില്‍ എനിക്കു നേരിട്ടറിയാവുന്ന സംഭവങ്ങള്‍ പോലും ഉണ്ട്.) ഒരാള്‍ക്ക് ഒരു പ്രത്യേക നമ്പര്‍ കിട്ടണമെന്ന് വളരെ താല്പര്യമുണ്ടാകുകയും അതേ നമ്പര്‍ ആഗ്രഹിക്കുന്ന മറ്റുള്ളവര്‍ക്ക് അത്രത്തോളം ‘സ്ട്രോങ്ങ്’ ആയ ആഗ്രഹം ഇല്ലാതിരിക്കുകയും ചെയ്യുന്ന സന്ദര്‍ഭങ്ങളില്‍ പ്രത്യേകിച്ചും. ‘ഈ നമ്പര്‍ എനിക്കു വിട്ടു തരാമോ? നിങ്ങള്‍ക്ക് അതിനു പകരം പകരം മറ്റൊരു ഫാന്‍സി നമ്പര്‍ എടുത്തുകൂടേ?’ എന്ന മട്ടില്‍. അങ്ങനെയൊരു ‘അഡ്‌ജസ്റ്റ്മെന്റ്’ നടന്നാല്‍ അതും ‘മന്ത്രിപുത്ര’നിട്ട് ഒരു ‘കൊട്ടു’ കൊടുക്കാന്‍ ഉപയോഗിക്കാം, അല്ലേ?

    ReplyDelete
  74. "ആകെ സംഭവിച്ചത് അതേ നമ്പറിന് അപേക്ഷ നല്‍കിയിരുന്നവരില്‍ ചിലര്‍ പിന്മാറുകയും മറ്റു ചിലര്‍ ‘ചടങ്ങു തീര്‍ക്കാ‘നെന്നോണം ചെറിയ തുക വിളിച്ച് ഒഴിയുകയും ചെയ്തു എന്നു മാത്രം. വ്യക്തിബന്ധത്തിന്റെ പേരിലോ വെറും ‘courtesy’യുടെ പേരിലോ ഒക്കെ ഇത്തരം സംഭവങ്ങള്‍ സാധാരണമാണ്. (നാട്ടില്‍ എനിക്കു നേരിട്ടറിയാവുന്ന സംഭവങ്ങള്‍ പോലും ഉണ്ട്.) ഒരാള്‍ക്ക് ഒരു പ്രത്യേക നമ്പര്‍ കിട്ടണമെന്ന് വളരെ താല്പര്യമുണ്ടാകുകയും അതേ നമ്പര്‍ ആഗ്രഹിക്കുന്ന മറ്റുള്ളവര്‍ക്ക് അത്രത്തോളം ‘സ്ട്രോങ്ങ്’ ആയ ആഗ്രഹം ഇല്ലാതിരിക്കുകയും ചെയ്യുന്ന സന്ദര്‍ഭങ്ങളില്‍ പ്രത്യേകിച്ചും. ‘ഈ നമ്പര്‍ എനിക്കു വിട്ടു തരാമോ? നിങ്ങള്‍ക്ക് അതിനു പകരം പകരം മറ്റൊരു ഫാന്‍സി നമ്പര്‍ എടുത്തുകൂടേ?’ എന്ന മട്ടില്‍. അങ്ങനെയൊരു ‘അഡ്‌ജസ്റ്റ്മെന്റ്’ നടന്നാല്‍ അതും ‘മന്ത്രിപുത്ര’നിട്ട് ഒരു ‘കൊട്ടു’ കൊടുക്കാന്‍ ഉപയോഗിക്കാം, അല്ലേ?"

    നഴ്സറിക്കഥകളിലൂടെ ഏതു സംഭവത്തെയും ന്യായീകരിക്കാനുള്ള ഉളുപ്പില്ലായ്മയും പാര്‍ട്ടിഭക്തിയും സമ്മതിച്ചേ പറ്റൂ സുഹൃത്തേ.ഇതിനൊക്കെ എന്തോന്ന് മറുപടി പറയാനാണ്.
    നമ്മളൊക്കെ അടിസ്ഥാനപരമായി വ്യക്തിത്വമുള്ള മനുഷ്യരാണ്. പാര്‍ട്ടി ഏതായിരുന്നാലും. നമ്മുടെ കുടുംബത്തില്‍ ഒരു പ്രശ്നമുണ്ടായാല്‍ അതിനെ എങ്ങനെയും ന്യായീകരിക്കാം. പോട്ടെ, പക്ഷെ പാര്‍ട്ടിക്കുവേണ്ടി എന്തിനാണ് നിങ്ങള്‍ ആത്മാഭിമാനം പണയംവെക്കുന്നത്?
    മുട്ടില്‍ നില്‍ക്കാന്‍ പറയുന്പോള്‍ ഇഴയുന്നവര്‍ നാടിന് ശാപമാണ്.

    ReplyDelete
  75. ‘നഴ്സറിക്കഥകളിലൂടെ ഏതു സംഭവത്തെയും ന്യായീകരിക്കാനുള്ള ഉളുപ്പില്ലായ്മയും പാര്‍ട്ടിഭക്തിയും സമ്മതിച്ചേ പറ്റൂ...’

    ‘നഴ്സറിക്കഥ’യുടെ നിലവാരം മാത്രമുള്ള ഒരു വാര്‍ത്ത മഹാസംഭവം പോലെ പൊക്കിപ്പിടിച്ച് ‘മന്ത്രിപുത്രന്റെ ഭരണസ്വാധീനം’, ‘സര്‍ക്കാരിനു വന്‍ നഷ്ടം’ എന്നൊക്കെ വിളിച്ചുകൂവാനുള്ള ‘വിരുദ്ധ ഭക്തി’യും പരസ്പരവിരുദ്ധമായി എഴുതുന്നതു പോലും ‘സാമാന്യമര്യാദ’യാണെന്ന് വാദിക്കാനുള്ള ‘ഉളുപ്പിന്റെ ആധിക്യവും’ നമുക്കു മാത്രം അവകാശപ്പെട്ടതാണല്ലോ...!

    ReplyDelete
  76. ആളെ കൊല്ലുന്നതും കേസ് ഒതുക്കുന്നതും പ്രതികളെ രക്ഷിക്കുന്നതുമൊക്കെ നിങ്ങള്‍ക്ക് നഴ്സറി കഥകള്‍ മാത്രമാരിക്കും.
    എന്താ സുഹൃത്തേ നന്നാവാത്തേ?

    ReplyDelete
  77. കാറിന് ഫാന്‍സി നമ്പര്‍ കിട്ടിയതു സംബന്ധിച്ച ചെറിയൊരു വാര്‍ത്തയെ ‘മന്ത്രിപുത്രന്റെ ഭരണസ്വാധീനം’ എന്ന തരത്തില്‍ ‘പര്‍വതീകരിച്ചു’കൊണ്ട് ഒരു കമന്റിട്ടതിനു മറുപടി വന്നാല്‍ അത് കൊലക്കേസുമായി ബന്ധിപ്പിക്കുന്നത് അന്നമ്മച്ചീടെ ഒരു രീതി, അല്ലേ?

    ReplyDelete
  78. കേരളത്തില്‍ സമീപകാലത്ത് നടന്ന ഫാന്‍സി നന്പര്‍ ലേലങ്ങളുടെ ലേലത്തുക പരിശോധിക്കാനുള്ള സാമാന്യ മര്യാദയെങ്കിലും കാണിക്കു. എന്നിട്ട് ബിനോയ് ലേലംകൊണ്ട തുകയുമായി താരതമ്യം ചെയ്യൂ.
    അയ്യോ വേണ്ട, ഞാന്‍ വെറുതെ പറഞ്ഞതാ. ബിനോയി ആയാലും ബിനീഷ് ആയാലും ഏതു കുട്ടിസഖാവായാലും എന്തു ചെയ്താലും അതാണ് നമ്മടെ ശരി. സഖാക്കള്‍ക്ക് ഒരിക്കലും തെറ്റുപറ്റില്ലല്ലോ.

    ReplyDelete
  79. കൂത്തുപറന്പ് പോലീസ് പോലീസ് അറസ്റ്റുചെയ്ത സി.പി.എം പ്രവര്‍ത്തകന്‍ അബ്ദുല്‍ റഹീം, വളപട്ടണം പോലീസ് അറസ്റ്റുചെയ് എന്‍ഡിഎഫുകാരന്‍ അബ്ദുല്‍ ജബ്ബാര്‍, കണ്ണൂര്‍ ടൗണ്‍ പോലീസ് അറസ്റ്റുചെയ്ത സിപിഎമ്മുകാരന്‍ ജിതിന്‍ ദാസ് എന്നിവരാണ് പാര്‍ട്ടിയുടെ കാരുണ്യത്തിന് അര്‍ഹരായ ഈ പാവങ്ങള്‍.

    ആഹാ..കൊള്ളാലോ അന്നക്കുട്ടീ...എൻ.ഡി.എഫു കാ‍രനും സി.പി.എമ്മിന്റെ കാരുണ്യത്തിനു അർഹനായി അല്ലേ?എന്റെ അന്നക്കുട്ടീ, അവിടെയും ഇവിടേയും കാണുന്നത് തരം പോലെ കോപ്പി ചെയ്യുകയും വളച്ചൊടിക്കുകയും ചെയ്യുമ്പോൾ ഇങ്ങനത്തെ അബദ്ധം പറ്റാതെ നോക്കണേ....! കഷ്ടം...ഈ കുട്ടിക്ക് “തിമിരം” തന്നെ സംശയമില്ല!

    ഞാൻ നേരത്തെ പറഞ്ഞ പോലെ, അന്നക്കുട്ടീ വിട്ടു പോകല്ലേ..ഇവിടെ തന്നെ കാണണേ..ഇനിയും ആ വായിൽ നിന്നും എന്തൊക്കെ മണ്ടത്തരങ്ങൾ വരാനിരിക്കുന്നു !

    ReplyDelete
  80. എന്‍റെ പോസ്റ്റില്‍ ചിലര്‍ ഇടുന്ന കമന്‍റുപോലെതന്നെ. ഇങ്ങനെ ആവര്‍ത്തിക്കണമെന്നത് പോളിറ്റ് ബ്യൂറോ തീരുമാനമാരിക്കും.

    അന്നക്കുട്ടിയുടെ വായിൽ നിന്നും വീണ്ടും വീണ്ടും തിരു മണ്ടത്തരങ്ങൾ വീണ്ടും പലതും പറയേണ്ടി വരുന്നു.അല്ല അന്നക്കുട്ടീ ഇന്നലെ ഞാൻ തന്ന ലിങ്ക് കണ്ടിരുന്നോ?”നാടു മുഴുവൻ മോഷ്ടാക്കളുടെ ശല്യം” എന്നൊരു കത്തെഴുതിയോ രാഷ്ട്രപതിക്ക്?

    അതിനാവും ഇന്ന് ലീവെടുത്ത് കമ്പ്യൂട്ടറിന്റെ മുന്നിൽ തന്നെ ഇരിക്കുന്നേ അല്ലേ?

    രാവിലെ തന്നെ പത്രങ്ങളെല്ലാം “കോപ്പി & പേസ്റ്റ് ‘ ചെയ്തല്ലോ...അലീനയുടെ കൈയിൽ നിന്നും മറുപടിയും കിട്ടി..വല്ല ആവശ്യോമുണ്ടാരുന്നോ?

    കത്തിക്കഥ ഉണ്ടാക്കിയവർക്കു തന്നെ നിശ്ചയമില്ല ശരിയൊ തെറ്റോ എന്ന്..അന്നക്കുട്ടിക്കു മാത്രം അതങ്ങ് “ക്ഷ” ബോധിച്ചു !

    അപ്പോ ഒരു സംശയം ന്റെ അന്നക്കുട്ട്യേ... സതീശണ്ണന്‍ പറയുന്നതോ അതോ അയാളുടെ അമ്മ പറയുന്നതോ ശരി? കാന്‍‌സര്‍ രോഗിയായ അമ്മയുടെ ചികിത്സയ്ക്കു പണം കിട്ടും എന്ന് ‘ഓഫര്‍’ ഉണ്ടായിരുന്നെങ്കില്‍ പോലീസിന്റെ ‘മര്‍ദനമുറകള്‍’ ഏല്‍ക്കേണ്ട വല്ല കാര്യവുമുണ്ടോ? ചുമ്മാ അങ്ങു കുറ്റമേറ്റാല്‍ മതിയായിരുന്നില്ലേ...? പണം കൈയില്‍ ഇരിക്കുകേം ചെയ്യും, തല്ലു കൊള്ളേണ്ട കാര്യവുമില്ല. ഈ ‘കാരി’ ഒരു തിരുമണ്ടന്‍ തന്നെ!

    എന്റെ അലീനേ..നിങ്ങളെന്തിനാന്നേ ഇങ്ങനെ ഒക്കെ ചോദിച്ച് ആ അന്നക്കുട്ട്യേ വിഷമിപ്പിക്കുന്നേ? രാവിലെ പേപ്പറിൽ എന്തൊക്കെയോ കണ്ടു.മുൻ‌പിൻ നോക്കാതെ കിട്ടിയതാവട്ടെ എന്നു കരുതി അതു വച്ച ഒന്നു താങ്ങാൻ നോക്കി.അതിൽ ഇത്ര അബദ്ധങ്ങൾ ഉണ്ടോന്ന് അന്നക്കുട്ടി നോക്കിയില്ലാന്നേ...

    എന്റെ അലീന അങ്ങ് ക്ഷമിച്ചു കള !!!!

    ReplyDelete
  81. ഓംപ്രകാശും പുത്തന്‍പാലം രാജേഷും തമിഴ്നാട്ടില്‍ കീഴടങ്ങിയെന്നതാണ് പുതിയ വാര്‍ത്ത.നേരത്തെ ഇവിടെ ചെലരു പറഞ്ഞപോലെ കാര്യമമായ രീതിയില്‍ കേരള പോലീസ് ലോകവ്യാപകമായി തെരച്ചില്‍ നടത്തുന്നതിനിടയിലാണ് അവര് തമിഴ്നാട്ടില്‍ കീഴടങ്ങിയത്.

    അതെയല്ലോ..എന്തായിരുന്നു രണ്ടു മൂന്നു ദിവസം മുൻ‌പുള്ള കഥ...?ഇവർ രണ്ടു പേരും ദുബായിൽ മഠത്തിൽ രഘുവിന്റെ ഹോട്ടലിൽ ഉണ്ടെന്നല്ലായിരുന്നോ ബ്രേക്കിംഗ് ന്യൂസ്..മഠത്തിൽ രഘുവുമായി “ലൈവ് ഷോ” വരെ നടത്തി.ഇപ്പോൾ തമിഴ്‌‌നാട്ടിലായി.ദുബായിൽ പോയി വിവരം അറിഞ്ഞ് വാർത്ത ചോർത്തിയ മാധ്യമങ്ങൾ തമിഴ്‌നാട്ടിൽ ഇവരുണ്ടെന്ന് അറിഞ്ഞേ ഇല്ല.അറിയുകയും ഇല്ല.അതാണു കളി!!!

    ReplyDelete
  82. അതേയ്... ആ ഓം‌പ്രകാശും രാജേഷും ദുബായില്‍ ഹോട്ടലിലുണ്ടെന്ന് ‘അന്വേഷണാത്മകവിശാരദന്മാര്‍’ കണ്ടുപിടിച്ച് റിപ്പോര്‍ട്ടിയതു കണ്ടപാടെ പോലീസ് മന്ത്രിപുത്രന്‍ മുഖേന അവരെ വിളിച്ച് തമിഴ്‌നാട്ടിലേക്ക് (കേരളത്തിലേക്കല്ല കേട്ടോ... ഇവിടേക്കു വന്നാല്‍ ആ മാധ്യമന്മാര്‍ കണ്ടുപിടിച്ചുകളഞ്ഞാലോ?) ക്ഷണിച്ചു വരുത്തി ‘കീഴടങ്ങിപ്പിക്കുക’യായിരുന്നു എന്ന് വിശ്വസനീയമായ കേന്ദ്രങ്ങളില്‍ നിന്ന് പേരു വെളിപ്പെടുത്താത്ത ചില ഉന്നത ഉദ്യോഗസ്ഥര്‍ രഹസ്യമായി വെളിപ്പെടുത്തിയതായി സൂചനയുണ്ടെന്ന് നാട്ടുകാരില്‍ ചിലര്‍ ആരോപിച്ചതായി അറിയുന്നു എന്ന് ഞങ്ങളുടെ കോട്ടയം പ്രത്യേക ലേഖകന്‍ അറിയിച്ചിരിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്കായി ഞങ്ങളുടെ പ്രത്യേക ലേഖിക അന്നമ്മയുടെ പ്രത്യേക റിപ്പോര്‍ട്ടിലേക്ക്...

    ഹലോ... അന്നമ്മാ... പറയൂ... എന്തൊക്കെയാണ് ഏറ്റവും പുതിയ വിവരങ്ങള്‍?

    ReplyDelete
  83. സഖാക്കളെ,
    ഇനിയും വീണിടത്ത് കെടന്ന് ഉരുളേണ്ട,
    കാരിസതീഷിന്‍റെ വീട്ടിലെ കത്തീടെ കാര്യത്തില്‍ അന്വേഷണം നടത്താമെന്ന് കോടേയേരി സഖാവിന് നിയമസഭേല്‍ പറയേണ്ടിവന്നു.
    ഇനിയിപ്പം അതും വ്യാജവാര്‍ത്തയാണോ അവോ?
    ചിലപ്പോള്‍ ഏഷ്യാനെറ്റിലെ ഏതെങ്കിലും റിപ്പോര്‍ട്ടര്‍ കൊല്ലനായി വേഷം കെട്ടിയതാകും പാവം കോടിയേരിക്കും വിന്‍സണ്‍ എംപോളിനും തലവേദനയൊണ്ടാക്കാന്‍

    ReplyDelete
  84. '...ഇവര്‍ക്കുള്ള മറുപടിയാണ് മൂന്നു മുന്‍ ഗുണ്ടകളെ വിട്ടയയ്ക്കാന്‍ ആഭ്യന്തര വകുപ്പിന്‍റെ നിര്‍ദേശം എന്ന ഇന്നത്തെ വാര്‍ത്ത.'

    ‘മുന്‍ ഗുണ്ടക’ളോ? അതാരപ്പാ...? ഈ മുന്‍ മന്ത്രി / മുന്‍ എം എല്‍ എ എന്നൊക്കെ പറയുന്നതു പോലെ വല്ലതുമാണോ? മുന്‍ മന്ത്രി എന്നു പറഞ്ഞാല്‍ ആള്‍ മുന്‍പ് മന്ത്രിപ്പണി ചെയ്തിരുന്നു എന്നും ഇപ്പോള്‍ മന്ത്രിയല്ല എന്നുമാണ് ഞങ്ങളുടെ നാട്ടില്‍ അര്‍ഥമാക്കുന്നത്. (കോട്ടയത്ത് എങ്ങനാണെന്ന് വല്യ പിടിയില്ല!) അങ്ങനെ നോക്കിയാല്‍ ‘മുന്‍ ഗുണ്ട’ എന്നു പറഞ്ഞാല്‍ മുന്‍പ് ഗുണ്ടാപ്പണി ചെയ്തിരുന്നെന്കിലും ഇപ്പോള്‍ അതൊക്കെ മതിയാക്കി സ്വസ്ഥമായി ഇരിക്കുന്ന ആള്‍ എന്നാകണമല്ലോ? അങ്ങനെയെങ്കില്‍ അയാളെ ‘ചുമ്മാ’ അറസ്റ്റ് ചെയ്ത് തടവില്‍ വെക്കേണ്ട കാര്യമുണ്ടോ?

    ReplyDelete
  85. വിജി പിണറായി,
    വാര്‍ത്ത വായിച്ചില്ലാരുന്നോ. ആശാന്മാര്‍ മറ്റു കേസുകളിലും പ്രതികളാണേയ്.

    ReplyDelete
  86. വാര്‍ത്ത വായിച്ചില്ലാരുന്നോ. ആശാന്മാര്‍ മറ്റു കേസുകളിലും പ്രതികളാണേയ്.


    അപ്പോൾ വിജി പറഞ്ഞ പോലെ അവർ “മുൻ ഗുണ്ട’കളാണെന്ന് സമ്മതിച്ചു അല്ലേ?

    അതായത് ഇപ്പോൾ ആ പണിയൊക്കെ നിർത്തിയവർ..പിന്നെ പോട്ടെന്നേയ്....!

    അതു നന്നായില്ലേ അന്നക്കുട്ടീ.....എൻ.ഡി.എഫുകാരനോടും കാരുണ്യം കാട്ടിയില്ലെ?

    ReplyDelete
  87. 'ആശാന്മാര്‍ മറ്റു കേസുകളിലും പ്രതികളാണേയ്.'

    ഏതൊക്കെയാണാ‍വോ ഈ പറഞ്ഞ ‘മറ്റു കേസുകള്‍’? ആ എന്‍ ഡി എഫുകാരന്റെ കാര്യമാണെങ്കില്‍ സി പി എമ്മിന്റെ ചില പ്രാദേശിക നേതാക്കളെ ആക്രമിച്ച കേസിലും പ്രതിയാണെന്നു കോള്‍ക്കുന്നു. സ്വന്തം പാര്‍ട്ടി നേതാക്കളെ ആക്രമിച്ചവരോടു പോലും ‘കാരുണ്യം’ കാണിക്കുന്ന പാര്‍ട്ടിയോ? ലോകത്ത് മറ്റെവിടെ കാണാന്‍ കിട്ടും അങ്ങനെയൊന്ന്? ഏയ്... പത്രക്കാരനു തെറ്റു പറ്റിയതാവാന്‍ വഴിയില്ല! സ്വന്തമായി അജന്‍‌ഡയേ ഇല്ലാത്ത, കമ്യൂണിസ്റ്റ് വിരോധം കേട്ടുകേള്‍വി പോലുമില്ലാത്ത, എത്ര വളച്ചാലും വളയാത്ത മുതലാളീടെ പത്രമല്ലേ? സി ബി ഐ അഡ്വക്കേറ്റ് ജനറലിന്റെ ഫോണ്‍ ചോര്‍ത്തിയെന്നും മറ്റുമൊക്കെ മഹത്തായ ഒട്ടേറെ കണ്ടുപിടുത്തങ്ങള്‍ നടത്തിയ ‘അന്വേഷണാത്മക ശിങ്കങ്ങള്‍’ ഇരിക്കുന്ന പത്രം! ദൈവം തമ്പുരാനു തെറ്റു പറ്റിയാലും ‘മ്മടെ’ പത്രത്തിനു തെറ്റില്ല...! ഇനി അഥവാ തെറ്റിയെന്നു വല്ലോരും പറഞ്ഞാലും അതിനു ‘സാമാന്യമര്യാദ’ എന്ന ഒരു ‘ഒറ്റമൂലി’ ഉണ്ടല്ലോ...!

    ReplyDelete
  88. പോലീസ് അന്വേഷണംകാര്യക്ഷമമായി നടക്കുന്നുണ്ട്. മാധ്യമങ്ങള്‍ പോലീസിന്‍റെ പണി ചെയ്യേണ്ട എന്നാണല്ലോ കോടിയേരി നേരത്തെ പറഞ്ഞത്. ഒടുവില്‍ മാധ്യമങ്ങളുടെ അന്വേഷണത്തില്‍ പോലീസിന്‍റെ കള്ളക്കഥ പൊളിഞ്ഞടുങ്ങിയപ്പോള്‍ പത്രങ്ങളോടും ചാനലുകളോടും സഖാക്കള്‍ക്ക് ദേഷ്യം തോന്നുക സ്വാഭാവികം. സ്വാമിയുടെ കുപ്പായത്തിനും താടിക്കുമുള്ളില്‍ ഒളിഞ്ഞിരിക്കുന്നത് സന്തോഷ് മാധവനെന്ന ക്രിമിനലാണെന്ന് കേരളശബ്ദം വാരിക ലോകത്തോട് വിളിച്ചുപറഞ്ഞതിനുശേഷം കേരളം കണ്ട ഏറ്റവും മികച്ച എക്സ്ക്ലൂസീവുകളിലൊന്നാണ് ഏഷ്യാനെറ്റ് വാര്‍ത്താ സംഘത്തിന്‍റേത്.
    എസ് ആകൃതിയിലുള്ള കത്തി നിര്‍മിച്ച ഡിപ്പാര്‍ട്ട്മെന്‍റിന്‍റെ സ്വന്തം കൊല്ലനെ കണ്ടെത്തി കോടിയേരിയുടെ പരിപ്പിളക്കിയ ഏഷ്യാനെറ്റ് സംഘത്തെ അഭിനന്ദിക്കാതിരിക്കാന്‍ നിവൃത്തിയില്ല.

    ReplyDelete
  89. അജ്ഞാതന്‍September 8, 2009 at 7:00 PM

    പോലീസിന്റെ പത്രസമ്മേളനത്തെ വിമര്‍ശിച്ച കോടതി തന്നെ മാധ്യമങ്ങളുടെ ‘അന്വേഷണ’ നടപടികളെയും വിമര്‍ശിച്ചത് അന്നമ്മച്ചേടത്തി അറിഞ്ഞില്ല കേട്ടോ... ‘എക്സ്‌ക്ലൂസീവ്’ തയ്യാറാക്കുന്ന തിരക്കിലായതുകൊണ്ട് കോടതി പറഞ്ഞത് മുഴുവന്‍ കേള്‍ക്കാന്‍ ഏഷ്യാനെറ്റുകാരന് സമയം കിട്ടിയില്ലെന്നേയ്...!

    ReplyDelete
  90. അതു മാത്രമല്ലല്ലോ അന്നക്കുട്ടീ,

    കാരി സതീശന്റെ അമ്മ കോടതിയിൽ പോയത് എന്തിനായിരുന്നു.അന്വേഷണം സി.ബി.ഐക്കു വിടണമെന്ന് ആവശ്യപ്പെട്ട്.എന്നിട്ട് എന്തുണ്ടായി? അതെന്താ മിണ്ടാത്തെ? ആ ഹർജിയിൽ അല്ലേ കോടതി വിധി പറഞ്ഞത്? അപ്പോൾ പ്രധാന വിധി മിണ്ടാതെ കോടതിയുടെ ചില പരാമർശങ്ങൾ പൊക്കിപ്പിടിച്ചു ‘തുമ്പി തുള്ളൽ’ നടത്തുന്നതെന്തിനാണാവോ?

    സി.ബി.ഐ ആകുമ്പോൾ കുഴപ്പമില്ലല്ലോ..നമ്മുടെ മന്മോഹൻ‌ജിയുടേയും സോണിയാജിയുടേയും സ്വന്തമല്ലേ..അപ്പോൾ പിന്നെ ആരേയും രക്ഷിച്ചെടുക്കാമല്ലോ.കെ.എം.മാണി പറഞ്ഞാലും മതി ( അഭയ കേസു പോലെ)ഒരു ഭാഗത്ത് ഗുണ്ടകളെ പിടിക്കുന്നില്ലെന്ന് പരാതി വെണ്ടക്കായിൽ നിരത്തുക.മറുഭാഗത്ത് ‘പിടിയിലായ ഗുണ്ടകൾക്കു വേണ്ടി വാദിക്കുക.അവരെ രക്ഷിച്ചെടുക്കാൻ നോക്കുക.ഇതൊക്കെ ഏതു കണ്ണുപൊട്ടനും മനസ്സിലാവും അന്നക്കുട്ടീ...”കമ്മ്യൂണിസ്റ്റ് വിരുദ്ധ തിമിരം’ ബാധിച്ചിട്ടുള്ളതു കൊണ്ട് അന്നക്കുട്ടിക്കു മാത്രം ഇതു കാണാൻ വയ്യ!

    ശരിക്കും പറഞ്ഞാ കേരളത്തിലെ മാധ്യമ സ്ഥാപനങ്ങളിലെ സ്ഥിതി നമ്മള് പല സിനിമേലും കണ്ടിട്ടൊള്ളതിലും കഷ്ടമാന്നാ എന്‍റെ ബന്ധുവായ ഒരു പത്രപ്രവര്‍ത്തകന്‍ പറ‍ഞ്ഞെ. വളച്ചാ വളയുന്ന മൊതലാളിമാരും പത്രപ്രവര്‍ത്തകരും ഏറെയുണ്ടത്രേ?. വളവിന്‍റെ അളവ് പാരിതോഷികത്തിന്‍റെ മൂല്യത്തെ ആശ്രയിച്ചിരിക്കും.

    ഇതു അന്നക്കുട്ടി പണ്ട് ഉവാച:

    കുറേക്കാലമായി കേരളത്തിലെ മാധ്യമങ്ങളെ കാണുകളും കേള്‍ക്കുകയും ചെയ്യുന്നവളെന്ന നിലയില്‍ എന്‍റെ കോമണ്‍സെന്‍സില്‍ തോന്നിയ കാര്യങ്ങളാ ഈപ്പറഞ്ഞേക്കുന്നത്.

    ഇതും അന്നക്കുട്ടി തന്നെ ഉവാച:

    ReplyDelete
  91. അങ്ങനെ വിജി പിണറായിയും എത്തി. അന്നേ എനിക്ക് ഒരു അപേക്ഷ ഉണ്ട് വെട്ടാന്‍ വരുന്ന പോത്തിനോട് വേദമോതിടിയിട്ടു കാര്യമില്ല എന്ന് പറഞ്ഞപോലെ ഇവരോട് തര്‍കിച്ചിട്ടു കാര്യമില്ല. അത്രയ്ക്ക് ഇവര്‍ ഈ പാര്‍ടിയെയും നേതാക്കളെയും സ്നേഹിക്കുന്നു. അത് തന്നെ ആണ്, ഇത് ഇവരുടെ ചില നേതാക്കളും മുതലെടുക്കുന്നു.

    ReplyDelete
  92. 'Anonymous said...

    അങ്ങനെ വിജി പിണറായിയും എത്തി. അന്നേ എനിക്ക് ഒരു അപേക്ഷ ഉണ്ട് വെട്ടാന്‍ വരുന്ന പോത്തിനോട് വേദമോതിടിയിട്ടു കാര്യമില്ല എന്ന് പറഞ്ഞപോലെ ഇവരോട് തര്‍കിച്ചിട്ടു കാര്യമില്ല'

    എന്തുപറ്റി... പാടുപെട്ട് ഇവിടെ വന്നിട്ട് ‘തര്‍ക്കിച്ചിട്ടു കാര്യമില്ല’ എന്നൊക്കെ പറഞ്ഞ് പലായനം ചെയ്യുന്നത്? ഇങ്ങനെ ഓടാ‍ാതെ അനോണിയമ്മാവാ... ആളാരാണെന്ന് അറിയാം...!!

    ReplyDelete
  93. '...കേരളം കണ്ട ഏറ്റവും മികച്ച എക്സ്ക്ലൂസീവുകളിലൊന്നാണ് ഏഷ്യാനെറ്റ് വാര്‍ത്താ സംഘത്തിന്‍റേത്.
    എസ് ആകൃതിയിലുള്ള കത്തി നിര്‍മിച്ച ഡിപ്പാര്‍ട്ട്മെന്‍റിന്‍റെ സ്വന്തം കൊല്ലനെ കണ്ടെത്തി കോടിയേരിയുടെ പരിപ്പിളക്കിയ ഏഷ്യാനെറ്റ് സംഘത്തെ അഭിനന്ദിക്കാതിരിക്കാന്‍ നിവൃത്തിയില്ല.'


    കേസില്‍ സി ബി ഐ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് ഗുണ്ടകളുടെ അഭിഭാഷകന്‍ രാവിലെ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കുന്നു. മറ്റു പലതും പറഞ്ഞ കൂട്ടത്തില്‍ ‘വിവാദ’കത്തി ആലപ്പുഴയിലെ ഒരു ഇരുമ്പുപണിക്കാരനെക്കൊണ്ട് പോലീസ് പണിയിച്ചതാണെന്നും ഹര്‍ജിയില്‍ ആരോപിക്കുന്നു. ഏതാനും മണിക്കൂറുകള്‍ക്കകം അതേ ആരോപണം ‘എക്സ്ക്ലൂസീവ്’(?) ആയി ചാനലുകാ‍രന്‍ ലോകത്തെ അറിയിക്കുന്നു... ‘സസ്പെന്‍സ് ത്രില്ലര്‍’ (രചന, സംഭാഷണം, സംവിധാനം: ഏഷ്യാനെറ്റ് ടീം / ഗുണ്ടകളുടെ അഭിഭാഷകന്‍) ഇതു വരെ നന്നായി പുരോഗമിക്കുന്നു. തൊട്ടുപിന്നാലെ ‘അന്വേഷണാത്മക പത്രന്മാര്‍’ കൊല്ലന്റെ ആലയിലേക്ക്. ആദ്യം ചെന്നത് വീരപാണ്ഡ്യ പത്രന്‍.

    പത്രന്‍: ശ്രീ. പ്രസാദ്, ഞങ്ങള്‍ ‘...ഭൂമി’യില്‍ നിന്നാണ്.
    കൊല്ലന്‍: (ആത്മഗതം) ശ്ശെടാ... ഇങ്ങനെയൊരു സീന്‍ സ്ക്രിപ്റ്റില്‍ ഇല്ലല്ലോ. ഇനിയിപ്പോ എന്തു ചെയ്യും? ങാ... ‘മനോധര്‍മം’ തന്നെ രക്ഷ!
    കൊല്ലന്‍: ങാ... ശരി. ‘ഏഷ്യാനെറ്റ്’ വാര്‍ത്ത കണ്ട് വന്നതാവും അല്ലേ?
    പത്രന്‍: അതെ. ശ്രീ. പ്രസാദ്, മുത്തൂറ്റ് പോള്‍ കൊലക്കേസിലെ കുപ്രസിദ്ധമായ കത്തി താങ്കളാണ് കത്തി പണിതു കൊടുത്തത് എന്നാണല്ലോ വാര്‍ത്ത...
    കൊല്ലന്‍: അതെ
    പത്രന്‍: എന്നായിരുന്നു അത്?
    കൊല്ലന്‍: ഒന്നര ആഴ്ച മുന്‍പ്
    (എന്തൊരു കൃത്യമായ കണക്ക്! 1.4286 ആഴ്ച എന്നു പറയാതിരുന്നത് കഷ്ടമായിപ്പോയി!)
    പത്രന്‍: എങ്ങനെയുള്ള കത്തി ഉണ്ടാക്കാനായിരുന്നു പറഞ്ഞത്?
    കൊല്ലന്‍: പത്തു സെന്റിമീറ്റര്‍ നീളമുള്ളത്. ഇറച്ചിക്കടയില്‍ ഉപയോഗിക്കാനാണെന്നാ പറഞ്ഞത്. അഗ്രഭാഗം മൂര്‍ച്ചയുള്ളതായിരിക്കണം എന്ന് പറഞ്ഞിരുന്നു.
    പത്രന്‍: എന്നിട്ട്?
    കൊല്ലന്‍: അയാള്‍ പിറ്റേന്നു രാവിലെ വന്ന് കത്തി വാങ്ങിക്കൊണ്ടു പോയി. കത്തിയുടെ വില 125 രൂപ പറഞ്ഞിരുന്നെങ്കിലും തന്നില്ല. ആളെ പിന്നെ കണ്ടിട്ടുമില്ല.
    പത്രന്‍: കത്തിക്ക് ഓര്‍ഡര്‍ തന്നത് ആരായിരുന്നു എന്ന് ഓര്‍ക്കുന്നുണ്ടോ?
    കൊല്ലന്‍: ആളെ മുന്‍പ് കണ്ടുപരിചയമുണ്ട്. ഇനിയും കണ്ടാല്‍ തിരിച്ചറിയാം.
    പത്രന്‍: വന്നയാള്‍ പോലീസുകാരനാണെന്ന് വല്ല സൂചനയും...
    കൊല്ലന്‍: ആവോ... അറിയില്ല.
    പത്രന്‍: അതിന്റെ കൂടെ വേറെ ഒരു ചെറിയ കത്തിക്കു കൂടി ഓര്‍ഡര്‍ തന്നിരുന്നോ?
    കൊല്ലന്‍: അത്... ചെറിയ കത്തി... ചെറുത് എന്നു പറയുമ്പോള്‍... (സ്ക്രിപ്റ്റിന്റെ പ്രശ്നമാണേ... ക്ഷമിച്ചേക്ക്!)

    സ്ക്രിപ്റ്റിലെ പിശകുകളെ പഴിച്ച് വീരപാണ്ഡ്യപത്രനും സംഘവും മടങ്ങി.

    ReplyDelete
  94. ഏതാനും മിനിറ്റുകള്‍ക്കകം മത്തായിച്ചന്റെ ‘അന്വേഷക’സംഘം എത്തുകയായി. മിശിഹായുടെ വരവ് അറിയിച്ചുകൊണ്ട് സ്നാപകയോഹന്നാന്‍ വന്നതു പോലെ, മന്ത്രിമാരുടെ (പുത്രന്മാരുടെയല്ല) വരവ് അറിയിച്ചുകൊണ്ട് ‘പൈലറ്റ്’ വാഹനം വരുന്നതു പോലെ, മത്തായിച്ചന്റെ സംഘത്തിന്റെ ആഗമനത്തിനു മുന്നോടിയാ‍യി തിരുത്തിയെഴുതിയ സ്ക്രിപ്റ്റുമായി പ്രത്യേക ദൂതന്‍ എത്തിക്കഴിഞ്ഞിരുന്നു.

    വീട്ടുമുറ്റത്ത് കസേരയില്‍ പുതിയ സ്ക്രിപ്റ്റ് വായിച്ചു പഠിച്ചുകൊണ്ടിരുന്ന കൊല്ലന്റെ ഒരു ‘ക്രെയിന്‍ ഷോട്ട്’. റോഡിലൂടെ വീടിനടുത്തേക്ക് നീങ്ങുന്ന പത്രസംഘത്തിന്റെ കാറിന്റെ ക്ലോസ് അപ് ‘ഫെയ്ഡ് ഇന്‍’ ചെയ്യുന്നു. കാര്‍ നിര്‍ത്തുന്നു.

    മത്തായിച്ചന്റെ പത്രന്‍: (കാറിന്‍ നിന്ന് ഇറങ്ങി വഴിയില്‍ സംശയിച്ചു നിന്ന്) ഇതു തന്നെയല്ലേ വീട്?
    കൊല്ലന്‍: (മുറ്റത്തു നിന്ന്) കയറി വന്നോളൂ...
    മ. പ: ഞങ്ങള്‍ വന്നത് ശ്രീ. .... (ആത്മഗതം: ശ്ശെ...! പേര് ഓര്‍മ വരുന്നില്ലല്ലോ...)
    (പേര് പറയാനാവാതെ വിഷമിക്കുന്നതുകണ്ട് കൊല്ലന്‍ സഹായത്തിനെത്തുന്നു.)
    കൊല്ലന്‍: ങാ... വരൂ... നിങ്ങള്‍ ‘മ...’യില്‍ നിന്നല്ലേ?
    മ. പ: (ആശ്വാസത്തോടെ) അതെ. ഞങ്ങള്‍...
    കൊല്ലന്‍: അറിയാം. വരുന്നുണ്ടെന്ന് പറഞ്ഞിരുന്നു.
    മ. പ: അപ്പോള്‍ മുഖവുര വേണ്ടല്ലോ...
    കൊല്ലന്‍: വേണ്ട. ചോദിച്ചോളൂ. എന്താണ് പറഞ്ഞുതരേണ്ടത്?
    മ. പ: മുത്തൂറ്റ് പോളിനെ കൊല്ലാന്‍ ഉപയോഗിച്ചതെന്ന് പോലീസ് പറയുന്ന കത്തി ഉണ്ടാക്കിക്കൊടുത്തത് താങ്കളാണല്ലേ?
    കൊല്ലന്‍: അതെ
    മ. പ: എന്നായിരുന്നു അത്?
    കൊല്ലന്‍: പ്രതികളെ പിടികൂടിയ കാര്യം അറിയിക്കാന്‍ ഐ ജി വിന്‍സണ്‍ പോള്‍ പത്രസമ്മേളനം വിളിച്ചിരുന്നത് ഓര്‍മയില്ലേ?
    മ. പ: ഉവ്വ്...
    കൊല്ല്ലന്‍: കൃത്യം അതേ ദിവസം തന്നെയാണ് ഒരാള്‍ വന്ന് കത്തിയുണ്ടാക്കാന്‍ ഓര്‍ഡര്‍ തന്നത്. പോലീസുകാരനാണെന്നു പറഞ്ഞാ പരിചയപ്പെടുത്തിയത്.
    മ. പ: പോളിന്റെ കൊലയുമായി ബന്ധപ്പെടുത്താനാണ് കത്തിയെന്ന് സൂചനയെന്തെങ്കിലും...
    കൊല്ല്ലന്‍: അതറിയില്ല. പോള്‍ കൊലക്കേസ് അന്വേഷിക്കുന്ന സംഘത്തിലെ ഒരു ഉയര്‍ന്ന ഉദ്യോഗസ്ഥനായിരുന്നു വന്നത്. എസ് പിയോ മറ്റോ ആണെന്നു തോന്നുന്നു. ആളുടെ പേര്...
    മ. പ: (ആത്മഗതം) ഏതെങ്കിലും പോലീസ് ഓഫീസറുടെ പേരെങ്ങാനും പറഞ്ഞാല്‍ അങ്ങേര് ആ സമയത്ത് എറണാകുളത്തോ മറ്റോ ആയിരുന്നെന്നോ മറ്റോ തെളിഞ്ഞാല്‍ എല്ലാം തൊലഞ്ഞില്ലേ...?
    മ. പ: വേണ്ട. പേരൊന്നും പറയേണ്ട. തടി കേടാകാതെ നോക്കണ്ടേ?
    കൊല്ലന്‍: അതു ശരിയാ...
    മ. പ: എങ്ങനെയുള്ള കത്തി ഉണ്ടാക്കാനായിരുന്നു പറഞ്ഞത്?
    കൊല്ലന്‍: ഇംഗ്ലീഷിലെ ‘S’ അക്ഷരത്തിന്റെ ആകൃതിയിലുള്ളതു തന്നെ വേണമെന്ന് പറഞ്ഞിരുന്നു.
    മ. പ: ഒരു കത്തിക്കു മാത്രമായിരുന്നോ ഓര്‍ഡര്‍? അതോ കൂടെ...
    കൊല്ലന്‍: അല്ല. ഒരു ചെറിയ കത്തി കൂടി വേണമെന്നു പറഞ്ഞിരുന്നു.
    മ. പ: ശരി... ഇത്രയും വിവരങ്ങള്‍ തന്നതിനു നന്ദി... കുറച്ചു കഴിഞ്ഞ് ചിലപ്പോള്‍ ഞങ്ങളുടെ ചാനലുകാരും വരും.
    കൊല്ലന്‍: ശരി.

    ലഭ്യമായ ‘എക്സ്‌ക്ലൂസീവ്’ വിവരങ്ങളുമായി മത്തായിച്ചന്റെ സാര്‍ഥവാഹക സംഘം യാത്രയായി. തിരികെ കോട്ടയത്തേക്ക്...

    ReplyDelete
  95. അതെ ദേശാഭിമാനി മാത്രം വായിക്കുക പ്രചരിപ്പിക്കുക . പട്ടികളെ തിന്ന Japan കാരന്‍റെ റിപ്പോര്‍ട്ട്‌ കൊടുത്ത പത്രമല്ലേ . ഓം പ്രകാശും , രാജേഷും കോടിയേരി പോലീസിന്റെ വല ഭേടികനകാതെ ട്രിച്ചിയില്‍ കോടതിയിലേക്ക് ഓടികയറി .....

    ReplyDelete
  96. പോളണ്ടിനെക്കുറിച്ച് പറയരുതെന്ന് പണ്ട് ശ്രീനിവാസന്‍ ഒരു സിനിമേല്‍ പറഞ്ഞിട്ടില്ലേ,
    എന്നു പറഞ്ഞപോലെ പിണറായി കോടിയേരി, ബിനിഷ്, ബിനോയ് പിന്നെ എന്തൊക്കെ ബി കള്‍ ഉണ്ടോ അതേക്കുറിച്ചൊന്നും പറയരുത്.ഓംപ്രകാശിനെയും പുത്തന്‍ പാലം രാജേഷിനെയുംകുറിച്ച് കമാന്ന് മിണ്ടല്ലേ.
    പാവം പോലീസ് ഉദ്യോഗസ്ഥര്‍-അന്വേഷിച്ചും പ്രതികളെ തപ്പിയും ഒരു ഉദ്യോഗസ്ഥന്‍റെ പോലും കയ്യില്‍ നഖവും തൊലിയുമില്ലാതായി.

    ReplyDelete
  97. സ്വാമിയുടെ കുപ്പായത്തിനും താടിക്കുമുള്ളില്‍ ഒളിഞ്ഞിരിക്കുന്നത് സന്തോഷ് മാധവനെന്ന ക്രിമിനലാണെന്ന് കേരളശബ്ദം വാരിക ലോകത്തോട് വിളിച്ചുപറഞ്ഞതിനുശേഷം കേരളം കണ്ട ഏറ്റവും മികച്ച എക്സ്ക്ലൂസീവുകളിലൊന്നാണ് ഏഷ്യാനെറ്റ് വാര്‍ത്താ സംഘത്തിന്‍റേത്.
    എസ് ആകൃതിയിലുള്ള കത്തി നിര്‍മിച്ച ഡിപ്പാര്‍ട്ട്മെന്‍റിന്‍റെ സ്വന്തം കൊല്ലനെ കണ്ടെത്തി കോടിയേരിയുടെ പരിപ്പിളക്കിയ ഏഷ്യാനെറ്റ് സംഘത്തെ അഭിനന്ദിക്കാതിരിക്കാന്‍ നിവൃത്തിയില്ല.


    ഒരു മൂന്നു നാലു ദിവസം മുൻ‌പ് മറ്റൊരു എക്സ്‌ക്ലൂസീവ് വാർത്തയും ഏഷ്യാനെറ്റ് പുറത്തു വിട്ടിരുന്നു.ഇപ്പോൾ ഇന്നത്തെ ഒറിജിനൽ വാർത്ത വന്നു കഴിഞ്ഞപ്പോൾ ആ എക്സ്‌ക്ലൂസീവിന്റെ “പരിപ്പ്” ഇളകിപ്പോയത് അന്നക്കുട്ടി ഓർത്തില്ല അല്ലേ?

    ഈ രണ്ടു ഗുണ്ടകളും ദുബായിൽ ഉണ്ടെന്നായിരുന്നു ആ എക്സ്‌ക്ലൂസീവ് വാർത്ത.ദുബായി ലേഖകൻ ആ വാർത്ത കിട്ടാൻ എന്തുമാത്രം ‘മഞ്ഞു കൊണ്ടെന്നോ?”( ഓ...ദുബായിൽ മഞ്ഞില്ലല്ലോ അല്ലേ?എന്നാൽ പൊടിക്കാറ്റ് ആയിക്കോട്ടെ)അതു മാത്രമോ ദുബായിൽ അവർ “താമസിച്ച “ ഹോട്ടലിന്റെ ഉടമസ്ഥനും, മറ്റൊരു കേസിൽ ഇപ്പോൾ പ്രതിയായ ആളുമായ മഠത്തിൽ രഘുവിനെ വി.ഐ.പി യെപ്പോലെ ആനയിച്ചു കൊണ്ടുവന്നു “ലൈവ് അഭിമുഖവും” കൊടുത്തു.തിരുവോണത്തിനു മുൻ‌പ് കേരളത്തിൽ വന്ന് കീഴടങ്ങും എന്നായിരുന്നു മറ്റൊരു കണ്ടു പിടുത്തം..

    ഹോ..”പരിപ്പിള”കിയാലും ഇങ്ങനെ ഇളകാമോ അല്ലേ അന്നക്കുട്ടീ...?

    ReplyDelete
  98. പാവം പോലീസ് ഉദ്യോഗസ്ഥര്‍-അന്വേഷിച്ചും പ്രതികളെ തപ്പിയും ഒരു ഉദ്യോഗസ്ഥന്‍റെ പോലും കയ്യില്‍ നഖവും തൊലിയുമില്ലാതായി.

    എന്തു പറ്റി അന്നക്കുട്ടീ..പഴയ ശൌര്യം ഒന്നും കാണുന്നില്ലല്ലോ..ക്ഷീണമായോ?”നഖവും തൊലിയും” ഒക്കെ പോയോ?ഇനിയും വാദമുഖങ്ങൾ എന്തൊക്കെയാണാവോ ബാക്കി?

    ReplyDelete
  99. അതെ ദേശാഭിമാനി മാത്രം വായിക്കുക പ്രചരിപ്പിക്കുക . പട്ടികളെ തിന്ന Japan കാരന്‍റെ റിപ്പോര്‍ട്ട്‌ കൊടുത്ത പത്രമല്ലേ .

    എന്തിനാ അനോണിച്ചേട്ടാ ജപ്പാന്‍‌കാരനെയും കൊറിയക്കാരനെയും ഒക്കെ അന്വേഷിച്ച് പോകുന്നത്? നമ്മുടെ നാട്ടുകാരനായ, മരിച്ചുപോയ പാണക്കാട് ശിഹാബ് തങ്ങള്‍ മതതീവ്രവാദത്തെ അനുകൂലിച്ചിരുന്നുവെന്ന് അന്വേഷണാത്മക പത്രപ്രവര്‍ത്തനത്തിലൂടെ (ഓം‌പ്രകാശിനെയും രാജേഷിനെയും ആരാണ്ട് ദുബായില്‍ കണ്ടുപിടിച്ചതു പോലെ) ‘കണ്ടുപിടിക്കുക’യും ആ കണ്ടുപിടുത്തം പാവം അറയ്ക്കപ്പറമ്പില്‍ അന്തോനീസ് പുണ്യാളന്റെ വായിലൂടെ നാട്ടുകാരെ അറിയിക്കുകയും ചെയ്ത പത്രമുണ്ടല്ലോ? അല്ലെങ്കില്‍ വേണ്ട, ബാലരാമപുരത്തെ ഒരു പാവം ഗോപിനാഥന് സര്‍ക്കാര്‍ കൊടുത്ത ‘പത്മശ്രീ’ ബഹുമതി കണ്ണടച്ചുതുറക്കും മുന്‍പ് മജീഷ്യന്‍ മുതുകാടിന്റെ കൈയിലെത്തിക്കുന്നതു പോലത്തെ ‘മാന്ത്രികവിദ്യ’കളില്‍ നൂറ്റാണ്ടിന്റെ പാരമ്പര്യമുള്ള പത്രമായാലെന്താ പുളിക്കുമോ?

    ഓം പ്രകാശും , രാജേഷും കോടിയേരി പോലീസിന്റെ വല ഭേടികനകാതെ ട്രിച്ചിയില്‍ കോടതിയിലേക്ക് ഓടികയറി...

    ഹെന്റെ അനോണിച്ചേട്ടാ... ‘ആറ്റില്‍ കളഞ്ഞാലും അളന്നു കളയണ’മെന്നു കേട്ടിട്ടില്ലേ? പോലീസിനും കോടിയേരിക്കുമിട്ട് കൊട്ടാനാണെങ്കിലും ‘സ്ഥലകാലബോധ’ത്തോടെ വേണ്ടേ ചെയ്യാന്‍? തിരുനെല്‍‌വേലിയിലെ കോടതിയില്‍ കീഴടങ്ങിയ ഓം‌പ്രകാശിനെയും രാജേഷിനെയും ക്ഷണനേരം കൊണ്ട് 280 കിലോമീറ്റര്‍ അപ്പുറം തിരുച്ചിറപ്പള്ളി(ട്രിച്ചി)യിലെ കോടതിയിലേക്ക് ഓടിച്ചു കയറ്റിയ ഈ ‘മാജിക്’ ചേട്ടന്‍ എവിടുന്നു പഠിച്ചു? വയനാടന്‍ മലകളിലെ സര്‍ക്കാര്‍ ഭൂമി കുടുംബസ്വത്താക്കി മാറ്റുന്ന അത്ഭുത വിദ്യ വശമുള്ള വീരനമ്മാവനോ കോട്ടയത്തെ റബറു പോലെ എങ്ങനെ വേണമെങ്കിലും എപ്പോള്‍ വേണമെങ്കിലും വളയാനും മറിയാനും കഴിവുള്ള മഹാമാന്ത്രികന്‍ മത്തായിച്ചായനോ ഗുരു? ആരായാലും ഗുരുവിനെയും ശിഷ്യനെയും നമിച്ചിരിക്കുന്നു...!!

    ReplyDelete
  100. ഒരു മൂന്നു നാലു ദിവസം മുൻ‌പ് മറ്റൊരു എക്സ്‌ക്ലൂസീവ് വാര്‍ത്തയും ഏഷ്യാനെറ്റ് പുറത്തു വിട്ടിരുന്നു.ഇപ്പോള്‍ ഇന്നത്തെ ഒറിജിനല്‍ വാര്‍ത്ത വന്നു കഴിഞ്ഞപ്പോള്‍ ആ എക്സ്‌ക്ലൂസീവിന്റെ “പരിപ്പ്” ഇളകിപ്പോയത് അന്നക്കുട്ടി ഓര്‍ത്തില്ല അല്ലേ?

    എന്താ സുനിലേട്ടാ ഇങ്ങനെയൊക്കെ ചോദിക്കുന്നത്? മൂന്നുനാലു ദിവസമെന്നൊക്കെ പറഞ്ഞാല്‍ വലിയൊരു കാലയളവല്ലേ? ഒരേ ദിവസം തന്നെ പരസ്പര വിരുദ്ധമായ വാര്‍ത്തകള്‍ കൊടുക്കുന്നതാണ് മാധ്യമങ്ങള്‍ പാലിക്കേണ്ട ‘സാമാന്യമര്യാദ’ എന്ന് ‘അന്നക്കുട്ടീസ് കോഡ് ഓഫ് മീഡിയ എത്തിക്സ്’-ല്‍ മൂന്നാം പേജ് നാലാം ഖണ്ഡികയില്‍ പറഞ്ഞിരിക്കുന്നത് വായിക്കാനുള്ള ‘കോമണ്‍ സെന്‍സ്’ എങ്കിലും കാണിച്ചുകൂടേ...? ആ ‘സാമാന്യമര്യാദ’ അല്പം വൈകിയെങ്കിലും പാലിക്കാന്‍ ശ്രമിച്ച ഏഷ്യാനെറ്റ് സംഘത്തെ അനുമോദിച്ചില്ലെങ്കിലും ഇങ്ങനെ ആക്ഷേപിക്കരുത്...!

    ReplyDelete
  101. എന്റെ വിജി മരുമോനെ( Since you are calling me anony maman) താങ്കള്‍ പിണറായി പക്ഷം അല്ലെ? ട്രിച്ചി കോടതിയില്‍ കീഴടങ്ങിയത് പോലീസിന്റെ വല മുറുകിയതിനല്
    ‍ എന്ന് എന്റെ വാര്‍ത്ത‍ അല്ല താങ്കളുടെ HOT DOG അപമാനിയുടെതാണ്.

    ReplyDelete
  102. Any way dont ask me the link.
    കുത്തക ബൂര്‍ഷ്വാ മൈക്രോസോഫ്ട്‌ തകരാറ്. അവിടെയം ഇവടെയും ഓരോ ക്രാഷ്‌ ............. ഹോ എന്നാലും കമ്പ്യൂട്ടര്‍ വേണ്ട മൈക്രോസോഫ്ട്‌ വേണ്ടേ വേണ്ടേ എന്ന് പറഞ്ഞവര്‍ ............
    അറബികതയില്‍ നെടുമുടി ശ്രിനി വാസനോട് ചോദിച്ച മാതിരി 36 കൊല്ലം കഴിനഞാലും പാര്‍ട്ടി തെറ്റ് തിരുത്തും...

    Source File: d:\hshome\deshabhi\deshabhimani.com\archives\archives1.aspx.cs Line: 21
    Stack Trace:
    [SqlException (0x80131904): Cannot open database "desh2008" requested by the login.

    ReplyDelete
  103. ‘സ്വാമിയുടെ കുപ്പായത്തിനും താടിക്കുമുള്ളില്‍ ഒളിഞ്ഞിരിക്കുന്നത് സന്തോഷ് മാധവനെന്ന ക്രിമിനലാണെന്ന് കേരളശബ്ദം വാരിക ലോകത്തോട് വിളിച്ചുപറഞ്ഞതിനുശേഷം കേരളം കണ്ട ഏറ്റവും മികച്ച എക്സ്ക്ലൂസീവുകളിലൊന്നാണ് ഏഷ്യാനെറ്റ് വാര്‍ത്താ സംഘത്തിന്‍റേത്.
    എസ് ആകൃതിയിലുള്ള കത്തി നിര്‍മിച്ച ഡിപ്പാര്‍ട്ട്മെന്‍റിന്‍റെ സ്വന്തം കൊല്ലനെ കണ്ടെത്തി കോടിയേരിയുടെ പരിപ്പിളക്കിയ ഏഷ്യാനെറ്റ് സംഘത്തെ അഭിനന്ദിക്കാതിരിക്കാന്‍ നിവൃത്തിയില്ല.’
    --------------
    ‘കോടിയേരിയുടെ പരിപ്പിളക്കിയ’ ആ ‘എക്സ്‌ക്ലൂസീവി’നെക്കുറിച്ചു കേട്ടപ്പോള്‍ അത് കാണാന്‍ പറ്റാതിരുന്നതോര്‍ത്ത് വലിയ വിഷമം തോന്നി. പോലീസ് ജനങ്ങളെ മൊത്തമായി വിഡ്ഢികളാക്കുകയാണെന്ന ‘ആരോ പണം’ സത്യമോ? നോക്കാം. ഒരു ‘അന്വേഷണം’ എന്റെ വകയും ആയിക്കോട്ടെ. അങ്ങനെ തപ്പിച്ചെന്നപ്പോള്‍ ദാണ്ടെ കിടക്കുന്നു ആ ‘എക്സ്ക്ലൂസീവ്’ , മറ്റെങ്ങുമല്ല, ഏഷ്യാനെറ്റിന്റെ വെബ് സൈറ്റില്‍ തന്നെ. ഉദ്വേഗഭരിതമായ നിമിഷങ്ങള്‍ തള്ളിനീക്കി വീഡിയോ കണ്ടുകഴിഞ്ഞപ്പോള്‍, ഉള്ളതു പറയാമല്ലോ മല പോലെ വന്നത് എലിക്കാട്ടം പോലെ (എലി പോലെയെങ്കിലും ഉണ്ടായിരുന്നെങ്കില്‍ സഹിക്കാമായിരുന്നു!) പോയി എന്ന അവസ്ഥ. ‘എക്സ്ക്ലൂസീവി’ല്‍ ആകെ പറയുന്നത് ‘ഏതോ’ ഒരു തോമസ് സാര്‍ രണ്ടു കത്തിക്ക് ഓര്‍ഡര്‍ കൊടുത്തിരുന്നു, ഒരെണ്ണം വാങ്ങിക്കൊണ്ടുപോയി, മറ്റേത് ശരിയാക്കി വെച്ചിട്ടുണ്ട്. തീര്‍ന്നു. ഇത്രയും മതിയല്ലോ... ‘തോമസ് സാര്‍’ സി ഐ തോമസ് ആകാനും കത്തി മുത്തൂറ്റ് പോളിന്റെ ചങ്കിലൂടെ ‍ കാരി സതീശന്റെ വീട്ടിലെ കട്ടിലിനടിയില്‍ എത്തിക്കാനും അവിടെ നിന്ന് കണ്ടെടുപ്പിക്കാനും...! ഭേഷ്...!
    ഏതായാലും ‘ഏഷ്യാനെറ്റു’കാരന്‍ ഒരു കാര്യം ചെയ്തിട്ടുണ്ട്. ‘ഈ കത്തിയാണോ പോലീസ് കാരി സതീശന്റെ വീട്ടില്‍ നിന്ന് കണ്ടെടുത്തത്? അല്ലെങ്കില്‍ സി ഐ അത്തരമൊരു കത്തിക്ക് ഓര്‍ഡര്‍ നല്‍കിയതെന്തിന്?’ എന്ന ഒരു ‘സംശയം’ ഉന്നയിച്ചിട്ടുണ്ട്. എന്നു വെച്ചാല്‍ ഞങ്ങള്‍ പറയുന്നത് എന്തെന്ന് ഞങ്ങള്‍ക്കു തന്നെ ഉറപ്പില്ല, ‘സംശയം’ മാത്രമേ ഉള്ളൂ.... അതോണ്ട് എടുത്തേക്കാം ഒരു മുന്‍‌കൂര്‍ ജാമ്യം! ഇനി അഥവാ ആ കത്തിയല്ല ഈ കത്തി എന്ന് നാളെ തെളിഞ്ഞാലും തങ്ങളുടെ ‘പരിപ്പ്’ ഇളകരുതല്ലോ...!!

    ReplyDelete
  104. 'Any way dont ask me the link.
    കുത്തക ബൂര്‍ഷ്വാ മൈക്രോസോഫ്ട്‌ തകരാറ്. അവിടെയം ഇവടെയും ഓരോ ക്രാഷ്‌...'

    അനോണിയമ്മാവോ... ‘ദേശാഭിമാനി’ക്ക് ഒരു ‘ആര്‍ക്കൈവ്സ്’ സെക്‍ഷനെങ്കിലും ഉണ്ട്, ഇടയ്ക്ക് ‘ക്രാഷ്‘ ആകുന്നുവെന്ന പ്രശ്നമുണ്ടെങ്കിലും.അതുകൊണ്ട് അവര്‍ മുന്‍പ് എപ്പോഴെങ്കിലും എഴുതിയതോ അല്ലാത്തതോ ആയ അബദ്ധങ്ങള്‍ തെരഞ്ഞുപിടിക്കാന്‍ അനോണിമാര്‍ക്കും അല്ലാത്തവര്‍ക്കും പാടുപെടേണ്ട കാര്യമില്ല. ഏതായാലും ഇന്നലെ എഴുതിയത് ഇന്ന് മാറ്റിപ്പറയുകയും നാളെ മലക്കം മറിയുകയും ചെയ്യുന്നതു കൊണ്ട് ‘ആര്‍ക്കൈവ്സ്’ എന്നു വെച്ചാല്‍ എന്താണെന്നു പോലും അറിയാത്ത പാവങ്ങളുടെ ‘നൂറ്റാണ്ടിന്റെ പത്ര’ത്തേക്കാള്‍ ഭേദമാണ്.

    ReplyDelete
  105. If so can you pleae get me the archive of HOT DOG news.

    ReplyDelete
  106. ഇവിടെ ഊരും പേരുമില്ലാത്ത ‘യാരോ ഒരാള്‍’ ‘ദേശാഭിമാനി’ പത്രത്തിന്റെ ഇന്നലത്തെ ഒരു വാര്‍ത്തയുടെ ലിങ്ക് അന്വേഷിച്ച് ഒരു ‘ക്രാഷി’ല്‍ പെട്ടു വിഷമിച്ച് ഇരിക്കുന്നതു കണ്ട് ഒന്നു സഹായിച്ചേക്കാമെന്നു കരുതി പരതിപ്പിടിച്ച് ചെന്നപ്പോള്‍ പത്രത്തിന്റെ പ്രിന്റ് എഡിഷന്‍ കിട്ടി. ലിങ്ക് കാണാതെ വിഷമിച്ചിരിക്കുന്നയാള്‍ക്ക് ആ വാര്‍ത്ത വന്ന പേജ് കൊടുത്തേക്കാമെന്നു വെച്ചു. എന്തെങ്കിലും പ്രയോജനം ഉണ്ടായാലോ?

    ReplyDelete
  107. ഓഫീസിലേം വീട്ടിലേം തെരക്കുകളായിരുന്നതുകൊണ്ട് ഇന്നലെ ഇതിലേ വരാന്പറ്റിയില്ല.

    മാധ്യമങ്ങളെക്കുറിച്ച് ഞാന്‍ മുന്പ് പറഞ്ഞത് ആവര്‍ത്തിക്കേണ്ടതുണ്ടെന്ന് തോന്നുന്നു. എനിക്ക് ചാനലുകള്‍ പടച്ചുവിടുന്ന എല്ലാ ബ്ലാബ്ലാ വാര്‍ത്തകളോടും യോജിപ്പില്ല.ചാനലുകളുടെ കിടമത്സരം ആശാസ്യമല്ലാത്ത പല പ്രവണതകളിലേക്കും നയിക്കുന്നുണ്ടെന്ന കാര്യത്തില്‍ സംശയവുമില്ല.
    പക്ഷെ,നല്ല രീതിയില്‍ അന്വേഷണാത്മക പത്രപ്രവര്‍ത്തനം നടത്തുന്പോള്‍ നമ്മള്‍ അത് സമ്മതിച്ചേ പറ്റൂ.
    സമീപകാലത്തെ ഏറ്റവും മികച്ച അന്വേഷണാത്മക റിപ്പോര്‍ട്ടുകളിലൊന്ന് കേരളശബ്ദത്തിന്‍റെ സന്തോഷ്മാധവന്‍ കഥതന്നെയാണ്.
    പക്ഷ, കേരള ശബ്ദത്തിന്‍റെ വാര്‍ത്ത പുറത്തുവന്നതിനു പിന്നാലെ ഇന്‍റര്‍പോള്‍ അന്വേഷിക്കുന്ന സന്തോഷ് മാധവനല്ല കൊച്ചിയിലെ സ്വാമി എന്ന് സ്ഥാപിച്ച് സ്കോര്‍ ചെയ്യാന്‍ ശ്രമിച്ച ചരിത്രം ഏഷ്യാനെറ്റിനുണ്ട്.രഹസ്യതാവളത്തില്‍നിന്നുള്ള സന്തോഷ് മാധവന്‍റെ അഭിമുഖം ഉള്‍പ്പെടെയാണ് ഏഷ്യാനെറ്റ് ഈ വാര്‍ത്ത കൊടുത്തത്.പ്രധാനമായും ബിസിനസ് വാര്‍ത്ത മാത്രം ചെയ്യുന്ന അഭിലാഷ് ജി നായരാണ് ഈ വാര്‍ത്ത ചെയ്തത് എന്നതും ശ്രദ്ധേയമാണ്. ഒരുപക്ഷേ മാനേജ്മെന്‍റെ താല്‍പര്യപ്രകാരം പ്രവര്‍ത്തിച്ചതാകാം. അല്ലെങ്കില്‍ ലേഖകന്‍ സ്വന്തം നിലക്ക് ചെയ്തതാകാം.
    താന്‍ കൊടുത്ത റിപ്പോര്‍ട്ടിന്റെ കാര്യത്തില്‍ ഉറപ്പുണ്ടായിരുന്നെങ്കിലും സന്തോഷ് മാധവനെ അറസ്റ്റു ചെയ്യാത്തപക്ഷം ജീവന് ഭീഷണിയുണ്ടാകുമെന്ന് ഭയന്ന് നാടുവിട്ടുനില്‍ക്കേണ്ടിവന്ന കാര്യം കേരളശബ്ദം ലേഖകന്‍ അജയന്‍ ഓച്ചന്തുരുത്ത് അടുത്തയിടെ മാതൃഭൂമി വാരികയിലെ നീലപ്പെന്‍സില്‍ എന്ന പംക്തിയില്‍ എഴുതിയിരുന്നു.പക്ഷെ സന്തോഷിന്‍റെ തട്ടിപ്പിന് ഇരയായ സെറാഫിന്‍ എഡ്വിന്‍ എന്ന സ്ത്രീ രംഗത്തെത്തിയതോടെയാണ് സന്തോഷ് മാധവന്‍ തന്നെയാണ് സ്വാമിയെന്ന് സ്ഥീരികരിക്കുകയും അറസ്റ്റു ചെയ്യുകയുമുണ്ടായത്.
    എന്നുകരുതി ഏഷ്യാനെറ്റ് ചെയ്യുന്നതെല്ലാം വേണ്ടാതീനമാണെന്ന മുന്‍വിധി പാടില്ലല്ലോ.
    എസ് ആകൃതിയിലുള്ള കത്തി നിര്‍മിച്ച കൊല്ലനെ ഏഷ്യാനെറ്റ് കണ്ടെത്തിയത് പോലീസിലെതന്നെ ചിലര്‍ വിവരം നല്‍കിയതിന്‍റെ അടിസ്ഥാനത്തിലാണെന്ന് ഇതിനോടകം വ്യക്തമായിക്കഴിഞ്ഞു. തങ്ങള്‍ക്ക് കിട്ടിയ വിവരം മാത്രം വെച്ച് സ്ഥിരീകരണത്തിനു മുതിരാതെ സാധ്യതയില്‍ വാര്‍ത്ത അവസാനിപ്പിച്ച ഏഷ്യനെറ്റിന്റെ നടപടി വിവേകത്തോടെയുള്ളതാണെന്ന് എനിക്കു തോന്നുന്നു. പിന്നെ മാധ്യമങ്ങള്‍ അന്വേഷണം നടത്തേണ്ടതില്ലെന്ന് കോടിയേരി പറഞ്ഞ സാഹചര്യത്തില്‍ ഈ കണ്ടെത്തലിന് ഏറെ പ്രസക്തിയുണ്ട്. കത്തിക്കഥ പുറത്തായതിനെത്തുടര്‍ന്നുണ്ടായ സംഭവവികാസങ്ങള്‍കൂടി വിശദമായി പരിശോധിച്ചിട്ടുവേണം വാര്‍ത്തയെ വിമര്‍ശിക്കാന്‍

    സുനില്‍ കൃഷ്ണന്‍,
    പഴയ ശൗര്യം തെല്ലും ചോര്‍ന്നുപോയിട്ടില്ല.മനുഷ്യന്‍റെ കാര്യമല്ലേ കുറേ വര്‍ഷം കഴിയുന്പോ ചോരാതിരിക്കില്ലല്ലോ.

    അനോനി കമന്‍റ് ഇടുന്നവര്‍ ക്ഷമിക്കുക, അനോനി കമന്‍റിനുള്ള ഓപ്ഷന്‍ ഞാന്‍ തല്‍ക്കാലം ഒഴിവാക്കുകയാണ്.

    ഏതോ ഒരു അനോനി പരാമര്‍ശിക്കുകയും വിജി പിണറായി ഏറ്റുപിടിക്കുകയും ചെയ്ത ദേശാഭിമാനിയിലെ‍ ഹോട്ഡോഗ് വാര്‍ത്താക്കാര്യത്തെക്കുറിച്ച്.

    ദേശാഭിമാനിയെയും കൈരളിയെയുമൊക്കെ ഞാനും വിമര്‍ശിച്ചിട്ടുണ്ട്.സി.പി.എം ആരാധന മൂത്ത് അന്ധരായി മാറിയ ചിലര്‍ മറ്റു മാധ്യമങ്ങളെ‍ അടച്ച് ആക്ഷേപിക്കുന്പോള്‍ അവര്‍ക്ക് മറുപടി നല്‍കാന്‍വേണ്ടിയാണ് പലപ്പോഴും ഇതു ചെയ്തിട്ടുള്ളത്. നിലപാടുകളുടെ പേരില്‍ വിമര്‍ശിക്കാം. പക്ഷെ ഹോട്ട് ഡോഗ്സ് പോലുള്ള പിശകുകള്‍ മാധ്യമങ്ങള്‍ക്ക് ഇടക്കൊക്കെ സംഭവിക്കാറുള്ളതാണ്. ഒരു അക്ഷരത്തെറ്റുപോലുമില്ലാതെ ഇറങ്ങുന്ന ഏതെങ്കിലും പത്രം മലയാളത്തിലുണ്ടോ? ലോകപ്രശസ്തമായ പത്രങ്ങള്‍ക്കുപോലും ആനമണ്ടത്തരം സംഭവിച്ചിട്ടുണ്ട്. മാധ്യമങ്ങളില്‍ ജോലി ചെയ്യുന്നവരും നമ്മളെപ്പോലുള്ള പച്ചമനുഷ്യരാണേ. അതുകൊണ്ട് വിഷയംവിട്ടുള്ള ഹോട്ട് ഡോഗ് വിവാദം അവസാനിപ്പിക്കാം.

    ReplyDelete
  108. 'തങ്ങള്‍ക്ക് കിട്ടിയ വിവരം മാത്രം വെച്ച് സ്ഥിരീകരണത്തിനു മുതിരാതെ സാധ്യതയില്‍ വാര്‍ത്ത അവസാനിപ്പിച്ച ഏഷ്യനെറ്റിന്റെ നടപടി വിവേകത്തോടെയുള്ളതാണെന്ന് എനിക്കു തോന്നുന്നു.'

    തങ്ങള്‍ക്ക് ‘കിട്ടിയ‘തും ‘അന്വേഷിച്ചു കണ്ടെത്തിയ’തുമായ വിവരങ്ങള്‍ പോലും കാര്യം സ്ഥിരീകരിക്കാന്‍ പര്യാപ്തമല്ല എന്ന് റിപ്പോര്‍ട്ടു ചെയ്തവര്‍ക്കു തന്നെ ബോധ്യമുണ്ടായിരിക്കുകയും അക്കാര്യം റിപ്പോര്‍ട്ടില്‍ തന്നെ സൂചിപ്പിക്കുകയും ചെയ്തിരിക്കെ ആ ‘കണ്ടെത്തല്‍’ നൂറു ശതമാനം ‘പെര്‍ഫക്റ്റ്’ ആണെന്ന മട്ടില്‍ 'കോടിയേരിയുടെ പരിപ്പിളക്കി' എന്നൊക്കെ പ്രതികരിച്ചത് ‘അച്ചായത്തിയുടെ ഒരു തമാശ‘, അല്ലേ?

    ഏതായാലും ഏഷ്യാനെറ്റുകാരന്‍ സംഗതി ‘സാധ്യത’യില്‍ അവസാനിപ്പിച്ചതും ആ ‘വിവേകം’ ‘അന്നക്കുട്ടി‘ തിരിച്ചറിഞ്ഞതും നല്ല കാര്യം. ‘തങ്ങള്‍ക്ക് കിട്ടിയ വിവരങ്ങളെ’ പോലും അവഗണിച്ച് പരസ്പര വിരുദ്ധമായ റിപ്പോര്‍ട്ടുകള്‍ എഴുതിയ പത്രത്തിന്റെ ‘വിവേകം’ കൂടി ഒന്നു വിലയിരുത്തിത്തന്നാല്‍ കുറച്ചു കൂടി നന്നായിരുന്നു.

    മാധ്യമങ്ങള്‍ അന്വേഷണം നടത്തേണ്ടതില്ലെന്ന് കോടിയേരി പറഞ്ഞ സാഹചര്യത്തില്‍ ഈ കണ്ടെത്തലിന് ഏറെ പ്രസക്തിയുണ്ട്...

    മാധ്യമങ്ങളുടെ നടപടികളെ കോടിയേരി മാത്രമല്ല, കോടതി തന്നെ വിമര്‍ശിച്ചിട്ടുണ്ട് എന്ന സാഹചര്യം കൂടി പരിഗണിച്ചുകൂടേ?

    പിന്നെ, വാര്‍ത്തകളിലെ അബദ്ധങ്ങളെക്കുറിച്ച് ‘ഏറ്റുപിടിക്കാന്‍’ എനിക്കു വലിയ താല്പര്യമൊന്നുമില്ല. ‘ദേശാഭിമാനി’യെ വിമര്‍ശിക്കുന്നത് മനസ്സിലാക്കാം, പക്ഷേ അതിനു വേണ്ടി അബദ്ധത്തില്‍ വന്നു പെടുന്ന തെറ്റുകള്‍ തെരഞ്ഞുപിടിക്കാന്‍ പോയാല്‍ ‘അബദ്ധപഞ്ചാംഗങ്ങള്‍’ മറ്റു മാധ്യമങ്ങളിലും എത്ര വേണമെങ്കിലും കണ്ടെത്താനാവും എന്ന് ചൂണ്ടിക്കാട്ടുക മാത്രമായിരുന്നു എന്റെ ഉദ്ദേശ്യം.

    ReplyDelete
  109. ലിങ്ക് കാണാതെ വിഷമിച്ചിരിക്കുന്നയാള്‍ക്ക് ആ വാര്‍ത്ത വന്ന പേജ് കൊടുത്തേക്കാമെന്നു വെച്ചു. എന്തെങ്കിലും പ്രയോജനം ഉണ്ടായാലോ?

    എന്റെ വിജീ...ഇങ്ങനെ ഒറിജിനൽ ലിങ്ക് ഒക്കെ തപ്പി കൊടുക്കാമോ? പാവം അനോണി മാമന്റെ “പരിപ്പിളകി” പോയില്ലേ? അനോണി മാമനെ ആശ്രയിച്ച് കഴിയുന്ന അന്നക്കുട്ടി ഇനി എന്ത് ചെയ്യും?

    അനോണി മാമാ..എനിതിംഗ് മോർ?????

    ReplyDelete
  110. സമീപകാലത്തെ ഏറ്റവും മികച്ച അന്വേഷണാത്മക റിപ്പോര്‍ട്ടുകളിലൊന്ന് കേരളശബ്ദത്തിന്‍റെ സന്തോഷ്മാധവന്‍ കഥതന്നെയാണ്.

    കേരളശബ്ദം എന്നും വേറിട്ടു നിൽ‌ക്കുന്ന ഒരു പ്രസിദ്ധീകരണമാണു.അതിനെയും ഏഷ്യാനെറ്റിനേയും താരതമ്മ്യം ചെയ്യേണ്ട കാര്യമില്ല.

    ReplyDelete
  111. എനിക്ക് ചാനലുകള്‍ പടച്ചുവിടുന്ന എല്ലാ ബ്ലാബ്ലാ വാര്‍ത്തകളോടും യോജിപ്പില്ല.ചാനലുകളുടെ കിടമത്സരം ആശാസ്യമല്ലാത്ത പല പ്രവണതകളിലേക്കും നയിക്കുന്നുണ്ടെന്ന കാര്യത്തില്‍ സംശയവുമില്ല.
    പക്ഷെ,നല്ല രീതിയില്‍ അന്വേഷണാത്മക പത്രപ്രവര്‍ത്തനം നടത്തുന്പോള്‍ നമ്മള്‍ അത് സമ്മതിച്ചേ പറ്റൂ.


    എന്തായാലും അന്നക്കുട്ടി ശാന്തമായി ഒഴുകാൻ തുടങ്ങിയതിൽ സന്തോഷം.പതിയെ കാര്യങ്ങൾ മനസ്സിലാക്കി വരുന്നല്ലോ.

    നല്ല രീതിയിൽ നടത്തുന്ന പത്രപ്രവർത്തനം എല്ലാവരും അംഗീകരിക്കുമല്ലോ അന്നക്കുട്ടീ...”കത്തി ക്കഥ”യുടെ വീഡിയോ അലീന കൊടുത്തിരുന്നത് കണ്ടല്ലോ അല്ലേ?

    ReplyDelete
  112. സുനില്‍, വിജി,
    നിങ്ങള്‍ ഇപ്പോഴും ഏഷ്യാനെറ്റിന്‍റെ റിപ്പോര്‍ട്ട് അംഗീകരിക്കാനോ അവര്‍ സ്കോര്‍ ചെയ്തു എന്ന് സമ്മതിക്കാനോ തയാറല്ല. എങ്കില്‍ പിന്നെ സഖാവ് പിണറായി വിജയന്‍ എന്തിനാണ് ഏഷ്യാനെറ്റിനെതിരെ ഉറഞ്ഞുതുള്ളുന്നത്. എല്ലാം അങ്ങ് തൃണവത്ഗണിച്ചാപ്പോരേ.
    മാത്രമല്ല, തൊണ്ടി കണ്ടില്ലെങ്കില്‍ റെഡീമേഡ് തൊണ്ടി ഉണ്ടാക്കി അത് കണ്ടെത്തുന്നത് സര്‍വസാധാരണമാണെന്ന് ജയരാജന്‍ സഖാവ് പ്രഖ്യാപിക്കുകേം ചെയ്തു. അതായത് ഏഷ്യാനെറ്റ് വാര്‍ത്തയിലെ വസ്തുത സി.പി.എം നേതൃത്വം അംഗീകരിച്ചിട്ടും നിങ്ങള്‍ കുട്ടിസഖാക്കള്‍ അതിന് തയാറല്ലെന്ന് സാരം.
    ബി.ആര്‍.പി ഭാസ്കര്‍ ഉള്‍പ്പെടെയുള്ള മുതിര്‍ന്ന പത്രപ്രവര്‍ത്തകര്‍ ഏഷ്യാനെറ്റിനെ അഭിനന്ദിച്ചതും നിങ്ങളുടെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ടാവില്ല.
    പിന്നെ എനിക്ക് ഇവിടെ നേരേ ചൊവ്വേ മുന്നോട്ടുപോകാന്‍ ഒരു അനോനിയെം ആശ്രയിക്കേണ്ട കാര്വില്ല.അതുകൊണ്ടുതന്നെ അനോനി കമന്‍റ് ഓപ്ഷന്‍ നിര്‍ത്തുകേം ചെയ്തു.

    കേരള ശബ്ദം ഇടതുപക്ഷ ചായ് വുള്ള വാരിക ആയതുകൊണ്ടായിരിക്കും അതിനെയും ഏഷ്യാനെറ്റിനെയും താരതമ്യം ചെയ്യേണ്ട എന്ന് സുനില്‍ പറയുന്നത്. ഇഷ്ടമില്ലാത്തച്ചി തൊട്ടതെല്ലാം കുറ്റമല്ലേ. അതോണ്ട് ഏഷ്യാനെറ്റ് എന്തു ചെയ്താലും നമ്മള്‍ അവരെ അംഗീകരിക്കാന്‍ പാടില്ല.

    ഞാന്‍ ശാന്തമായി ഒഴുകിത്തുടങ്ങി എന്ന വിലയിരുത്തല്‍ മനസ്സിലാകുന്നില്ല. നേരത്തെ ഞാനെന്നാ കൂലംകുത്തി ഒഴുകവാരുന്നോ?

    ReplyDelete
  113. 'നിങ്ങള്‍ ഇപ്പോഴും ഏഷ്യാനെറ്റിന്‍റെ റിപ്പോര്‍ട്ട് അംഗീകരിക്കാനോ അവര്‍ സ്കോര്‍ ചെയ്തു എന്ന് സമ്മതിക്കാനോ തയാറല്ല.'

    ഏതോ ഒരു തോമസ് സാര്‍ രണ്ടു കത്തിക്ക് ഓര്‍ഡര്‍ കൊടുത്തെന്നും ഒരെണ്ണം വാങ്ങിക്കൊണ്ടുപോയെന്നും അല്ലാതെ മറ്റൊന്നും തെളിയിക്കാത്ത ‘ഏഷ്യാനെറ്റി’ന്റെ ‘റിപ്പോര്‍ട്ട്’ അംഗീകരിക്കാന്‍ വലിയ പ്രയാസമൊന്നുമില്ല. സ്വന്തം നിലയില്‍ ഊഹാപോഹങ്ങള്‍ സൃഷ്ടിച്ചുവിട്ട് അതിനെ സത്യമെന്ന മട്ടില്‍ അത് മാധ്യമങ്ങള്‍ക്കും രാഷ്ട്രീയക്കാര്‍ക്കും ആഘോഷിക്കാന്‍ വഴിയൊരുക്കിക്കൊടുത്തതില്‍ അവര്‍ ‘സ്കോര്‍’ ചെയ്തു എന്നതും ശരി തന്നെ.

    ‘സഖാവ് പിണറായി വിജയന്‍ എന്തിനാണ് ഏഷ്യാനെറ്റിനെതിരെ ഉറഞ്ഞുതുള്ളുന്നത്.’

    കേസന്വേഷണത്തില്‍ മാധ്യമങ്ങളുടെ ഇടപെടലിനെതിരെ കോടതിയില്‍ നിന്നുണ്ടായ ‘ഉറയാത്ത തുള്ളല്‍’ കണ്ടില്ലായിരിക്കും?

    ‘തൊണ്ടി കണ്ടില്ലെങ്കില്‍ റെഡീമേഡ് തൊണ്ടി ഉണ്ടാക്കി അത് കണ്ടെത്തുന്നത് സര്‍വസാധാരണമാണെന്ന് ജയരാജന്‍ സഖാവ് പ്രഖ്യാപിക്കുകേം ചെയ്തു.'

    അങ്ങനെയല്ലല്ലോ ‘അന്നക്കുട്ടീ’ ജയരാജന്‍ പറഞ്ഞത്? ഉപയോഗിച്ച ആയുധം കണ്ടെത്താനായില്ലെങ്കില്‍ പകരം സമാനമായ ആയുധം ഉണ്ടാക്കി കേസ് തെളിയിക്കാറുണ്ടെന്ന് ജയരാജന്‍ പറഞ്ഞതായാണ് വാര്‍ത്ത. അങ്ങനെ ഉണ്ടാക്കുന്ന ആയുധം യഥാര്‍ഥത്തില്‍ കൊലയ്ക്ക് ഉപയോഗിച്ചതാണ് എന്നു പറയാറുണ്ടെന്നല്ല. (അങ്ങനെ പറഞ്ഞാല്‍ ഒരു കോടതിയും അത് സ്വീകരിക്കുകയുമില്ല! പരമാവധി സംഭവിക്കാവുന്നത്, ആ തരത്തിലുള്ള ആയുധം ഉപയോഗിച്ചാല്‍ മരണത്തിന് ഇടയാക്കിയ തരത്തിലുള്ള പരിക്ക് ഉണ്ടാകും എന്നു തെളിയിക്കാന്‍ കഴിയുമെന്നേയുള്ളൂ.) (‘മനോരമ’യാണ് വാര്‍ത്തയുടെ ‘സോഴ്സ്’. ജയരാജന്‍ പറഞ്ഞതു തന്നെയാണോ ‘മനോരമ’ എഴുതിയതെന്ന് അന്വേഷിച്ചാലേ അറിയാന്‍ പറ്റൂ!)

    ‘കേരള ശബ്ദം ഇടതുപക്ഷ ചായ് വുള്ള വാരിക ആയതുകൊണ്ടായിരിക്കും അതിനെയും ഏഷ്യാനെറ്റിനെയും താരതമ്യം ചെയ്യേണ്ട എന്ന് സുനില്‍ പറയുന്നത്.’

    നേരത്തെ അന്നക്കുട്ടി പറഞ്ഞത് സന്തോഷ് മാധവന്റെ കേസുകള്‍ പോലീസ് ശരിയായി അന്വേഷിക്കാത്തത് ‘മന്ത്രിപുത്ര’ബന്ധം കൊണ്ടാണെന്നല്ലേ? ആ പറഞ്ഞത് ശരിയാണെങ്കില്‍ ‘ഇടതുപക്ഷ ചായ്‌വുള്ള വാരിക’ അയാളുടെ തട്ടിപ്പുകള്‍ പുറത്തുകൊണ്ടുവരാന്‍ ശ്രമിക്കുമോ? അല്ലെങ്കില്‍ ‘മന്ത്രിപുത്രബന്ധ’മുള്ള കേസിലെ ‘രഹസ്യങ്ങള്‍ പുറത്തുകൊണ്ടുവന്ന’ ഏഷ്യാനെറ്റിനെപ്പോലെ ‘മന്ത്രിപുത്രബന്ധമുള്ള’ സന്തോഷ് മാധവനെ പുറത്തുകൊണ്ടുവന്ന വാരികയും ഞങ്ങളെപ്പോലെയുള്ളവര്‍ക്ക് ‘ഇഷ്ടമില്ലാത്ത അച്ചി’ ആയിരിക്കണ്ടേ? ഓം‌പ്രകാശ്, രാജേഷ് എന്നിവര്‍ പോളിനൊപ്പം ഉണ്ടായിരുന്നു എന്ന കാര്യം ‘അന്വേഷണാത്മക മാധ്യമ’ങ്ങളാരും കണ്ടുപിടിച്ചതല്ലല്ലോ? പോലീസ് തന്നെ വെളിപ്പെടുത്തിയതല്ലേ? ‘മന്ത്രിപുത്രബന്ധം’ ഉണ്ടായിരുന്നെങ്കില്‍ പോലീസിന് അവരുടെ കാര്യം മറച്ചുവെക്കാമായിരുന്നില്ലേ?

    ReplyDelete
  114. ഒടേതന്പുരാനേ...ഈ വിജി പിണറായി ഏതു ലോകത്താ ജീവിക്കുന്നേ.
    ഏഷ്യാനെറ്റ് വാര്‍ത്ത ഊഹോപോഹമാണെങ്കില്‍ തോമസ് സാറെന്തിനാ അവധിയില്‍ പോയത്? പിണറായീടെ കാര്യം പറയുന്പോള്‍ മാധ്യമങ്ങടെ കാര്യം പറയുന്നു. ഇതുതന്നെയാണ് അരിയെത്ര, പയറഞ്ഞാഴിപ്പരിപാടി.കോടതി മാധ്യമങ്ങളെ വിമര്‍ശിച്ചതു സമ്മതിച്ചു സഖാവേ, പക്ഷെ അതിന് പിണറായിക്ക് എന്താണ് പ്രശ്നം. അദ്ദേഹത്തിന്‍റെ മര്‍മത്ത് അടികിട്ടി അത്രതന്നെ.
    ഐജി വിന്‍സണ്‍ എം പോളിനു പിന്നാലെ എസ് ആകൃതിയിലുള്ള കത്തിയേക്കുറിച്ച് ആധികാരികമായി പറഞ്ഞത് പിണറായി സഖാവാണ്.പുള്ളി ഒരു പടികൂടി കടന്ന് ഇത്തരം കത്തി ആര്‍.എസ്.എസുകാര്‍ ഉപയോഗിക്കുന്നതാണെന്നും അതുകൊണ്ട് കൊലയാളി ആര്‍.എസ്.എസുകാരനാണെന്നും വെച്ചുകാച്ചി. അതെല്ലാം കഴിഞ്ഞപ്പഴാ എസ് കത്തി ശൂൂൂൂൂൂൂൂ ആയിപ്പോയത്.
    എടുത്തുചാടി പ്രതിയെ പ്രഖ്യാപിച്ച പിണറായിയെയും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യണമെന്ന് ബി.ജെ.പി നേതാവ് എ.എന്‍. രാധാകൃഷ്ണന്‍റെ ആവശ്യം ന്യായമാണെന്നു തോന്നുന്നു.
    ജയരാജന്‍റെ പ്രസ്താവന താങ്കള്‍ മനോരമ വായിച്ചല്ലേ അറിഞ്ഞത്. ദേശാഭിമാനിയില്‍ വരുന്നതു മാത്രം വിശ്വസിക്കുന്ന താങ്കളെന്തിനാണാവോ അച്ചായന്‍റെ പത്രം വായിക്കാനും അതില്‍നിന്ന് ഉദ്ധരിക്കാനും നില്‍ക്കുന്നത്.
    ജയരാജന്‍ സഖാവ് ഏഷ്യാനെറ്റില്‍ പറഞ്ഞത് ഞാന്‍ നേരിട്ട് കേട്ടതാണ്.
    കേസ് തെളിയിക്കാന്‍ സമാനമായ ആയുധം ഉണ്ടാക്കുന്ന പരിപാടി സമ്മതിച്ചേതീരൂ.റെഡീമേഡ് ആയൂധം ഒണ്ടാക്കി ഒരുത്തന്‍റെ വീട്ടില്‍ കൊണ്ടുവെച്ച് അത് പിന്നെ അവനെക്കൊണ്ട് എടുപ്പിച്ച് കേസ് തെളിയിക്കുന്ന അപൂര്‍വ സാങ്കേതിക വിദ്യ ലോകത്തില്‍ കേരളാ പോലീസിനു മാത്രം അഭിമാനിക്കാന്‍ കഴിയുന്നതാണ്.
    കേസു തെളിയിക്കാന്‍ എന്തൊക്കെ പെടാപ്പാടാ പാവങ്ങള് പെടുന്നത്. കട്ടവനെ കണ്ടില്ലെങ്കില്‍ കണ്ടവനെ പിടിക്കുന്നത് ഇത്തരത്തിലുള്ള മറ്റൊരു സാങ്കേതികവിദ്യയല്ലേ.
    പിന്നെ കേരള ശബ്ദത്തിന്‍റെ കാര്യം. നിങ്ങളു പറയുന്ന കേട്ടാത്തോന്നും സന്തോഷ് മാധവനാണ് ഉഡായിപ്പ് സ്വാമിയെന്ന് കണ്ടുപിടിക്കുന്നതിനു മുന്പുതന്നെ അയാക്ക് മന്ത്രിപുത്രനുമായുള്ള ബന്ധമാണ് കണ്ടെത്തിയതെന്ന്.
    അതൊക്കെ പിന്നീട് പൊങ്ങിവന്നതല്ലേ സുഹൃത്തേ.
    "ഓം‌പ്രകാശ്, രാജേഷ് എന്നിവര്‍ പോളിനൊപ്പം ഉണ്ടായിരുന്നു എന്ന കാര്യം ‘അന്വേഷണാത്മക മാധ്യമ’ങ്ങളാരും കണ്ടുപിടിച്ചതല്ലല്ലോ? പോലീസ് തന്നെ വെളിപ്പെടുത്തിയതല്ലേ? ‘മന്ത്രിപുത്രബന്ധം’ ഉണ്ടായിരുന്നെങ്കില്‍ പോലീസിന് അവരുടെ കാര്യം മറച്ചുവെക്കാമായിരുന്നില്ലേ?"
    ഭയങ്കര കണ്ടുപിടിത്തം തന്നെ.ഇതിനേക്കളൊക്കെ വലിയ ഒരു കണ്ടുപിടിത്തവും പോലീസിന് അവകാശപ്പെടാനുണ്ട്- കൊല്ലപ്പെട്ട പോള്‍ മുത്തൂറ്റ് കുടുംബാംഗമാണെന്ന കണ്ടപിടിത്തം!!!

    ReplyDelete
  115. 'ഈ വിജി പിണറായി ഏതു ലോകത്താ ജീവിക്കുന്നേ.
    ഏഷ്യാനെറ്റ് വാര്‍ത്ത ഊഹോപോഹമാണെങ്കില്‍ തോമസ് സാറെന്തിനാ അവധിയില്‍ പോയത്?'


    ഓ...! അത് ശരി...! അപ്പോ പോലീസുകാര്‍ക്ക് അവധിയെടുക്കാനും പാടില്ലേ...? നാളെ മുതല്‍ മൂന്ന് നാല് ദിവസം ഞാനും അവധിയിലാ... ഇനി അതും ഏഷ്യാനെറ്റിന്റെ 'കത്തി' കാരണമാണെന്ന് പറയുമോ ആവോ..?

    'കോടതി മാധ്യമങ്ങളെ വിമര്‍ശിച്ചതു സമ്മതിച്ചു സഖാവേ, പക്ഷെ അതിന് പിണറായിക്ക് എന്താണ് പ്രശ്നം. '

    പിണറായിക്ക് ഒരു പ്രശ്നവുമില്ല...! പ്രശ്നം വേറെ ചിലര്‍ക്കാ... മാധ്യമങ്ങള്‍ കേസ് 'വിചാരണ' നടത്തുന്നതിനെ കോടതി വിമര്‍ശിച്ചപ്പോള്‍ പ്രശ്നമൊന്നുമില്ല, പക്ഷേ വിജയന്‍ വിമര്‍ശിച്ചാല്‍ അത് 'ഉറഞ്ഞു തുള്ളലാ'കുന്നു...! ('മാധ്യമങ്ങള്‍ സ്വന്തം താല്പര്യമനുസരിച്ച് 'അന്വേഷണ'വും 'വിചാരണ'യും ഒക്കെ നടത്തി മന്ത്രിക്കും പുത്രനും ശിക്ഷ വിധിച്ചാല്‍ കോടതിക്കെന്താ പ്രശ്നം... കോടതിയെന്തിനാ ഉറഞ്ഞു തുള്ളുന്നത്...' എന്നൊന്നും ചോദിക്കാന്‍ പറ്റില്ലല്ലോ... കോടതിയലക്ഷ്യമായാലോ അല്ലേ...? ബ്ലോഗില്‍ കമന്റിടുന്നത് പോലെയല്ലല്ലോ കോടതിയുടെ 'തിണ്ണ നിരങ്ങുന്ന'ത്...? അതുകൊണ്ട് ഇരിക്കട്ടെ വിജയനിട്ട്...!)

    'ജയരാജന്‍റെ പ്രസ്താവന താങ്കള്‍ മനോരമ വായിച്ചല്ലേ അറിഞ്ഞത്. ദേശാഭിമാനിയില്‍ വരുന്നതു മാത്രം വിശ്വസിക്കുന്ന താങ്കളെന്തിനാണാവോ അച്ചായന്‍റെ പത്രം വായിക്കാനും അതില്‍നിന്ന് ഉദ്ധരിക്കാനും നില്‍ക്കുന്നത്.'

    ഞാന്‍ അന്നമ്മ അല്ലാത്തത് കൊണ്ട്...! അല്ല, അതിനിടക്ക് ഞാന്‍ 'ദേശാഭിമാനിയില്‍ വരുന്നതു മാത്രം വിശ്വസിക്കുന്ന' ആളാണെന്നു സ്വന്തമായി ഒരു 'കണ്ടുപിടുത്തം' കൂ‍ടി നടത്തിയോ...? കൊള്ളാം...! ങാ... പോള്‍ കൊലക്കേസില്‍ പിണറായി ഉള്‍പ്പെട്ടിട്ടുണ്ട് എന്ന് തുടങ്ങി പരസ്പരം ആലുവാ മണപ്പുറത്തോ മലയാറ്റൂര്‍ പെരുനാളിനോ കണ്ട പരിചയം പോലുമില്ലാത്ത സുനിലും അലീനയും ഒരാളാണെന്ന് അടക്കമുള്ള മഹത്തായ കണ്ടുപിടുത്തങ്ങള്‍ നടത്തിയ അന്വേഷക പ്രതിഭയല്ലേ...? ഇതും ഇതിലപ്പുറവും പ്രതീക്ഷിക്കാം...!

    'റെഡീമേഡ് ആയൂധം ഒണ്ടാക്കി ഒരുത്തന്‍റെ വീട്ടില്‍ കൊണ്ടുവെച്ച് അത് പിന്നെ അവനെക്കൊണ്ട് എടുപ്പിച്ച് കേസ് തെളിയിക്കുന്ന അപൂര്‍വ സാങ്കേതിക വിദ്യ ലോകത്തില്‍ കേരളാ പോലീസിനു മാത്രം അഭിമാനിക്കാന്‍ കഴിയുന്നതാണ്'

    അമ്മാതിരി ഒരു 'ഉഡായിപ്പ് സാങ്കേതിക വിദ്യ'യും കൊണ്ട് കോടതിയില്‍ ചെല്ലുന്ന പോലീസിന്റെ 'പരിപ്പിളക്കാന്‍' കഴിവില്ലാത്ത 'ഉണ്ണാക്കന്മാരാ'ണോ അന്നക്കുട്ടീ നാട്ടിലെ വക്കീലന്മാരും ജഡ്ജിമാരും? മാധ്യമങ്ങളുടെ 'അന്വേഷണ - വിചാരണ' നടപടികളെ വിമര്‍ശിച്ചതിന് പാവം ന്യായാധിപരെ ഇങ്ങനെ അവഹേളിക്കാമോ...?

    'കേരള ശബ്ദത്തിന്‍റെ കാര്യം. നിങ്ങളു പറയുന്ന കേട്ടാത്തോന്നും സന്തോഷ് മാധവനാണ് ഉഡായിപ്പ് സ്വാമിയെന്ന് കണ്ടുപിടിക്കുന്നതിനു മുന്പുതന്നെ അയാക്ക് മന്ത്രിപുത്രനുമായുള്ള ബന്ധമാണ് കണ്ടെത്തിയതെന്ന്'

    സന്തോഷ്‌ മാധവന്റെ തട്ടിപ്പുകള്‍ 'എക്സ്ക്ലൂസീവ്' ആയി പുറത്തു കൊണ്ട് വരാന്‍ തക്ക മിടുക്ക് കാണിച്ചവര്‍ക്ക് അയാളുടെ ഉന്നത ബന്ധങ്ങള്‍ കണ്ടുപിടിക്കാന്‍ കഴിവില്ലായിരുന്നു എന്നാണോ അന്നക്കുട്ടി പറഞ്ഞ് വരുന്നത്? ഒരു 'ഇന്റര്‍ നാഷണല്‍ തട്ടിപ്പുകാരനെ' പിടികൂടിയ വാരികയുടെ അന്വേഷണ മികവിനെ ഇങ്ങനെ പരിഹസിക്കാമോ?

    "ഓം‌പ്രകാശ്, രാജേഷ് എന്നിവര്‍ പോളിനൊപ്പം ഉണ്ടായിരുന്നു എന്ന കാര്യം ‘അന്വേഷണാത്മക മാധ്യമ’ങ്ങളാരും കണ്ടുപിടിച്ചതല്ലല്ലോ? പോലീസ് തന്നെ വെളിപ്പെടുത്തിയതല്ലേ? ‘മന്ത്രിപുത്രബന്ധം’ ഉണ്ടായിരുന്നെങ്കില്‍ പോലീസിന് അവരുടെ കാര്യം മറച്ചുവെക്കാമായിരുന്നില്ലേ?"
    ഭയങ്കര കണ്ടുപിടിത്തം തന്നെ.ഇതിനേക്കളൊക്കെ വലിയ ഒരു കണ്ടുപിടിത്തവും പോലീസിന് അവകാശപ്പെടാനുണ്ട്- കൊല്ലപ്പെട്ട പോള്‍ മുത്തൂറ്റ് കുടുംബാംഗമാണെന്ന കണ്ടപിടിത്തം!!!'


    ഉത്തരം മുട്ടിയാല്‍ കൊഞ്ഞനം കാട്ടുക എന്ന് പറയുന്നത് ഈ ഏര്‍പ്പാടിനെയല്ലേ...?

    ReplyDelete
  116. കേരള ശബ്ദം ഇടതുപക്ഷ ചായ് വുള്ള വാരിക ആയതുകൊണ്ടായിരിക്കും അതിനെയും ഏഷ്യാനെറ്റിനെയും താരതമ്യം ചെയ്യേണ്ട എന്ന് സുനില്‍ പറയുന്നത്. ഇഷ്ടമില്ലാത്തച്ചി തൊട്ടതെല്ലാം കുറ്റമല്ലേ. അതോണ്ട് ഏഷ്യാനെറ്റ് എന്തു ചെയ്താലും നമ്മള്‍ അവരെ അംഗീകരിക്കാന്‍ പാടില്ല.


    അന്നക്കുട്ടി പോയാൽ ഇത്രത്തോളം എന്നെനിക്കറിയാമായിരുന്നു.അതിനാലാണു ഈ താരതമ്മ്യം ഞാൻ ഇന്നലെ ഒറ്റ വാചകത്തിൽ നിർത്തിയത്.ഇങ്ങനെ ഒരു മറുപടിയിൽ കൂടുതൽ പ്രതികരണം പ്രതീക്ഷിച്ചില്ല.

    കേരളശബ്ദത്തിന്റെ ‘ഇടതു പക്ഷ ചായ്‌വ്” ഉടൻ കണ്ടു പിടിച്ച അന്നക്കുട്ടി ആരാണു ഇപ്പോൾ ഏഷ്യാനെറ്റിനെ നിയന്ത്രിക്കുന്നത് എന്നും കൂടി പറയേണ്ടതായിരുന്നു.പണ്ടത്തെ ശശികുമാറോ, പി.ഭാസ്കരനോ ഒന്നും അല്ല.എന്തിനു ഒരു ഇൻ‌ഡ്യാക്കാരൻ പോലും അല്ല.മാധ്യമ രംഗത്തെ വൻ കുത്തകക്കാരൻ ആണ്.ഞാൻ പറയാതെ ആ പേരു മനസ്സിലായല്ലോ അല്ലേ? അപ്പോൾ പിന്നെ ഏഷ്യാനെറ്റിനു സി.പി.എമ്മിനോട് നല്ല ‘സ്നേഹ’മായിരിക്കും.

    ReplyDelete
  117. ബി.ആര്‍.പി ഭാസ്കര്‍ ഉള്‍പ്പെടെയുള്ള മുതിര്‍ന്ന പത്രപ്രവര്‍ത്തകര്‍ ഏഷ്യാനെറ്റിനെ അഭിനന്ദിച്ചതും നിങ്ങളുടെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ടാവില്ല.

    പറ്റിയ ആളിനെ ആണു ഉദാഹരണം ആയി കൊടുത്തിരിക്കുന്നത്.അതിനെക്കാൾ സ്റ്റാൻഡാർഡ് എന്തായാലും അന്നക്കുട്ടിക്ക് ഉണ്ട്.സി.പി.എമ്മിനെ ചീത്ത വിളിക്കാനല്ലാതെ ബി.ആർ.പി വായ തുറന്ന് ഞാൻ കണ്ടിട്ടില്ല.അതിനു പ്രത്യേക കാരണമൊന്നും വേണ്ട താനും.ബി.ആർ.പിയുടെ ബ്ലോഗ് വായിക്കാറില്ലേ?

    അതായത് ഏഷ്യാനെറ്റ് വാര്‍ത്തയിലെ വസ്തുത സി.പി.എം നേതൃത്വം അംഗീകരിച്ചിട്ടും നിങ്ങള്‍ കുട്ടിസഖാക്കള്‍ അതിന് തയാറല്ലെന്ന് സാരം.

    അന്നക്കുട്ടി എപ്പോളാണു സി.പി.എം സ്റ്റേറ്റ് കമ്മിറ്റി കഴിഞ്ഞ് തിരിച്ചു വന്നത്?കമ്മിറ്റിയിൽ എല്ലാർക്കും സുഖാല്ലേ?


    ചുമ്മാ ഇരിക്കുവല്ലേ ഇന്നു..ഇന്നിപ്പോൾ സിനിമക്ക് ഒന്നും പോകുന്നില്ലെങ്കിൽ ദേ ഇതൊന്നു വായിച്ചു നോക്കണേ...!

    വേറെ എന്തൊക്കെ ഞായറാഴ്ച വിശേഷങ്ങൾ? കോട്ടയത്ത് മഴയുണ്ടോ?

    ReplyDelete
  118. സുനിലിന്‍റെ പ്രശ്നം എനിക്ക് മനസ്സിലാകും. മറ്റൊന്നും പറയാനില്ലാത്തപ്പോള്‍ ഈയുള്ളവളെ പരിഹസിക്കുകയല്ലാതെ വേറെ എന്തു വഴി. ഇപ്പം സി.പി.എം നേതാക്കളും കൈരളി ചാനലുമെല്ലാം ഇതേ വഴിയിലാണ്. എന്നാ ചെയ്യാനാ.

    പിന്നെ സ്റ്റേറ്റ് കമ്മിറ്റി കഴിഞ്ഞ് ഞാന്‍ ദേ ഇപ്പം വന്നു കേറിയതേയുള്ളൂ. കമ്മറ്റിയില്‍ ആര്‍ക്കും സുഖമില്ല. എല്ലാവരും പൈല്‍സ് രോഗികളെപ്പോലെ ഇരിക്കപ്പൊറുതിയില്ലാതെ പരക്കംപാച്ചിലിലാണ്. പോലീസുകാര് പാര്‍ട്ടി പറയുന്ന പോലെ ചെയ്യും. പക്ഷെ ഈ മാധ്യമങ്ങള്. അവമ്മാര് എല്ലാം കുത്തിപ്പൊക്കും. പിന്നെങ്ങനെ സ്വസ്ഥതകിട്ടും?

    സി.പി.എമ്മിന്‍റെ വിദേശകുത്തക, സാമ്രാജ്വത്വ വിരുദ്ധതയെക്കുറിച്ചൊന്നും വിളന്പി സ്വയം മാനംകെടാന്‍ ശ്രമിക്കേണ്ട. അതൊക്കെപ്പറഞ്ഞ് ജനങ്ങളെ വിഢികളാക്കാന്‍ കഴിഞ്ഞിരുന്ന കാലം എന്നേ കഴിഞ്ഞു.

    ബി.ആര്‍.പി ഭാസ്കറെന്നല്ല, ഒള്ളതു പറയുന്ന ഒരു മാധ്യമപ്രവര്‍ത്തകരെയും സി.പി.എമ്മിന് കണ്ടുകൂടാ. തങ്ങള്‍ക്കനുകൂലമായി വിധി പറയാതിരുന്നതിന് ചീഫ് ജസ്റ്റീസിന്‍റെകോലം കത്തിക്കുകയും പാര്‍ട്ടിയുടെ വരുതിയില്‍ നില്‍ക്കാത്ത ഉദ്യോഗസ്ഥരെ പീഡിപ്പിക്കുകയും ചെയ്യുന്ന പാര്‍ട്ടി ഇഷ്ടമല്ലാത്ത വാര്‍ത്ത കൊടുക്കുന്ന മാധ്യമപ്രവര്‍ത്തകരെയും ഉന്നം വെക്കുന്നത് പുതുമയല്ല. ഏഷ്യാനെറ്റിനെതിരെ അന്വേഷണം വേണമെന്ന പിണറായിയുടെ ആവശ്യത്തിനു പിന്നിലെ ചേതോവികാരവും ഇതുതന്നെ

    ഇന്നുരാവിലെ അല്‍പ്പം എല്ലും കപ്പേം ഒണ്ടാക്കി തിന്നോണ്ടിരിക്കുന്പം ടിവിവെച്ചു. അപ്പഴാണ് കൈരളി പീപ്പിളിലുള്ളോര്‍ക്ക് ഭ്രാന്തുപിടിച്ച കാര്യം വ്യക്തമായത്. ഓംപ്രകാശിന്‍റെ അച്ഛന്‍റെ അഭിമുഖം കാണിച്ച മനോരമ ചാനല്‍ ജനങ്ങളെ തെറ്റിധരിപ്പിച്ചെന്നാണ് ചാനല്‍ സഖാക്കളുടെ ആരോപണം.

    ആ ആരോപണം സ്ഥാപിക്കുന്നത് ഇങ്ങനെ. ഏതോ ഒരു പത്രത്തിന്‍റെ പ്രാദേശിക ലേഖകന്‍ മുന്‍കൈ എടുത്ത് തയാറാക്കിയ അഭിമുഖത്തിന്‍റെ ടേപ്പ് ചാനലുകള്‍ക്ക് നല്‍കി. അത് എടുത്ത് ഉപയോഗിക്കാതെ മനോരമ നേരിട്ടു പോയി ഓംപ്രകാശിന്‍റെ അച്ഛനെ കണ്ട് അഭിമുഖം നടത്തി. ഇത് വിശ്വാസവഞ്ചനയും പ്രേക്ഷകരെ കബളിപ്പിക്കലുമല്ലേ. യഥാര്‍ത്ഥ വസ്തുത മറച്ചുവെച്ചുകൊണ്ടാണ് മറ്റേ ടേപ്പിന്‍റെ ചുവടുപിടിച്ച് മനോരമ ഓംപ്രകാശിന്‍റെ അച്ഛനെ ഇന്‍റര്‍വ്യൂ ചെയ്തത്. മഹാപാപികള്‍!

    സാമാന്യ ബുദ്ധിയുള്ളവര്‍ക്കുവല്ലോം ഇങ്ങനെ ഒരു ആരോപണം ഉന്നയിക്കാന്‍ തോന്നുമോ? മനോരമ മറ്റേ പ്രാദേശിക ലേഖകന്‍ കൊടുത്ത ടേപ്പ് അതേപടി ഉപയോഗിച്ചിരുന്നെങ്കില്‍ വല്ലവനം കൊടുത്ത വ്യാജ വാര്‍ത്ത അതേപടി വിഴുങ്ങി എന്നായിരുന്നേനേ കൈരളിയുടെ ആരോപണം. കൈരളി ചാനല്‍ മാത്രം കാണുന്നവരുടെ ഗതികേട് അല്ലാതെന്ത്?

    ReplyDelete
  119. അല്ലാ... രണ്ടുമൂന്നു ദിവസത്തേക്ക് അവധിയാണെന്ന് പറഞ്ഞപ്പോഴേക്കും അന്നക്കുട്ടി 'വിജി പിണറായി'യെ മറന്നോ...? സുനിലേട്ടന് മറുപടി എഴുതിയപ്പോള്‍ അതിനെക്കാള്‍ മുന്‍പേ ഞാന്‍ ഇട്ട കമന്റിനു മറുപടി ഒന്നും കണ്ടില്ല. ഒന്നും പറയാനില്ലാത്തത്‌ കൊണ്ടാണോ ആവോ?

    'പോലീസുകാര് പാര്‍ട്ടി പറയുന്ന പോലെ ചെയ്യും. പക്ഷെ ഈ മാധ്യമങ്ങള്. അവമ്മാര് എല്ലാം കുത്തിപ്പൊക്കും'

    എന്താണാവോ കുത്തിപ്പൊക്കിയത്? 'ഏതോ ഒരു തോമസ്‌ സാര്‍' 'എന്തിനോ വേണ്ടി' രണ്ടു കത്തിക്ക് ഓര്‍ഡര്‍ കൊടുത്തതോ...?

    'സി.പി.എമ്മിന്‍റെ വിദേശകുത്തക, സാമ്രാജ്വത്വ വിരുദ്ധതയെക്കുറിച്ചൊന്നും വിളന്പി സ്വയം മാനംകെടാന്‍ ശ്രമിക്കേണ്ട.'

    അതിനു അതൊന്നും ഇവിടെ ആരും പറഞ്ഞില്ലല്ലോ... കമ്യൂണിസ്ട് വിരുദ്ധനായ ഒരു കുത്തക മുതലാളിയുടെ ചാനലിന്റെ കാര്യമല്ലേ പറഞ്ഞത്?

    'ഒള്ളതു പറയുന്ന ഒരു മാധ്യമപ്രവര്‍ത്തകരെയും സി.പി.എമ്മിന് കണ്ടുകൂടാ'

    എന്താണാവോ ഈ 'ഒള്ളത്'...? ഓ...! ഉള്ളില്‍ (മനസ്സില്‍) ഒള്ളത്' (സി പി എം വിരോധം) എന്നാവും ഉദ്ദേശിച്ചത്, അല്ലേ...?

    ReplyDelete
  120. അന്നക്കുട്ടീ..

    പോരാ .പോരാ...ശൌര്യം പോരാ..എന്തായിരുന്നു ആദ്യം...?ഇപ്പോൾ കാര്യങ്ങൾ മനസ്സിലായി വരുന്ന മുറക്ക് അന്നക്കുട്ടിയിൽ ചില മാറ്റങ്ങൾ കാണുന്നുണ്ടെന്നുള്ളത് നല്ല കാര്യമാണ്.അതിൽ എനിക്കു സന്തോഷമേയുള്ളൂ...ഇതു വരെ എങ്ങനെയായിരുന്നുവെന്നാൽ അന്നക്കുട്ടി ഒരു പോസ്റ്റ് ഇടും.ആരും നോക്കില്ല.അപ്പോൾ അങ്ങനെ അങ്ങു പോകും.ഇപ്പോൾ ഞങ്ങൾ വന്നു.എല്ലാം ക്ലിയർ ആക്കി തന്നു

    ദാ...ഇതും കൂടി വായിച്ചോ....!

    ( എഷ്യാനെറ്റിന്റെ ഓരോ എക്സ്‌ക്ലൂസീവും ചീറ്റിപ്പോകുന്നതിൽ അന്നക്കുട്ടിക്ക് വിഷമം ഉണ്ടോ?)

    ReplyDelete
  121. വിജി പിണറായി ,
    പാര്‍ട്ടിയോട് ആരാധനമൂത്തവര്‍ പുലന്പുതന്നതിനെല്ലാം ഓരോ വാക്കിനും മറുപടി പറയാനിരുന്നാല്‍ എന്‍റെ ജീവിതം കോഞ്ഞാട്ടയാകത്തേയൊള്ളൂ.

    മാധ്യമങ്ങള്‍ ഒന്നും കുത്തിപ്പൊക്കിയിട്ടില്ല. ഇവിടെ ഒന്നും സംഭവിച്ചിട്ടുമില്ല. പോള്‍ ജോര്‍ജ് മരിച്ചിട്ടുമില്ല, തോമസ് സാറ് കത്തി പണീച്ചിട്ടുമില്ല, ഓംപ്രകാശ് അറസ്റ്റിലായതുമില്ല. ഓംപ്രകാശന്‍ിനേം രാജേഷിനേം ബിനീഷ് മോന് അറിയത്തുമില്ല.-തീര്‍ന്നില്ലേ പ്രശ്നം?

    "എന്താണാവോ ഈ 'ഒള്ളത്'...? ഓ...! ഉള്ളില്‍ (മനസ്സില്‍) ഒള്ളത്' (സി പി എം വിരോധം) എന്നാവും ഉദ്ദേശിച്ചത്, അല്ലേ...?"

    ഒള്ളത് ഒന്നുമില്ല. അതിനുള്ള ഉത്തരമായും മുകളിലത്തെ പാരഗ്രാഫ് ഒന്നൂടെ വായിച്ചേര്.

    സുനില്‍ കൃഷ്ണന്‍,
    നിങ്ങളില്ലാരുന്നേല് ഞാന്‍ തെണ്ടിപ്പോയേനെ.പോസ്റ്റിനൊന്നും കമന്‍റ് കിട്ടാതെ പട്ടിണി കിടന്ന് മരിച്ചേനേ. നിങ്ങളാണ് എല്ലാം മാറ്റിമറിച്ചത്. എന്നെയും കുടുംബത്തെയും മരണത്തില്‍നിന്ന് കരകയറ്റിയത്. ഇപ്പം നാലു നേരവും നിങ്ങളുടെ കമന്‍റ് പുഴുങ്ങിയും വേവിച്ചും അച്ചാറിട്ടും ഉപ്പിലിട്ടും തിന്ന് ഞാനും കെട്ടിയവനും കൊച്ചും സുഭിക്ഷമായി കഴിയുന്നു.
    നേരത്തെയൊക്കെ പോസ്റ്റിട്ട് കാത്തിരിക്കും ആരെങ്കിലും കമന്‍റിടാന്‍. എന്നിട്ടുവേണ്ടേ ജീവിക്കാന്‍. പക്ഷെ എവിടെ? കാത്തിരുന്ന് വെശന്നു തളര്‍ന്ന് വീഴുന്നതാരുന്നു പതിവ്.അതുപോയിട്ട് ഇപ്പം വസന്തകാലമല്ലേ വസന്തകാലം.
    എന്തിനേറെപ്പറയുന്നു കുറെ നാളുകളായി ഹൗസിംഗ് ലോണ്‍ അപേക്ഷ കൊടുത്ത് തെക്കുവടക്കു നടക്കുന്ന ഞങ്ങക്ക് ഇന്നലെ ലോണ്‍ പാസായിക്കിട്ടി. എങ്ങനാന്നാ വിചാരം? പണയവസ്തുവിന് വേണ്ടത്ര മൂല്യമില്ലെന്നാണ് ബാങ്ക് മാനേജര്‍ പറഞ്ഞത്. മെനയാന്ന് ബാങ്കില്‍ പോയി എന്‍റെ ഈ പോസ്റ്റും അതി ലെ കമന്‍റുകളുടെ എണ്ണവും കാണിച്ചുകൊടുത്തു.
    ഈശോയേ! നെഞ്ചത്ത് കൈവെച്ച് മാനേജര്‍ അന്തം വിട്ടിരുന്നു. ഈ കമന്‍റുകളുടെ ഈടു നോക്കിയാല്‍ ഇപ്പം എന്‍റെ ആസ്തിക്ക് ലോണ്‍ തുകയുടെ പതിനായിരം മടങ്ങ് മൂല്യമുണ്ടത്രേ. നിങ്ങളോട് എങ്ങനെ നന്ദി പറയണമെന്ന് അറിയാമ്മേല.

    തനി കോട്ടയം ഭാഷേപ്പറയുന്നതുകൊണ്ട് ഒന്നും തോന്നരുത്- ഒന്നു പോ ഉവ്വേ...ക്ലിയറാക്കാന്‍ നടക്കുന്ന ടീമുകള്!

    ReplyDelete
  122. പാലായിലെ രണ്ട് കേരളാ കോണ്‍ഗ്രസുകാര്‍ നിങ്ങടെ കമന്‍റുകള്‍ വായിച്ചിട്ട് വിമര്‍ശിച്ചു. രണ്ടുപേര്‍ക്കും പന്നിപ്പനി ബാധിച്ചു.

    ഏറ്റുമാനൂരില്‍ ഒരു വല്യമ്മ സുനില്‍ കൃഷ്ണനെ പാവങ്ങളുടെ പിണറായി എന്നു പുകഴ്ത്തി. അവര്‍ക്ക് 87 ആം വയസ്സില്‍ നാലു പല്ലു മുളച്ചു.

    അന്നയുടെ പോസ്റ്റിനെ ഉദാത്തമായ ചര്‍ച്ചയിലേക്ക് നയിച്ച പ്രതിഭകളെന്നാണ് മേവിടെ പള്ളിക്കവലേലെ ജോഷി പറഞ്ഞത്. ദിവസം നൂറെണ്ണംവെച്ച് കഴിഞ്ഞ രണ്ടൂന്ന് വര്‍ഷങ്ങള്‍ക്കിടെ പതിനായിരക്കണക്കിന് ഭൂട്ടാന്‍, സിക്കിം ലോട്ടറികളെടുത്ത അങ്ങോര്‍ക്ക് കഴിഞ്ഞയാഴ്ച്ച പത്തുരൂപ സമ്മാനം അടിച്ചു.

    ReplyDelete
  123. അങ്ങാടിയിൽ തോറ്റതിനു അമ്മയോട് ..അല്ലെങ്കിൽ ഉത്തരം മുട്ടുമ്പോൾ കൊഞ്ഞനം കുത്തുക എന്നൊക്കെ പറയുന്നത് ഇതിനെയാണു അന്നക്കുട്ടീ....എന്തൊക്കെയായിരുന്നു പുകിലുകൾ..എന്തോ പ്രത്യേക ‘ഇനം” ആണെന്നായിരുന്നല്ലോ പറച്ചിൽ..’മലപ്പുറം കത്തി’, ഉലക്കേടെ മൂട്, എസ്.കത്തി..എന്തൊക്കെ പരാക്രമങ്ങൾ ആയിരുന്നു..അവസാനം ‘പവനായി ശവമായി’

    പറയാൻ വാദങ്ങൾ ഒന്നുമില്ലാതെ ആകുമ്പോൾ പിന്നെ എന്തുമാകാമല്ലൊ...‘ആരാധന മൂത്തവർ ‘ എന്നു പറയാം..തെറി വിളി തുടങ്ങാം...സ്വന്തം ബ്ലോഗിൽ അനോണി കമന്റ് ഇടുന്ന ഒരാളിൽ നിന്നു ഇതിൽ‌കൂടുതൽ പ്രതീക്ഷിച്ചിട്ട് കാര്യമില്ല...!

    കോട്ടയത്തിന്റെ ഇട്ടാവട്ടം മാത്രം കണ്ടിട്ടുള്ളവർ അവിടുത്തെ ഭാഷയേ ഉപയോഗിക്കൂ...അതു പറഞ്ഞിട്ടു കാര്യമില്ല..”ജാത്യാലുള്ളത് തൂത്താൽ പോകുമോ?”

    നന്ദി ആശംസകൾ!

    ReplyDelete
  124. അന്ന ഫിലിപ്പ്

    കുറെ നാളിനു ശേഷം കമന്റിടാന്‍ എന്തിനു വന്നു എന്നായിരിക്കും ആലോചിക്കുന്നത്.....അന്നത്തെ പോള്‍ വധക്കേസ് ഇന്നെവിടെ എന്ന് ആലോചിക്കുന്നത് നല്ലതല്ലേ? എന്തൊക്കെ പുകിലായിരുന്നു അന്ന് അന്നയൊക്കെ എഴുതിയത്...ചാനലുകാര്‍ എന്തൊക്കെ വിളിച്ചു പറഞ്ഞു? “ചത്തത് പോളെങ്കില്‍ കൊന്നത് ബിനീഷും, കോടിയേരിയും , പിണറായിയും കൂടി ആണെന്നല്ലായിരുന്നോ” നിങ്ങള്‍ പറഞ്ഞു നടന്നത്...?

    ഇപ്പോളോ? ദേ നിങ്ങടെ മനോരമയിലെ വാര്‍ത്ത തന്നെ വായിക്കൂ....പോലീസ് കണ്ടെത്തിയതു തന്നെ സി.ബി ഐ യും പറയുന്നു..

    ഇതാണു മനോരമ ലിങ്ക്...

    ഇനിയെങ്കിലും കാള പെറ്റു എന്ന് കേള്‍ക്കുമ്പോള്‍ കയറെടുക്കല്ലേ...!!! ഹ ഹ ഹ ഹ ഹ ഹ ഒന്നു ചിരിക്കട്ടെ ഞാന്‍...!

    ReplyDelete
  125. 2009 ആഗസ്ത് 30. സര്‍ക്കാര്‍ വക ഓണാഘോഷത്തിന്റെ പരിപാടികളെക്കുറിച്ച് ആലോചിച്ചുകൊണ്ടിരുന്ന കേരള മുഖ്യമന്ത്രി അച്യുതാനന്ദന് കോട്ടയത്തു നിന്ന് ഒരു കത്തു കിട്ടി. അദ്ദേഹത്തിന്റെ നാട്ടില്‍ നിന്ന് അധികം അകലെയല്ലാതെ കോട്ടയത്ത് നാട്ടില്‍ വിഹരിക്കുന്ന ഗുണ്ടകളുടെ വാഴ്ചയില്‍ സംഭീതയായി, ഭീതിയുടെ മുള്‍മുനയില്‍ കഴിയേണ്ട ഗതികേടിലായ ഒരു പാവം അന്നാമ്മച്ചേടത്തിയുടെ വക ഒരു ‘ഓണക്കത്ത്‘. അന്നാമ്മച്ചിയുടെ ഭീതി അസ്ഥാനത്തായിരുന്നില്ല... നാട്ടില്‍ നിന്ന് ഏറെയൊന്നും അകലെയല്ലാതെ സാക്ഷാല്‍ മുത്തൂറ്റ് കുടുംബത്തിലെ പുതു തലമുറക്കാരനായ കൊച്ചു മുതലാളി പോള്‍ എം. ജോര്‍ജ് സുഹൃത്തുക്കളോടൊപ്പം ഒരു യാത്രയ്ക്കിടയില്‍ ഒരു കൂട്ടം ഗുണ്ടകളുടെ കൊലക്കത്തിക്കിരയായിട്ട് അധികനാളായിരുന്നില്ലല്ലോ. ഭയം സ്വാഭാവികം. അതും പോരെങ്കില്‍ സംഭവത്തില്‍ ആഭ്യന്തര മന്ത്രിയുടെ മകനും ബന്ധമുണ്ടെന്ന തരത്തില്‍ ചില വാര്‍ത്തകളും രാഷ്ട്രീയ അജന്‍‌ഡയൊന്നുമില്ലാത്ത ചില പരിശുദ്ധപത്ര - ചാനല്‍ മഹാരഥന്മാര്‍ വഴി നാട്ടില്‍ പരന്നു തുടങ്ങിയിട്ടുമുണ്ട്.

    ആകയാല്‍ അന്നക്കുട്ടി ഉവാച: ‘കഴിഞ്ഞ കുറെക്കാലങ്ങളായി പ്രമാദയമായ പല കേസുകളിലുമെന്നപോലെ ഇതിലും ആഭ്യന്തര മന്ത്രിയുടെ മകന്‍ ബിനീഷ് കോടിയേരിയുടെ പേര് പരാമര്‍ശിക്കപ്പെട്ടു തുടങ്ങിയിട്ട് ദിവസങ്ങളായി. പക്ഷെ, എന്‍റെ മോന് പ്രതികളുമായി ഒരു ബന്ധോമില്ലെന്ന് മന്ത്രി ഏകപക്ഷീയമായി പ്രഖ്യാപിക്കുകയായിരുന്നു. പതിവുപോലെ പാര്‍ട്ടി പത്രവും ബിനീഷ് നിരപരാധിയെന്ന് സ്ഥാപിക്കാന്‍ പാടുപെടുന്നു. ഒടുവില്‍ സാക്ഷാല്‍ പിണറായി വിജയനും ബിനീഷിന് വിശുദ്ധ പദവി നല്‍കിക്കഴിഞ്ഞു.’... ‘ഈ ഭൂമി മലയാളത്തില്‍ പ്രമാദമായ ഏതെങ്കിലും കേസുമായി ബന്ധപ്പെട്ട് സാധാരണക്കാരുടെ പേര് ഉയര്‍ന്നുവന്നാല്‍ അതില്‍ സത്യമുണ്ടെങ്കിലും ഇല്ലെങ്കിലും അവനെ പോലീസ് ചോദ്യം ചെയ്യാറുണ്ട്. ഈ എടപാട് ആഭ്യന്തര മന്ത്രിയുടെ മകനു മാത്രം ബാധകമല്ലേ എന്ന ന്യായമായ സംശയം അവശേഷിക്കുന്നു....’

    ‘സംസ്ഥാനം കത്തിമുനയില്‍ പിടയു‘ന്നതില്‍ അതീവ ഖിന്നയും ആശങ്കാകുലയുമായ അന്നമ്മച്ചിയുടെ കത്ത് കണ്ടപാടെ സുനില്‍ കൃഷ്ണന്‍, അലീന, സനില്‍, വിജി പിണറായി (ആ പിണറായി വിജയന്റെ ചാര്‍ച്ചക്കാരനോ മറ്റോ ആണോ ആവോ?) തുടങ്ങിയ കുറേ സഖാക്കള്‍ വാദമുഖങ്ങളാകുന്ന കത്തികളുമായി ചാടി വീണു... അന്നമ്മച്ചിയെ മുനയില്‍ കോര്‍ത്തുകളയുമെന്ന മട്ടില്‍. പാവം അന്നക്കുട്ടി കുറച്ച് അനോണിമാരുടെയും മറ്റും സഹായത്തോടെ കുറച്ചു നാള്‍ പൊരുതി നിന്നു... അവസാനം നിശ്ശബ്ദയായി.

    ദിവസങ്ങള്‍ കടന്നുപോയി. പോള്‍ കൊലക്കേസില്‍ പോലീസിന്റെ അന്വേഷണം ശരിയായ വഴിക്കല്ല എന്ന ആരോപണം മുഖവിലയ്ക്കെടുത്ത ഹൈക്കോടതിയുടെ ഉത്തരവിന്‍ പ്രകാരം അന്വേഷണം സി ബി ഐ ഏറ്റെടുത്തു. ഇനി കോടിയേരിയുടെ ‘ഏകപക്ഷീയ പ്രഖ്യാപന’ങ്ങളും പിണറായി വിജയന്റെ ക്ലീന്‍ ചിറ്റുമൊന്നും വിലപ്പോവില്ലെന്നും ‘ഏതെങ്കിലും കേസുമായി ബന്ധപ്പെട്ട് സാധാരണക്കാരുടെ പേര് ഉയര്‍ന്നുവന്നാല്‍ അതില്‍ സത്യമുണ്ടെങ്കിലും ഇല്ലെങ്കിലും അവനെ ചോദ്യം ചെയ്യുന്ന’ ‘എടപാട്’ ആഭ്യന്തരമന്ത്രിയുടെ മകനു കൂടി ബാധകമാക്കി യഥാര്‍ഥ പോലീസ് രീതിയില്‍ സി ബി ഐ കാര്യക്ഷമമായി അന്വേഷണം മുന്നോട്ടു കൊണ്ടുപോകുമെന്നും ഗുണ്ടാ നേതാക്കളും ബിനീഷിന്റെ ഇഷ്ടക്കാരുമായ ഓം‌പ്രകാശും രാജേഷും മാത്രമല്ല, സാക്ഷാല്‍ ബിനീഷ് കോടിയേരിയെന്ന മന്ത്രിപുത്രന്‍ തന്നെയും കുടുങ്ങുമെന്നും ഒക്കെയുള്ള ശുഭപ്രതീക്ഷയോടെ അന്നാമ്മച്ചി സ്വസ്ഥയായി വിശ്രമിച്ചു. എന്തൊക്കെയായാലും ‘അമ്മപെങ്ങന്മാരുടെ നിലവിളി ഉയരുന്പോള്‍ ആത്മാഭിമാനം പണയം വെച്ച് അധികാരക്കസേരയില്‍ കടിച്ചുതൂങ്ങേണ്ട’ ഗതികേടുള്ളവരല്ലല്ലോ സി ബി ഐ-യെ നയിക്കുന്ന മന്‍‌മോഹന്‍‌ജിയും അറക്കപ്പറമ്പില്‍ അന്തോനീസു പുണ്യാളച്ചനും കൂട്ടരും? അപ്പോള്‍പ്പിന്നെ മന്ത്രിപുത്രന്‍ എപ്പോള്‍ കുടുങ്ങിയെന്നു ചോദിച്ചാല്‍ മതി...!

    ReplyDelete
  126. അങ്ങനെ ദിവസങ്ങള്‍ കടന്നുപോയി... ആഴ്ചകള്‍, മാസങ്ങള്‍... മീനച്ചിലാറിന്റെ രൂപഭാവങ്ങള്‍ മാറി മറിഞ്ഞു... പക്ഷേ അന്വേഷണത്തിനു മാത്രം പ്രതീക്ഷിച്ച മാറ്റമൊന്നും കാണുന്നില്ല. ബിനീഷിന് പ്രതികളുമായി ബന്ധമുണ്ടെന്ന ആരോപണത്തില്‍ ‘സത്യമുണെങ്കിലും ഇല്ലെങ്കിലും അവനെ ചോദ്യം ചെയ്യുന്ന’തിന്റെ ലക്ഷണമൊന്നും കാണുന്നില്ല. കൊലയാളികളുമായി ബന്ധമുള്ള മന്ത്രിപുത്രനെ ‘നമ്മുടെ സ്വന്തം’ സി ബി ഐ ചോദ്യങ്ങളുടെ മുള്‍മുനയില്‍ നിര്‍ത്തുന്ന സുദിനം പ്രതീക്ഷിച്ച് കണ്ണില്‍ വെള്ളമൊഴിച്ച് (എണ്ണയ്ക്കൊക്കെ ഇപ്പോ തീ പിടിച്ച വിലയല്ലേ...?!) കാത്തിരുന്ന അന്നാമ്മച്ചിയുടെ ‘ഓണക്കുത്തി’നു പത്തു മാസം തികയാന്‍ മൂന്നു ദിവസം മാത്രം ബാക്കിയിരിക്കെ ദാണ്ടെ വരുന്നു വാര്‍ത്ത: പോള്‍ വധക്കേസില്‍ സി ബി ഐ അന്വേഷണം പൂര്‍ത്തിയായെന്ന്. കേട്ടിട്ട് വിശ്വാസം വരാതെ ഒന്നു കൂടി നോക്കി... ‘ദീപിക’യിലാണ് വാര്‍ത്ത... അതേന്നേ... നമ്മുടെ പത്രം തന്നെ. ലാവലിന്‍ ‘ഇടപാടി’ല്‍ ‘ഇടപാട്’ ഒന്നും നടന്നതിനു തെളിവില്ലാഞ്ഞിട്ടും പിണറായി വിജയനെ ഏഴാം പ്രതിയാക്കിയവരല്ലേ... ബിനീഷിനെ പതിനേഴാം പ്രതിയെങ്കിലും ആക്കിയിട്ടുണ്ടാകും എന്നു കരുതി... വാര്‍ത്ത മുഴുവന്‍ അരിച്ചു പെറുക്കി വായിച്ചു. ബിനീഷ് എന്ന പേരു പോലും എവെടെയും കാണാനില്ല. വാര്‍ത്ത കിട്ടിയ ഉടനെ ‘അപ്‌ഡേറ്റ്’ ചെയ്യുന്ന തിരക്കില്‍ വിട്ടുപോയതാവും. അങ്ങനെ അബദ്ധമൊന്നും പറ്റാത്ത നമ്മുടെ മത്തായിച്ചന്റെ പത്രം നോക്കാം. നോക്കി. അവിടേം ഉണ്ട് വാര്‍ത്ത, ന്യൂസ് ചാനലില്‍. ഉള്ളടക്കം ഏറെക്കുറെ ഒന്നു തന്നെ. ബിനീഷിനെപ്പറ്റി ഉയര്‍ന്ന ആരോപണത്തെക്കുറിച്ച് പേരിനെങ്കിലും ഒരു അന്വേഷണമോ ചോദ്യമോ ഉണ്ടായതായി സൂചന പോലുമില്ല. അതും പോരാഞ്ഞ് പോലീസിന്റെ കേസ് പ്രകാരം ഇരുപത്തിനാലോ ഇരുപത്തഞ്ചോ മറ്റോ നമ്പര്‍ പ്രതികളായിരുന്ന ഓം‌പ്രകാശ്, രാജേഷ് എന്നിവര്‍ - അതേന്നേ, ബെനീഷിന്റെ കൂട്ടുകാരു തന്നെ - കേസില്‍ പ്രതികളേ അല്ല, വെറും ദൃക്‌‌സാക്ഷികള്‍ മാത്രമാണെന്നും (എന്നു വെച്ചാല്‍ പ്രതികളുമായി ബന്ധമേ ഇല്ലെന്ന്...!) കൂടി സി ബി ഐ കോടിയേരിയേക്കാള്‍ ‘ഏകപക്ഷീയ’മായി പ്രഖ്യാപിച്ചുകളഞ്ഞിരിക്കുന്നത്രേ...! എങ്ങനെ സഹിക്കുമെന്റെ അന്തോനീസു പുണ്യാളച്ചാ‍...!! ബിനീഷിന് ‘വിശുദ്ധ പദവി’ നിങ്ങളും ചാര്‍ത്തിക്കൊടുത്തു കളഞ്ഞോ? മന്ത്രിപുത്രനെ പ്രതിയാക്കിയില്ലെങ്കിലും വേണ്ടില്ല, ഒന്ന് ചോദ്യം ചെയ്യുക എന്ന ‘പോലീസ് മര്യാദ’യെങ്കിലും ഒന്ന് പാലിച്ചിരുന്നെങ്കില്‍ എന്തായിരുന്നു കുഴപ്പം സി ബി ഐക്കാരേ? ഇനിയിപ്പോള്‍ ആരോപണത്തില്‍ ‘സത്യമുണ്ടെങ്കിലും ഇല്ലെങ്കിലും അവനെ ചോദ്യം ചെയ്യുന്ന’ എടപാടിന് ആരെ ഏല്‍പ്പിക്കും? കത്തിമുനയില്‍ പിടയുന്ന സംസ്ഥാനത്തെ മന്ത്രിപുത്രന്മാരില്‍ നിന്ന് രക്ഷിക്കാന്‍ ഇനി ആരെ വിളിക്കും? അടുത്ത ഓണക്കാലം വരാറായി. ‘വഴിപിഴച്ച മക്കളെ സംരക്ഷിക്കാന്‍ ഏതറ്റംവരെയും പോകു’ന്ന സഖാക്കളില്‍ നിന്ന് നാടിനെ രക്ഷിക്കാനുള്ള ചങ്കൂറ്റം കാണിക്കണമെന്ന് അപേക്ഷിച്ചുകൊണ്ട് ഒരു ഓണക്കത്തു കൂടി എഴുതാന്‍ സ്കോപ്പുണ്ട്... പക്ഷേ ആര്‍ക്ക് എഴുതും???

    ReplyDelete
  127. ഈ ഭൂമി മലയാളത്തില്‍ പ്രമാദമായ ഏതെങ്കിലും കേസുമായി ബന്ധപ്പെട്ട് സാധാരണക്കാരുടെ പേര് ഉയര്‍ന്നുവന്നാല്‍ അതില്‍ സത്യമുണ്ടെങ്കിലും ഇല്ലെങ്കിലും അവനെ പോലീസ് ചോദ്യം ചെയ്യാറുണ്ട്. ഈ എടപാട് ആഭ്യന്തര മന്ത്രിയുടെ മകനു മാത്രം ബാധകമല്ലേ എന്ന ന്യായമായ സംശയം അവശേഷിക്കുന്നു....
    ----------------------------------

    അതുതന്നെ...! ‘ന്യായമായ സംശയം’ ഇപ്പോഴും അവശേഷിക്കുന്നു. ഈ സി ബി ഐ-ക്കാര്‍ക്ക് എന്തു പറ്റി? പ്രതിയാക്കിയില്ലെങ്കിലും പ്രതികളുമായുള്ള ബന്ധത്തെക്കുറിച്ച് ചോദ്യം ചെയ്തില്ലെങ്കിലും അതിനെക്കുറിച്ച് ചോദിക്കാന്‍ ബിനീഷിന് ഒരു ‘വിഷുക്കത്തെ’ങ്കിലും അയക്കാമായിരുന്നില്ലേ ലവന്മാര്‍ക്ക്?

    ReplyDelete